ഇടവഴി

വഴിത്താരയിലെ കരിയില മര്‍മ്മരങ്ങള്‍... ചെറുമഴയേറ്റ മണ്ണിന്റെ നനവ്‌... ഇല്ലിക്കാടുകളുടെ തളിര്‍ത്ത തണല്‍... ഒക്കെ...ഒക്കെ വെറുതെ... കോണ്‍ക്രീറ്റ്‌ ചെയ്ത ഇടവഴികളും മനസ്സുകളും മാത്രം...

My Photo
Name:
Location: തൃശ്ശൂര്‍, Qatar

എന്നെക്കുറിച്ചെഴുതാന്‍ പേനയെടുക്കുമ്പോള്‍ വാക്കുകള്‍ വാവിട്ടുകരഞ്ഞുകൊണ്ടോടിയൊളിക്കുന്നു...

Wednesday, October 17, 2007

ചില വെജിറ്റേറിയന്‍ തത്വചിന്തകള്‍

ശങ്കരന്‍ മാഷ്‌ വെജിറ്റേറിയനാണ്‌. ഭാര്യ സൗദാമിനിയും വെജിറ്റേറിയനാണ്‌ എന്നാണ്‌ മാഷ്‌ കരുതിയിരിക്കുന്നത്‌. മാഷ്‌ കൂടെയുള്ളപ്പോള്‍ അതങ്ങിനെ തന്നെയാണുതാനും. പക്ഷേ കോഴിക്കറിയും കരിമീന്‍ വറുത്തതും ആണ്‌ സൗദാമിനി ഏറ്റവും കൊതിക്കുന്ന വിഭവങ്ങള്‍. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന മോള്‍ക്കും ചെറുപ്പത്തിലേ സസ്യേതരത്തിനോടാണ്‌ കൂടുതല്‍ താല്‍പര്യം. എന്തേ മാഷും വീട്ടുകാരും ഇങ്ങനെ നേര്‍വിപരീതമായി? അതിനു കാരണമുണ്ട്‌. മാഷ്‌ക്ക്‌ പച്ചക്കറിയേ പറ്റൂ എന്നു മാത്രമല്ല, ഇറച്ചിയും മറ്റും കഴിക്കുന്നവരോട്‌ തികഞ്ഞ വിരോധവുമാണ്‌. വീട്ടില്‍ മുട്ട പോയിട്ട്‌ പാല്‍ പോലും വാങ്ങില്ല. മീനും ഇറച്ചിയുമൊക്കെ മിക്കനേരവും ഉണ്ടാവാറുള്ള വീട്ടില്‍ നിന്നാണ്‌ സൗദാമിനി, മാഷുടെ വെജിറ്റേറിയന്‍ ജീവിതത്തിലേക്ക്‌ വന്നത്‌. ആദ്യമൊക്കെ വളരെ ബുദ്ധിമുട്ടുതോന്നിയെങ്കിലും താനതൊക്കെ കഴിക്കുന്നതു പോയിട്ട്‌ ആലോചിക്കുന്നതുപോലും മാഷറിഞ്ഞാല്‍ ഉണ്ടാക്കുന്ന പുകിലോര്‍ത്ത്‌ സൗദാമിനി ഒതുങ്ങിക്കൂടി.

സ്കൂളിലേക്കു വീട്ടില്‍ നിന്നും അഞ്ചുമിനിറ്റു നടക്കാനുള്ള വഴിയേ ഉള്ളൂ, പക്ഷേ മാഷാ വഴിയേ പോകാറില്ല. അബ്ദുക്കാദറിന്റെ ഇറച്ചിവെട്ടുകട, പോകുന്ന വഴിക്കാണെന്നുള്ളതുതന്നെ കാരണം. മിക്ക ദിവസവും അവിടെ വെട്ടലൊന്നുമുണ്ടാവാറില്ലെങ്കിലും മാഷതിലേ പോവില്ല. പാടത്തുകൂടെ ചെളിയും ചവിട്ടി ഇരുപതു മിനുറ്റ്‌ കറങ്ങിത്തിരിഞ്ഞാണ്‌ സ്കൂളിലെത്തുക.

സാധാരണ മാഷ്‌ ചോറുകൊണ്ടുപോവുകയാണ്‌ പതിവ്‌. ഉച്ചക്ക്‌ ഊണൊക്കെ കഴിഞ്ഞ്‌ ഒരു ചെറിയ മയക്കം. അന്നൊരു ദിവസം വെറുതേ ക്ലാസ്സുകളിലൊക്കെയൊന്നു കയറിയിറങ്ങി നടന്നപ്പോള്‍ എല്ലാരും ഇരുന്നു ചോറുണ്ണുകയായിരുന്നു. മുന്നില്‍ തന്നെ ഇരിക്കുന്നുണ്ടായത്‌ ഹനീഫയുടെ മോന്‍ അല്‍താഫാണ്‌. അവനൊരു മീനിന്റെ കഷണമെടുത്തു തിന്നുന്നതു കണ്ടുകൊണ്ടാണ്‌ മാഷകത്തേക്കു വന്നത്‌.

"ബഞ്ചിലിരുന്നാണോടാ തിന്നുന്നത്‌" എന്നു ചോദിക്കലും രണ്ടു പൊട്ടിക്കലും ഒരുമിച്ചായിരുന്നു. പെട്ടെന്നാര്‍ക്കും ഒന്നും മനസ്സിലായില്ല കാരണം അവന്‍ മാത്രമല്ല അവരെല്ലാവരും ബഞ്ചിലിരുന്നുതന്നെയായിരുന്നു കഴിച്ചിരുന്നത്‌. കയ്യില്‍ തിണര്‍ത്തുകിടക്കുന്ന അടിയുടെ പാടുമായി വീട്ടിലെത്തിയ അല്‍താഫിനെ കണ്ടിട്ട്‌ ഹനീഫ അതെന്തായാലും വെറുതേ വിടാന്‍ തീരുമാനിച്ചിട്ടുണ്ടായില്ല. ഹാലിളകിക്കൊണ്ട്‌ ഹെഡ്‌മാഷ്‌ടെ ഓഫീസിലേക്കു കയറിവന്ന ഹനീഫയെ പറഞ്ഞു സമാധാനിപ്പിക്കാന്‍ സെബാസ്റ്റ്യന്‍ മാഷ്ക്ക്‌ കുറച്ചു പണിപ്പെടേണ്ടി വന്നു. അന്ന് ആറാമത്തെ പിരീഡ്‌, ഭൂമിയിലെ സസ്യജാലത്തെക്കുറിച്ച്‌ മാഷ്‌ ക്ലാസ്സെടുത്തുകൊണ്ടിരിക്കുമ്പോള്‍ പ്യൂണ്‍ പൈലോത്‌ സ്ലിപ്പുമായി വന്നു - "വൈകീട്ടു പോകുന്നതിനു മുന്‍പ്‌ ഹെഡ്‌മാഷെ കാണണം". നാലുമണിക്ക്‌ എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ മാഷ്‌ പതുക്കെ ഓഫീസിലേക്കു നടന്നു.

"എന്താ മാഷെ ഇങ്ങനെയൊക്കെയായാല്‍ എന്താ ചെയ്യാ"

"മനസ്സിലായില്ല"

"ആ ഹനീഫയെ ഒന്നു സമാധാനിപ്പിച്ചു വിടാന്‍ ഞാനെത്ര കഷ്ടപ്പെട്ടുവെന്നറിയോ മാഷ്ക്ക്‌? ഇതൊരു ആശ്രമമൊന്നുമല്ല, ഒരു ക്രിസ്ത്യന്‍ മാനേജ്‌മന്റ്‌ നടത്തുന്ന സ്കൂളാണ്‌. ഇവിടെയുള്ള കുട്ടികളോട്‌ മീനും ഇറച്ചിയും ഒന്നും കഴിക്കരുതെന്നു പറയാന്‍ പറ്റില്ല"

"ഉയര്‍ന്ന വിദ്യാഭ്യാസവും ലോകപരിചയവുമുള്ള സെബാസ്റ്റ്യന്‍ മാഷ്‌ ഇങ്ങനെ പറയരുത്‌. മനുഷ്യന്റെ ശരീര ഘടന തന്നെ.."

അതു മുഴുമിപ്പിക്കുന്നതിനു മുന്നേ സെബാസ്റ്റ്യന്‍ മാഷ്‌ ഇടക്കുകയറി പറഞ്ഞു - "മാഷെത്രാമത്തെ തവണയാണ്‌ ഇതെന്നോടു പറയുന്നത്‌? ഞാന്‍ എംഎസ്സി ചെയ്തത്‌ സുവോളജിയാണ്‌, അതുകൊണ്ട്‌ ഘടനയെക്കുറിച്ച്‌ ഇനിയുമെന്നോടു പറയരുത്‌. മാഷ്ക്ക്‌ കുറച്ചുകൂടി പ്രാക്റ്റിക്കല്‍ ആയി ജീവിച്ചുകൂടെ?"

കുറച്ചുനാള്‍ എന്തായാലും അല്‍പം ശമനമുണ്ടായിരുന്നു. പക്ഷേ എന്തുകാര്യം? എന്തായാലും ഹനീഫയെ ഒന്നുപദേശിക്കുന്നതു നല്ലതായിരിക്കുമെന്നു പലപ്പോഴും മാഷ്ക്കു തോന്നി. പക്ഷേ പകലൊന്നും കക്ഷിയുടെ അടുത്തേക്ക്‌ അടുക്കാന്‍ പറ്റില്ല. എം80യില്‍ മീനും വച്ച്‌ കുഴല്‍ പോലെയുള്ള ഹോണുമടിച്ചുകൊണ്ട്‌ ചാളഅയിലോ എന്നു കൂവുന്ന കേള്‍ക്കുമ്പോഴേ വഴിമാറി നടക്കും. വണ്ടി പോയിക്കഴിഞ്ഞ്‌ കുറേ നേരത്തേക്ക്‌ റോട്ടിലൂടെ നാറീട്ട്‌ നടക്കാനേ പറ്റില്ല. ഒരു ദിവസം വൈകീട്ട്‌ മീനില്ലാതെ ഹനീഫയെ കിട്ടിയപ്പോള്‍ മാഷ്‌ പതുക്കെ തുടക്കമിട്ടു.

"ഹനീഫക്ക്‌ നല്ല വല്ല ജോലിയും ചെയ്തു ജീവിച്ചൂടേ?"

"ഹേയ്‌ ഇതു നല്ല ജോല്യാ മാഷേ, ചെലവു കഴിച്ച്‌ ഇരുനൂറ്റമ്പതുറുപ്യേക്കൂടുതല്‍ മോന്ത്യാവുമ്പോ പോക്കറ്റിലുണ്ടാവും, എന്താപ്പോ ഇതിനൊരു പോരായ്ക?"

"തനിക്കറിയോ, ഈ മനുഷ്യ ശരീരത്തിന്റെ ഘടന തന്നെ പച്ചക്കറി തിന്നു ജീവിക്കാനാണ്‌"

"എന്നാ ഞമ്മളൊന്ന് ചോദിക്കട്ടെ, എത്ര കോടി കിലോ മീനിനെയാണ്‌ ഒരു ദിവസം പിടിക്കണത്‌ ലോകം മുഴുവന്‍, എത്ര കോടി കോഴീനെയാണ്‌ ഓരോ ദിവസോം തിന്നു തീര്‍ക്കണത്‌. ഒരു രണ്ടീസം ഇതൊക്കെയങ്ങട്‌ നിര്‍ത്തിവച്ചാ പിന്നെ ലോകണ്ടോ ന്റെ മാഷേ"

"മനുഷ്യര്‍ക്കു തിന്നാന്‍ പറ്റുന്ന വേറെയെന്തൊക്കെയുണ്ടു ഹനീഫേ നമുക്കു ചുറ്റും"

"ന്റെ മാഷേ, ത്രേം ആള്‍ക്കാര്‌ എറച്ചീം മീനും കഴിച്ചിട്ടു വരെ ഇവിടെ തെകയാനുള്ള അരി ആന്ധ്രേന്ന് കൊണ്ടരണം, പിന്നെ എല്ലാരും ചോറുമാത്രം തിന്നാന്‍ തൊടങ്ങിയാല്‍, പടച്ചോനേ ആലോചിക്കാന്‍ പറ്റണില്ല."

കൂടുതല്‍ സംസാരിച്ചിട്ടും കാര്യമൊന്നുമില്ലെന്നു മാഷക്കു മനസ്സിലായിട്ടാണോ എന്തോ അധികം സംസാരം നീണ്ടില്ല.

നാട്ടില്‍ കല്യാണത്തിനു വിളിച്ചാല്‍ കൃസ്ത്യാനികളുടേയും മുസ്ലീമുകളുടേയും കല്യാണവീടുകളിലാണെങ്കില്‍ മാഷ്‌ പോവില്ല. മാഷ്ക്കറിയാം അവിടെ ആ വൃത്തികെട്ട സാധനങ്ങള്‍ മാത്രെ ഉണ്ടാകൂ. ഹിന്ദുക്കളുടേതായാലും ഇപ്പോ പരിഷ്കാരമല്ലേ, സൂക്ഷിക്കണം. പല സ്ഥലത്തും ഇപ്പോ ഇറച്ചി ഫാഷനായിത്തുടങ്ങിയിട്ടുണ്ട്‌. അഥവാ ഇനി സൗദാമിനിയെ തനിയേ പറഞ്ഞുവിടുകയാണെങ്കില്‍ തന്നെ ആദ്യമേ അവിടുത്തെ ഭക്ഷണമെന്താണെന്ന്‌ അന്വേഷിച്ചിട്ടേ വിടൂ. ഒരിക്കല്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ച പിന്നെ വളരെ ശ്രദ്ധിച്ചല്ലേ നടക്കൂ. ഒരിക്കല്‍ ജോസപ്പേട്ടനാണ്‌ പണിപറ്റിച്ചത്‌. മാഷെ കല്യാണത്തിനു വിളിക്കാന്‍ നേരത്ത്‌ ആദ്യമേ തന്നെ ജോസപ്പേട്ടന്‍ പറഞ്ഞു, പച്ചക്കറി മാത്രേ ഉള്ളൂ, മാഷെന്തായാലും വരണം. എന്നാല്‍ പിന്നെ മാഷും വിചാരിച്ചു ഒന്നു പോയി തലകാണിച്ചിട്ടു പോന്നേക്കാം. ജോസപ്പിന്റെ മോള്‌ ഷീല തന്റെ ക്ലാസ്സിലെ കുട്ടിയാണ്‌. അവിടെച്ചെന്നു ഇലയിട്ടപ്പോഴല്ലേ മാഷ്‌ അന്തിച്ചുപോയത്‌, ബ്രഡ്ഡും കോഴിക്കറിയുമാണ്‌ വിളമ്പുന്നത്‌. അതു മാഷ്ടെ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു. മുഖത്തെ രക്തമെല്ലാം വാര്‍ന്നുപോയ പോലെയായിരുന്നു. സൗദാമിനിക്ക്‌ പെട്ടെന്ന്‌ മാഷ്ടെ ഭാവമാറ്റം പിടികിട്ടി. കോഴിക്കറി വിളമ്പുന്ന കണ്ടിട്ട്‌ സൗദാമിനിക്ക്‌ സഹിച്ചില്ല. വളരെ ദയനീയമായി മാഷെ നോക്കിക്കൊണ്ട്‌ സൗദാമിനി ചോദിച്ചു,
"മാഷേ, ഞങ്ങള്‍ കഴിച്ചിട്ടു വന്നാല്‍ മതിയോ അതോ?"

ദഹിപ്പിക്കുന്ന ഒരു നോട്ടമായിരുന്നു മറുപടി. അപ്പോഴേക്കും നടന്നുതുടങ്ങിയിരുന്ന മാഷുടെ പുറകേ ഒപ്പമെത്തനായി സൗദാമിനി ഓടി. അതു കഴിഞ്ഞ്‌ ഒന്നുരണ്ടുവട്ടം ജോസപ്പേട്ടനെ വഴിയില്‍ വച്ചു കണ്ടെങ്കിലും മാഷൊന്നും പറഞ്ഞില്ല പക്ഷേ അടുത്ത അരക്കൊല്ല പരീക്ഷക്ക്‌ ജോസപ്പേട്ടന്റെ മോള്‍ ആദ്യമായിട്ട്‌ തോറ്റു.

എപ്പോഴും കിട്ടാക്കനിക്കാണല്ലോ സ്വാദു കൂടുതല്‍ തോന്നുക. കോഴിക്കറിയെന്നു പറഞ്ഞാല്‍ സൗദാമിനിക്കു ജീവനാണ്‌. വല്ലപ്പോഴും തന്റെ വീട്ടില്‍ പോകുമ്പോള്‍ എന്തെങ്കിലും ഒരു വഴിയുണ്ടെങ്കില്‍ ശനിയും ഞായറും പോകാതിരിക്കാന്‍ നോക്കും, മാഷും കൂടെ വന്നാല്‍ പിന്നെ കഴിഞ്ഞു കഥ. സ്കൂളുള്ള ഏതെങ്കിലും ദിവസം പോയാല്‍ അമ്മയോടു പറഞ്ഞ്‌ സ്വാദോടുകൂടി എന്തെങ്കിലും ഉണ്ടാക്കി കഴിക്കാം. അവിടെയാവുമ്പോള്‍ വീട്ടില്‍ തന്നെ നല്ല കോഴിയുണ്ട്‌. മാഷും കൂടിയുണ്ടെങ്കില്‍ അമ്മ കോഴികളെയൊക്കെ പിടിച്ചു കൊട്ടയിട്ടു മൂടും, അല്ലെങ്കില്‍ മാഷ്‌ അമ്മയെയും ചീത്ത പറയും. ഈ സാമ്പാറും അവീലും കഴിച്ച്‌ നാക്കിനൊന്നും ഇപ്പോ ഒരു രുചിയുമില്ല. പക്ഷേ ഒരിക്കല്‍ പറ്റിപ്പോയി, വെള്ളിയാഴ്ചയായിരുന്നു സൗദാമിനി വീട്ടിലേക്കു പോയത്‌, പിറ്റേന്ന് കാലത്തു തന്നെ വരാം എന്നു പറഞ്ഞാണ്‌ പോയത്‌. വൈകീട്ട്‌ സ്കൂളൊക്കെ കഴിഞ്ഞ്‌ സന്ധ്യയാവാറായപ്പോള്‍ മാഷ്‌ മോളേയും കൊണ്ട്‌ അങ്ങോട്ടു വന്നു. അതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നല്ല മസാലയൊക്കെ വറുത്തരച്ച്‌ അസ്സലായി നാടന്‍കോഴിയെ വച്ച്‌ അമ്മയും മോളും കൂടി കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ മാഷ്‌ കേറിവന്നത്‌. പിന്നെ അവിടെ നടന്ന കോലാഹലമൊന്നും പറയണ്ട. മാഷെ ഇത്രയും രൗദ്രഭാവത്തില്‍ അതിനു മുന്‍പു കണ്ടിട്ടില്ല. ആ നിമിഷം തന്നെ മോളെയും വിളിച്ചുകൊണ്ട്‌ അവിടെനിന്നിറങ്ങി. അതിനു ശേഷം ഇതുവരെ സൗദാമിനിയുടെ വീട്ടിലേക്ക്‌ മാഷ്‌ പോയിട്ടില്ല. പിന്നെ എപ്പൊഴെങ്കിലും വീട്ടില്‍പോകുന്ന കാര്യം പറഞ്ഞാല്‍ അപ്പോ മാഷു ചീത്തപറയും.

"വൃത്തികെട്ട ഓരോന്ന്‌ വാരിവലിച്ച്‌ തിന്നാനല്ലേ, പൊയ്ക്കോളൂ, എന്നിട്ട്‌ അവിടെത്തന്നെയങ്ങട്‌ കൂടിക്കോളൂ."

"ഇതെന്തൊരു സൂക്കേടാ, മാഷക്കു വേണ്ടെങ്കി കഴിക്കണ്ട അത്രേള്ളൂ, ബാക്കീള്ളോരെല്ലാരും എന്തിനാ നരകിക്കണേ"

"എന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചു കഴിയുകയാണെങ്കില്‍ മാത്രം ഇവിടെ കഴിഞ്ഞാല്‍ മതി"

"സ്വന്തം കാര്യം മാത്രം നോക്ക്യാ മതീല്ലോ"

"അപ്പറഞ്ഞത്‌ നിനക്കും ബാധകമാണ്‌"

ഇനി വീണ്ടും സംസാരിക്കാന്‍ നിന്നാല്‍ രണ്ടുപേര്‍ക്കും സംയമനം പോകുമെന്നു കണ്ട്‌ സൗദാമിനി ഒരു കൊട്ട മുഖവുമായി പിന്‍വാങ്ങി. ഇന്നിനി ഒന്നും ഉണ്ടാക്കാന്‍ വയ്യ. അല്ലെങ്കിലും ഈ വെള്ളരിക്കയും വഴുതനങ്ങയും കാണുമ്പോഴേ കലിവരും. ഇത്തവണത്തെ വനിതയിലെന്താ പാചകക്കുറിപ്പുള്ളതെന്നു നോക്കാം. കോഴിക്കറി ഏതെല്ലാം വിധത്തില്‍ വക്കാന്‍ പറ്റുമെന്ന് സൗദാമിനിക്ക്‌ കാണാപ്പാഠമാണ്‌. ആ മിസ്സിസ്‌ കേയെം മാത്യു ഉണ്ടായിരുന്നപ്പോള്‍ എത്ര തരത്തിലുള്ള കോഴിക്കറികളുടെ പാചകക്കുറിപ്പുകളാണ്‌ അവര്‍ ഇടാറ്‌. മലബാറില്‍ മസാല അരച്ച ഒന്ന്‌, തിരുവല്ലയില്‍ തേങ്ങാപ്പാല്‍ പിഴിഞ്ഞത്‌, ശ്ശോ ഒരിക്കല്‍ പോലും ഇതൊന്നും ഉണ്ടാക്കിനോക്കാന്‍ പറ്റിയിട്ടില്ലല്ലോ. ഈ കോഴി പാചകക്കുറിപ്പുകള്‍ വായിക്കുന്നതു തന്നെ വേറെ ഏതെങ്കിലും കറിയുടെ പേജെടുത്ത്‌ മടക്കിപ്പിടിച്ചിട്ടായിരിക്കും. അബദ്ധത്തിലെങ്ങാനും മാഷ്‌ ചാടി വന്നാല്‍ പെട്ടെന്നു പേജ്‌ മറിക്കും അപ്പോള്‍ മാഷ്‌ നോക്കുമ്പോള്‍ കാണുക പാവക്കാ കിച്ചടിയുണ്ടാക്കുന്നത്‌ അല്ലെങ്കില്‍ കായും ചേനയും എരിശ്ശേരിയുണ്ടാക്കുന്നത്‌ അങ്ങിനെയെന്തെങ്കിലുമായിരിക്കും. അപ്പുറത്തെ വീട്ടിലെ സുധാകരന്‍ ഗള്‍ഫീന്നു വന്നപ്പോ പറയുന്നുണ്ടായി അവിടെ ദുബായിലൊക്കെ കോഴിയുടെ വിഭവങ്ങള്‍ മാത്രം കിട്ടുന്ന കടകളുണ്ടത്രേ. എന്തോ ഒരു പേരു പറഞ്ഞത്‌ തിരിഞ്ഞില്ല. കോഴിയുടെ വിഭവങ്ങള്‍ മാത്രം വില്‍ക്കുന്ന കടയെക്കുറിച്ചാലോചിച്ചപ്പോഴേ സൗദാമിനിക്കു രോമാഞ്ചമുണ്ടായി. എന്തോ അനങ്ങുന്ന പോലെതോന്നി തിരിഞ്ഞുനോക്കിയപ്പോള്‍ കയ്യിലെ വനിതയിലേക്കു തുറിച്ചുനോക്കിക്കൊണ്ടു നില്‍ക്കുന്ന മാഷ്‌. ഈസ്റ്റര്‍ വിഭവമായി നല്ല ബ്രൗണ്‍ നിറത്തില്‍ ഒരു മുഴുവന്‍ കോഴിയെ പൊരിച്ചുവച്ചിരിക്കുന്നതിന്റെ നടുപ്പേജിലെ തന്നെ വര്‍ണ്ണചിത്രം സൗദാമിനിയുടെ കയ്യിലിരുന്നു വിറച്ചു. മാഷ്‌ തൊട്ടടുത്തിരുന്ന ചില്ലുഗ്ലാസ്സെടുത്ത്‌ ഒരൊറ്റയേറായിരുന്നു, അടുക്കള മുഴുവന്‍ സൗദാമിനിയുടെ മനസ്സുപോലെ ചിതറിയ കുപ്പിക്കഷണങ്ങള്‍ നിറഞ്ഞു. പുറത്തു നെല്ലു പുഴുങ്ങുന്നതിന്നടിയില്‍ കത്തിച്ചിരുന്ന ചൂട്ടിന്റെയൊപ്പം അന്നു വനിതകൂടി കത്തിയമര്‍ന്നു. അതിനുശേഷം എപ്പോഴെങ്കിലും വനിത വാങ്ങിയിട്ടുണ്ടെങ്കില്‍ അതിലെ പാചകക്കുറിപ്പുകളുടെ പേജുകള്‍ കീറിക്കളഞ്ഞിട്ടേ മാഷു വീട്ടിലേക്കു കൊണ്ടുവരൂ.

കെഴക്കേലെ ബീവാത്തൂന്റെ മോള്‍ടെ കല്യാണത്തിനു ക്ഷണം വന്നപ്പോഴേ മാഷ്‌ പോകണ്ട എന്ന് തീരുമാനിച്ചതാണ്‌. സൗദാമിനിയേയും പറഞ്ഞു ശട്ടം കെട്ടി ആ ഭാഗത്തേക്കെങ്ങും പോയേക്കരുതെന്നു പറഞ്ഞ്‌.

"മാഷെന്താ പറേണേ, തൊട്ടു കെഴക്കേലെ കല്യാണത്തിനു പോയില്ലെങ്കില്‍ മോശല്ലേ"

"എനിക്കറിയാം നിന്റെ മോശമൊക്കെ, ആ പൂതി മനസ്സിലുണ്ടെങ്കില്‍ ഇപ്പോഴേ കളഞ്ഞോളൂ"

"മാഷേ നമുക്കീ നാട്ടില്‍ തന്നെ ഇനിയും താമസിക്കേണ്ടതാണ്‌, നാട്ടുകാരെ വെറുപ്പിച്ചുകൊണ്ട്‌ ഇങ്ങനെ ഓരോന്ന് തുടങ്ങിയാല്‍ കഷ്ടമാണ്‌"

"വെറുപ്പിക്കണ്ട, നീ ഒരു കാര്യം ചെയ്യ്‌, രവിലെ തന്നെ പോയിട്ടു പോരെ. ഞാന്‍ സ്കൂളില്‍ പോയി കഴിഞ്ഞിട്ടു മതി. പക്ഷേ അവിടുന്നെന്തെങ്കിലും കഴിച്ചിട്ടാണ്‌ വരുന്നതെങ്കില്‍ പിന്നെ ഇങ്ങോട്ട്‌ കേറണമെന്നില്ല"

രാവിലെ തന്നെ പോകാന്‍ ഒരുങ്ങിക്കെട്ടിയിട്ട്‌ ഇറങ്ങിയപ്പോള്‍ ഉച്ചയാവാറായി. പേടിക്കണ്ട മാഷിനി വൈകീട്ടല്ലേ വരൂ. മാഷുടെ താക്കീതുണ്ടായിരുന്നെങ്കിലും സൗദാമിനി കഴിക്കണ്ട എന്നുള്ള ഉറച്ച തീരുമാനത്തിലൊന്നുമായിരുന്നില്ല. നിര്‍ബ്ബന്ധിക്കുകയാണെങ്കില്‍ പിന്നെ കഴിക്കാതിരിക്കുന്നതു ശരിയല്ല. മുസ്ലീങ്ങളുടെ കല്യാണവീട്ടിലെ കോഴിക്കറിക്ക്‌ ഭയങ്കര സ്വാദാണ്‌. മാഷടെ കൂടെ കൂടുന്നതിനു മുന്നേ ചില കൂട്ടുകാരികളുടെ കല്യാണത്തിനു പോയിട്ടുള്ള സ്വാദ്‌ ഇപ്പോഴും മനസ്സിലുണ്ട്‌. ബീവാത്തു നിര്‍ബ്ബന്ധിച്ചൂന്നു മാത്രല്ല സൗദാമിനിക്കു കൂടെ നിന്നു നിറയെ വിളമ്പിക്കൊടുത്തു.

സൗദാമിനി ഇപ്പൊഴും പറയും അന്നു തനിക്കു കണ്ടകശ്ശനിയുടെ അപഹാരം ഉച്ചിയിലായിരുന്നു അതാണ്‌ മാഷ്‌ക്ക്‌ ആ സമയത്തു തന്നെ സ്കൂളില്‍ നിന്നു തിരിച്ചു വരാന്‍ തോന്നിയത്‌. ചൂടുകാലമായിട്ടാണെന്നു തോന്നുന്നു ചോറിന്റെയൊപ്പം വച്ച അവിയല്‍ വളിച്ചുപോയിയത്രെ. എന്നാ പിന്നെ വീട്ടില്‍ വന്നു കഴിക്കാമെന്നു വെച്ചു മാഷ്‌. പക്ഷേ വീടിനടുത്തെത്താറായപ്പോഴാണ്‌ കല്യാണത്തിന്റെ കാര്യമോര്‍ത്തത്‌. അയ്യോ പെട്ടു, കല്യാണപ്പെണ്ണിന്റെ ആങ്ങള മനാഫ്‌ പടിക്കല്‍ തന്നെ നില്‍ക്കുന്നുണ്ട്‌. മാഷ്‌ ഒന്നുമറിയാത്ത പോലെ കാലു വലിച്ചുനീട്ടി നേരെ നോക്കി നടന്നു.

"മാഷേ, എന്താ വൈകിയത്‌. മാഷു വരുമെന്നറിയാമായിരുന്നു, രാവിലെ വരുമെന്നാ കരുതീത്‌"

"അത്‌, ഇന്ന് സ്കൂളില്‍ ഇന്‍സ്പെക്ഷന്‍ ആയിരുന്നു, പോകാതിരിക്കാന്‍ പറ്റിയില്ല"

"സാരല്യ മാഷേ, എന്തായാലും വരൂ, സൗദാമിനിച്ചേച്ചി ദാ കഴിച്ചു തുടങ്ങി"

മാഷ്‌ ഞെട്ടി, അവള്‍ കഴിക്ക്യേ. രാവിലെ വന്നു തല കാണിച്ചു പോരാന്‍ പറഞ്ഞിട്ട്‌ അവള്‍ പരസ്യമായിട്ട്‌ ഇരുന്നു കഴിക്ക്യേ. ഇനി എന്തിനു ജീവിക്കണം. ഈ നാട്ടിലെല്ലാവര്‍ക്കുമറിയാം താന്‍ എത്രമാത്രം വെജിറ്റേറിയന്‍ ജീവിതരീതിയുമായി ഒട്ടിച്ചേര്‍ന്നിരിക്കുന്നു എന്ന്‌. മീന്‍കാരന്‍ ഹനീഫ അതാ സൗദാമിനിക്ക്‌ കോഴിക്കറിയുടെ ചാര്‍ ഒഴിച്ചു കൊടുക്കുന്നു. പെട്ടെന്നു മാഷെക്കണ്ട സൗദാമിനി പകച്ചുപോയി. എന്തു ചെയ്യണമെന്നറിയാതെ ചുറ്റും നോക്കി. എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട മാഷ്‌ സൗദാമിനിയുടെ മുഖമടച്ച്‌ ഒന്നുകൊടുത്ത്‌ അവളെയും വലിച്ചിഴച്ചുകൊണ്ട്‌ വീട്ടിലേക്കു പോയി.

അന്നു വൈകീട്ടു വായനശാലയിലേക്കെന്നു പറഞ്ഞിറങ്ങിയ മാഷ്‌ നേരെ ജങ്ക്ഷനിലേക്കാണ്‌ പോയത്‌. ഗോപിയുടെ പെട്ടിക്കടയില്‍ നിന്നും ഒരു വനിത വാങ്ങി. അതില്‍ നിറയെ ക്രിസ്തുമസ്‌ വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ ഉണ്ടായിരുന്നു. മുഖചിത്രത്തിനു താഴെ വലതുവശത്തായി "കോഴികൊണ്ടുള്ള പത്തു ക്രിസ്മസ്‌ വിഭവങ്ങള്‍" എന്നു ചെരിച്ചെഴുതിയിരുന്നു. മാഷ്‌ അതില്‍ നിന്നും ഒരു പേജ്‌ പോലും കീറാതെയാണ്‌ സൗദാമിനിക്കു കൊണ്ടുക്കൊടുത്തത്‌. സൗദാമിനി അതു കണ്ടതായിപ്പോലും ഭാവിച്ചില്ല. വെറുതെയൊന്നു പാളി നോക്കിയപ്പോള്‍ കണ്ട "കോഴികൊണ്ടുള്ള പത്തു ക്രിസ്മസ്‌ വിഭവങ്ങള്‍" എന്ന തലക്കെട്ടു കണ്ടിട്ട്‌ സൗദാമിനിക്ക്‌ പ്രത്യേകിച്ചൊന്നും തോന്നിയില്ല. ആദ്യമായിരുന്നെങ്കില്‍ ആര്‍ത്തിയോടെ അതുമുഴുവനും വായിച്ചിട്ടേ പിന്നെ എന്തെങ്കിലും പണിക്കു പോകൂ. പക്ഷെ ഇപ്പോള്‍ അതു കണ്ടപ്പോള്‍ കലിയാണ്‌ വന്നത്‌. പെട്ടെന്ന്‌ ഏതോ ബാധ കൂടിയപോലെ വനിത വലിച്ചെടുത്ത്‌ അതിലെ പാചകക്കുറിപ്പുകളുള്ള പേജുകളൊക്കെ വന്യമായ ഒരാവേശത്തോടെ വലിച്ചുകീറി ചുരുട്ടിക്കൂട്ടിക്കൊണ്ട്‌ അടുക്കളയിലേക്ക്‌ അടുപ്പു ലക്ഷ്യമാക്കി നടന്നു. അടുപ്പിലിടുന്നതിനു മുന്നേ ഒരു നിമിഷം ആലോചിച്ചുനിന്നതിനു ശേഷം പിന്തിരിഞ്ഞ്‌ ആ പേജുകളൊക്കെ ഡൈനിംഗ്‌ റ്റേബിളില്‍ വച്ച്‌ ചുളുക്കൊക്കെ മാറ്റി മാഷു വരുന്നുണ്ടോ എന്നു നോക്കി ഒരു പരിഭ്രമത്തോടെ കിടക്ക പൊക്കി അതിനടിയില്‍ ഭദ്രമായി വച്ച്‌ ഒന്നുമറിയാത്തപോലെ തിരിച്ച്‌ അടുക്കളയില്‍ വന്ന്‌ ഒരു ചെറിയ പുഞ്ചിരിയോടെ ബാക്കിയുള്ള പണികളില്‍ മുഴുകി.

Monday, October 15, 2007

ബാക്കി കഥ നാളെയെങ്ങാനുമെഴുതാം...

"...സൂര്യന്‍ ഉച്ചിയിലൂടെ ഒരു ലാവ കണക്കേ ഉരുകിയിറങ്ങുകയായിരുന്നു. കാലുകള്‍ നിലത്തുറക്കാത്തതു പോലെയും ഓര്‍മ്മ മങ്ങുന്നതുപോലെയും തോന്നി അയാള്‍ക്ക്‌. വിശപ്പ്‌ അതിന്റെ ഏറ്റവും രൗദ്രഭാവത്തില്‍ തന്നെ കീഴടക്കുമെന്നു തോന്നിയപ്പോഴാണ്‌ അറബിത്തള്ളക്കു വാങ്ങിക്കൊണ്ടുവന്ന കുബ്ബൂസില്‍ നിന്നും ഒരെണ്ണം എടുത്തത്‌. അതിന്റെ പ്രതികരണം അപ്പോള്‍ തന്നെയുണ്ടായി. ഇന്നലെ വൈകീട്ട്‌, വെള്ളം നനക്കുന്ന പൈപ്പുകൊണ്ട്‌ തന്റെ മുതുകു മുഴുവന്‍ തല്ലിപ്പൊളിച്ചു ആ തള്ള. എന്നിട്ടും പോരാഞ്ഞ്‌ ഈ പനയില്‍ കെട്ടിയിട്ടിരിക്കുകയാണ്‌. വിശപ്പ്‌ ഒരു തരം മരവിപ്പായി മാറിത്തുടങ്ങി. വിശപ്പിന്റെയും വേദനയുടേയും ഉഷ്ണത്തിന്റെയും ഒരു സമ്മിശ്ര മയക്കത്തില്‍, ഒരു നാക്കിലയുടെ മുന്നിലിരുന്നു പിറന്നാളുണ്ണുന്ന ഉണ്ണിയുടെ മുഖം തെളിഞ്ഞുവന്നു. മോനേ നിനക്കൊരുപിടി ചോറ്‌ വായില്‍ തരാനുള്ള ഭാഗ്യം എനിക്കില്ലാതെ പോയല്ലോ. എന്തിനിങ്ങനെയൊരു ജീവിതം, ഭക്ഷണമില്ലാതെ, പ്രിയപ്പെട്ടവരില്ലാതെ, ഒന്നുമില്ലാതെ, ഈ കനലുരുകും മണലില്‍...."

ഉച്ചക്കും വൈകീട്ടും തീറ്റ കേയെഫ്‌സിയായതുകാരണം, ആ വരി എഴുതി മുഴുമിപ്പിക്കുന്നതിനു മുന്നേ എഴുത്തുകാരനു തൂറാന്‍മുട്ടി. സുഖശോധന കഴിഞ്ഞുവന്ന്‌ ഏസി മാക്സിമം തണുപ്പിലാക്കി കട്ടിയുള്ള ബ്ലാങ്കറ്റ്‌ തലവഴി മൂടി അയാള്‍ അവളുടെ കൊഴുത്ത ശരീരത്തോട്‌ ഒട്ടിപ്പിടിച്ചുകിടന്നു.

"ഓ, ഇനി ബാക്കിയുള്ള കഥ നാളെയെങ്ങാനുമെഴുതാം..."

Friday, September 28, 2007

ദൈവവധു

നല്ല തുടുത്ത ഈന്തപ്പഴത്തില്‍ ആട്ടിന്‍പാലും കല്‍ക്കണ്ടവും ചേര്‍ത്തുണ്ടാക്കുന്ന വിശേഷപ്പെട്ട പലസ്തീനി വിഭവം ഖദ്ദാഷിനായി ഒരുക്കുമ്പോള്‍ സൈദ അറിയാതെ വിതുമ്പിപ്പോയി. ഏറ്റവും പ്രിയപ്പെട്ടവര്‍ക്കു മാത്രം കൊടുക്കുന്ന വിഭവമാണ്‌ അത്‌, ജീവനെക്കാളേറെ സ്നേഹിക്കുന്നവര്‍ക്കു വേണ്ടിമാത്രം പലസ്തീനി പെണ്‍കുട്ടികള്‍ ഉണ്ടാക്കുന്നത്‌. അവരുടെ പ്രണയം കൂടി ചേര്‍ത്തുണ്ടാക്കുന്നതുകൊണ്ടാണത്രേ അതിനിത്ര മധുരം.

"ഹേയ്‌ സൈദാ നീയതിനിടക്ക്‌ ഹലീബാജ്‌ ഉണ്ടാക്കാന്‍ പോയോ, എല്ലാരും നിന്നെ അവിടെ തിരക്കുന്നുണ്ട്‌"

രായ്ദയുടെ സ്വരം കേട്ട്‌ സൈദ പെട്ടെന്ന് തിരിഞ്ഞു നോക്കി. ആരും കാണാതെ ഉണ്ടാക്കണമെന്നു കരുതിയതായിരുന്നു അപ്പോഴെക്കും ഈ ചേച്ചി എവിടുന്നു വന്നു. അല്ലെങ്കിലും തന്റെ പ്രണയത്തില്‍ ആദ്യം മുതലേ അവളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.

"ചേച്ചീ, നീയിതാരോടും പോയി പറയരുത്‌, ഇന്നു ഞാന്‍ ഹലീബാജ്‌ ഉണ്ടാക്കുന്നെന്നു പറഞ്ഞാല്‍ ബാപ്പുജി എന്നെ കൊത്തി നുറുക്കും. നാളേക്കായി എന്റെ മണിയറ ഒരുക്കുകയാണവര്‍"

"പിന്നെ നീയെന്തിന്‌ ഇതിനു സമ്മതിച്ചു, ഇതു നീ ഖദ്ദാഷിനോട്‌ ചെയ്യുന്ന ചതിയാണ്‌?"

"ആയിരിക്കാം, പക്ഷേ എനിക്കറിയില്ല, എനിക്കിനി ഇന്നും കൂടിയേ ഖദ്ദാഷ്‌ എന്റെ പ്രിയപ്പെട്ടവനായിട്ടുള്ളൂ, നാളെ മുതല്‍ അവനൊറ്റയാണ്‌, ഞാനും."

"നോക്കൂ നിങ്ങളുടെ പ്രണയത്തിന്‌ ആദ്യമേ കൂട്ടുനിന്നവളാണ്‌ ഞാന്‍. നീ ഇത്ര നിസ്സംഗതയോടെ അവനെ ഉപേക്ഷിക്കുമെന്നറിഞ്ഞിരുന്നെങ്കില്‍, സൈദാ ഞാനൊരിക്കലും ഇതില്‍ പങ്കുചേരില്ലായിരുന്നു."
"ചേച്ചീ, ഞാന്‍ നിസ്സഹായയാണ്‌, എനിക്കെന്തെങ്കിലും ഉപേക്ഷിച്ചേ പറ്റൂ"

"ബാപ്പുജിയോട്‌ എനിക്ക്‌ ബഹുമാനമുണ്ട്‌ സ്നേഹമുണ്ട്‌. എന്നാലും ഞാന്‍ പറയുന്നു, നീ ബാപ്പുജിയുടെ വാക്കുകള്‍ തള്ളണമായിരുന്നു."

"മഹാപാപം പറയരുത്‌, ഇതെന്റെ സ്വന്തം തീരുമാനമാണ്‌" അതു പറയുമ്പോള്‍ സൈദയുടെ സ്വരം പതറിയിരുന്നു.

സയ്യിദ്‌ ഹലാവ വളരെ വളരെ സന്തോഷത്തിലായിരുന്നു. മണിയറയിലെ അലങ്കാരങ്ങളൊക്കെ അയാള്‍ നേരിട്ടാണ്‌ പറഞ്ഞ്‌ ചെയ്യിപ്പിച്ചിരുന്നത്‌. മൂന്ന്‌ ഒട്ടകങ്ങളെയും പത്ത്‌ ആടിനേയുമാണ്‌ അറക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്‌. ഒന്നിനും ഒരു കുറവും വരരുത്‌. സൈദ ഇതിനു സമ്മതിക്കുമോ എന്ന് അയാള്‍ക്ക്‌ സംശയമായിരുന്നു. പുറത്തു ശക്തിയായി പൊടിക്കാറ്റു വീശുന്നു, നാളെയും ഇങ്ങനെയാണെങ്കില്‍ ക്ഷണിച്ചവര്‍ എല്ലാവരും വരുമോ ആവോ. ഇതുപോലൊരു ആഘോഷം എന്തായാലും ഇനി ഈ ജീവിതത്തില്‍ ഉണ്ടാകാന്‍ പോകുന്നില്ല. ആ ഖദ്ദാഷിനെയാണ്‌ ശ്രദ്ധിക്കേണ്ടത്‌, അവനെങ്ങാനും അവളുടെ മനസ്സു മാറ്റിയാല്‍, ദൈവമേ ആലോചിക്കാന്‍ കൂടി പറ്റുന്നില്ല. കഴിഞ്ഞ കൊല്ലം ഇതേപോലെ ഒരു മണിയറ ഒരുങ്ങിയതായിരുന്നു ഇവിടെ രായ്ദക്കുവേണ്ടി, പക്ഷേ അവള്‍ ബാപ്പുജിയുടെ മാനം കെടുത്തി അബ്ദുള്ളയുടെ കൂടെ ഇറങ്ങിപ്പോയി. ദൈവം മുകളിലിരുന്നു കാണുന്നുണ്ടല്ലോ ഇതെല്ലാം.

അന്നു വൈകീട്ട്‌ എല്ലാവരുടേയും കണ്ണുവെട്ടിച്ച്‌ ഖദ്ദാഷിനെ കാണാന്‍ അവള്‍ കുറേ പണിപ്പെട്ടു. പ്രണയാര്‍ദ്രമായ, അത്തറിന്റെ നേര്‍ത്ത സുഗന്ധമുള്ള ഒരിളംകാറ്റിന്റെയൊപ്പം ഖദ്ദാഷിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അവളെ തഴുകി. പ്രിയനേ നീയെനിക്കു മാപ്പുതരിക, നീയെന്നെയണിയിച്ച പ്രണയസൗമ്യമാം ഉടയാടകള്‍ ഞാനിവിടെയുപേക്ഷിക്കുന്നു. എനിക്കു പോയേ തീരൂ. എന്റെ ജീവിതത്തിലിനി മാത്രകള്‍ മാത്രം ബാക്കി. എന്റെ മരണത്തിനായ്‌ മണിയറയൊരുങ്ങുന്നു. ദൈവത്തോടൊപ്പമുള്ള എന്റെ ജീവിതം തുടങ്ങുന്നു.

"സ്വയം മരിക്കാന്‍ തയ്യാറായിക്കൊണ്ട്‌ നീയെനിക്കെന്തിന്‌ ഹലീബാജുണ്ടാക്കി?"

പെട്ടെന്ന് ഖാദ്ദാഷിന്റെ ചോദ്യം കേട്ട്‌ സൈദ ഞെട്ടിപ്പോയി. കുറെയധികം ചോദ്യങ്ങളിലൂടെ വളരെനാള്‍ മനസ്സുടക്കി നടന്നതാണ്‌. സ്വയം ഒടുങ്ങാന്‍ തന്നെ തീരുമാനിച്ചു. ബാപ്പുജിയുടെ എത്രയോ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ്‌. തന്റെ കുടുംബത്തില്‍ നിന്ന് ദൈവത്തോടു ചേരാന്‍ അവസാനമായിട്ട്‌ എന്നെ കിട്ടിയപ്പോള്‍ ആ കണ്ണുകള്‍ തിളങ്ങുകയായിരുന്നു.

"ഇന്നു വൈകീട്ട്‌ എനിക്കു മൈലാഞ്ചിയിടുന്നതു വരെ നീയെനിക്കു പ്രിയപ്പെട്ടവന്‍, എന്റെ ഉയിരിന്റെ പാതി, പിന്നെ ഞാന്‍ ദൈവത്തിന്റെ മണവാട്ടിയാണ്‌, മരണത്തിന്റെ മണവാട്ടിയാണ്‌, പിന്നെ എനിക്കു നിന്നെ കാണാനേ കഴിയില്ല. പ്രിയനേ നീയറിയുന്നോ, എനിക്കു നിന്നെ സ്വപ്നം കാണാന്‍ കൂടി കഴിയില്ല, എന്റെ ഓര്‍മകളില്‍ പോലും നീയുണ്ടാവില്ല, എനിക്ക്‌ ഓര്‍മകളേ ഉണ്ടാവില്ല...."

"നോക്കൂ പ്രിയേ, മരണം സ്വയം തിരഞ്ഞെടുക്കാനുള്ള അധികാരം ദൈവം ആര്‍ക്കും കൊടുത്തിട്ടില്ല, നീയീ ചെയ്യുന്നത്‌ തികഞ്ഞ ദൈവനിന്ദയാണ്‌, നീ നിന്റെ ബാപ്പുജിയെക്കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളോ? എന്തിനിത്രനാളും ജീവിച്ചു, ഈ മരണത്തെ വരിക്കുന്നതിനോ? എന്നെ പ്രണയത്തിന്റെ സുഗന്ധമൂട്ടിയതെന്തിന്‌? ഈ പ്രണയത്തിനു നീ മരണം വിധിച്ചതെന്തിന്‌?"

"അറിയില്ല, അറിയില്ല... ഇപ്പോള്‍ ഉത്തരങ്ങള്‍ എന്നില്‍ നിന്നും ഒഴിഞ്ഞു പോകുന്നു. അറിയാമോ നിനക്ക്‌, മരണവധുവിനിടുന്ന മൈലാഞ്ചിക്ക്‌ കടും ചുവപ്പുനിറമാണ്‌. ഇളംചൂടുള്ള മുലപ്പാല്‍ എന്റെ ചുണ്ടുകളിലിറ്റിച്ച, വിരല്‍ പിടിച്ചെന്നെ നടത്തിയ ഉമ്മയിപ്പോള്‍ എനിക്കു മരണത്തിന്റെ മൈലാഞ്ചിയരക്കുന്ന തിരക്കില്‍. ഒരു ചുവപ്പിന്റെ മേലാപ്പ്‌ എനിക്കായൊരുങ്ങുന്നു. പാട്ടും വാദ്യങ്ങളും നീയും കേള്‍ക്കുന്നില്ലേ, അതില്‍ വിരഹമോ, ഭക്തിയോ, സായൂജ്യമോ, വേദനയോ എനിക്കു തിരിച്ചറിയാന്‍ പറ്റുന്നില്ല"

"ഈ നഷ്ടം എനിക്കു മാത്രമേ ഉള്ളൂ എന്നു നീയറിയുക. നിന്റെ ബാപ്പുജിക്ക്‌ നീയൊരു തികഞ്ഞ സൂഫിയായതിലെ ഹര്‍ഷം, ഉമ്മക്ക്‌ നീ ദൈവത്തില്‍ ചേരുന്നതിന്റെ സായൂജ്യം, എനിക്കോ? എനിക്കെന്തുണ്ട്‌?"

"പ്രിയനേ, ഇതു ഞാനുണ്ടാക്കിയ ഹലീബാജാണ്‌, നിനക്കായ്‌ മാത്രം. എന്റെയുള്ളിലിനി പ്രണയം ഒരു കണികപോലും ശേഷിക്കുന്നില്ല, അതത്രയും ഞാനിതില്‍ ചേര്‍ത്തിരിക്കുന്നു. നീയെന്നെ കാണാന്‍ നാളെ വരരുത്‌. ഇന്നു രാത്രി മൈലാഞ്ചിയിട്ടാല്‍ പിന്നെ ഞാന്‍ ദൈവവധുവാണ്‌, മറ്റുള്ളവരുടെ പെണ്ണിനെ നോക്കുന്നത്‌ അഭിമാനികളായ അറബി പുരുഷന്മാര്‍ക്ക്‌ ചേര്‍ന്നതല്ല."

സ്ഫടികത്തിന്റെ പാത്രം താഴെ വീണുടയുമോ എന്നു പലതവണ ഭയപ്പെട്ടു സൈദ. ആ മധുരം കഴിക്കണോ വേണ്ടയോ എന്ന്‌ പെട്ടെന്ന് ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല ഖദ്ദാഷിന്‌. നീല ഞരമ്പുകളോടിയ അവളുടെ കൈ ചുംബിച്ചപ്പോള്‍ അവന്റെയുള്ളില്‍ കനലെരിഞ്ഞു. തന്റെ പാതിയെന്നു പിന്നെയും പിന്നെയും കനവുകളിലുറപ്പിച്ചവള്‍. സ്നേഹസ്മൃതികളില്‍ സജലമായ കണ്ണുകളില്‍ അവന്‍ ആ കൈകള്‍ ചേര്‍ത്തുവച്ചു. ആ കണ്ണീര്‍ലവണങ്ങളില്‍ അവന്റെ പ്രണയോഷ്മളമായ ഹൃദയത്തിന്റെ ചൂട്‌ അവളിലേക്ക്‌ പെയ്തിറങ്ങി. ഒരു പ്രത്യേക താളത്തിലുള്ള അറബിപാട്ട്‌ ഒരു മെലിഞ്ഞ പെണ്‍കുട്ടി നല്ല ഈണത്തില്‍ പാടുന്നുണ്ടായിരുന്നു. ദൈവത്തിന്റെ പ്രണയം സ്വീകരിക്കുന്ന ഒരു സൂഫിവധുവിന്റെ തീക്ഷ്ണമായ ഭക്തി വര്‍ണ്ണിച്ചുകൊണ്ടുള്ള ഒരു കവിതയായിരുന്നു അത്‌. പെട്ടെന്ന്‌ ഖദ്ദാഷ്‌ അവളുടെ കൈവിട്ട്‌, അവളുടെ കാലില്‍ വീണു, ദൈവവധുവിന്റെ അനുഗ്രഹം കിട്ടാനായി. ഒരു മാത്ര മുന്‍പുവരെ തന്റെ പ്രണയത്തിലലിഞ്ഞവന്‍ ഇപ്പോള്‍ തന്റെ അനുഗ്രഹത്തിനായി കാല്‍ക്കീഴില്‍ വീണപ്പോള്‍, സൈദ തികച്ചും പകച്ചു പോയി.

"ഖദ്ദാഷ്‌, എഴുന്നേല്‍ക്ക്‌, പോ ഇവിടുന്ന്, പുറത്തുപോ, എനിക്കിനി നിന്നെ കാണേണ്ട..." വളരെ വന്യമായ ശക്തിയില്‍ അവനെ വലിച്ചെഴുന്നേല്‍പ്പിച്ച്‌ പുറത്തേക്കു തള്ളി സൈദ.
"ഞാനോ നിന്നെ അനുഗ്രഹിക്കാന്‍, വേണ്ട, എനിക്കതിനെന്തര്‍ഹത, പോകൂ ഇവിടുന്ന്.." അവനുപിന്നില്‍ ആ വാതിലുകള്‍ ശക്തിയായി വലിച്ചടക്കുമ്പോള്‍ സൈദ അലറിക്കരഞ്ഞുകൊണ്ട്‌ ഏതോ അഗാധതകളിലേക്കു വീണുപോയി. ഇതുവരേക്കും ചഞ്ചലയാകാതെ പിടിച്ചുനിന്ന സൈദ ഒരു നിമിഷം പതറിപ്പോയി. ഉണ്മയേത്‌ എന്നറിയാതെ അവളുടെ ചിന്തകളില്‍ ഉഷ്ണം വീശി. ദൈവമേ നിനക്കെന്തിനു ഞാന്‍? ജീവിതത്തിന്റെ സ്വച്ഛതകളിലേക്കു നിനക്കെന്നെ ഉപേക്ഷിച്ചുകൂടേ?

പെട്ടെന്നു വാതില്‍ തുറന്ന് ഒരു വലിയ തളികയില്‍ മൈലാഞ്ചിയരച്ചതും മഞ്ഞള്‍ അരച്ചതും കൊണ്ട്‌ സൈദയുടെ ഉമ്മയും ഒരു പറ്റം അറബിപ്പെണ്‍കുട്ടികളും അകത്തേക്കു വന്നു. കരച്ചിലിന്റെ അഗാധതകളില്‍ ഉലഞ്ഞുപോയ അവളെക്കണ്ട്‌ ആ മാതൃഹൃദയം ദീപ്തമായി. ഒരു നിമിഷാര്‍ദ്ധമെങ്കിലും ആ മാറില്‍ പാല്‍ ചുരന്നു. പെട്ടെന്ന്, വളരെ പെട്ടെന്ന് അവളെ എഴുന്നേല്‍പ്പിച്ച്‌ മുഖവും കൈകളും ഒക്കെ തുടച്ച്‌ ആ കൈകളില്‍ മൈലാഞ്ചിയിടുവിച്ചു തുടങ്ങി, അതിനു മുന്നേ വേണ്ട പ്രാര്‍ഥനകള്‍ പോലും ചെയ്യാതെ. ഇനിയിവള്‍ ദൈവവധു. ഇനിയീ ലോകത്തില്‍ അവള്‍ക്കവകാശികള്‍ ആരുമില്ല, ബന്ധുക്കള്‍ ആരുമില്ല. എല്ലാം ഇവിടെയവസാനിക്കുന്നു. ഇനി പ്രണയമില്ല, മാതാപിതാക്കളില്ല, കൂട്ടുകാരില്ല, ഇനിയൊരു ദിവസം മുഴുവന്‍ ദൈവത്തില്‍ ചേരാനുള്ള പ്രാര്‍ഥനകള്‍ മാത്രം. എന്തുചെയ്യണമെന്നറിയാതെ പകച്ചിരുന്നു സൈദ. ദൈവം തന്നില്‍ അവകാശം സ്ഥാപിച്ചിരിക്കുന്നു. ഇനി ഓര്‍മ്മകളില്ല, കളിചിരികളില്ല, സ്വപ്നങ്ങളില്ല. താനിപ്പോള്‍ വധുവായിരിക്കുന്നു ദൈവത്തിന്റെ, അതൊ മരണത്തിന്റെയോ, ദൈവവും മരണവും ഒന്നാണോ?

പെണ്‍കുട്ടികള്‍ ഉറക്കെ പ്രാര്‍ഥനകള്‍ ചൊല്ലാന്‍ തുടങ്ങി. അതില്‍ കാമുകിമാരും, ഭാര്യമാരും, അമ്മമ്മാരും ഉണ്ടായിരുന്നു. ഇതൊന്നുമല്ലാതെ അവര്‍ക്കു നടുവില്‍ ഒരു മണവാട്ടിയുടെ മുഖഭാവങ്ങള്‍ തെല്ലുമില്ലാതെ അവളും.

Friday, July 20, 2007

തെറ്റ്‌

ആത്മഹത്യാമുനമ്പില്‍ കൈകോര്‍ത്ത്‌ കണ്ണുകളിറുകെയടച്ച്‌ മരണത്തിന്റെയാഴങ്ങളിലേക്കൂളിയിടാന്‍ ഒരുമാത്ര ശേഷിക്കേ...

'അല്ലെങ്കില്‍ നമുക്കു ജീവിച്ചാലോ...?'

'ഉം...."

കോര്‍ത്ത വിരലുകള്‍ ഒന്നുകൂടി മുറുക്കി ഉറച്ച കാലടികളോടെ അവര്‍ തിരിഞ്ഞു നടന്നു.

Friday, June 22, 2007

സെബി, വെയിലില്‍ നിന്ന്....

വേനല്‍ പെയ്യുകയായിരുന്നു. പ്ലാറ്റ്‌ഫോമിന്റെ ആസ്ബസ്റ്റോസ്‌ കൂരക്കു കീഴില്‍ ചൂട്‌ അസഹ്യമായിരുന്നു. പുറത്ത്‌ വെയിലിലേക്ക്‌ നോക്കുമ്പോള്‍ കണ്ണുകള്‍ മഞ്ഞളിക്കുന്നു. വെയിലില്‍ നിന്ന് രക്ഷപ്പെട്ട്‌ ഒരു തെരുവുനായ ഓടിവന്ന്‌ പ്ലാറ്റ്‌ഫോമിലേക്ക്‌ ചാടിക്കയറി ശരീരമാകെ ഒന്നു കുടഞ്ഞ്‌ ഒരു മൂലയില്‍ കിടപ്പായി. തൊട്ടടുത്ത ബഞ്ചിലിരുന്ന ജീന്‍സിട്ട പെണ്‍കുട്ടി അല്‍പം അസഹ്യതയോടെ അവിടെനിന്ന് എഴുന്നേറ്റ്‌ ബഞ്ചിന്റെ മറ്റേ തലയ്ക്കല്‍ പോയിരുന്നു. ആ കുട്ടിക്ക്‌ പേടിയായിരുന്നില്ല എന്ന് മുഖഭാവത്തില്‍ നിന്ന് ഉറപ്പാണ്‌, ഒരു വെറുപ്പായിരുന്നു. വെറുപ്പിന്റെയും സ്നേഹത്തിന്റെയും അവസ്ഥാന്തരങ്ങളോര്‍ത്ത്‌ സെബി വെറുതേ കണ്ണടച്ചിരുന്നു. ഗ്രേസി വരേണ്ട സമയമൊക്കെ കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷേ അവള്‍ വരില്ലായിരിക്കും. താനിപ്പോള്‍ എല്ലാം നെഗെറ്റീവ്‌ ആയിട്ടാണ്‌ ചിന്തിക്കുന്നത്‌ എന്ന് അവള്‍ പറഞ്ഞതോര്‍ത്തു. ശരിയാണെന്ന്‌ തോന്നി. വെറുതെ ആകുലപ്പെടുന്നതാണ്‌. അവള്‍ വരും. സമയമാവുന്നതല്ലേ ഉള്ളു. പന്ത്രണ്ടരയുടെ തീവണ്ടിക്ക്‌ പതിനൊന്നു മണിയാവുമ്പോഴേ താനിവിടെ വന്നിരിക്കേണ്ട ആവശ്യമില്ല, എന്നിട്ടും നേരത്തേ എത്തി.

കഴിഞ്ഞയാഴ്ച ഡോക്ടര്‍ സേതുവിന്റെ വീട്ടില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ പക്ഷേ വൈകിയിരുന്നു. അന്നൊക്കെ ഒന്നിനും സമയമില്ലായിരുന്നു. ജീവിതം അന്നൊക്കെ ഒരുപാട്‌ ഒരുപാട്‌ ഫാസ്റ്റ്‌ ആയിരുന്നു എന്നു തോന്നി. പത്തുമണിക്കായിരുന്നു അപ്പോയിന്റ്‌മന്റ്‌. ഗ്രേസി തന്നെയാണ്‌ ബുക്കുചെയ്തതും തന്നെ കൊണ്ടുപോകാനായി വന്നതും ഒക്കെ.

"സെബീ, ഇതുവരെ റെഡിയായില്ലേ? ഒമ്പതരക്കു വരാമെന്നു ഞാന്‍ പറഞ്ഞിരുന്നതല്ലേ? തന്റെ എല്ലാ കാര്യവും ഇങ്ങനെയാ, വേഗം വാ"

"ഒരഞ്ചു മിനിറ്റ്‌, ഒന്നു കുളിച്ചോട്ടെ"

"അപ്പോ പല്ലുതേപ്പോ?"

"അല്ല, അതാദ്യം പിന്നെ കുളി, പിന്നെ പ്രാതല്‍. നമ്മുടെ ബ്രേക്‍ഫാസ്റ്റ്‌ എവിടെയാ? വസന്തഭവന്‍? ഒണിയന്‍ ഊത്തപ്പമാവാമല്ലെ, വാട്ട്‌ എബൗട്‌ യൂ?"

"ഒന്നു വേഗം ചെല്ല് പ്ലീസ്‌, തീറ്റേം കുടീം പിന്നെ. പത്തുമണികഴിഞ്ഞാല്‍ പിന്നെ ആ ഡോക്ടറെ കിട്ടണമെങ്കില്‍ ഒന്നര മാസം കഴിയണം"

തിരിച്ചുവരുമ്പോള്‍ നേരെ വസന്തഭവനിലേക്കായിരുന്നു അവള്‍ ഡ്രൈവ്‌ ചെയ്തത്‌. ഊത്തപ്പത്തിന്‌ ഓര്‍ഡര്‍ കൊടുത്തിട്ട്‌ അവള്‍ തന്റെ മുഖത്തുതന്നെ നോക്കിക്കൊണ്ടിരുന്നു.

"എന്താടീ, ഡോക്ടര്‍ നിന്നെ മാത്രം സ്വകാര്യമായി വിളിച്ചു പറഞ്ഞത്‌? വല്ല ബ്ലഡ്‌കാന്‍സറോ മറ്റോ ഒക്കെ ആണെങ്കിലാണ്‌ രോഗിയെ പുറത്തു നിര്‍ത്തി കൂടെ വന്നയാളിനോട്‌ കാര്യം പറയാറ്‌. അതുവല്ലോം ആണോടീ?!"അവളെ ദേഷ്യം പിടിപ്പിക്കാന്‍ താനിങ്ങനെ ഇടക്ക്‌ ഓരോന്ന് പറയാറുള്ളതാണ്‌. ദേഷ്യം കാരണം അവളുടെ ചെവികള്‍ ചുമക്കുകയും നല്ലൊരു പിച്ച്‌ കിട്ടുകയും പതിവാണ്‌.

ഇന്ന്‌ അവളുടെ ഭാവം വളരെ വ്യത്യസ്ഥമായിരിക്കുന്നു, വളരെ അസ്വസ്ഥയായപോലെ."സെബീ, അല്‍പസമയത്തേക്കെങ്കിലും ഞാനൊരു ഊമയായിപ്പോയിരുന്നെങ്കില്‍...." എപ്പോഴും വിടര്‍ന്നിരുന്ന ആ കണ്ണുകള്‍ അപ്പോള്‍ നിറഞ്ഞുപോയത്‌ അവള്‍ക്കൊട്ടുമേ ചേരുന്നുണ്ടായില്ല.

"എടീ നീയെന്തോന്നാ പറഞ്ഞുവരുന്നേ?"

നിറങ്ങളില്ലാത്ത ഒരായിരം സാന്ത്വനവാക്കുകള്‍ അവള്‍ പറയുന്നത്‌- ട്രീറ്റ്‌മെന്റുകളെക്കുറിച്ചും, മരുന്നുകളെക്കുറിച്ചും, നാട്ടിലേക്കു തിരിച്ചുപോകുന്നതിനേക്കുറിച്ചുമെല്ലാം - ഒരു ചെറിയ മയക്കത്തിലെന്നോണം കേട്ടിരുന്നു. തിരിച്ച്‌ റൂമിലാക്കിയിട്ട്‌ വൈകുന്നതു വരെ അവള്‍ കൂടെത്തന്നെ നിന്നു. അന്നാദ്യമായി അവളുടെ സാന്നിധ്യം അരോചകമായിത്തോന്നി. ഒറ്റക്കിരിക്കാന്‍ അതിയായി ആശിച്ചു.

മൂലയ്ക്കുനിന്നും നായ എണീറ്റ്‌ ഒന്നു നടുനിവര്‍ത്തി സെബിയുടെയടുത്ത്‌ വന്നു കിടന്നു. കുറച്ചുനേരം അത്‌ സെബിയെ തന്നെ നോക്കി, അതിനെ ആട്ടിപ്പായിക്കുന്നുണ്ടോ എന്ന്. നിര്‍വ്വികാരമായ മുഖം കണ്ടപ്പോള്‍ അതവിടെ തന്നെ കിടപ്പുറപ്പിച്ചു. അപ്പുറത്തെ ബഞ്ചിലിരുന്ന പെണ്‍കുട്ടിക്ക്‌ നായ അതിന്റെയടുത്തുനിന്നും പോയപ്പോള്‍ വളരെ ആശ്വാസമായപോലെ തോന്നി.

അവള്‍ പറയുന്നതിലും കാര്യമുണ്ടോ എന്നാലോചിച്ചുനോക്കി. താനിപ്പോള്‍ വളരെ നെഗറ്റീവ്‌ ആയിട്ടാണൊ ചിന്തിക്കുന്നത്‌? അതോ തന്റെ ജീവിതം തന്നെ ഒരു നെഗറ്റീവ്‌ തലത്തിലേക്ക്‌ നീങ്ങിയതുകൊണ്ടാണോ? അറിഞ്ഞൂടാ, ഈയിടെയായി ഒരുപാട്‌ ചോദ്യങ്ങള്‍ ഇങ്ങനെ പെരുകാറുണ്ട്‌.

"സെബിക്കു തോന്നുന്നുണ്ടോ ഞാന്‍ തന്നില്‍ നിന്നും അകലാന്‍ ശ്രമിക്കുകയാണെന്ന്?"

വെറുതേ ഒരു വിളറിയ ചിരി ചിരിച്ച്‌ മുഖം അവളില്‍ നിന്ന് മാറ്റിയതല്ലാതെ സെബി ഒന്നും മിണ്ടിയില്ല. അതായിരുന്നു തന്റെ ചിന്തകളെയാകെ മാറ്റിമറിച്ച ആദ്യചോദ്യം. ഇപ്പൊഴും ഉത്തരം ഒരു മൂടലാണ്‌. കനത്ത മഞ്ഞിലൂടെയുള്ള ഒരു ദൂരക്കാഴ്ച. ഒരു രോഗത്തിന്‌ ബന്ധങ്ങളുടെ വേരറുക്കാന്‍ എത്ര നിസ്സാരമായി കഴിയുന്നു.

"നീ മനസ്സിലാക്കണം, നീയിവിടം വിട്ടു പോയേ തീരൂ,അവിടെ നിനക്ക്‌ നല്ല ട്രീറ്റ്‌മന്റ്‌ കിട്ടും, നിന്റെ പാരന്റ്‌സ്‌ ഉണ്ട്‌, അവരുടെയൊപ്പം കഴിയുന്നതും വല്യ വ്യത്യാസമുണ്ടാക്കും നിനക്ക്‌"

ഇപ്പോള്‍ താന്‍ ഗ്രേസി എന്ന ഒരു അച്ചുതണ്ടിനു ചുറ്റും കറങ്ങുകയാണെന്നു തോന്നി സെബിക്ക്‌. തന്റെ രോഗത്തെക്കുറിച്ചോ അഛനമ്മമാരെക്കുറിച്ചോ ഒട്ടും വ്യ്യകുലപ്പെടാതെ ഞാന്‍ വെറും........ ഛെ...
എങ്കിലും തന്റെ ഏതവസ്ഥയിലും അവളും തന്റെ ഒപ്പമുണ്ടാവുമെന്നു കരുതിയതു മണ്ടത്തരം. ഡോ. സേതുവിനെ കണ്ടതിന്റെ പിറ്റേ ദിവസം അവള്‍ തന്റെ മുറിയിലേക്ക്‌ വന്നതേയില്ല. ഒരു ദിവസം മുഴുവനും ഒറ്റക്ക്‌ ഇങ്ങനെ ആദ്യമായിട്ടായിരുന്നു. ഒന്നും ചെയ്യാനില്ല, എങ്ങോട്ടും പോകാനില്ല. അപ്പുറത്തെ അരുണ്‍ വളരെ സ്മാര്‍ടായി ബൈക്കുമെടുത്ത്‌ വളരെ വേഗതയില്‍ പോകുന്നതു കണ്ടപ്പോള്‍ താന്‍ വളരെ ക്ഷീണിതനായ പോലെ തോന്നി സെബിക്ക്‌. താന്‍ ഒരു രോഗിയാണ്‌, നിറങ്ങളും വേഗങ്ങളും അന്യമായ ജീവിതം ബാക്കിയായവന്‍. നിമിഷങ്ങള്‍ വളരെ ബുദ്ധിമുട്ടി നീങ്ങുന്നപോലെ. ഒറ്റപ്പെടലിന്റെ അസഹ്യതയില്‍ അവളെ വിളിക്കാമെന്നു തന്നെ കരുതി അവസാനം. അവള്‍ മൊബൈല്‍ ഓഫ്‌ ചെയ്തിരിക്കുന്നു.

"ബന്ധങ്ങളുടെ ഇഴയടുപ്പങ്ങള്‍ പരിശോധിക്കാനിറങ്ങുന്നത്‌ വെറും മണ്ടത്തരമാണല്ലേ ഗ്രേസീ?"

നിശ്ശബ്ദമായ നിസ്സഹായമായ ഒരു നോട്ടമായിരുന്നു മറുപടി. വളരെപ്പെട്ടെന്ന്‌ അപരിചിതരായപോലെ തോന്നി സെബിക്ക്‌.

"വളരെ കണ്ടീഷണല്‍ ആയിരുന്നു നിന്റെ സ്നേഹം എന്നു ഞാന്‍ പറഞ്ഞാല്‍? സുന്ദരനായിരിക്കുന്ന, സ്മാര്‍ട്‌ ആയിട്ടിരിക്കുന്ന, അസുഖമൊന്നുമില്ലാതിരിക്കുന്ന ഒരു പെര്‍ഫക്റ്റ്‌ സെബിയോടു മാത്രമായിരുന്നോ നിന്റെ പ്രണയം?"

"സെബീ, നീ വളരെ നെഗറ്റീവ്‌ ആയി ചിന്തിക്കുന്നു"

"ഈയവസ്ഥയില്‍ ഞാനെങ്ങിനെ നെഗറ്റീവ്‌ ആകാതിരിക്കും?"

"നിന്റെ ഈ അവസ്ഥ, അതാണ്‌ ഇപ്പോള്‍ നമ്മള്‍ ചിന്തിക്കേണ്ടത്‌. ഇതില്‍ നിന്ന് എങ്ങിനെ റിക്കവര്‍ ചെയ്യാം, എങ്ങിനെ ട്രീറ്റ്‌മെന്റുകള്‍ നടത്താം. ഇവിടെ നിന്നാല്‍ ഇതൊന്നും പറ്റില്ല സെബീ."

"രോഗത്തേക്കാളേറെ സമീപനങ്ങളാണ്‌ എന്നെ തളര്‍ത്തുന്നത്‌"

"നീ വെറുതെ വ്യാകുലപ്പെടുകയാണ്‌"

പ്ലാറ്റ്‌ഫോമില്‍ കൊടുംചൂടായിട്ടും തിരക്കിനു കുറവൊന്നുമില്ല. വെജി. റ്റീസ്റ്റാളില്‍ നിന്നും സൗന്ദര്‍രാജന്റെ പാട്ടു കേള്‍ക്കുന്നു - "അമൈതിയാന നദിയിനിലേ..." എതിര്‍വശത്തെ പ്ലാറ്റ്‌ഫോമില്‍ വന്നുനിന്ന തീവണ്ടിയില്‍ നിന്നും ആരോ ഒരു പൊതി പുറത്തേക്കെറിഞ്ഞപ്പോള്‍, സെബിയുടെയടുത്ത്‌ ചുരുണ്ടുകിടന്നിരുന്ന നായ ചാടിച്ചാടിച്ചെന്ന്‌ ആ പൊതിയും കടിച്ചെടുത്തുകൊണ്ടോടി. ഒരു കറുത്തു മെല്ലിച്ച തമിഴന്‍ ചെക്കന്‍ നായയെ പ്രാകിക്കൊണ്ട്‌ പുറകേ ഓടി. ജീന്‍സുകാരി ഇപ്പോള്‍ എഴുന്നേറ്റ്‌ സെബിയുടെ ബഞ്ചില്‍ വന്നിരുന്നു.

"ഹായ്‌"

ഒരു ചെറിയ ചിരിയിലും ഒരു തലയാട്ടലിലും ഒതുക്കി, ബെന്നി അതിനുള്ള മറുപടി.

"സെബീ, ഞാന്‍ പറയുന്നത്‌ നീ അതിന്റേതായ സെന്‍സില്‍ എടുക്കണം. നിന്റെ ഇവിടെനിന്നുള്ള മൈഗ്രേഷനു ഞാന്‍ തടസ്സമാവരുത്‌. നീയിപ്പോള്‍ എന്നെക്കുറിച്ചു ചിന്തിക്കാതെ, നിന്നെ കുറിച്ചുമാത്രം, അതു മാത്രമേ ഇപ്പോള്‍ നിന്റെ ചിന്തകളില്‍ ഉണ്ടാകാവൂ"

"പെട്ടെന്ന്‌ നമുക്കിടയിലൊരുപാട്‌ അകലം കൂടിയപോലെ തോന്നുന്നുണ്ടോ നിനക്ക്‌?"

"എനിക്കു മനസ്സിലാവുന്നു നിന്റെ ചിന്തകളില്‍ കാറ്റുപിടിക്കുന്നത്‌. പെട്ടെന്ന്‌ ഒറ്റപ്പെട്ടു അല്ലെങ്കില്‍ അനാഥമായി എന്ന ഒരു തോന്നലെന്തിന്‌? നല്ലതു മാത്രം ചിന്തിക്കൂ. നിന്റെ ജീവിതം തിരിച്ചു കിട്ടുന്നതിനു അനിവാര്യമെന്നു തോന്നുന്ന പലതും എനിക്കോ നിനക്കോ ഉപേക്ഷിക്കേണ്ടി വന്നേക്കാം"

"എന്നില്‍ നിന്ന് ഒരു ഒളിച്ചോട്ടമാണ്‌ നീയുദ്ദേശിക്കുന്നതെങ്കില്‍ അതിനിത്ര വളച്ചുകെട്ടിന്റെ ആവശ്യമില്ല" എന്തായിരുന്നു അവളുടെ മുഖഭാവമെന്നറിയാന്‍ സെബി പക്ഷേ അങ്ങോട്ടു നോക്കിയതേ ഇല്ല.

വീണ്ടും നിറം മങ്ങിയ ചുമരുകള്‍ക്കുള്ളിലടച്ചിട്ട ദിവസങ്ങള്‍. രോഗം, പ്രണയം, അമ്മ, വീട്‌, ഓരോന്നും ഓരോരോ ഫ്രെയിമുകളായി മുന്നിലൂടെ പോകുന്ന പോലെ. ഈ ഓര്‍മ്മകള്‍ നശിച്ചെങ്കില്‍. ഒരാഴ്ചയോളം പുറത്തിറങ്ങിയതേയില്ല. ഒരിക്കല്‍ മാത്രം അവള്‍ വിളിച്ച്‌ നാട്ടില്‍ പോകുന്ന കാര്യം തിരക്കി. വേറൊന്നും അവള്‍ ചോദിച്ചില്ല. ഇതു തന്റെ നാടല്ലെന്നും ഇവിടുത്തുകാരൊന്നും തന്റെ നാട്ടുകാരല്ലെന്നും തോന്നി സെബിക്ക്‌. ഏതോ അന്യഗ്രഹജീവികള്‍. ഗ്രേസിയുടെ ചിത്രം കൊമ്പുകളും മറ്റുമുള്ള ഒരു വികൃത ജീവിയായി പരിണമിക്കുന്നത്‌ പോലെ തോന്നി. പോണം, എങ്ങിനെയെങ്കിലും ഇവിടുന്ന് രക്ഷപ്പെടണം. അതേ ഇപ്പോള്‍ അവളേപ്പോലെ തന്നെ താനും രക്ഷപ്പെടുന്നതിനെക്കുറിച്ച്‌ ചിന്തിക്കുന്നു. രോഗം വന്നില്ലായിരുന്നെങ്കില്‍ എന്തായിരുന്നിരിക്കും തങ്ങളുടെ ചിന്തകളെന്ന്‌ വെറുതേ ഒരു കൗതുകത്തിനായി അലോചിച്ചു. ചിലപ്പോ താംബരത്ത്‌ കമലഹാസന്റെ സിനിമക്കു പോകുന്നതോ അല്ലെങ്കില്‍ വൈകീട്ടു മറീനയില്‍ പോകുന്നത്‌, അങ്ങിനെയെന്തെങ്കിലും.

ഗ്രേസിയെ വിളിച്ചിട്ടു കിട്ടുന്നില്ല, ഒരു മെസ്സേജ്‌ അയച്ചു, നാളെ ഉച്ചക്ക്‌ നാട്ടില്‍ പോകുന്നു 12ന്‌ ആണ്‌ ട്രെയിന്‍. വരണമെന്നോ വരേണ്ടെന്നോ എഴുതിയില്ല. വരണം എന്ന് ഉറപ്പിച്ചെഴുതാനുള്ള അടുപ്പം ഇല്ലാത്തപോലെ.

സ്റ്റേഷന്‍ കുലുക്കിക്കൊണ്ട്‌ ഒരു എക്സ്പ്രസ്സ്‌ ട്രെയിന്‍ ബഹളത്തോടെ വന്നു നിന്നു. പ്ലാറ്റ്‌ഫോമില്‍ ആകെ തിരക്കായി. പെണ്‍കുട്ടി അല്‍പം കൂടി അടുത്തേക്കു നീങ്ങിയിരുന്നു. മനപ്പൂര്‍വം സെബി അവളെ അവഗണിച്ചു. വെയില്‍ ചുട്ടുപഴുക്കുകയായിരുന്നു. അല്‍പനേരത്തെ തിരക്കിനേയും കൊണ്ട്‌ തീവണ്ടി നീങ്ങി. പന്ത്രണ്ടാവുന്നു. വലിയ ഒരു ക്ലോക്‌ തൊട്ടുമുന്നില്‍ തന്നെ സമയസൂചികളുമായി നിര്‍ത്താതെ കറങ്ങിയിട്ടും സെബി ഇടക്കിടെ കയ്യിലെ വാച്ചില്‍ നോക്കി. ഒന്നു വിളിച്ചു നോക്കിയാലോ. വേണ്ട, എന്തിന്‌? സാരമില്ല, അവസാനമായിട്ടൊന്ന്‌ വിളിക്കാം. മൊബൈല്‍ സ്വിച്ച്‌ ഓഫ്‌ ചെയ്തിരിക്കുകയാണെന്ന കമ്പനിക്കാരുടെ താളാത്മകമായ വാക്കുകള്‍ക്കുമീതേ ഒരു കൊച്ചു കുട്ടിയെപ്പോലെ സെബി വിതുമ്പി. വീട്ടിലെ ലാന്റ്‌ലൈന്‍ നമ്പര്‍ ഒരുവിധം ബാഗില്‍ നിന്നും ചികഞ്ഞെടുത്തു.

"ഗ്രേസീ, നീ വരുന്നില്ലേ"

"സെബീ, ഞാന്‍ പള്ളിയിലേക്കിറങ്ങുകയായിരുന്നു" തികച്ചും പതറിയതായിരുന്നു അവളുടെ വാക്കുകള്‍.

"ഇപ്പോഴോ പള്ളിയില്‍?"

"അല്‍പം ലേറ്റായി" കുറച്ചുനേരം ആലോചിച്ചിട്ടാണ്‌ അവളതു പറഞ്ഞത്‌. തികച്ചും ബാലിശമായ ഒരു കള്ളം പറയുന്നതിലെ അസ്വാഭാവികത അവളുടെ വാക്കുകളെ നേര്‍ത്തതാക്കിയിരുന്നു.
"ബെസ്റ്റ്‌ വിഷസ്‌ സെബീ" അവള്‍ പറഞ്ഞു നിര്‍ത്തി.

"നന്ദി" അതു മാത്രം പറഞ്ഞു സെബി. വേറൊന്നും പറയാന്‍ തോന്നിയില്ല. അല്‍പം കഴിഞ്ഞപ്പോള്‍ മറുതലക്കല്‍ ഒരു തേങ്ങല്‍ നേര്‍ത്തുവന്ന്‌ റിസീവര്‍ വക്കുന്ന ശബ്ദത്തിലൊടുങ്ങി.

കണ്ണുകള്‍ ഇറുക്കിയടച്ചിരുന്നു സെബി. സിമന്റിട്ട ബഞ്ചില്‍ തല പുറകിലേക്കു ചാരി കിടന്നു. ഫോണ്‍ സംഭാഷണത്തിന്റെ ബാക്കിപത്രമെന്നോണം പെണ്‍കുട്ടി ബാഗുമെടുത്ത്‌ കനത്ത മുഖത്തോടെ ദൂരെയുള്ള ഒരു ബെഞ്ചില്‍ പോയി ഇരിപ്പുറപ്പിച്ചിരുന്നു. കുറെയേറെ ഉഷ്ണത്തിരക്കുകളുമായി പന്ത്രണ്ടരയുടെ ട്രെയിന്‍ വന്നു നിന്നത്‌ സെബി ശ്രദ്ധിച്ചതേയില്ല. വണ്ടി പോകാനുള്ള മണി കേട്ടുകൊണ്ടാണ്‌ കണ്ണു തുറന്നത്‌. പക്ഷേ അവിടെ നിന്ന് എഴുന്നേല്‍ക്കാനോ ഓടിച്ചെന്ന്‌ അതില്‍ കയറാനോ തോന്നിയില്ല സെബിക്ക്‌. വീണ്ടും കണ്ണടച്ചു. അടുത്ത ട്രെയിന്‍ മൂന്നുമണിക്കായതിനാല്‍ പ്ലാറ്റ്‌ഫോം വിജനമായി. വേനല്‍ ചുട്ടെടുത്ത ആ ഉച്ചച്ചൂടില്‍ ഗാഢമായ ഒരു മയക്കത്തിലേക്കു വഴുതി. സ്വപ്നങ്ങളുടെ ഏതോ വേലിയേറ്റങ്ങളില്‍ സെബി നാട്ടില്‍ ട്രെയിനിറങ്ങുകയായിരുന്നു. അവിടെ നല്ല കനത്ത മഴ. ആസ്ബസ്റ്റോസിന്റെ മടക്കുകളിലൂടെ കൂലംകുത്തി വെള്ളം പെയ്തിറങ്ങുന്നു. ആകെ തണുപ്പ്‌. എങ്ങും കയറി നില്‍ക്കാതെ നേരെ സ്റ്റേഷനു പുറത്തെ നിറമഴയിലേക്കിറങ്ങി നടന്നു.

Monday, June 18, 2007

ഓര്‍മ്മകള്‍

"എന്റെ വിരലിലൊന്നു പിടിക്കൂ രാമാ..."
ശുഷ്കിച്ചുണങ്ങിയ വിരലുകള്‍ നീട്ടി അമ്മിണിയമ്മ തേങ്ങി.

ഓര്‍മ്മകളുടെ ഒരു കുട്ടിക്കാലത്തിലൂടെ ഊളിയിട്ടു രാമന്‍...
വേനലവധിക്കു സ്കൂളടച്ചപ്പോള്‍ അമ്മാത്തെ കളിക്കൂട്ടത്തിനിടയില്‍ എത്തിയ പട്ടുപാവാടക്കാരി.
സുന്ദരി എന്ന വാക്ക്‌ ഇവള്‍ക്കുവേണ്ടി സൃഷ്ടിച്ചതോ എന്തോ.
പക്ഷേ എന്തൊരു ഗമയായിരുന്നു.
കൂട്ടംകൂടലിനിടയിലെപ്പോഴോ ആ നനുത്ത വിരലൊന്നു തൊടാനുള്ള കൗതുകം അവളുടെ കത്തുന്ന ഒരു നോട്ടത്തില്‍ പൊലിഞ്ഞു.
അവസാനം കളിത്തിമിര്‍പ്പിന്റെ വേനലൊടുവില്‍ മിഴിനീര്‍മൊട്ടുകളൂര്‍ത്ത്‌, തന്റെ പരുപരുത്ത കവിളില്‍ ഒരു നിറചുംബനവുമായി ഓര്‍മ്മകളിലേക്ക്‌ പടിപ്പുരയിറങ്ങിപ്പോയവള്‍.

മെല്ലെ ആ വിരലുകളില്‍ തന്റെ കൈത്തലം അമര്‍ത്തി രാമന്‍.
അമ്മിണിയമ്മ പതുക്കെ കണ്ണുകളടച്ചു.

Friday, June 15, 2007

ഒരു മയില്‍പ്പീലി

ദാ ഇത്‌ നിനക്കു വേണ്ടിയാണ്‌...
ഒരു മയില്‍പ്പീലി
മാനം കാണാതെ പുസ്തകത്തിന്റെ ഉള്ളില്‍ വച്ചോളൂട്ടോ.
ബാല്യകൗതുകത്തിന്റെ സ്നേഹപ്പുസ്തകത്തില്‍ ഞാനത്‌ ആരും കാണാതെ ഒളിപ്പിച്ചു.
"അവളുടെ സ്നേഹം സത്യമെങ്കില്‍ ആ മയില്‍പ്പീലി പ്രസവിച്ച്‌ വേറൊന്നുകൂടി ഉണ്ടാവും..."
"പിന്നേയ്‌... മയില്‍പ്പീലി രണ്ടാവുകയല്ലേ?!"
"സത്യം, നീ നോക്കിക്കോ..."
വര്‍ഷങ്ങളുടെ ഓര്‍മ്മത്താളുകളില്‍ ഞാനാ മയില്‍പ്പീലിക്കുവേണ്ടി തിരഞ്ഞു.
കാലം കവര്‍ന്ന നിറങ്ങളുമായി ആ മയില്‍പ്പീലി ഇപ്പോഴും...
ഒപ്പം സുന്ദരമായ ഒരു മയില്‍പ്പീലിക്കുഞ്ഞ്‌ എന്നെ നോക്കി പുഞ്ചിരിച്ചു.
പക്ഷേ അവള്‍?