ഇടവഴി

വഴിത്താരയിലെ കരിയില മര്‍മ്മരങ്ങള്‍... ചെറുമഴയേറ്റ മണ്ണിന്റെ നനവ്‌... ഇല്ലിക്കാടുകളുടെ തളിര്‍ത്ത തണല്‍... ഒക്കെ...ഒക്കെ വെറുതെ... കോണ്‍ക്രീറ്റ്‌ ചെയ്ത ഇടവഴികളും മനസ്സുകളും മാത്രം...

My Photo
Name:
Location: തൃശ്ശൂര്‍, Qatar

എന്നെക്കുറിച്ചെഴുതാന്‍ പേനയെടുക്കുമ്പോള്‍ വാക്കുകള്‍ വാവിട്ടുകരഞ്ഞുകൊണ്ടോടിയൊളിക്കുന്നു...

Tuesday, August 05, 2008

കറന്റ്‌ പോയ ചില നിമിഷങ്ങള്‍....

അന്നും പ്രത്യേകതയൊന്നും ഉണ്ടായിരുന്നില്ല. ഒരു സാധാരണ ദിവസം. അല്ലെങ്കിലും കുടുംബം നാട്ടിലുള്ള ഗള്‍ഫ്‌കാരനെന്ത്‌ പ്രത്യേകത? എല്ലാ ദിവസവും ഒരുപോലെ. മൊബൈലില്‍ അലാറം നിര്‍ത്തിയിട്ട്‌ വീണ്ടും കമിഴ്‌ന്നു കിടന്നു. ഉറങ്ങിപ്പോകരുതേ എന്ന് വിചാരിച്ച്‌ പാതിമയക്കത്തിലാണ്‌ കിടന്നത്‌ എങ്കിലും പതിവുപോലെ അഞ്ചുമിനിറ്റെന്ന് കരുതി അര മണിക്കൂറിലാണ്‌ അവസാനിച്ചത്‌. പിന്നെയൊരു വെപ്രാളമാണ്‌. എഴുന്നേല്‍ക്കാന്‍ അല്‍പം വൈകി എന്നു തോന്നിയാല്‍പിന്നെ രാവിലെ ആകെ മൂഡൗട്ടാണ്‌. ഇഷ്ടംപോലെ സമയം കിട്ടുമെന്നറിയാം എങ്കിലും ഒരു തിരക്കാണ്‌ പിന്നെ എല്ലാത്തിനും. ഇന്ന്‌ ചെറുപയറാണ്‌ കൂട്ടാന്‍ വക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌. ഇന്നലെത്തന്നെ വെള്ളത്തിലിട്ട്‌ വച്ചിട്ടുണ്ട്‌. അല്ലെങ്കിലും അതുണ്ടാക്കാന്‍ കുറച്ചു സമയം മതി. എന്നാലും കുളി കഴിഞ്ഞിട്ടേ അടുക്കളയില്‍ കടക്കാറുള്ളൂ. അവളുണ്ടായിരുന്നെങ്കില്‍ അടുക്കളയിലെ ഒരു പണിയും ചെയ്യാന്‍ സമ്മതിക്കില്ല.

കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ കറന്റ്‌ പോയത്‌. വലുതായിട്ടെന്തോ നഷ്ടപ്പെട്ടവനെപ്പോലെ പെട്ടെന്നൊന്നു പരിഭ്രമിച്ചു. ഇത്രയും വര്‍ഷത്തിനിടക്ക്‌ ആകെ ഒരിക്കലേ ഇതിനു മുന്‍പ്‌ കറന്റ്‌ പോയതായിട്ട്‌ ഓര്‍മ്മയുള്ളൂ. പെട്ടെന്ന്‌ എല്ലാം നിശ്ചലമായപോലെ. നല്ല ചൂടുള്ള ദിവസമാണ്‌. രാവിലെ അഞ്ചരക്ക്‌ പോലും പൈപ്പിലൂടെ നല്ല ചൂടുള്ള വെള്ളമാണ്‌ വരുന്നത്‌. ഒരു നനുത്ത നിശ്ശബ്ദത അവിടെ നിറഞ്ഞു. ദേഹത്ത്‌ സോപ്പ്‌ തേക്കുമ്പോള്‍ പോലും അതിന്റെ നേരിയ ശബ്ദം കേള്‍ക്കുന്നു. വെള്ളത്തുള്ളികള്‍ തറയില്‍ വീഴുന്ന ഒച്ച കേള്‍ക്കുന്നു.

"ശ്ശൊ മതി, ആരെങ്കിലും ഇപ്പോ കേറി വരും" നഗ്നമായ മുതുകിലും മുലകളിലും കാലുകളിലും താന്‍ സോപ്പ്‌ തേച്ചുകൊടുക്കുമ്പോള്‍ അവള്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. എങ്കിലും തന്റെ കൈകളെ തടഞ്ഞില്ല.

"വന്നാലെന്താ, പുതുമോടിയാണെന്ന് കരുതിക്കോളും, അത്രന്നെ", വീണ്ടും അവളുടെ നഗ്നതയില്‍ ഒഴുകിപ്പരക്കുന്ന ഒരു വെള്ളത്തുള്ളിയായി ആ തണുപ്പിനെ നുകര്‍ന്നു. പെട്ടെന്ന് പുറത്ത്‌ അമ്മയുടെ ശബ്ദം കേട്ടപ്പോള്‍ അവള്‍ കലശലായി പരിഭ്രമിച്ചു. കുറച്ചു കഴിഞ്ഞ്‌ അമ്മ പോയി എന്നുറപ്പായപ്പോളാണ്‌ ഒരുവിധത്തില്‍ പുറത്ത്‌ ചാടിയത്‌. അന്നുരാത്രിയില്‍ തന്റെ ചെവികളെ മൃദുവായി കടിച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു - "കല്യാണം കഴിഞ്ഞ്‌ ഒരാഴ്ചയായപ്പോഴേക്കും ഒരുമിച്ച്‌ നീരാട്ടു തുടങ്ങിയെന്നെങ്ങാനും അമ്മയറിഞ്ഞാല്‍... ഛെ നാണക്കേട്‌...."

ചുറ്റുമുള്ള മുറികളിലെ ഏസികളെല്ലാം തന്നെ നിന്നുപോയകാരണം തികഞ്ഞ നിശ്ശബ്ദതയായിരുന്നു എങ്ങും. സൂര്യനുദിക്കുന്നത്‌ അതിരാവിലെയായ കാരണം കുളിമുറിയിലേക്ക്‌ നല്ല വെളിച്ചം വന്നിരുന്നു. ഇപ്പോ എല്ലാവരും ചാടിപ്പിടഞ്ഞെഴുന്നേല്‍ക്കുമെന്നതിന്‌ സംശയമില്ല, ഏസിയില്ലാതെ ഉറങ്ങുകയോ! എന്തോ ഒരു നഷ്ടം തന്നിലേക്കരിച്ചു കയറുന്ന പോലെ തോന്നി. വേഗം കുളി കഴിച്ചെന്നു വരുത്തി പുറത്തിറങ്ങി. മുറിയില്‍ കൂടെയുള്ള ഹിന്ദിക്കാരന്‍ മൂളുകയും അങ്ങോട്ടും ഇങ്ങോട്ടും തിരിയുകയും മറിയുകയുമൊക്കെ ചെയ്യുന്നു. താന്‍ ഏസി നിര്‍ത്തിയതാണെന്നാണ്‌ അവന്‍ കരുതിയത്‌.

"ഭായ്‌, ഏസി ചാലൂ കരോ"

"അരേ ദോസ്ത്‌, മേനേ ബന്ദ്‌ നഹി കിയാ യാര്‍, പവര്‍ നഹി ഹെ"

അവന്‍ വിശ്വാസം വരാത്തപോലെ എന്നെ തുറിച്ച്‌ നോക്കി. അതിനെ അവഗണിച്ച്‌ നല്ലെണ്ണ കൈത്തണ്ടയിലൊക്കെ പുരട്ടി ബ്രില്‍ക്രീം തലയില്‍ പുരട്ടാന്‍ എടുത്തു.

"അച്ചാ, എന്റെ തലയിലും പെരട്ടിത്താ..." അവന്‍ തന്റെ കുളി കഴിഞ്ഞു വരുന്നതും കാത്ത്‌ റെഡിയായി നില്‍ക്കും തലയും നീട്ടിപ്പിടിച്ചുകൊണ്ട്‌. ജീവിതത്തില്‍ ആദ്യമായിക്കണ്ട അഛനെ ആദ്യം അവന്‍ ശരിക്കും പേടിയോടെയാണ്‌ നോക്കിയത്‌. ഒരു പരിചയവുമില്ലാത്തപോലെ. പിന്നെ തലയില്‍ ക്രീം പുരട്ടിക്കൊടുക്കാനും, വണ്ടിയില്‍ മുന്നിലിരുത്തി ആനയെക്കാണിക്കാന്‍ കൊണ്ടുപോകാനും, പുറത്തുപോയി വരുമ്പോള്‍ കപ്പലണ്ടിയും അലുവയും വാങ്ങിക്കൊണ്ടുവരാനും തുടങ്ങിയതോടെ അവനും തന്റെയൊപ്പം കൂടി. വിചാരിച്ചത്രയും പ്രശ്നക്കാരനല്ല അഛനെന്ന് അവനു തോന്നിത്തുടങ്ങി.

"കളിക്കാം, കുളിക്കാം, കാട്ടില്‍പോവാം, ആനെക്കണ്ടാ പേടിക്ക്വോ?"

"ഇല്ല"

മുഖത്തേക്ക്‌ ഊതിയിട്ട്‌, താന്‍ പേടിച്ചു പോയപോലെ അഭിനയിക്കുന്നത്‌ കാണുമ്പോള്‍ ഉറക്കെ കൈകൊട്ടിച്ചിരിക്കും അവന്‍.

"ദേ പേടിച്ചേ"

"അച്ചനിനി എന്നാ പോണേ" ഒരിക്കല്‍ അമ്പലപ്പറമ്പില്‍ നിന്നും രണ്ടു ബലൂണും വാങ്ങി തന്റെ വിരലില്‍ തൂങ്ങിക്കൊണ്ട്‌ വരുമ്പോള്‍ അവന്‍ ചോദിച്ചു. ആ ചോദ്യത്തിന്റെയൊപ്പം തന്റെ കൈവിരലിലെ പിടുത്തം അല്‍പം മുറുക്കിയിരുന്നു അവന്‍. തന്റെ പിടി അയച്ചാല്‍ അഛന്‍ പോയെങ്കിലോ എന്നവന്‍ ഭയപ്പെടുന്നപോലെ തോന്നി. എന്തെങ്കിലും ഒരു മറുപടി പറയുന്നതിനു പകരം താന്‍ അവനെ കൂടുതല്‍ ചേര്‍ത്തു പിടിച്ചു.

അടുക്കളയില്‍ ആദ്യം എത്തുന്നത്‌ താനാണ്‌. നിറയെ പാറ്റകളുടെ ഒരു ബഹളമായിരിക്കും അടുക്കളയില്‍ കടക്കുമ്പോള്‍ തന്നെ. പിന്നെ അതിനെയെല്ലാം ഓടിക്കലാണ്‌ ആദ്യത്തെ പണി. ചോറുവച്ചുകൊണ്ടുപോകാതെ ഒരു രക്ഷയുമില്ല. സൈറ്റിന്റെ നാലയലത്തെങ്ങും ഒരു ചെറിയ കഫ്റ്റേരിയ പോലുമില്ല. ഒന്നും കൊണ്ടുപോയില്ലെങ്കില്‍ വായു ഭക്ഷണം തന്നെ. താന്‍ വെളുപ്പിനേ തുടങ്ങുന്ന കാരണം അടുക്കളയില്‍ തിരക്കില്ല, വേഗം നോക്കിയില്ലെങ്കില്‍ ഇപ്പോ വരും ഒരു പട. പിന്നെ ഇവിടെയെങ്ങും നില്‍ക്കുന്ന കാര്യം ആലോചിക്കുകയേ വേണ്ട. പച്ചക്കറി മാത്രം കഴിക്കുന്ന തനിക്ക്‌ ഇറച്ചിയും മീനും ഒക്കെ തട്ടിക്കളിക്കുന്ന കാണുന്നതേ ചതുര്‍ഥിയാണ്‌. ചെറുപയര്‍ വക്കുമ്പോള്‍ തേങ്ങ അരച്ചു ചേര്‍ക്കാറുണ്ട്‌. ഇന്നിപ്പോള്‍ ഇനി അതിനെന്തു ചെയ്യും, മിക്സി അനങ്ങില്ലല്ലോ. സാരല്യ, അങ്ങിനെ തന്നെ ഇടാം. ഒരു ദിവസം ഇപ്പോ തേങ്ങ അരക്കാതെ ഇട്ടെന്ന് വച്ച്‌ ഒരു കുഴപ്പവും വരാനില്ല. ഒരു വലിയ എക്സോസ്റ്റ്‌ ഫാനും ഏസിയും മോട്ടോറും എല്ലാംകൂടി എപ്പോഴും ബഹളമാണ്‌ അടുക്കളയിലെപ്പൊഴും. അന്ന് ആദ്യമായാണ്‌ ഒരു അനക്കവുമില്ലാതെ അടുക്കള ഉറങ്ങുന്ന കണ്ടത്‌.

അരി തിളക്കുന്ന ഒച്ച മാത്രം. അരി തിളക്കുന്നത്‌ ആദ്യമായിട്ട്‌ കാണുന്ന പോലെ തോന്നി. അരിക്കലത്തിന്റെ അടപ്പ്‌ കയ്യില്‍ നിന്ന് താഴെ വീണപ്പോള്‍ അമ്മ പറഞ്ഞു

"ആ കൈക്കില കൂട്ടി പിടിക്കൂ, എന്തിനാ കൈ പൊള്ളിക്കുന്നത്‌"

"അമ്മേ ഇന്നെന്താ കൂട്ടാന്‍"

"ഇന്നവിയല്‌, അതല്ലേ പ്രിയപ്പെട്ടത്‌"

"അതു മാത്രേള്ളൂ?"

"പിന്നെ വേണമെങ്കില്‍ ആ മുറ്റത്ത്‌ പന്തലിന്റെ ചോട്ടില്‍ പോയാല്‍ നല്ല കിളുന്ത്‌ പടവലങ്ങ പറിച്ചോണ്ട്‌ വന്ന്‌ ഓലന്‍ വച്ച്‌ തരാം"

പ്രിയപ്പെട്ട വിഭവങ്ങള്‍ ഓരോന്നോരോന്നായി അമ്മ ഉണ്ടാക്കി. പറമ്പിന്റെ തെക്കേ അറ്റത്ത്‌ നട്ടിരുന്ന ചുവന്ന ചീരകൊണ്ട്‌ തോരനും, പാളയങ്കോടന്‍ കായ തൊലികളയാതെ വീട്ടില്‍ തന്നെ ആട്ടിയെടുത്ത വെളിച്ചെണ്ണയില്‍ വറുത്തതും, കഴിഞ്ഞ കൊല്ലം കണ്ടങ്കോരന്‍ മാവില്‍ വലിഞ്ഞ്‌ കേറി വലത്തോട്ടികൊണ്ട്‌ പറിച്ചെടുത്ത മാങ്ങകൊണ്ട്‌ നല്ല കടുമാങ്ങയുണ്ടാക്കിയതും, ഓലന്‍ വച്ചപ്പോള്‍ അഛനെപ്പോലെ തന്നെ മകനും പ്രിയപ്പെട്ടതായതിനാല്‍ അവനു കൊടുക്കാതെ താന്‍ മുഴുവനും കഴിച്ചപ്പോള്‍ അവന്‍ പിണങ്ങിക്കരഞ്ഞതും.....

അടുക്കളയില്‍ നല്ല ചൂടായിരുന്നു. പാറ്റകളൊക്കെ ചുറ്റുമുള്ള മരത്തിന്റെ തട്ടുകളിലേക്ക്‌ പിന്‍വലിഞ്ഞിരിക്കുന്നു. കറണ്ട്‌ പോയകാരണം ഇന്ന് എല്ലാവരും നേരത്തേ എഴുന്നേറ്റിട്ടുണ്ട്‌. ചിലരൊക്കെ വന്ന് അടുക്കളയിലേക്ക്‌ എത്തിനോക്കിയിട്ട്‌ പോയി. ഇനിയിപ്പോ കുളിമുറിയുടെ മുന്നിലായിരിക്കും നീണ്ട നിര. വെള്ളമെങ്ങാന്‍ തീര്‍ന്നാല്‍ കഴിഞ്ഞു കഥ. അടുപ്പിന്റെയടുത്ത്‌ കുറച്ചുനേരം നിന്നപ്പോഴേക്കും ശരിക്കു വിയര്‍ത്തു. മൂക്കിന്റെ അറ്റത്തുകൂടി വിയര്‍പ്പുതുള്ളി ഇറ്റുവീണു.

പുറകില്‍ക്കൂടി ചെന്ന് അവളെ കെട്ടിപ്പിടിച്ചപ്പോള്‍ അവള്‍ കൈ തട്ടിമാറ്റാന്‍ നോക്കി.

"ഛെ, ഇതെന്താ ഇത്‌, ആകെ വിയര്‍ത്ത്‌ ഒഴുകിയിരിക്കുകയാണ്‌"

"ഈ വിയര്‍പ്പെനിക്കിഷ്ടമാണ്‌"

"ഇതെന്ത്‌ കൂത്താണപ്പാ, ഞാനീ അടുപ്പിന്റെ ചുവട്ടില്‍ പണിഞ്ഞിട്ട്‌ നനഞ്ഞൊട്ടിയിരിക്കുകയാ, അപ്പൊഴാണോ ശൃംഗരിക്കാന്‍ വന്നേക്കുന്നേ?"

"നിന്നോട്‌ ശൃംഗരിക്കാനെനിക്ക്‌ സമയോം കാലോമൊക്കെ നോക്കണൊ?"

"പിന്നല്ലാതെ, ഇത്‌ കിടപ്പുമുറിയല്ല, അടുക്കളയാ, അമ്മയിപ്പോ വരും വെറുതെ എന്തിനാ ചമ്മുന്നത്‌?"

"ഒരു ചമ്മലുമില്ല, ഞാന്‍ അയല്‍വക്കത്തെ പെണ്ണിനെയൊന്നുമല്ലല്ലോ കേറിപ്പിടിക്കുന്നത്‌"

സംസാരം തുടര്‍ന്നതല്ലാതെ ആ വിയര്‍പ്പില്‍ നിന്നും മാറാന്‍ താനോ, തന്റെ കൈപ്പിടിയില്‍ നിന്നും വഴുതാന്‍ അവളോ തയ്യാറായില്ല. തീക്ഷ്ണമായ ചുംബനങ്ങള്‍ അവളുടെ വിയര്‍പ്പിന്റെ ഉപ്പുരസം മുഴുവന്‍ തന്റെ സിരകളിലെത്തിച്ചു. അടുപ്പിന്റെ ചൂടില്‍നിന്നല്ലാതെ രണ്ടുപേരും വിയര്‍ത്തു. മൂക്കിന്റെയറ്റത്തുകൂടി വിയര്‍പ്പുതുള്ളി ഇറ്റു വീണു.

ഇന്ന്‌ കാപ്പിക്ക്‌ വെള്ളം തിളപ്പിക്കാന്‍ കെറ്റില്‍ ഇല്ല. സോസ്‌പാനില്‍ വെള്ളം തിളപ്പിച്ച്‌ കട്ടന്‍കാപ്പിയുണ്ടാക്കി. എന്നും വിചാരിക്കും രാത്രി വരുമ്പോള്‍ പാലുവാങ്ങണമെന്ന്, പിന്നെ മറക്കും. ദിവസവും കാപ്പികുടിച്ചോണ്ടിരിക്കുമ്പോള്‍ ഇന്റര്‍നെറ്റിലാണ്‌ ശ്രദ്ധ മുഴുവന്‍. ഇന്ന് ഒന്നുമില്ല. കമ്പ്യൂട്ടര്‍ ഓണാക്കുകയേ വേണ്ട, അവധി. അപ്പോഴാണ്‌ കഴിഞ്ഞാഴ്ച പുറത്തുപോയപ്പോള്‍ മാതൃഭൂമി വാങ്ങിയതോര്‍മ്മ വന്നത്‌. ആ കടയില്‍ മാതൃഭൂമിയൊന്നും ഉണ്ടാവാറില്ല, ഇത്തവണ കണ്ടപ്പോള്‍ ഒന്നും നോക്കാതെ രണ്ടെണ്ണം വാങ്ങി. നെറ്റിന്റെയുള്ളില്‍ നിന്നിറങ്ങിയിട്ട്‌ വായിക്കാന്‍ സമയം കിട്ടണ്ടേ. പലപ്പോഴും അത്‌ മേശപ്പുറത്തിരുന്ന് തന്നെ ഇളിച്ചുകാട്ടാറുണ്ട്‌. മനപ്പൂര്‍വ്വം അതിനെ അവഗണിച്ച്‌ കമ്പ്യൂട്ടര്‍ ഓണാക്കാറാണ്‌ പതിവ്‌. ഇപ്പോ എന്തായാലും വേറൊന്നുമില്ല അതിന്റെ ഊഴമാണ്‌. നിര്‍മ്മല്‍കുമാര്‍ കത്തെഴുത്തിനെക്കുറിച്ചെഴുതിയത്‌ വായിച്ചപ്പോള്‍ വളരെ ഉത്സാഹം തോന്നി.

"ഇപ്പോള്‍ നാലുപേര്‍ കാണ്‍കെ ഒരിന്‍ലന്‍ഡെടുത്ത്‌ കത്തെഴുതാന്‍ ശ്രമിച്ചുനോക്കൂ. കാഴ്ച്ചക്കാരില്‍ ആദ്യം കൗതുകവും പിന്നെ സംശയവും നിറയുന്നത്‌ കാണാം. നിഗൂഢമായ എന്തോ നിങ്ങള്‍ ചെയ്യുകയാണെന്ന് മലയാളി കരുതിയേക്കാം..."

അടുത്തു കിടപ്പുണ്ടായിരുന്ന വരയിട്ട കടലാസും പൈലറ്റിന്റെ പേനയും തന്നോടെന്തോ മൃദുവായി പറയുന്നപോലെ തോന്നി അയാള്‍ക്ക്‌. പെട്ടെന്ന് മറ്റേതോ സ്ഥലങ്ങളിലേക്കോ കാലങ്ങളിലേക്കോ പറന്നിറങ്ങിയപോലെ തോന്നി അയാള്‍ക്ക്‌. അവള്‍ക്കല്ലാതെ പിന്നെ താനാര്‍ക്കാണ്‌ എഴുതുക. ആ തൂലിക പ്രണയതുരമാവുന്നതയാളറിഞ്ഞു.

"പ്രിയേ,
നിന്നെക്കാണാതിരിക്കുമ്പോള്‍ നിന്നെ ഞാന്‍ കൂടുതല്‍ സ്നേഹിക്കുന്നു. നിന്റെ വിയര്‍പ്പുതുള്ളികളെയും നനുത്ത സാമീപ്യത്തെയും ഞാനേറെക്കൊതിക്കുന്നു. എന്റെ സ്വപ്നങ്ങള്‍ പറന്നലയുന്നത്‌ നിന്റെ മൃദുലമായ കൈവിരല്‍ത്തലോടലിനായി മാത്രം. നിന്റെ ഊഷ്മളമായ ഉച്ഛ്വാസം എന്നെ വിരഹിയാക്കുന്നു, പ്രിയേ നീയെത്ര അകലെയാണ്‌...."

"പ്രിയേ..." അങ്ങിനെ തന്നെയാണ്‌ എന്നും ഇ-മെയില്‍ അയക്കുമ്പോള്‍ എഴുതിത്തുടങ്ങാറ്‌. പക്ഷേ വീടുപണിയുടെ കാര്യങ്ങളെക്കുറിച്ചും, അവളുടെ സ്വര്‍ണ്ണം പണയം വക്കുമ്പോള്‍ എത്ര പലിശ കൊടുക്കണമെന്നതിനെക്കുറിച്ചും, തറയിലൊട്ടിക്കുന്ന ടൈല്‍സിന്റെ നിറത്തിനെക്കുറിച്ചും, തന്റെ അഛന്‍ അവളെ എപ്പോഴും ചീത്ത പറയുന്നതിനെക്കുറിച്ചും ഒക്കെയാണ്‌ എഴുത്ത്‌ പതിവ്‌. പക്ഷേ ഇന്നെന്തോ ആ വക കാര്യങ്ങളൊന്നും തന്നെ പേനയില്‍ നിന്നും വന്നില്ല. ഇനിയൊരിക്കലും കറണ്ട്‌ വരാതിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി. എത്ര മനോഹരമായിരുന്നു കഴിഞ്ഞ കുറച്ചു നിമിഷങ്ങള്‍. സ്നേഹവും പ്രണയവും വിയര്‍പ്പിന്റെ ആസക്തിയുമെല്ലാം തന്നില്‍ പറന്നിറങ്ങി, ഒരു വെറും പകല്‍ക്കിനാവുപോലെ. എങ്കിലും അതിന്റെയൊരു സുഖം... ഒരു പൊങ്ങുതടി പോലെ ഇങ്ങനെ പൊങ്ങിക്കിടന്നൊഴുകാന്‍....

പെട്ടെന്നാണ്‌ ശബ്ദങ്ങള്‍ ഉയിരെടുത്തത്‌, ആദ്യം ഏസിയുടെ മുരളിച്ചയായിരുന്നു, പിന്നെ ഫാനിന്റെ, മോട്ടോറിന്റെ.. ശബ്ദങ്ങള്‍ കൂടി വന്നു. കറന്റ്‌ വന്നതിന്റെ ആഹ്ലാദ സ്വരങ്ങള്‍ അപ്പുറത്തുനിന്നും കേട്ടു. കറന്റില്ലാതെ ഒരു നിമിഷം പോലും കഴിയാന്‍ ആര്‍ക്കും താല്‍പര്യമില്ല. ഏസിയുടെ തണുപ്പ്‌ സിരകളിലേക്ക്‌ പടര്‍ന്നു. വിയര്‍പ്പ്‌ പതുക്കെ കുറയാന്‍ തുടങ്ങി. നിമിഷങ്ങള്‍ക്കകം ശീതീകരണി മുറിയുടെ ഓരോ മുക്കിലും അതിന്റെ തീക്ഷ്ണമായ തണുപ്പ്‌ വീശിനിറച്ചു. പതുക്കെ എഴുന്നേറ്റ്‌ കമ്പ്യൂട്ടറിന്റെ അടുത്ത്‌ ചെന്ന് സ്വിച്ച്‌ ഓണ്‍ ചെയ്തു. ജിമെയില്‍ തുറന്ന് അവള്‍ക്ക്‌ മെയില്‍ അയക്കാന്‍ ടൈപ്പ്‌ ചെയ്ത്‌ തുടങ്ങി....

"പ്രിയേ... മതിലുപണിക്ക്‌ ഇന്ന് ആശാരിമാര്‍ വരാമെന്ന് പറഞ്ഞിട്ട്‌ വന്നോ, നീ ബാങ്കില്‍ പോയി കുറച്ചുകൂടി ലോണിന്റെ കാര്യം ശരിയാക്കാമെന്ന് പറഞ്ഞിട്ട്‌ ഇനിയെന്നാ പോകുന്നേ, എന്റെ ലീവ്‌ ഞാന്‍ ഒന്നുകൂടി എക്സ്റ്റന്റ്‌ ചെയ്തു, അല്ലാതെ ഈ അടവുകളെല്ലാം കൂടി വല്യ പാടാണ്‌......"

പെട്ടെന്ന്‌ അടുക്കളയില്‍ നിന്ന് അരിയടുപ്പത്തിട്ടത്‌ കരിഞ്ഞ മണം വന്നപ്പോള്‍ തിരക്കിട്ട്‌ പുറത്തേക്ക്‌ നടക്കുന്ന വഴി ആ വരയിട്ട കടലാസിലെ പ്രണയത്തിന്റെ ഉപ്പുപടര്‍ന്ന വിയര്‍പ്പുതുള്ളികള്‍ അറിയാതെയെങ്കിലും കാല്‍പ്പാദങ്ങള്‍ക്കുകീഴെ ഞെരിഞ്ഞമര്‍ന്നു. ഒരു തേങ്ങല്‍ ഉള്ളിലെങ്ങാനും ഉയര്‍ന്നുവോ?

Labels:

Saturday, May 24, 2008

സ്നേഹബന്ധനം

കത്തിയെരിയുന്ന വെയിലായിരുന്നു പുറത്ത്‌. കോലായിലെ മരത്തിന്റെ തൂണും ചാരിയിരിക്കുന്ന അഛമ്മയുടെ, ഇളംചൂടുള്ള നനുത്ത വയറില്‍ തലചേര്‍ത്തുകൊണ്ട്‌ അപ്പു ചോദിച്ചു -

"ഇതിന്റെയുള്ളില്‍ കുഞ്ഞുവാവയുണ്ടോ?"

"ഉം.. ഉണ്ടായിരുന്നു കുറേ നാള്‍ മുന്‍പ്‌... നിന്റെ അച്ഛന്‍" അപ്പുവിന്റെ എണ്ണയിട്ട്‌ ചീകിവച്ച മുടിയില്‍ തലോടിക്കൊണ്ടിരുന്നു അവര്‍. അപ്പൂന്റെ അഛനും ഇതുപോലെ തന്റെ മടിയില്‍ കിടന്ന്‌ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇതേ ചോദ്യം ചോദിച്ചത്‌ അവരോര്‍ത്തു. ഒപ്പം അവന്‍ എപ്പൊഴും ഉണ്ടാവണമെന്നായിരുന്നു വേറൊരു അമ്മയും കൊതിക്കാത്തത്രയും തീവ്രമായി ആഗ്രഹിച്ചത്‌, എന്നിട്ടും അവന്‍ തന്നെയിട്ടിട്ടു പോയി ദൂരേക്ക്‌. മേടമാസത്തിലെ ചൂട്‌ പുറത്ത്‌ കത്തുന്നുണ്ടായിരുന്നു. ചെടികളൊക്കെ മയങ്ങി നില്‍ക്കുകയാണ്‌. ഉമ്മറത്തിരുന്ന് നോക്കിയാല്‍ മുറ്റവും കഴിഞ്ഞ്‌ പാടവരമ്പിന്റെ അറ്റത്ത്‌ റോഡ്‌ വരെ കാണാം. ഒരു പട്ടുപാവാടയുമിട്ട്‌ അശ്വതി തുള്ളിച്ചാടി വരുന്ന കണ്ടപ്പോഴേ അഛമ്മയുടെ മുഖത്ത്‌ നീരസം തെളിഞ്ഞു. അഛമ്മക്കങ്ങിനെയാണ്‌, അപ്പുവുമായി ആര്‌ കളിക്കാന്‍ വരുന്നതും അവര്‍ക്ക്‌ ഇഷ്ടല്ല.

"അപ്പൂ... വാടാ, ദേ പൊഴക്കടവില്‌ ആനെക്കുളിപ്പിക്കുന്നു, കാണണോങ്കീ വേഗം വാ, രാച്ചീം, അഞ്ജൂം, സുബൈറുമൊക്കെ പോയിട്ടുണ്ട്‌"

"ഇല്ല്യ മോളേ, നീ പൊയ്കോ, അപ്പൂന്‌ ആനേടെ അടുത്തുപോകുന്നത്‌ പേട്യാ"

"ഹേയ്‌ എനിക്ക്‌ പേട്യൊന്നൂല്യ..." ചാടിയെണീക്കാന്‍ നോക്കിയെങ്കിലും അവരുടെ കനത്ത കൈത്തണ്ടകളെ ഭേദിക്കാന്‍ അപ്പുവിനായില്ല.

"ഇന്നലെക്കൂടി രാത്രി പായ നനച്ചതാ, എന്നിട്ടിപ്പോ പേടിയില്യാത്രേ, മോളു പൊയ്ക്കോ, ഞാനും അപ്പൂംകൂടി ശീവേലിക്ക്‌ വരുമ്പോ ആനേ കണ്ടോളാം."

ദയനീയമായ മുഖത്തോടെ അപ്പു അഛമ്മയെ നോക്കിയെങ്കിലും അവര്‍ ഒരു ഭാവവ്യത്യാസവുമില്ലാതെ പുറത്തെ വെയിലിലേക്കു കണ്ണുനട്ടിരുന്നു. അപ്പുവിന്റെ കണ്ണു നനഞ്ഞിരുന്നു. വരമ്പത്തുകൂടി കുഞ്ഞുപാവാട കണങ്കാല്‍ വരെ പൊക്കിപ്പിടിച്ച്‌ വേഗത്തില്‍ നടന്നുപോകുന്ന അശ്വതിയെ അവന്‍ കണ്ണിമക്കാതെ നോക്കിയിരുന്നു. എന്നാ എനിക്കിനി ഇവരുടെ കൂടെ കൊതിതീരുവോളം ഒന്നു കളിക്കാന്‍ പറ്റുക? ആരുടെയെങ്കിലും കൂടെ കളിക്കാനിറങ്ങുമ്പോഴേക്കും അഛമ്മയുടെ വിലക്കുവരും. അഛമ്മക്ക്‌ താന്‍ ആരുടെ കൂടെയും പോകുന്നത്‌ പിടിക്കില്ല, എപ്പൊഴും അടുത്ത്‌ വേണം. എത്ര നേരമാണെന്ന് വച്ചാ ഇവിടെ ഇങ്ങനെ നടക്കുക. അടുത്ത തവണ അഛന്‍ വരുമ്പോള്‍ പറയണം തന്നെയും കൊണ്ടു പോകണമെന്ന്. അല്ലെങ്കില്‍ വേണ്ട, അഛമ്മ ഒറ്റക്കാവില്ലേ. പാവം താന്‍ മാത്രല്ലേ ഉള്ളൂ അഛമ്മക്ക്‌.

അഛന്‍ പറയാറുണ്ട്‌ അഛമ്മയുടെ ഇത്ര കടുത്ത സ്നേഹം കാരണമാണ്‌ അമ്മ നമ്മളെ ഇട്ടേച്ച്‌ പോയതെന്ന്. അഛന്‍ കുട്ടിയായിരുന്നപ്പോഴും ഇങ്ങനെയായിരുന്നത്രേ, എങ്ങോട്ടും വിടില്ല, എപ്പോഴും കൂടെവേണം. പിന്നെപ്പിന്നെ അഛന്‍ മുതിര്‍ന്നിട്ടും കല്യാണം കഴിഞ്ഞിട്ടും ആ സ്നേഹത്തിന്റെ തീവ്രത കുറഞ്ഞില്ല. അമ്മ പലപ്പോഴും പറയുന്ന കേട്ടിട്ടുണ്ട്‌ പണ്ടത്തെപ്പോലെ ഇങ്ങനെ ഇനി പൂട്ടിയിടാന്‍ പറ്റില്ല, തന്റെ ഭര്‍ത്താവാണ്‌, തങ്ങളുടേതായ സ്വകാര്യതകളില്‍ ഇടപെടരുതെന്ന്. പിന്നെ കുറച്ചുനാള്‍ അഛമ്മ ആരോടും മിണ്ടാതെ നടക്കും, അതു കഴിഞ്ഞാല്‍ വീണ്ടും പഴയപടി. ഒരിക്കല്‍ അഛന്‌ മദ്രാസിലേക്ക്‌ ട്രാന്‍സ്ഫര്‍ ആയിയെന്ന് കേട്ടപ്പോഴേ അമ്മ പാക്കിംഗ്‌ ഒക്കെ തുടങ്ങിക്കഴിഞ്ഞു. അഛമ്മ സമ്മതിച്ചില്ല, ബഹളമായി. അവസാനം അമ്മ തന്നെ ജയിച്ചു, അഛമ്മ ഒറ്റക്കായി.

അപ്പൂന്‌ അഛമ്മയുടെ ഈ സ്നേഹം പലപ്പോഴും ഭാരമായി തോന്നാറുണ്ട്‌. ഗോലികളിക്കാനോ, അശ്വതീടൊപ്പം ഊഞ്ഞാലാടാനോ, അമ്പലപ്പറമ്പില്‍ പോയി ഓടിക്കളിക്കാനോ, പുഴക്കടവില്‍ ഒന്നു നീന്താനോ....എല്ലാത്തിനും വിലക്കാണ്‌. ഒരിക്കല്‍ അഛന്‍ അഛമ്മയെ ഇട്ടേച്ച്‌ പോയ പോലെ എന്നെങ്കിലും താനും ഇട്ടിട്ട്‌ പോകുമെന്ന്‌ അകാരണമായ ഒരു ഭയം പോലെ. രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവര്‍ അപ്പൂനെ ചേര്‍ത്തു പിടിക്കും ആര്‍ക്കും വിട്ടുകൊടുക്കില്ല എന്ന് മനസ്സില്‍ മന്ത്രിച്ചുകൊണ്ട്‌. ഇതൊക്കെയാണെങ്കിലും അപ്പൂന്‌ അഛമ്മയെ ഇഷ്ടാണ്‌. അവന്‌ ഉണ്ണിയപ്പമുണ്ടാക്കിക്കൊടുക്കാനും, എണ്ണ തേപ്പിച്ച്‌ ചൂടുവെള്ളത്തില്‍ കുളിപ്പിക്കാനും, തലമുടി ചീകി വച്ച്‌ കുട്ടിക്കൂറ പൗഡര്‍ ഇട്ടുകൊടുക്കാനും, അമ്പലത്തീന്ന് അധികം മധുരമില്ലാത്ത പാല്‍പ്പായസം വാങ്ങിക്കൊടുക്കാനും അവന്‌ വേറെ ആരാ ഉള്ളത്‌. എങ്കിലും അപ്പു അധികം വേറെ ആരോടെങ്കിലും അടുത്താല്‍ അവര്‍ മുഖം കറുപ്പിക്കും. അപ്പുവിന്റെ ജീവിതവും നിമിഷങ്ങളും തനിക്കുവേണ്ടി മാത്രമാവണമെന്ന ഒരു കടുംപിടുത്തം. അശ്വതിയേയും സുബൈറിനേയും അവനില്‍ നിന്ന്‌ മനപ്പൂര്‍വം അകറ്റി നിര്‍ത്താന്‍ അവര്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. അവരോട്‌ അടുക്കാനുള്ള അവസരം കുറയ്ക്കാനെന്നവണ്ണം അവനെ അല്‍പം ദൂരെയുള്ള ഇംഗ്ലീഷ്‌ മീഡിയത്തിലാണ്‌ ചേര്‍ത്തിരുന്നത്‌. പക്ഷേ അവിടെയും അവനു നിറയെ കൂട്ടുകാരുണ്ടെന്നത്‌ അവര്‍ മനപ്പൂര്‍വം മറക്കാന്‍ ശ്രമിച്ചു. അഛമ്മ കഴിഞ്ഞാല്‍ പിന്നെ അപ്പൂന്‌ ലോകത്തില്‍ ഏറ്റവും ഇഷ്ടം കണക്കാണ്‌. കണക്കില്‍ അവനു കിട്ടിയിരിക്കുന്നയത്ര സമ്മാനങ്ങള്‍ വേറെയാര്‍ക്കും കിട്ടിയിട്ടില്ല. കണക്കുപരീക്ഷയുടെ തലേന്ന് മാത്രം അവനൊന്നും പഠിക്കില്ല, അവനെല്ലാം അറിയാം.

അന്ന്‌ രാവിലത്തെ അസംബ്ലിയില്‍ സിസ്റ്റര്‍ സെലീന അപ്പൂനെ വിളിപ്പിച്ച്‌ എല്ലാരോടുമായി അനൗണ്‍സ്‌ ചെയ്തു അപ്പൂന്‌ സംസ്ഥാന തല മാത്‌സ്‌ ഒളിമ്പ്യാഡിലേക്ക്‌ സെലക്ഷന്‍ കിട്ടിയെന്ന്. ഇത്ര ചെറുപ്രായത്തില്‍ത്തന്നെ ഇതില്‍ പങ്കെടുക്കാന്‍ പറ്റുന്ന ആദ്യത്തെ കുട്ടിയാണെന്ന് സിസ്റ്റര്‍ പറഞ്ഞപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു. യു.പി. സെക്ഷനില്‍ നിന്നുപോലും ഇതുവരെ ആര്‍ക്കും കിട്ടാത്തതാണ്‌ നാലില്‍ പഠിക്കുന്ന അപ്പു കരസ്ഥമാക്കിയിരിക്കുന്നത്‌. രാത്രി അഛമ്മയുടെയൊപ്പം കിടക്കുമ്പോള്‍ അപ്പു സെലക്ഷന്റെ കാര്യമൊക്കെ പറഞ്ഞു. അവര്‍ പ്രത്യേകിച്ചൊരു താല്‍പര്യവുമില്ലാത്ത മട്ടില്‍ മിണ്ടാതെ കിടന്നു. പക്ഷേ ഒളിമ്പ്യാഡിന്‌ തിരുവനന്തപുരത്ത്‌ പോകുന്ന കാര്യം പറഞ്ഞപ്പോള്‍ അഛമ്മ എഴുന്നേറ്റിരുന്ന് അവനെ തീക്ഷ്ണമായി നോക്കി.

"എങ്ങനെ പോണൂന്നാ പറയണേ, ഇവിടെയാരാ ഉള്ളേ നിന്നെ കൊണ്ടുപോകാന്‍"

"അതൊന്നും കുഴപ്പമില്ല അഛമ്മേ, സിസ്റ്റര്‍മാര്‍ കൊണ്ടുപൊയ്ക്കൊള്ളും"

"ഹേയ്‌ അത്‌ ശരിയാവില്ല, നിന്നെ തന്നെ വിട്ടിട്ട്‌ ഞാന്‍ എന്ത്‌ മനസ്സമാധാനത്തിലാ ഇവിടെ കഴിച്ചു കൂട്ട്വാ"

"അപ്പോ പിന്നെ എന്താ ചെയ്യാ അഛമ്മേ?"

"നീ കുറെ വലുതാവുമ്പോ പോയാ മതി. അല്ലെങ്കിലും നീയിപ്പോ ഒരുപാട്‌ പഠിച്ച്‌ പുറത്ത്‌ ജോലിക്കൊക്കെ പോകണ്ട ആവശ്യമെന്താ. എന്റെയീ സ്വത്ത്‌ മുഴുവന്‍ നിനക്കുള്ളതു തന്നെയാ. നിന്റെ അഛന്‍ ഒരുപാട്‌ പഠിച്ചിട്ടാ വല്യ ജോലികിട്ടി എന്നെയും ഇട്ടിട്ട്‌ പോയത്‌"

"പറ്റില്ല്യ പറ്റില്ല്യ എനിക്ക്‌ പോണം, ഞാന്‍ അഛനോട്‌ പറഞ്ഞോളാം എന്നെ കൊണ്ടോവാന്‍"

"എന്നാ പിന്നെ അഛനും മോനും കൂടിയങ്ങ്‌ കഴിഞ്ഞാ പോരേ?" അഛമ്മയുടെ ചുണ്ടുകള്‍ ദേഷ്യം കൊണ്ട്‌ വിറക്കുന്നുണ്ടായിരുന്നു.

അന്ന്‌ അവനെ കെട്ടിപ്പിടിക്കാതെ അവര്‍ ദൂരെ മാറിക്കിടന്നു. തനിക്കാരുമില്ലാത്ത പോലെ തോന്നി അപ്പൂന്‌. പെട്ടെന്ന് താന്‍ വല്ലാതെ ഒറ്റപ്പെട്ടപോലെ. തനിക്കറിയാം അഛമ്മ ഒരിക്കല്‍ വിടില്ല എന്നു പറഞ്ഞാല്‍ പിന്നെ എന്ത്‌ പറഞ്ഞിട്ടും കാര്യമില്ല. കഴിഞ്ഞ കൊല്ലം ടൂറിനു പോകാന്‍ എത്ര കരഞ്ഞു പറഞ്ഞതായിരുന്നു, പക്ഷേ വിട്ടില്ല. താന്‍ മാത്രമില്ലാതെ കഴിഞ്ഞ തവണ സ്കൂളില്‍ നിന്നും എല്ലാരും പോയി. ഇനി അഛനോടു പറഞ്ഞാലേ രക്ഷയുള്ളൂ. അവന്‍ പതുക്കെ ശബ്ദമുണ്ടാക്കാതെ എണീറ്റ്‌ കമ്പ്യൂട്ടറിന്റെ അടുത്തുപോയി, അഛനു മെയില്‍ എഴുതി.

....അഛാ, വെന്‍ വില്‍ യു കം? ഐ വാണ്ട്‌ ടു സീ യു. ഐ ഗോട്ട്‌ സെലക്ഷന്‍ ഇന്‍ മാത്‌സ്‌ ഒളിമ്പ്യാഡ്‌, ബട്‌ അഛമ്മ ഡസ്‌ നോട്ട്‌ ഗിവ്‌ പെര്‍മിഷന്‍. ഐ വാണ്ട്‌ ടു സീ യു അഛാ, പ്ലീസ്‌ കം.....

പുറകില്‍ അനക്കം കേട്ട്‌ നോക്കിയപ്പോള്‍ അഛമ്മ തന്നെത്തന്നെ നോക്കി നില്‍ക്കുന്നു. "നീയെന്താ എഴുതിയത്‌ അഛന്‌? വേഗം വന്ന്‌ കൊണ്ടുപോകാനാവും അല്ലേ"

"ഹേയ്‌ ഞാന്‍ കണക്കിന്റെ ഒന്നു രണ്ട്‌ സംശയം ഉണ്ടായിരുന്നു അത്‌ എഴുതിയതാ" അഛമ്മക്ക്‌ ഇംഗ്ലീഷ്‌ അറിയില്ലാന്ന്‌ അവനറിയാം എങ്കിലും കള്ളം പറയുന്നതിലെ ജാള്യത മുഖത്ത്‌ തെളിഞ്ഞിരുന്നു. ഒന്നും മിണ്ടാതെ അവര്‍ പോയിക്കിടന്നു. രാത്രി ഏറെ വൈകിയിട്ടും അഛമ്മയുടെ അടക്കിയ വിതുമ്പലുകള്‍ അവനെ വേദനിപ്പിച്ചു.

ഉണ്ണിയപ്പത്തിന്റെ കൊതിപ്പിക്കുന്ന മണമാണ്‌ പിറ്റേന്ന് അവനെ ഉണര്‍ത്തിയത്‌. പല്ലുതേച്ചുവന്ന അവന്റെ രണ്ടു കയ്യിലും നിറയെ നല്ല ചൂടുള്ള ഉണ്ണിയപ്പം വച്ചു കൊടുത്തു. ചൂടുകാരണം വായിലിരുന്ന ഒരു കഷണം അവന്‍ വിഴുങ്ങി, ഇറങ്ങിപ്പോയ വഴിയൊക്കെ നല്ല ചൂട്‌. അഛമ്മയോട്‌ കഴിഞ്ഞ രാത്രി നുണ പറഞ്ഞതില്‍ അവനപ്പോള്‍ വിഷമം തോന്നി. അവന്‍ ഒളികണ്ണിട്ട്‌ അവരുടെ മുഖത്തുനോക്കി. അഛമ്മ അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു. ഇപ്പൊഴും അവരുടെ കണ്ണുകള്‍ നനഞ്ഞിരിക്കുന്ന പോലെതോന്നി. അവന്‌ അഛമ്മയോട്‌ ഒരുപാട്‌ സ്നേഹം തോന്നി. അശ്വതി പാടവരമ്പില്‍ നിന്ന് കൈകാട്ടി അവനെ വിളിച്ചിട്ടും അവന്‍ കണ്ടഭാവം വച്ചില്ല. അപ്പോള്‍ അഛമ്മയുടെ മുഖത്ത്‌ ഒരു ചെറിയ തിളക്കം മിന്നിമറയുന്നത്‌ അവന്‍ ശ്രദ്ധിച്ചു. രാവിലത്തെ അപ്പൂന്റെയീ സന്തോഷം പക്ഷേ വൈകീട്ടായപ്പോഴേക്കും ഒക്കെ മാറി മറിഞ്ഞു. അവന്റെ കണക്കു പുസ്തകം കാണാനില്ല. അവന്റെ ജീവന്റെ പാതിയാണാ പുസ്തകം. അവനെവിടെപ്പോയാലും അത്‌ കൂടെയുണ്ടാകും. അപ്പു എല്ലാ കണക്കുകളും ചെയ്തു പഠിച്ചിരുന്നത്‌ അതിലായിരുന്നു. അതാണ്‌ ഇപ്പോ കാണാതായിരിക്കുന്നത്‌. സ്കൂളില്‍ നിന്ന് വന്നപ്പോള്‍ കൊണ്ടുവന്നതായി നല്ല ഓര്‍മ്മയുണ്ട്‌ അവന്‌. കുറച്ചുനേരം നോക്കിയിട്ടും കാണാതായപ്പോള്‍ അവന്‌ കരച്ചില്‍ വന്ന പോലെയായി.

"അഛമ്മേ എന്റെ കണക്കുപുസ്തകം കണ്ടോ?" ഒരു വിതുമ്പലിന്റെ വക്കിലെത്തി അവന്‍ ചോദിച്ചു.

"നീ സ്കൂളിലെങ്ങാനും ഇട്ടിട്ടു പോന്നിട്ടുണ്ടാവും, ഇവിടെ കിടന്ന്‌ തപ്പിയിട്ടെന്താ കാര്യം?"

"ഞാന്‍ കൊണ്ടു വന്നതാ, എനിക്ക്‌ നല്ല ഓര്‍മ്മേണ്ട്‌"
"ആ എന്നാ അവിടെയെങ്ങാനുമുണ്ടാവും" എന്നൊരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ്‌ അഛമ്മ അടുക്കളയിലേക്ക്‌ പോയി.

"അഛമ്മേ, അതൊന്ന് നോക്കിയെടുത്ത്‌ താ, ഞാന്‍ ചെയ്തത്‌ മുഴുവന്‍ അതിലാ"

"ഒന്നു കിണുങ്ങാതിരിക്ക്‌, എനിക്കിവിടെ നൂറുകൂട്ടം പണീണ്ട്‌"

അവനവിടെ മുഴുവന്‍ പരതി നോക്കി. എങ്ങുമില്ല. അവനാകെ നിരാശയായി. ഇനി അത്‌ കിട്ടില്ല എന്നു തന്നെ കരുതി. അതില്ലെങ്കില്‍ പിന്നെ ഒളിമ്പ്യാഡിന്‌ പോയിട്ട്‌ കാര്യമില്ല. തപ്പുന്നതിനിടയില്‍ അഛമ്മയുടെ മുറിയിലും വെറുതേ കയറി. അവന്റെ സങ്കടം ദേഷ്യമായിത്തുടങ്ങി. അവനവിടെ കണ്ടതൊക്കെ വാരിവലിച്ചിട്ടു. കൈതപ്പൂവൊക്കെ ഇട്ടു വച്ചിരിക്കുന്ന പഴയ തുണിപ്പെട്ടി തുറന്നപ്പോള്‍ അവന്‍ അന്തിച്ചു നിന്നുപോയി. തന്റെ പുസ്തകം കുറെ കഷണങ്ങളായി അതിന്റെ ഒരു മൂലക്ക്‌ ചുരുട്ടിക്കൂട്ടിയിട്ടിരിക്കുന്നു. ഒരു പേജ്‌ പോലും കീറാത്തതായി ബാക്കിയില്ല. അവന്‍ കരഞ്ഞുകൊണ്ട്‌ പുറത്തേക്ക്‌ ഒറ്റയോട്ടമായിരുന്നു, ദൂരെ കശുമാവിന്‍ചുവട്ടില്‍ പോയിരുന്ന് അവന്‍ മതിയാവോളം കരഞ്ഞു. അന്ന് രാത്രി അവന്‍ അത്താഴം കഴിച്ചില്ല. പലപ്പോഴും അവന്‍ അറിയാതെ വിതുമ്പിപ്പോയി. തലയില്‍ തലോടാനായി വന്ന അഛമ്മയുടെ കൈ തട്ടിമാറ്റി അവന്‍ കമ്പ്യൂട്ടറിന്റെ അടുത്തേക്ക്‌ പോയി അഛനെഴുതി

..ഡാഡി, യു ഷുഡ്‌ കം ടുമാറോ, ഐ വില്‍ കം വിത്‌ യു, ഐ വാണ്ട്‌ ടു സ്റ്റേ വിത്‌ യു...

അന്ന്‌ രാത്രി അവനും അഛമ്മയും കരച്ചിലായിരുന്നു. അവന്‌ അഛമ്മയോട്‌ കലശലായ ദേഷ്യം തോന്നി, അവനവിടെ നിന്ന് എങ്ങിനെയെങ്കിലും രക്ഷപ്പെടണമെന്ന് തോന്നി. കെട്ടുപാടുകളില്ലാത്ത ലോകത്തേക്ക്‌, കളിക്കൂട്ടുകാരുടെയിടയിലേക്ക്‌ ഒക്കെ ഓടിയിറങ്ങിപ്പോകുന്നതായി അവന്‍ കിനാവ്‌ കണ്ടു. അഛമ്മ തന്നെ ഒരു കസേരയില്‍ കെട്ടിയിടുന്നതായും, അശ്വതിയെ ഒരു വലിയ വടിയെടുത്ത്‌ അടിച്ചോടിക്കുന്നതായും പേടിസ്വപ്നം കണ്ട്‌ അവന്‍ അന്ന് രാത്രി നൊന്തു പനിച്ചു.

പിറ്റേന്ന് മുഴുവന്‍ അവന്‌ നല്ല പനിയായിരുന്നു. അഛമ്മ കണ്ണുചിമ്മാതെ അവന്‌ കൂട്ടിരുന്നു. ഓരോ അഞ്ചുമിനുറ്റ്‌ കൂടുമ്പോഴും അവര്‍ നനഞ്ഞ തുണി നനച്ച്‌ അവന്റെ നെറ്റിയിലിട്ടു. ചുക്കുകാപ്പി അനത്തി ചൂടോടെ അവനെ കുടിപ്പിച്ചു. ഒരുപണികള്‍ക്കും പോകാതെ അവന്റെ തലയില്‍ തലോടിക്കൊണ്ട്‌ അവരവിടെ തന്നെയിരുന്നു. അവന്‌ അല്‍പം സ്വസ്ഥത തോന്നി.

"അഛമ്മയെന്തിനാ എന്റെ പുസ്തകം കീറിക്കളഞ്ഞത്‌" പെട്ടെന്ന്‌ അവന്‍ ചോദിച്ചു. അവരത്‌ പ്രതീക്ഷിച്ചിരുന്നില്ല, അവരുടെ മുഖം വിളറിയപോലെയായി.

ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി. അഛമ്മ ഒരിക്കലും ഇങ്ങനെ കരയുന്നത്‌ അവന്‍ കണ്ടിട്ടില്ല. അവനെ ചേര്‍ത്തുപിടിച്ചുകൊണ്ട്‌ അവര്‍ പറഞ്ഞു

"നീ എന്നെ വിട്ട്‌ പോകരുത്‌"

അവരുടെ ഇളം ചൂടുള്ള, മടക്കുകളുള്ള വയറില്‍ മുഖം പൂഴ്ത്തി അവന്‍ അഛമ്മയോട്‌ ചേര്‍ന്ന് കിടന്നു, അവന്റെ ചുണ്ടില്‍ ഒരു നനുത്ത പുഞ്ചിരി വിരിഞ്ഞു.