ഇടവഴി

വഴിത്താരയിലെ കരിയില മര്‍മ്മരങ്ങള്‍... ചെറുമഴയേറ്റ മണ്ണിന്റെ നനവ്‌... ഇല്ലിക്കാടുകളുടെ തളിര്‍ത്ത തണല്‍... ഒക്കെ...ഒക്കെ വെറുതെ... കോണ്‍ക്രീറ്റ്‌ ചെയ്ത ഇടവഴികളും മനസ്സുകളും മാത്രം...

My Photo
Name:
Location: തൃശ്ശൂര്‍, Qatar

എന്നെക്കുറിച്ചെഴുതാന്‍ പേനയെടുക്കുമ്പോള്‍ വാക്കുകള്‍ വാവിട്ടുകരഞ്ഞുകൊണ്ടോടിയൊളിക്കുന്നു...

Friday, March 05, 2010

തട്ടേക്കാട് - സ്വപ്നത്തിലൂടെയൊരു യാത്ര

നല്ലപാതിയെ ചേര്‍ത്തലയില്‍ വീട്ടിലാക്കി തിരിച്ചുപോരുന്ന വഴിക്കാണ്‌ അങ്കമാലിയിലെത്തിയപ്പോള്‍ ഒന്ന് തട്ടേക്കാട്‌ പോയാലോ എന്ന് മോഹമുദിച്ചത്‌. ട്രാന്‍സ്പോര്‍ട്ട്‌ ഓര്‍ഡിനറി ബസ്സിലെ യാത്ര തിരക്കില്ലാത്തപ്പോഴാണെങ്കില്‍ സുഖകരമാണ്‌. ലിമിറ്റഡ്‌ സ്റ്റോപ്പ്‌ ഓര്‍ഡിനറിയാണെങ്കില്‍ ഒരു സൂപ്പര്‍ ഫാസ്റ്റിന്റെ ഫലവു ചെയ്യും. ക്രിസ്തുമസ്‌ ദിനമായിരുന്നു. ബസ്സിലും റോഡിലും അധികം തിരക്കില്ല. ഇടക്ക്‌ ചില പള്ളികളില്‍ നിന്ന് കുര്‍ബ്ബാന കഴിഞ്ഞ്‌ ഒരുപാടാളുകള്‍ ഇറങ്ങിവരുന്നുണ്ടായി. നേരിയ തണുപ്പുണ്ട്‌. പ്രസന്നമായ അന്തരീക്ഷം. ഇടത്‌ വശത്ത്‌ നല്ലൊരു വിന്‍ഡോ സീറ്റും കൂടി കിട്ടിയപ്പോള്‍ ചേര്‍ത്തല മുതല്‍ അങ്കമാലി വരെ യാത്ര സുഖം. ഓരോ തവണ ലീവിന്‌ വരുമ്പോഴും റോഡിനിരുവശത്തും ഉണ്ടാകുന്ന മാറ്റങ്ങള്‍ കൗതുകകരമാണ്‌. ഗ്രാമങ്ങള്‍ തീര്‍ത്തും അന്യമായിക്കൊണ്ടിരിക്കുന്നു. ഹൈവേയില്‍ കൂടി പോവുകയാണെങ്കില്‍ ഒരു ടൗണിന്റെ തുടര്‍ച്ചയാണ്‌ അടുത്ത ടൗണ്‍. നഗരങ്ങള്‍ ഗ്രാമങ്ങളിലേക്ക്‌ പടര്‍ന്നുകൊണ്ടിരിക്കുന്നു.

അങ്കമാലിയില്‍ ആനന്ദഭവനില്‍ നിന്ന് ഒരു നെയ്‌റോസ്റ്റും കാപ്പിയും. കഴിച്ചുകൂട്ടാം അത്രേ ഉള്ളൂ. ക്രിസ്തുമസ്‌ ദിനത്തില്‍ സ്റ്റാഫ്‌ കുറവായതിനാലാകണം കുറെ സമയം പിടിച്ചു വല്ലതും കിട്ടാന്‍, നല്ല തിരക്കും. ഇനി തട്ടേക്കാടാണ്‌ ലക്ഷ്യം. ഞാനാണെങ്കില്‍ ഇതിനു മുന്‍പ്‌ ഒരിക്കല്‍ മാത്രേ അവിടെ പോയിട്ടുള്ളൂ അതും പഠനകാലത്ത്‌. കോതമംഗലത്തെത്തിയിട്ടു വേണം പോകാന്‍. എപ്പോഴും ധാരാളം ബസ്സുകള്‍ ഉള്ള റൂട്ടാണെങ്കില്‍ ബസ്സുകള്‍ മുറിച്ച്‌ മുറിച്ച്‌ കയറുന്നതാണ്‌ അഭികാമ്യം. ഒറ്റയാത്രയുടെ വിരസത ഒഴിവാവും, ഇടക്കല്‍പം വിശ്രമവും. അങ്കമാലി - പെരുമ്പാവൂര്‍ - കോതമംഗലം - തട്ടേക്കാട്‌ റൂട്ടില്‍ ഇഷ്ടം പോലെ ബസ്സുകള്‍ എപ്പോഴും ഉള്ള കാരണം പെരുമ്പാവൂര്‍ക്കാണ്‌ ആദ്യം പോയത്‌. കാലടിയില്‍ പെരിയാറിന്റെ മുകളിലൂടെ അതിദീര്‍ഘമായ പാലത്തിലൂടെ കടന്നുപോയപ്പോള്‍ അവിടെയിറങ്ങി അല്‍പം ചിത്രങ്ങള്‍ എടുക്കാന്‍ തോന്നി. ബസ്‌ യാത്രയുടെ അസൗകര്യം ഇതാണ്‌, നമുക്കു വേണ്ടി അത്‌ നിര്‍ത്തിത്തരില്ലല്ലോ. വിശാലമായിട്ടുള്ള മണ്‍തിട്ടകളില്‍ നിറയെ പുല്ലുകള്‍ കാടുപോലെ തഴച്ചുവളര്‍ന്ന് നില്‍ക്കുന്നു, പുഴയുടെ നടുവില്‍. രണ്ടുവശത്തുള്ള ഒഴുക്കുമാത്രമേ ഉള്ളൂ. ആറര രൂപയുടെ വഴി അരമണിക്കൂറിനുള്ളില്‍ എത്തിച്ചേര്‍ന്നു. പെരുമ്പാവൂര്‍ നിന്ന് ഉടന്‍ തന്നെ കോതമംഗലം ബസ്സ്‌ പിടിച്ചു. വളരെ റാഷ്‌ ആയ ഡ്രൈവ്‌ ആണ്‌ പ്രൈവറ്റ്‌ ബസ്സുകളുടേത്‌ എന്ന് പറയേണ്ടല്ലോ. ഒമ്പതര രൂപയുടെ പെരുമ്പാവൂര്‍ കോതമംഗലം വഴിയും ഏതാണ്ട്‌ അര മണിക്കൂറിനുള്ളില്‍ എത്തി. ഇടക്ക്‌ ഓടക്കാലി എന്ന സ്ഥലം കണ്ടപ്പോള്‍ സംഗീതവിദുഷി ശങ്കരന്‍ നമ്പൂതിരിയെ ഓര്‍ത്തുപോയി. സ്കൂള്‍ സര്‍വ്വകലാശാല യുവജനോത്സവങ്ങളില്‍ ശാസ്ത്രീയ സംഗീതവുമായി ബന്ധപ്പെട്ട എല്ലാ പുരസ്കാരങ്ങളും നേടി ഓടക്കാലി എന്ന സ്ഥലത്തെ മലയാളികള്‍ക്കെല്ലാവര്‍ക്കും സുപരിചിതമാക്കിയ സംഗീത വിദ്വാനാണ്‌ അദ്ദേഹം. കോതമംഗലത്തെത്തിയപ്പോള്‍ ആദ്യം കണ്ട വണ്ടി ട്രാന്‍സ്പോര്‍ട്ട ആണ്‌. മണികണ്ഠന്‍ചാല്‍ എന്ന സ്ഥലത്തേക്ക്‌ പോകുന്ന ബസ്സായിരുന്നു. കണ്ടക്ടറുടെ അടുത്തുള്ള സീറ്റില്‍ തന്നെ ഇരിപ്പുറപ്പിച്ചു. തിരക്കുവന്നാല്‍ ചാടി ഇറങ്ങേണ്ടതല്ലേ, സ്ഥലവും പരിചയമില്ലല്ലോ. ടിക്കറ്റെടുത്തപ്പോള്‍ ആദ്യമേ പറഞ്ഞു ശട്ടം കെട്ടി വഴിയറിയില്ല, കൃത്യസ്ഥലത്ത്‌ ഇറക്കിത്തരണമെന്ന്. കട്ടിക്കാവിയുടെ ഷര്‍ട്ടും മുണ്ടുമൊക്കെ കണ്ട്‌ കണ്ടക്ടര്‍ക്ക്‌ ആളത്ര അപകടകാരിയല്ല എന്ന് തോന്നിയിട്ടാവും കക്ഷി കാര്യം ഏറ്റു. ആറര രൂപയുടെ വഴിയുണ്ട്‌. വഴിക്കിരുവശവും അത്യാഢംബരപൂര്‍ണ്ണമായ വീടുകള്‍ വളരെയധികം കാണാം. കുറച്ചുകൂടി ചെല്ലുമ്പോള്‍ ടാറിടാത്ത റോഡുകള്‍ ധാരാളമായിട്ടുണ്ട്‌. എന്റെ വീടൊക്കെ ഇരിക്കുന്ന ഇരിക്കുന്ന സ്ഥലം ഒരു ഗ്രാമമാണെങ്കില്‍ പോലും ഏറ്റവും ചെറിയ ഇടവഴികള്‍ പോലും ടാര്‍ ചെയ്തതാണ്‌. ചെമ്മണ്‍ നിരത്ത്‌ എന്നത്‌ പുതുതലമുറക്ക്‌ അന്യമാണ്‌.

തട്ടേക്കാട്‌ ഇറങ്ങിയപ്പോള്‍ തന്നെ ദ്വാരപാലകര്‍ പറഞ്ഞു ഉള്ളില്‍ കാട്ടിലേക്ക്‌ ഗൈഡില്ലാതെ പ്രവേശിപ്പിക്കില്ല, ആനയിറങ്ങുന്നതാണ്‌, ഗേറ്റ്‌ ലോക്ക്‌ ചെയ്തിരിക്കുകയാണ്‌ എന്നൊക്കെ. ഒരാള്‍ക്ക്‌ പ്രവേശനഫീസ്‌ പത്തുരൂപ. ക്യാമറക്ക്‌ 25ഉം. താഴെയുള്ള വനത്തിലേക്ക്‌ വേണമെങ്കില്‍ പോകാം പക്ഷേ സ്വന്തം റിസ്കില്‍. കാട്ടിലേക്ക്‌ പോകാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ അവിടെ കാണാന്‍ അധികമൊന്നുമില്ല. ഒരാളെക്കൂടി കമ്പനി കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചുപോയി. ഒരു ലാന്റ്ക്രൂയിസറിനെ ഒരു ചെറിയ ട്രക്കിന്റെ രൂപത്തിലാക്കി ഒരു വിദേശിസംഘം അവിടെ താവളമടിച്ചിരിക്കുന്നു. പക്ഷികളെ അധികം കിട്ടിയില്ലെങ്കിലും മനോഹരമായ പ്രകൃതിയുടെ കുറച്ചു ചിത്രങ്ങളെടുത്തു. രണ്ടുവശവും ഇല്ലിക്കാടുകള്‍ ഇടതൂര്‍ന്നുനില്‍ക്കുന്ന വഴിത്താരയിലൂടെയുള്ള നടത്തം എത്ര ഉന്മേഷദായകമാണെന്ന് പറക വയ്യ.

IMG_0714

ആ വഴിയിലൂടെ അല്‍പം കൂടി നടന്നാല്‍ കാട്ടിലേക്കുള്ള പാത തുടങ്ങുകയായി. അവിടെ ഗേറ്റ്‌ താഴിട്ട്‌ ബന്ധിച്ചിട്ടുണ്ട്‌. പൊതു അവധി ദിവസമായതിനാല്‍ മദ്യപിച്ച്‌ ലക്കുകെട്ട്‌ പലരും വനത്തിലേക്ക്‌ പോയി അപായമുണ്ടാക്കാതിരിക്കാനായി വനപാലകര്‍ തന്നെ വഴി അടച്ചതാണ്‌. മാനത്തേക്ക്‌ ഉയര്‍ന്നു നില്‍ക്കുന്ന വന്മരങ്ങള്‍ക്കിടയിലൂടെ വെളിച്ചം അരിച്ചരിച്ചാണ്‌ താഴെയെത്തുന്നത്‌. എത്രമനോഹരമാണ്‌ ആ കാഴ്ച അല്‍പം ഭയപ്പെടുത്തുന്നതും.

IMG_0737

കാട്ടിലേക്ക്‌ പോകാന്‍ കഴിയാത്തതിനാല്‍ അവിടെ വച്ച്‌ തിരിക്കേണ്ടി വന്നു. വനപാലകര്‍ക്കായുള്ള ക്വാര്‍ട്ടേഴ്‌സ്‌ കണ്ടു. അതിനു മുന്നിലായി ഒരു തടാകം പോലെ വെള്ളം. അതിലേക്കിറങ്ങുന്ന കല്‍പ്പടികളും കടവിലേക്ക്‌ തുറന്നുകിടക്കുന്ന ഗേറ്റും. തികച്ചും ഒരു സ്വപ്നം പോലുള്ള കാഴ്ച തന്നെയായിരുന്നു അത്‌. സ്വപ്നത്തിലേക്ക്‌ തുറക്കുന്ന വാതില്‍.

Open to dreams

പടിയിറങ്ങിച്ചെന്നപ്പോള്‍ പ്രതിബിംബങ്ങളുടെ മാസ്മരികതയാണ്‌ എതിരേറ്റത്‌. ഇല്ലിമുളങ്കാടുകള്‍ വെള്ളത്തോട്‌ കിന്നരിക്കുന്നതും, ചെറുകാറ്റിലെ കുഞ്ഞോളങ്ങളും, മണല്‍ക്കൂമ്പാരങ്ങളില്‍നിന്നും അവധിയാഘോഷിക്കാനെത്തുന്നവന്‌ അമൃതുതന്നെ. മറ്റേതോ തലങ്ങളിലേക്ക്‌ നമ്മെ ചിറകേറ്റിക്കൊണ്ടുപോകുന്ന അനുഭവമാണ്‌ അല്‍പസമയം അവിടെ ചെലവഴിക്കുമ്പോഴേക്കും നമുക്കു ലഭിക്കുക.

IMG_0763

IMG_0772

ആ തടാകത്തിന്റെ തീരത്തുകൂടെ അല്‍പം നടക്കാന്‍ തന്നെ തീരുമാനിച്ചു. കരിയിലക്കൂട്ടങ്ങളെയും ചെറുചെടികളെയും വകഞ്ഞുമാറ്റി സുന്ദരമായ ഒരു ചെറുനടത്തം. മരങ്ങളുടെയും ഇലകളുടെയും ഇരുണ്ട നിഴലില്‍ പലതരം പക്ഷികളുടെ കൂജനങ്ങള്‍. നിശ്ശബ്ദതയുടെ സാന്ത്വനവുമായി നേരിയ ഒരു കാറ്റ്‌ തഴുകിക്കടന്നുപോകുന്നു. സുഖം. അല്‍പം അകലെ തെളിനീരിന്റെ പശ്ചാത്തലത്തില്‍ തലചെരിച്ചു നോക്കുന്ന ഒരു സുന്ദരിപ്പക്ഷി (താജുക്കാ, ക്ഷമിക്കണം പേരറിയില്ല).

IMG_0821 copy

കുറച്ചു കൂടി നടന്നപ്പോള്‍ കരയിലെ മരത്തില്‍ ചേര്‍ത്തുകെട്ടിയിരിക്കുന്ന ഒരു തോണി. ബന്ധനം ബന്ധനം തന്നെയാണെങ്കിലും ആ സൗന്ദര്യം എത്രയാണ്‌ നമ്മെ വശീകരിക്കുക എന്ന് പറയാന്‍ വാക്കുകളില്ല. ഹരിതം മനസ്സിനെ കീഴടക്കുന്നു. പ്രതിബിംബങ്ങള്‍ സ്വപ്നച്ചിറകുകളിലേറ്റി നിങ്ങളെ വാനിലുയര്‍ത്തുന്നു. മാസ്മരികമായ കാഴ്ചതന്നെ.

Evergreen Reflections

വാലന്റൈന്‍സ്‌ ഡേയ്ക്ക്‌ തയ്യാറെടുക്കുന്ന ചില കുരങ്ങുകളുടെ ചിത്രം അവിടെ നിന്നും കിട്ടി. മാനുകളുടെയും മ്ലാവുകളുടെയും വേറെ ചില മൃഗങ്ങളുടെയും സാന്നിദ്ധ്യം നിങ്ങളെ അത്രയധികം ആഹ്ലാദിപ്പിക്കല്ല, കാരണം അവയെല്ലാം ബന്ധിതരത്രേ. കൂട്ടിലിട്ട ജീവികള്‍ പാരതന്ത്ര്യത്തിന്റെ വേദനയുമായായിരിക്കും നിങ്ങളോട്‌ സംവദിക്കുക. വന്യതയുടെ ആസ്വാദ്യത നുകരാന്‍ അവര്‍ക്കാവില്ലല്ലോ. കമ്പിയഴികളുടെ വിറങ്ങലിച്ച തടവ്‌, കേവലം നിസ്സംഗത മാത്രമേ നിങ്ങളുടെ കണ്ണുകളിലേക്ക്‌ പകരൂ.

IMG_0884 copy

IMG_0842

ഏതോ സ്കൂളില്‍ നിന്ന് വന്ന ഒരുപറ്റം ആണ്‍കുട്ടികളും പെണ്‍കുട്ടികളും കലപിലാന്ന് സംസാരിച്ചുകൊണ്ട്‌ അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടായി. കാടിന്റെ വന്യതയും സൗന്ദര്യവും അധികം പേരും ആസ്വദിക്കുന്നതായി തോന്നിയില്ല. അടുത്തുതന്നെ പൊളിഞ്ഞുകിടക്കുന്ന ഒരു കെട്ടിടം അല്‍പം നിഗൂഢമായിത്തോന്നി. അരണ്ട വെളിച്ചം മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ.

IMG_0868


ഒരു ചെറിയ കറക്കത്തിനുശേഷം പുറത്തിറങ്ങി. മൂന്നോ നാലോ പെട്ടിക്കടകളുള്ള ഒരു ചെറിയ ഗ്രാമപ്രദേശമാണ്‌ അത്‌. പക്ഷിസങ്കേതത്തിന്‌ നേരെ എതിരായി തട്ടേക്കാട്‌ മഹാദേവ ക്ഷേത്രമുണ്ട്‌.വലിയ അമ്പലമാണെങ്കിലും അത്ര പൗരാണികമായിട്ടൊന്നും കണ്ടില്ല. പുതുമയുടെ പണികളാണേറെയും കണ്ടത്‌. കോണ്‍ക്രീറ്റ്‌ പണികള്‍ പക്ഷേ കണ്ണിന്‌ അത്ര ആനന്ദകരമല്ല. ആദ്യത്തെ കടയില്‍ തന്നെ സംഭാരം ചോദിച്ചപ്പോള്‍ കഴിഞ്ഞുവത്രേ. തൊട്ടടുത്ത കടയില്‍ അല്‍പം പ്രായം ചെന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. അവര്‍ ഒരു ഉഗ്രന്‍ സംഭാരം ഉണ്ടാക്കിത്തന്നു. എന്താ അതിന്റെയൊരു സ്വാദ്‌!! ആ പെട്ടിക്കടകളുടെ പുറകില്‍ ജലശേഖരം പരന്നു കിടക്കുന്നുണ്ടായി, നിങ്ങളുടെ കണ്ണുകളെ വിരുന്നൂട്ടാന്‍. മനോഹരമായിരുന്നു പരന്നുകിടക്കുന്ന ആ ജലപ്രതലവും ചുറ്റും നിറഞ്ഞുനില്‍ക്കുന്ന പച്ചപ്പും.

IMG_0897

പിന്നെ അല്‍പം വനപ്രദേശത്തുകൂടി നടന്നു. ഒറ്റക്കുള്ള യാത്ര അത്ര സുഖകരമായി തോന്നിയില്ല (അല്ലാതെ ആനയെ പേടിച്ചിട്ടൊന്നുമല്ല...!!!) അതുകാരണം അധികം ഉള്ളിലെക്ക്‌ പോയില്ല.

IMG_0911

അല്‍പദൂരം തിരിച്ചു നടന്നപ്പോള്‍ ഒരു ചെറിയ പാലം കണ്ടു. എങ്കില്‍പ്പിന്നെ അതിനു മുകളില്‍ നിന്നാല്‍ വല്ലതും ചിത്രങ്ങള്‍ കിട്ടുമോ എന്ന് നോക്കാനായി അങ്ങോട്ടു നടന്നു. വളരെ മനോഹരമായ പ്രകൃതിയുടെ മോഹനമായ ഒരു ദൃശ്യമാണ്‌ അവിടുന്നു ലഭിച്ചത്‌. ജലത്തില്‍ പ്രതിഫലിക്കുന്ന മരങ്ങളുടെയും ചെടികളുടെയും ഹരിതാഭമായ ചിത്രങ്ങളും അകലെ തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകളും നിങ്ങളുടെ മനസ്സിനെ അഭൗമമായ തലങ്ങളിലേക്കെത്തിക്കും. കുറച്ചു ചിത്രങ്ങള്‍ കൂടി എടുത്ത്‌ ആ യാത്ര അങ്ങിനെ അവസാനിപ്പിച്ചു.

IMG_0932

രാവിലെയുണ്ടായിരുന്ന തിരക്കു കുറഞ്ഞ യാത്രയുടെ സൗന്ദര്യവും സൗകര്യവുമൊന്നും ഉച്ചകഴിഞ്ഞ്‌ കിട്ടിയില്ല. ക്രിസ്മസ്‌ ദിനമായതിനാല്‍ ഉച്ചകഴിഞ്ഞതോടെ ജനമെല്ലാം പുറത്തിറങ്ങിത്തുടങ്ങി. ബസ്സുകളിലെല്ലാം അസാദ്ധ്യ തിരക്ക്‌. തിരിച്ച്‌ വീട്ടിലെത്തിയപ്പോഴേക്കും സൗജന്യമായി ഒരു പിഴിച്ചില്‍ കഴിഞ്ഞപോലായി. എന്തായാലും ഒഴിവുകാലത്തില്‍ ഏറെ ആസ്വദിച്ച ഒരു ദിവസം കൂടി.

8 Comments:

Blogger വാളൂരാന്‍ said...

ഇക്കഴിഞ്ഞ അവധിക്കാലത്ത് തട്ടേക്കാട് ഒന്ന് പോകാന്‍ കഴിഞ്ഞു, അതിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ചിത്രങ്ങളോടൊപ്പം.

11:30 AM, March 05, 2010  
Blogger ശ്രീ said...

ആഹാ... പോകണമെന്ന് പല തവണ കരുതിയിട്ടും പോകാന്‍ കഴിയാത്ത ഒരു സ്ഥലമാണ് തട്ടേക്കാട്. ഇപ്പോള്‍ ഈ ചിത്രങ്ങളും യാത്രാവിവരണവും വായിച്ചപ്പോള്‍ കൂടുതല്‍ കൊതിയാകുന്നു.

അടിപൊളി ചിത്രങ്ങള്‍. പ്രത്യേകിച്ചും മൂന്നാമത്തെയും ഏഴാമത്തെയും ചിത്രങ്ങള്‍ വളരെ വളരെ ഇഷ്ടമായി.

7:25 PM, March 05, 2010  
Blogger ശാന്ത കാവുമ്പായി said...

വായിക്കാൻ തുടങ്ങിയപ്പോൾ കൗതുകം.പോകപ്പോകെ അത്‌ അസൂയയായി പരിണമിച്ചു.വായിച്ചു തീർന്നപ്പോഴേക്കും അസൂയ തട്ടേക്കാടിന്റെ കുളിർമയിൽ അലിഞ്ഞില്ലാതായി.

9:49 PM, March 05, 2010  
Blogger ഉപാസന || Upasana said...

മാഷെ

ആ ഗേറ്റും കല്‍പ്പടവും വെള്ളവും മോഹിപ്പിക്കുന്നു.
പടങ്ങളുടെ തെളിമ വിവരണത്തിനും ഉണ്ടായിരുന്നു.
:-)
ഉപാസന

11:39 PM, March 06, 2010  
Blogger Seny said...

വളരെ മനോഹരം. പക്ഷെ ആലുവയില്‍ നിന്നും പെര്‍മ്ബവൂര്‍ക്ക് തിരിയുന്നതിന് പകരം അങ്ങമലി വരെ പോയി അല്ലെ... അല്ലെങ്കിലും നേരെ വഴിക്ക് പോകില്ലല്ലോ...:-) ഏതായാലും ചിത്രങ്ങളും വിവരണവും കലക്കി.

Rgds
Seny

12:44 AM, March 07, 2010  
Blogger വാളൂരാന്‍ said...

കന്നാലി.... അങ്കമാലിയെത്തീപ്പഴാ പോകാന്‍ തോന്നിയതെന്ന് ആദ്യമേ തന്നെ എഴുതിയില്ലെ...അടി

12:48 AM, March 07, 2010  
Blogger kadambode said...

നന്നായിരിക്കുന്നു

7:01 PM, October 05, 2013  
Blogger kadambode said...

നന്നായിരിക്കുന്നു

7:01 PM, October 05, 2013  

Post a Comment

Subscribe to Post Comments [Atom]

<< Home