ഇടവഴി

വഴിത്താരയിലെ കരിയില മര്‍മ്മരങ്ങള്‍... ചെറുമഴയേറ്റ മണ്ണിന്റെ നനവ്‌... ഇല്ലിക്കാടുകളുടെ തളിര്‍ത്ത തണല്‍... ഒക്കെ...ഒക്കെ വെറുതെ... കോണ്‍ക്രീറ്റ്‌ ചെയ്ത ഇടവഴികളും മനസ്സുകളും മാത്രം...

My Photo
Name: വാളൂരാന്‍
Location: തൃശ്ശൂര്‍, Qatar

ഇടവഴിയെന്ന പേരില്‍ അല്പം സ്ഥലം നേരത്തേ പതിച്ചുകിട്ടിയിരുന്നു. ഇടക്ക് വനവാസത്തിനു പോകും. ഇത്തവണ പോയപ്പോള്‍ എത്തിപ്പെട്ടതാണ് പടമെടുപ്പിന്റെ ലോകത്ത്. ഓരോരോ പ്രാന്ത് അല്ലാണ്ടെന്താ....

Friday, June 22, 2007

സെബി, വെയിലില്‍ നിന്ന്....

വേനല്‍ പെയ്യുകയായിരുന്നു. പ്ലാറ്റ്‌ഫോമിന്റെ ആസ്ബസ്റ്റോസ്‌ കൂരക്കു കീഴില്‍ ചൂട്‌ അസഹ്യമായിരുന്നു. പുറത്ത്‌ വെയിലിലേക്ക്‌ നോക്കുമ്പോള്‍ കണ്ണുകള്‍ മഞ്ഞളിക്കുന്നു. വെയിലില്‍ നിന്ന് രക്ഷപ്പെട്ട്‌ ഒരു തെരുവുനായ ഓടിവന്ന്‌ പ്ലാറ്റ്‌ഫോമിലേക്ക്‌ ചാടിക്കയറി ശരീരമാകെ ഒന്നു കുടഞ്ഞ്‌ ഒരു മൂലയില്‍ കിടപ്പായി. തൊട്ടടുത്ത ബഞ്ചിലിരുന്ന ജീന്‍സിട്ട പെണ്‍കുട്ടി അല്‍പം അസഹ്യതയോടെ അവിടെനിന്ന് എഴുന്നേറ്റ്‌ ബഞ്ചിന്റെ മറ്റേ തലയ്ക്കല്‍ പോയിരുന്നു. ആ കുട്ടിക്ക്‌ പേടിയായിരുന്നില്ല എന്ന് മുഖഭാവത്തില്‍ നിന്ന് ഉറപ്പാണ്‌, ഒരു വെറുപ്പായിരുന്നു. വെറുപ്പിന്റെയും സ്നേഹത്തിന്റെയും അവസ്ഥാന്തരങ്ങളോര്‍ത്ത്‌ സെബി വെറുതേ കണ്ണടച്ചിരുന്നു. ഗ്രേസി വരേണ്ട സമയമൊക്കെ കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷേ അവള്‍ വരില്ലായിരിക്കും. താനിപ്പോള്‍ എല്ലാം നെഗെറ്റീവ്‌ ആയിട്ടാണ്‌ ചിന്തിക്കുന്നത്‌ എന്ന് അവള്‍ പറഞ്ഞതോര്‍ത്തു. ശരിയാണെന്ന്‌ തോന്നി. വെറുതെ ആകുലപ്പെടുന്നതാണ്‌. അവള്‍ വരും. സമയമാവുന്നതല്ലേ ഉള്ളു. പന്ത്രണ്ടരയുടെ തീവണ്ടിക്ക്‌ പതിനൊന്നു മണിയാവുമ്പോഴേ താനിവിടെ വന്നിരിക്കേണ്ട ആവശ്യമില്ല, എന്നിട്ടും നേരത്തേ എത്തി.

കഴിഞ്ഞയാഴ്ച ഡോക്ടര്‍ സേതുവിന്റെ വീട്ടില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ പക്ഷേ വൈകിയിരുന്നു. അന്നൊക്കെ ഒന്നിനും സമയമില്ലായിരുന്നു. ജീവിതം അന്നൊക്കെ ഒരുപാട്‌ ഒരുപാട്‌ ഫാസ്റ്റ്‌ ആയിരുന്നു എന്നു തോന്നി. പത്തുമണിക്കായിരുന്നു അപ്പോയിന്റ്‌മന്റ്‌. ഗ്രേസി തന്നെയാണ്‌ ബുക്കുചെയ്തതും തന്നെ കൊണ്ടുപോകാനായി വന്നതും ഒക്കെ.

"സെബീ, ഇതുവരെ റെഡിയായില്ലേ? ഒമ്പതരക്കു വരാമെന്നു ഞാന്‍ പറഞ്ഞിരുന്നതല്ലേ? തന്റെ എല്ലാ കാര്യവും ഇങ്ങനെയാ, വേഗം വാ"

"ഒരഞ്ചു മിനിറ്റ്‌, ഒന്നു കുളിച്ചോട്ടെ"

"അപ്പോ പല്ലുതേപ്പോ?"

"അല്ല, അതാദ്യം പിന്നെ കുളി, പിന്നെ പ്രാതല്‍. നമ്മുടെ ബ്രേക്‍ഫാസ്റ്റ്‌ എവിടെയാ? വസന്തഭവന്‍? ഒണിയന്‍ ഊത്തപ്പമാവാമല്ലെ, വാട്ട്‌ എബൗട്‌ യൂ?"

"ഒന്നു വേഗം ചെല്ല് പ്ലീസ്‌, തീറ്റേം കുടീം പിന്നെ. പത്തുമണികഴിഞ്ഞാല്‍ പിന്നെ ആ ഡോക്ടറെ കിട്ടണമെങ്കില്‍ ഒന്നര മാസം കഴിയണം"

തിരിച്ചുവരുമ്പോള്‍ നേരെ വസന്തഭവനിലേക്കായിരുന്നു അവള്‍ ഡ്രൈവ്‌ ചെയ്തത്‌. ഊത്തപ്പത്തിന്‌ ഓര്‍ഡര്‍ കൊടുത്തിട്ട്‌ അവള്‍ തന്റെ മുഖത്തുതന്നെ നോക്കിക്കൊണ്ടിരുന്നു.

"എന്താടീ, ഡോക്ടര്‍ നിന്നെ മാത്രം സ്വകാര്യമായി വിളിച്ചു പറഞ്ഞത്‌? വല്ല ബ്ലഡ്‌കാന്‍സറോ മറ്റോ ഒക്കെ ആണെങ്കിലാണ്‌ രോഗിയെ പുറത്തു നിര്‍ത്തി കൂടെ വന്നയാളിനോട്‌ കാര്യം പറയാറ്‌. അതുവല്ലോം ആണോടീ?!"അവളെ ദേഷ്യം പിടിപ്പിക്കാന്‍ താനിങ്ങനെ ഇടക്ക്‌ ഓരോന്ന് പറയാറുള്ളതാണ്‌. ദേഷ്യം കാരണം അവളുടെ ചെവികള്‍ ചുമക്കുകയും നല്ലൊരു പിച്ച്‌ കിട്ടുകയും പതിവാണ്‌.

ഇന്ന്‌ അവളുടെ ഭാവം വളരെ വ്യത്യസ്ഥമായിരിക്കുന്നു, വളരെ അസ്വസ്ഥയായപോലെ."സെബീ, അല്‍പസമയത്തേക്കെങ്കിലും ഞാനൊരു ഊമയായിപ്പോയിരുന്നെങ്കില്‍...." എപ്പോഴും വിടര്‍ന്നിരുന്ന ആ കണ്ണുകള്‍ അപ്പോള്‍ നിറഞ്ഞുപോയത്‌ അവള്‍ക്കൊട്ടുമേ ചേരുന്നുണ്ടായില്ല.

"എടീ നീയെന്തോന്നാ പറഞ്ഞുവരുന്നേ?"

നിറങ്ങളില്ലാത്ത ഒരായിരം സാന്ത്വനവാക്കുകള്‍ അവള്‍ പറയുന്നത്‌- ട്രീറ്റ്‌മെന്റുകളെക്കുറിച്ചും, മരുന്നുകളെക്കുറിച്ചും, നാട്ടിലേക്കു തിരിച്ചുപോകുന്നതിനേക്കുറിച്ചുമെല്ലാം - ഒരു ചെറിയ മയക്കത്തിലെന്നോണം കേട്ടിരുന്നു. തിരിച്ച്‌ റൂമിലാക്കിയിട്ട്‌ വൈകുന്നതു വരെ അവള്‍ കൂടെത്തന്നെ നിന്നു. അന്നാദ്യമായി അവളുടെ സാന്നിധ്യം അരോചകമായിത്തോന്നി. ഒറ്റക്കിരിക്കാന്‍ അതിയായി ആശിച്ചു.

മൂലയ്ക്കുനിന്നും നായ എണീറ്റ്‌ ഒന്നു നടുനിവര്‍ത്തി സെബിയുടെയടുത്ത്‌ വന്നു കിടന്നു. കുറച്ചുനേരം അത്‌ സെബിയെ തന്നെ നോക്കി, അതിനെ ആട്ടിപ്പായിക്കുന്നുണ്ടോ എന്ന്. നിര്‍വ്വികാരമായ മുഖം കണ്ടപ്പോള്‍ അതവിടെ തന്നെ കിടപ്പുറപ്പിച്ചു. അപ്പുറത്തെ ബഞ്ചിലിരുന്ന പെണ്‍കുട്ടിക്ക്‌ നായ അതിന്റെയടുത്തുനിന്നും പോയപ്പോള്‍ വളരെ ആശ്വാസമായപോലെ തോന്നി.

അവള്‍ പറയുന്നതിലും കാര്യമുണ്ടോ എന്നാലോചിച്ചുനോക്കി. താനിപ്പോള്‍ വളരെ നെഗറ്റീവ്‌ ആയിട്ടാണൊ ചിന്തിക്കുന്നത്‌? അതോ തന്റെ ജീവിതം തന്നെ ഒരു നെഗറ്റീവ്‌ തലത്തിലേക്ക്‌ നീങ്ങിയതുകൊണ്ടാണോ? അറിഞ്ഞൂടാ, ഈയിടെയായി ഒരുപാട്‌ ചോദ്യങ്ങള്‍ ഇങ്ങനെ പെരുകാറുണ്ട്‌.

"സെബിക്കു തോന്നുന്നുണ്ടോ ഞാന്‍ തന്നില്‍ നിന്നും അകലാന്‍ ശ്രമിക്കുകയാണെന്ന്?"

വെറുതേ ഒരു വിളറിയ ചിരി ചിരിച്ച്‌ മുഖം അവളില്‍ നിന്ന് മാറ്റിയതല്ലാതെ സെബി ഒന്നും മിണ്ടിയില്ല. അതായിരുന്നു തന്റെ ചിന്തകളെയാകെ മാറ്റിമറിച്ച ആദ്യചോദ്യം. ഇപ്പൊഴും ഉത്തരം ഒരു മൂടലാണ്‌. കനത്ത മഞ്ഞിലൂടെയുള്ള ഒരു ദൂരക്കാഴ്ച. ഒരു രോഗത്തിന്‌ ബന്ധങ്ങളുടെ വേരറുക്കാന്‍ എത്ര നിസ്സാരമായി കഴിയുന്നു.

"നീ മനസ്സിലാക്കണം, നീയിവിടം വിട്ടു പോയേ തീരൂ,അവിടെ നിനക്ക്‌ നല്ല ട്രീറ്റ്‌മന്റ്‌ കിട്ടും, നിന്റെ പാരന്റ്‌സ്‌ ഉണ്ട്‌, അവരുടെയൊപ്പം കഴിയുന്നതും വല്യ വ്യത്യാസമുണ്ടാക്കും നിനക്ക്‌"

ഇപ്പോള്‍ താന്‍ ഗ്രേസി എന്ന ഒരു അച്ചുതണ്ടിനു ചുറ്റും കറങ്ങുകയാണെന്നു തോന്നി സെബിക്ക്‌. തന്റെ രോഗത്തെക്കുറിച്ചോ അഛനമ്മമാരെക്കുറിച്ചോ ഒട്ടും വ്യ്യകുലപ്പെടാതെ ഞാന്‍ വെറും........ ഛെ...
എങ്കിലും തന്റെ ഏതവസ്ഥയിലും അവളും തന്റെ ഒപ്പമുണ്ടാവുമെന്നു കരുതിയതു മണ്ടത്തരം. ഡോ. സേതുവിനെ കണ്ടതിന്റെ പിറ്റേ ദിവസം അവള്‍ തന്റെ മുറിയിലേക്ക്‌ വന്നതേയില്ല. ഒരു ദിവസം മുഴുവനും ഒറ്റക്ക്‌ ഇങ്ങനെ ആദ്യമായിട്ടായിരുന്നു. ഒന്നും ചെയ്യാനില്ല, എങ്ങോട്ടും പോകാനില്ല. അപ്പുറത്തെ അരുണ്‍ വളരെ സ്മാര്‍ടായി ബൈക്കുമെടുത്ത്‌ വളരെ വേഗതയില്‍ പോകുന്നതു കണ്ടപ്പോള്‍ താന്‍ വളരെ ക്ഷീണിതനായ പോലെ തോന്നി സെബിക്ക്‌. താന്‍ ഒരു രോഗിയാണ്‌, നിറങ്ങളും വേഗങ്ങളും അന്യമായ ജീവിതം ബാക്കിയായവന്‍. നിമിഷങ്ങള്‍ വളരെ ബുദ്ധിമുട്ടി നീങ്ങുന്നപോലെ. ഒറ്റപ്പെടലിന്റെ അസഹ്യതയില്‍ അവളെ വിളിക്കാമെന്നു തന്നെ കരുതി അവസാനം. അവള്‍ മൊബൈല്‍ ഓഫ്‌ ചെയ്തിരിക്കുന്നു.

"ബന്ധങ്ങളുടെ ഇഴയടുപ്പങ്ങള്‍ പരിശോധിക്കാനിറങ്ങുന്നത്‌ വെറും മണ്ടത്തരമാണല്ലേ ഗ്രേസീ?"

നിശ്ശബ്ദമായ നിസ്സഹായമായ ഒരു നോട്ടമായിരുന്നു മറുപടി. വളരെപ്പെട്ടെന്ന്‌ അപരിചിതരായപോലെ തോന്നി സെബിക്ക്‌.

"വളരെ കണ്ടീഷണല്‍ ആയിരുന്നു നിന്റെ സ്നേഹം എന്നു ഞാന്‍ പറഞ്ഞാല്‍? സുന്ദരനായിരിക്കുന്ന, സ്മാര്‍ട്‌ ആയിട്ടിരിക്കുന്ന, അസുഖമൊന്നുമില്ലാതിരിക്കുന്ന ഒരു പെര്‍ഫക്റ്റ്‌ സെബിയോടു മാത്രമായിരുന്നോ നിന്റെ പ്രണയം?"

"സെബീ, നീ വളരെ നെഗറ്റീവ്‌ ആയി ചിന്തിക്കുന്നു"

"ഈയവസ്ഥയില്‍ ഞാനെങ്ങിനെ നെഗറ്റീവ്‌ ആകാതിരിക്കും?"

"നിന്റെ ഈ അവസ്ഥ, അതാണ്‌ ഇപ്പോള്‍ നമ്മള്‍ ചിന്തിക്കേണ്ടത്‌. ഇതില്‍ നിന്ന് എങ്ങിനെ റിക്കവര്‍ ചെയ്യാം, എങ്ങിനെ ട്രീറ്റ്‌മെന്റുകള്‍ നടത്താം. ഇവിടെ നിന്നാല്‍ ഇതൊന്നും പറ്റില്ല സെബീ."

"രോഗത്തേക്കാളേറെ സമീപനങ്ങളാണ്‌ എന്നെ തളര്‍ത്തുന്നത്‌"

"നീ വെറുതെ വ്യാകുലപ്പെടുകയാണ്‌"

പ്ലാറ്റ്‌ഫോമില്‍ കൊടുംചൂടായിട്ടും തിരക്കിനു കുറവൊന്നുമില്ല. വെജി. റ്റീസ്റ്റാളില്‍ നിന്നും സൗന്ദര്‍രാജന്റെ പാട്ടു കേള്‍ക്കുന്നു - "അമൈതിയാന നദിയിനിലേ..." എതിര്‍വശത്തെ പ്ലാറ്റ്‌ഫോമില്‍ വന്നുനിന്ന തീവണ്ടിയില്‍ നിന്നും ആരോ ഒരു പൊതി പുറത്തേക്കെറിഞ്ഞപ്പോള്‍, സെബിയുടെയടുത്ത്‌ ചുരുണ്ടുകിടന്നിരുന്ന നായ ചാടിച്ചാടിച്ചെന്ന്‌ ആ പൊതിയും കടിച്ചെടുത്തുകൊണ്ടോടി. ഒരു കറുത്തു മെല്ലിച്ച തമിഴന്‍ ചെക്കന്‍ നായയെ പ്രാകിക്കൊണ്ട്‌ പുറകേ ഓടി. ജീന്‍സുകാരി ഇപ്പോള്‍ എഴുന്നേറ്റ്‌ സെബിയുടെ ബഞ്ചില്‍ വന്നിരുന്നു.

"ഹായ്‌"

ഒരു ചെറിയ ചിരിയിലും ഒരു തലയാട്ടലിലും ഒതുക്കി, ബെന്നി അതിനുള്ള മറുപടി.

"സെബീ, ഞാന്‍ പറയുന്നത്‌ നീ അതിന്റേതായ സെന്‍സില്‍ എടുക്കണം. നിന്റെ ഇവിടെനിന്നുള്ള മൈഗ്രേഷനു ഞാന്‍ തടസ്സമാവരുത്‌. നീയിപ്പോള്‍ എന്നെക്കുറിച്ചു ചിന്തിക്കാതെ, നിന്നെ കുറിച്ചുമാത്രം, അതു മാത്രമേ ഇപ്പോള്‍ നിന്റെ ചിന്തകളില്‍ ഉണ്ടാകാവൂ"

"പെട്ടെന്ന്‌ നമുക്കിടയിലൊരുപാട്‌ അകലം കൂടിയപോലെ തോന്നുന്നുണ്ടോ നിനക്ക്‌?"

"എനിക്കു മനസ്സിലാവുന്നു നിന്റെ ചിന്തകളില്‍ കാറ്റുപിടിക്കുന്നത്‌. പെട്ടെന്ന്‌ ഒറ്റപ്പെട്ടു അല്ലെങ്കില്‍ അനാഥമായി എന്ന ഒരു തോന്നലെന്തിന്‌? നല്ലതു മാത്രം ചിന്തിക്കൂ. നിന്റെ ജീവിതം തിരിച്ചു കിട്ടുന്നതിനു അനിവാര്യമെന്നു തോന്നുന്ന പലതും എനിക്കോ നിനക്കോ ഉപേക്ഷിക്കേണ്ടി വന്നേക്കാം"

"എന്നില്‍ നിന്ന് ഒരു ഒളിച്ചോട്ടമാണ്‌ നീയുദ്ദേശിക്കുന്നതെങ്കില്‍ അതിനിത്ര വളച്ചുകെട്ടിന്റെ ആവശ്യമില്ല" എന്തായിരുന്നു അവളുടെ മുഖഭാവമെന്നറിയാന്‍ സെബി പക്ഷേ അങ്ങോട്ടു നോക്കിയതേ ഇല്ല.

വീണ്ടും നിറം മങ്ങിയ ചുമരുകള്‍ക്കുള്ളിലടച്ചിട്ട ദിവസങ്ങള്‍. രോഗം, പ്രണയം, അമ്മ, വീട്‌, ഓരോന്നും ഓരോരോ ഫ്രെയിമുകളായി മുന്നിലൂടെ പോകുന്ന പോലെ. ഈ ഓര്‍മ്മകള്‍ നശിച്ചെങ്കില്‍. ഒരാഴ്ചയോളം പുറത്തിറങ്ങിയതേയില്ല. ഒരിക്കല്‍ മാത്രം അവള്‍ വിളിച്ച്‌ നാട്ടില്‍ പോകുന്ന കാര്യം തിരക്കി. വേറൊന്നും അവള്‍ ചോദിച്ചില്ല. ഇതു തന്റെ നാടല്ലെന്നും ഇവിടുത്തുകാരൊന്നും തന്റെ നാട്ടുകാരല്ലെന്നും തോന്നി സെബിക്ക്‌. ഏതോ അന്യഗ്രഹജീവികള്‍. ഗ്രേസിയുടെ ചിത്രം കൊമ്പുകളും മറ്റുമുള്ള ഒരു വികൃത ജീവിയായി പരിണമിക്കുന്നത്‌ പോലെ തോന്നി. പോണം, എങ്ങിനെയെങ്കിലും ഇവിടുന്ന് രക്ഷപ്പെടണം. അതേ ഇപ്പോള്‍ അവളേപ്പോലെ തന്നെ താനും രക്ഷപ്പെടുന്നതിനെക്കുറിച്ച്‌ ചിന്തിക്കുന്നു. രോഗം വന്നില്ലായിരുന്നെങ്കില്‍ എന്തായിരുന്നിരിക്കും തങ്ങളുടെ ചിന്തകളെന്ന്‌ വെറുതേ ഒരു കൗതുകത്തിനായി അലോചിച്ചു. ചിലപ്പോ താംബരത്ത്‌ കമലഹാസന്റെ സിനിമക്കു പോകുന്നതോ അല്ലെങ്കില്‍ വൈകീട്ടു മറീനയില്‍ പോകുന്നത്‌, അങ്ങിനെയെന്തെങ്കിലും.

ഗ്രേസിയെ വിളിച്ചിട്ടു കിട്ടുന്നില്ല, ഒരു മെസ്സേജ്‌ അയച്ചു, നാളെ ഉച്ചക്ക്‌ നാട്ടില്‍ പോകുന്നു 12ന്‌ ആണ്‌ ട്രെയിന്‍. വരണമെന്നോ വരേണ്ടെന്നോ എഴുതിയില്ല. വരണം എന്ന് ഉറപ്പിച്ചെഴുതാനുള്ള അടുപ്പം ഇല്ലാത്തപോലെ.

സ്റ്റേഷന്‍ കുലുക്കിക്കൊണ്ട്‌ ഒരു എക്സ്പ്രസ്സ്‌ ട്രെയിന്‍ ബഹളത്തോടെ വന്നു നിന്നു. പ്ലാറ്റ്‌ഫോമില്‍ ആകെ തിരക്കായി. പെണ്‍കുട്ടി അല്‍പം കൂടി അടുത്തേക്കു നീങ്ങിയിരുന്നു. മനപ്പൂര്‍വം സെബി അവളെ അവഗണിച്ചു. വെയില്‍ ചുട്ടുപഴുക്കുകയായിരുന്നു. അല്‍പനേരത്തെ തിരക്കിനേയും കൊണ്ട്‌ തീവണ്ടി നീങ്ങി. പന്ത്രണ്ടാവുന്നു. വലിയ ഒരു ക്ലോക്‌ തൊട്ടുമുന്നില്‍ തന്നെ സമയസൂചികളുമായി നിര്‍ത്താതെ കറങ്ങിയിട്ടും സെബി ഇടക്കിടെ കയ്യിലെ വാച്ചില്‍ നോക്കി. ഒന്നു വിളിച്ചു നോക്കിയാലോ. വേണ്ട, എന്തിന്‌? സാരമില്ല, അവസാനമായിട്ടൊന്ന്‌ വിളിക്കാം. മൊബൈല്‍ സ്വിച്ച്‌ ഓഫ്‌ ചെയ്തിരിക്കുകയാണെന്ന കമ്പനിക്കാരുടെ താളാത്മകമായ വാക്കുകള്‍ക്കുമീതേ ഒരു കൊച്ചു കുട്ടിയെപ്പോലെ സെബി വിതുമ്പി. വീട്ടിലെ ലാന്റ്‌ലൈന്‍ നമ്പര്‍ ഒരുവിധം ബാഗില്‍ നിന്നും ചികഞ്ഞെടുത്തു.

"ഗ്രേസീ, നീ വരുന്നില്ലേ"

"സെബീ, ഞാന്‍ പള്ളിയിലേക്കിറങ്ങുകയായിരുന്നു" തികച്ചും പതറിയതായിരുന്നു അവളുടെ വാക്കുകള്‍.

"ഇപ്പോഴോ പള്ളിയില്‍?"

"അല്‍പം ലേറ്റായി" കുറച്ചുനേരം ആലോചിച്ചിട്ടാണ്‌ അവളതു പറഞ്ഞത്‌. തികച്ചും ബാലിശമായ ഒരു കള്ളം പറയുന്നതിലെ അസ്വാഭാവികത അവളുടെ വാക്കുകളെ നേര്‍ത്തതാക്കിയിരുന്നു.
"ബെസ്റ്റ്‌ വിഷസ്‌ സെബീ" അവള്‍ പറഞ്ഞു നിര്‍ത്തി.

"നന്ദി" അതു മാത്രം പറഞ്ഞു സെബി. വേറൊന്നും പറയാന്‍ തോന്നിയില്ല. അല്‍പം കഴിഞ്ഞപ്പോള്‍ മറുതലക്കല്‍ ഒരു തേങ്ങല്‍ നേര്‍ത്തുവന്ന്‌ റിസീവര്‍ വക്കുന്ന ശബ്ദത്തിലൊടുങ്ങി.

കണ്ണുകള്‍ ഇറുക്കിയടച്ചിരുന്നു സെബി. സിമന്റിട്ട ബഞ്ചില്‍ തല പുറകിലേക്കു ചാരി കിടന്നു. ഫോണ്‍ സംഭാഷണത്തിന്റെ ബാക്കിപത്രമെന്നോണം പെണ്‍കുട്ടി ബാഗുമെടുത്ത്‌ കനത്ത മുഖത്തോടെ ദൂരെയുള്ള ഒരു ബെഞ്ചില്‍ പോയി ഇരിപ്പുറപ്പിച്ചിരുന്നു. കുറെയേറെ ഉഷ്ണത്തിരക്കുകളുമായി പന്ത്രണ്ടരയുടെ ട്രെയിന്‍ വന്നു നിന്നത്‌ സെബി ശ്രദ്ധിച്ചതേയില്ല. വണ്ടി പോകാനുള്ള മണി കേട്ടുകൊണ്ടാണ്‌ കണ്ണു തുറന്നത്‌. പക്ഷേ അവിടെ നിന്ന് എഴുന്നേല്‍ക്കാനോ ഓടിച്ചെന്ന്‌ അതില്‍ കയറാനോ തോന്നിയില്ല സെബിക്ക്‌. വീണ്ടും കണ്ണടച്ചു. അടുത്ത ട്രെയിന്‍ മൂന്നുമണിക്കായതിനാല്‍ പ്ലാറ്റ്‌ഫോം വിജനമായി. വേനല്‍ ചുട്ടെടുത്ത ആ ഉച്ചച്ചൂടില്‍ ഗാഢമായ ഒരു മയക്കത്തിലേക്കു വഴുതി. സ്വപ്നങ്ങളുടെ ഏതോ വേലിയേറ്റങ്ങളില്‍ സെബി നാട്ടില്‍ ട്രെയിനിറങ്ങുകയായിരുന്നു. അവിടെ നല്ല കനത്ത മഴ. ആസ്ബസ്റ്റോസിന്റെ മടക്കുകളിലൂടെ കൂലംകുത്തി വെള്ളം പെയ്തിറങ്ങുന്നു. ആകെ തണുപ്പ്‌. എങ്ങും കയറി നില്‍ക്കാതെ നേരെ സ്റ്റേഷനു പുറത്തെ നിറമഴയിലേക്കിറങ്ങി നടന്നു.

16 Comments:

Blogger മുരളി വാളൂര്‍ said...

"പെട്ടെന്ന്‌ നമുക്കിടയിലൊരുപാട്‌ അകലം കൂടിയപോലെ തോന്നുന്നുണ്ടോ നിനക്ക്‌?"

സെബി, വെയിലില്‍ നിന്ന്....
ഒരു പുതിയ പോസ്റ്റ്‌......

10:25 PM, June 22, 2007  
Blogger സു | Su said...

ഗ്രേസിയ്ക്ക് സെബിയെ അങ്ങനെ പിരിയാന്‍ കഴിയുമോ? അവനു നല്ലത് വരാന്‍ വേണ്ടിയാവണം അവള്‍, അവനെ തനിച്ചുവിട്ടത്.

കഥയല്ല, ശരിക്കും എവിടെയോ ഉള്ള രണ്ട് ജീവിതങ്ങള്‍ തന്നെ ഇത്.

12:26 AM, June 23, 2007  
Blogger മുരളി വാളൂര്‍ said...

ഹാ.. സ്ത്രീകള്‍ എത്ര പെട്ടെന്ന് സ്ത്രീപക്ഷം പിടിച്ചു....!!!
എങ്കിലും ഞാന്‍ താങ്കളുടെയൊപ്പം തന്നെ സൂ.....
വായനക്കു നന്ദി.

2:50 AM, June 23, 2007  
Blogger Retheesh said...

ഞാന്‍ അവളുടെ പക്ഷത്താ തിരുമേനി....ക്ഷണികമായ ഈ ജീവിതം എന്തിനാ വെറുതെ ഹോമിക്കുന്നത്?.....അവളാണ്' ആധുനിക വനിത

10:13 AM, June 23, 2007  
Blogger P.R said...

സെബിയുടെ വിചാരവികാ‍രങ്ങള്‍ വായിച്ചു.
ഇനി വേഗം യാഥാര്‍ത്ഥ്യത്തിലേയ്ക്കിറങ്ങി വരാന്‍ തോന്നട്ടെ!

5:40 AM, June 24, 2007  
Blogger മുരളി വാളൂര്‍ said...

നമ്പ്യാര്‍ജീ, പീയാര്‍.....
വായനക്കു നന്ദി.

6:58 AM, June 24, 2007  
Blogger ശ്രീ said...

മാഷെ,

കഥ നന്നായിരിക്കുന്നു. വിധിയെ കുറ്റപ്പെടുത്താമെന്നല്ലാതെ ആരുടെ പക്ഷത്താണ് തെറ്റു പറയുക? ജീവിത യഥാര്‍‌ത്ഥ്യങ്ങള്‍‌ എപ്പോഴും ഒരു പ്രണയ സിനിമയുടെ പര്യവസാനം പോലെ ആകണമെന്നില്ലല്ലോ.

4:46 AM, June 29, 2007  
Blogger തറവാടി said...

ഇതെന്തു പണിയാ മുരളീ ,

ഞാനിട്ട കമന്‍റ്റ് ആരാ കട്ടുകൊണ്ട് പോയത്?
നല്ല അഭിപ്രയങ്ങള്‍ മാത്രമേ ഇടൂ എന്നുണ്ടോ?
:)

2:16 AM, July 04, 2007  
Blogger സാല്‍ജോҐsaljo said...

ഇന്നാണ് വായിക്കുന്നത്
വിവരണങ്ങള്‍ കഥയ്ക്ക് ഭംഗികൂട്ടുന്നു. ഒരു ചിത്രം വരച്ചപോലെ...
നല്ല എഴുത്ത്.

3:51 AM, July 04, 2007  
Blogger മുരളി വാളൂര്‍ said...

ശ്രീ
ഒന്നിന്റെയും അവസാനം ആര്‍ക്കും പ്രവചിക്ക വയ്യല്ലോ, നല്ല വായനക്കു നന്ദി....
തറവാടീ....
താങ്കളുടെ കമന്റ്‌ കണ്ടതേയില്ല (സത്യം പറയട്ടെ, എനിക്കു കമന്റ്‌ ഡിലീറ്റ്‌ ചെയ്യാന്‍ അറിയില്ല)
കമന്റ്‌ നല്ലതായാലും ചീത്തയായാലും വായനക്കു നന്ദി... പിന്നെ വിമര്‍ശിക്കുന്ന കമന്റുകള്‍ നല്ലതാണെന്ന പക്ഷക്കാരനാണ്‌ ഞാന്‍, പലതും കൂടുതല്‍ അറിയാമല്ലോ.
സാല്‍ജോ
വളരെ നന്ദി

9:05 AM, July 04, 2007  
Blogger ഷംസ്-കിഴാടയില്‍ said...

പ്രണയം..സ്വപ്നങ്ങളുടെ
നേര്‍ത്ത ഇഴകളാല്‍ നെയ്തതാണ്...
ഒരു കൊച്ചു മൌനംപോലും...
ഇഴ മുറിച്ചേക്കാം...

നന്നായി ....
ഞാന്‍ റാസ് ലഫ്ഫാനില്‍...

3:42 AM, July 09, 2007  
Blogger മുരളി വാളൂര്‍ said...

ഷംസ്‌.... വായനക്കു നന്ദി...
ബന്ധങ്ങള്‍, സ്വപ്നങ്ങള്‍ ഇതൊക്കെ നിര്‍വ്വചിക്ക വയ്യ....
ഞാന്‍ മദീനഖലീഫ

4:22 AM, July 15, 2007  
Blogger മുരളി മേനോന്‍ said...

വായിക്കാന്‍ വളരെ വൈകിയെങ്കിലും, കുറച്ചു ഒഴിവു സമയം കിട്ടിയപ്പോള്‍ സെലക്റ്റ് ചെയ്തു കുറച്ചു ബ്ലോഗുകള്‍ സന്ദര്‍ശിക്കുകയാണ്. കഥ വായിച്ചു. ഒരു കാഥികനു യാഥാര്‍ത്ഥ്യം പറയാതിരിക്കാന്‍ കഴിയില്ലല്ലോ. അത് വായനക്കാരനെ സുഖിപ്പിക്കാനുമല്ല. അതുകൊണ്ടു തന്നെ താങ്കളുടെ കഥ സുഖപര്യവസായിയാകുന്നില്ല. ജീവിത മത്സരങ്ങളില്‍ കാലം യാതൊരു ഭാവഭേദമില്ലാത്ത റഫറിയായ് നിലകൊള്ളുമ്പോള്‍ അനുഭവിക്കുന്നവനും, അനുഭവവേദ്യമാക്കുന്നവനും ശരിതെറ്റുകള്‍ നിര്‍ണ്ണയിച്ച് ആശ്വാസം കണ്ടെത്തുന്നു. വളരെ ഹൃസ്വമായ, ലോലമായ കഥ. കഥകളില്‍ ചായക്കൂട്ടു നിറച്ച് പിന്നണിയില്‍ പ്രകൃതിയും കാലവും കടന്നു വരികയും ചെയ്താല്‍ കഥ സമ്പൂര്‍ണ്ണമാവുകയും താങ്കള്‍ ഒന്നാന്തരമൊരു കഥാകൃത്തായ് മാറുമെന്നും ഞാന്‍ കരുതുന്നു. (അഭിപ്രായം ഇരുമ്പുലക്കയല്ലെന്നും ഞാനിവിടെ രേഖപ്പെടുത്തി ഓടിമറയുന്നു)

12:43 AM, July 16, 2007  
Blogger Manu said...

പ്രണയം.. മണ്ണാങ്കട്ട !!!
-ഒരു ബ്ലോഗ് കവയിത്രിയില്‍ നിന്നുള്ള ക്വോട്ട് ആണ്.
നന്നായി എഴുതിയിരിക്കുന്നു മാഷേ. വളരെ ഫീല്‍ ചെയ്യുന്ന എഴുത്ത്.

11:35 PM, July 20, 2007  
Blogger മുരളി വാളൂര്‍ said...

മനൂ...വായനക്കു സന്തോഷം, പ്രണയവും മരണവുമാണ്‌ എന്നേക്കും അനശ്വരമായതെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുള്ളതാണ്‌.... അതുകൊണ്ടുതന്നെ ഞാന്‍ എങ്ങിനെയെന്തെഴുതിയാലും ഇതിലൊന്നതില്‍ വരും.... നന്ദി.

8:02 AM, July 21, 2007  
Blogger Friendz4ever said...

സ്വപ്നങ്ങല്‍ ഒരിക്കലും ജീവിതമാകില്ലല്ലൊ മാഷെ..
അതു പോലെ ജീവിതം ഒരിക്കലും സ്വപ്നവുമാവില്ലാ.
മനുഷ്യന്‍ മനക്കണക്ക് നോക്കിയിട്ട് കാര്യം ഉണ്ടോ മാഷെ..?
വിധിയെ തടുക്കാന്‍ മനുഷ്യന്‍ എന്ന മഹാഞ്ജാനിക്ക് പറ്റുമോ.?
പിന്നെ പ്രണയം അതാര്‍ക്കും പിടിച്ചുനിര്‍ത്താന്‍ പറ്റില്ലല്ലൊ അല്ലെ മാഷെ
പ്രകൃതിയെ അല്ലെങ്കില്‍ പ്രകൃതിയുടെ മനോഹാരിതയെ പിടിച്ചടക്കാന്‍ നമുക്കു പറ്റുമോ..?അതുപോലെ പ്രണയവും, മാഷിനോട് ഞാനും യോജിക്കുന്നു.
പ്രണയം അതൊരു ഒരിക്കലും വറ്റാത്ത അരുവിപോലെ ഒഴുകിക്കൊണ്ടിരിക്കുന്നു ഈ ഭൂമിയുടെ വിരിമാറിലേക്ക്.!!
ഇനിയും തുടരട്ടെ മാഷെ.!!
സസ്നേഹം സജി പരവൂര്‍.!!

6:32 AM, July 31, 2007  

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home