ഇടവഴി

വഴിത്താരയിലെ കരിയില മര്‍മ്മരങ്ങള്‍... ചെറുമഴയേറ്റ മണ്ണിന്റെ നനവ്‌... ഇല്ലിക്കാടുകളുടെ തളിര്‍ത്ത തണല്‍... ഒക്കെ...ഒക്കെ വെറുതെ... കോണ്‍ക്രീറ്റ്‌ ചെയ്ത ഇടവഴികളും മനസ്സുകളും മാത്രം...

My Photo
Name:
Location: തൃശ്ശൂര്‍, Qatar

എന്നെക്കുറിച്ചെഴുതാന്‍ പേനയെടുക്കുമ്പോള്‍ വാക്കുകള്‍ വാവിട്ടുകരഞ്ഞുകൊണ്ടോടിയൊളിക്കുന്നു...

Monday, October 25, 2010

ആസക്തി

മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി
ധനുമാസ ചന്ദ്രിക വന്നൂ...

ദോഹയുടെ നഗരപ്രാന്തത്തില്‍ നിന്ന് അല്‍പം ദൂരെ ഷഹാനിയ ഫാമിലൂടെ കടുത്ത മൂടല്‍ മഞ്ഞില്‍ വണ്ടിയോടിച്ചുകൊണ്ടുപോകുമ്പോള്‍ ഈ മധുരിത ഗാനം ഒരു തിരുവാതിരക്കുളിരായി രാമനില്‍ നിറഞ്ഞു.

"അച്ഛാ, ഇത്‌ മാറ്റ്‌. കിളിമഞ്ചാരോന്ന്‌ള്ള പാട്ട്ണ്ടോ അച്ഛന്റെ കയ്യില്‍?"

തലമുറകള്‍ തമ്മിലുള്ള വിടവ്‌ എന്നൊക്കെ പറയുന്നത്‌ ഇതിനെത്തന്നെയല്ലേ എന്ന് ഒരു നിമിഷം ചിന്തിച്ചുപോയി രാമന്‍. ഒരു എട്ടാം ക്ലാസ്സുകാരന്റെ പ്രായത്തില്‍ താനും ഇങ്ങനെയൊക്കെത്തന്നെയായിരുന്നോ ചിന്തിച്ചിരുന്നത്‌? അറിഞ്ഞൂടാ. എങ്കിലും തന്റെ അന്നത്തെ ഇഷ്ടങ്ങളും ഇപ്പോഴത്തേതും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് തോന്നിയില്ല രാമന്‌.

"അച്ഛാ, അച്ഛനന്ന് ഞങ്ങളെ എയര്‍പോര്‍ട്ടില്‍ നിന്ന് കൊണ്ടുവരാന്‍ വന്നപ്പോള്‍ കൊണ്ടുവന്ന ആ കാറെന്ത്യേ? കൊറോളയുടെ അടിപൊളി കാറായിരുന്നു അത്‌."

"അത്‌ അച്ഛന്റെ കമ്പനിയിലെയാണെടാ. എന്റെ സ്ഥിരം വണ്ടി ഈ ചടാക്ക്‌ പിക്കപ്പാണ്‌. ഇതുതന്നെ ജോലി സമയം കഴിഞ്ഞിട്ട്‌ വീട്ടിലേക്ക്‌ കൊണ്ടുപോരുന്നതിന്‌ എന്തോരം ആ മാനേജരുടെ കയ്യും കാലും പിടിച്ചൂന്നറിയോ നിനക്ക്‌?"

"അച്ഛന്‍ ഡ്രൈവറല്ലേ പിന്നെന്താ വണ്ടി കൊണ്ടുവന്നാല്‍?"

"ഡാ, അച്ഛന്‍ ഡ്രവറാണ്‌, വണ്ടിമുതലാളിയല്ല!"

പുറംകാഴ്ചകളുടെ കൗതുകങ്ങളില്‍ സേതു പിന്നെ അധികം സംസാരിച്ചില്ല. രാത്രി വെളിച്ചത്തില്‍ സ്വര്‍ണ്ണനിറമാര്‍ന്ന ഖത്തറിന്റെ തെരുവുകളിലൂടെ അവര്‍ സഞ്ചരിച്ചു. ഒരിക്കലും പാതിരായാവരുതേയെന്നും നേരം വെളുത്ത്‌ അച്ഛന്‍ ജോലിക്കു പോകരുതേയെന്നും അവന്‍ കൊതിച്ചു. ദോഹയുടെ ഭ്രമിപ്പിക്കുന്ന കൗതുകങ്ങള്‍ അവന്റെ കണ്‍കളില്‍ തെളിഞ്ഞു.

രാത്രി വളരെ വൈകി ഉറങ്ങാന്‍ കിടക്കുമ്പോള്‍ രാമനെ തന്നോട്‌ ചേര്‍ത്തമര്‍ത്തിക്കൊണ്ട്‌ മല്ലിക പറഞ്ഞു - "ഇവിടെ എന്തു രസാ. വന്നിട്ട്‌ ഒരാഴ്ച കഴിഞ്ഞതറിഞ്ഞില്ല"

"വല്ലപ്പോഴും വന്നു നില്‍ക്കുമ്പോള്‍ രസം തന്നെയാണ്‌. പക്ഷേ പതിനഞ്ചു മണിക്കൂറോളം നിര്‍ത്താതെ പണിയേണ്ടി വരുമ്പോള്‍ ഇവിടം അത്ര രസകരമല്ല." അവളുടെ കയ്യില്‍ തലോടിക്കൊണ്ട്‌ രാമന്‍ മെല്ലെ പറഞ്ഞു.

ഒന്നുരണ്ടു കൊല്ലം മുന്‍പു വരെ എസിയില്ലാത്ത വണ്ടിയായിരുന്നു. മരുഭൂമിയുടെ തിളക്കുന്ന ചൂട്‌ മുഴുവന്‍ താനും അനുഭവിച്ചിട്ടുണ്ട്‌. രാത്രി ഒമ്പതുമണിക്ക്‌ പണികഴിഞ്ഞ്‌ ക്യാമ്പില്‍ ചെല്ലുമ്പോള്‍ വെള്ളമില്ല. ഒന്നു കുളിക്കാന്‍ പാതിരാത്രി വരെ കാത്തിരിക്കണം. ചോറുവക്കാന്‍ സമയമില്ല. കുബ്ബൂസില്‍ മാത്രം തളച്ചിടപ്പെട്ട രുചി. വെളുപ്പിനേ എണീറ്റ്‌ പോകണം. അന്നൊക്കെ ഉറപ്പിച്ചതാണ്‌ തിരിച്ച്‌ തന്റെ മണ്ണിലേക്കുള്ള പ്രയാണം. ശരിക്കു പറഞ്ഞാല്‍ വന്ന അന്നുമുതലേ ഈ മരുഭൂമി തന്റെ പണിയിടമല്ല എന്ന് ഒരു ഉള്‍ത്തോന്നല്‍ ഉണ്ടായതാണ്‌. എന്നിട്ടും... എന്നിട്ടും പന്ത്രണ്ട്‌ വര്‍ഷം. തിരിച്ചുപോക്കിനെക്കുറിച്ച്‌ ചിന്തിക്കാത്ത ഒരു നിമിഷമില്ല. സ്വപ്നങ്ങളിലെല്ലാം പറമ്പില്‍ വാഴവക്കുന്നതും പശുവിനെ തീറ്റുന്നതും പാവലത്തിന്‌ പന്തലിടുന്നതും, മുല്ലകൃഷി നടത്തുന്നതുമായിരുന്നു. മണ്ണാണ്‌ തന്റെ ജീവന്‍. ആ ജീവനെ ഉപേക്ഷിച്ച്‌ പന്ത്രണ്ട്‌ വര്‍ഷം, വിശ്വസിക്കാന്‍ കഴിയുന്നില്ല. ആവശ്യവും അനാവശ്യവും ആഡംബരവുമായി മല്ലികയുടെ ഓരോരോ നിര്‍ബ്ബന്ധങ്ങളില്‍ പന്ത്രണ്ട്‌ വര്‍ഷങ്ങള്‍ കൊഴിഞ്ഞു. ഇത്തവണ എന്തായാലും അവള്‍ക്ക്‌ പിടികൊടുക്കില്ലെന്ന് രാമനുറപ്പിച്ചു. ഏറിവന്നാല്‍ ആറുമാസം കൂടി. അതു കഴിഞ്ഞാല്‍ കെട്ടുകെട്ടുക തന്നെ. പിന്നെ പച്ചപ്പാണ്‌ തന്റെ ജീവിതം. മണ്ണിലേക്കാണ്‌ തിരിച്ചുപോവുന്നത്‌. എന്തായാലും സ്വന്തമായി ഒരു വീടായല്ലോ, അത്രയും ആശ്വാസം. മനസ്സു കുളിരുന്നു. രാമന്മനറിയാതെ മല്ലികയെ കെട്ടിപ്പിടിച്ചിരുന്ന കൈകള്‍ മുറുകി.

"എന്നും ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കാന്‍ എനിക്കെത്ര കൊതിയുണ്ടെന്നറിയാമോ?" മല്ലിക പരിഭവം പറഞ്ഞു.

"എന്തായാലും അധികനാള്‍ ഇങ്ങനെ അകന്നു കഴിയേണ്ടി വരില്ല" എന്തോ മനസ്സില്‍ ഉറപ്പിച്ചിട്ടുതന്നെയാണ്‌ രാമനതു പറഞ്ഞത്‌.

"ഞാനും ഒരു കാര്യം പറയണമെന്ന് കരുതിയിരിക്ക്യാണ്‌. അല്ലെങ്കില്‍ വേണ്ട, പിന്നെപ്പറയാം" ബ്ലാങ്കറ്റ്‌ പതിയെ തലവഴി മൂടിക്കൊണ്ട്‌ മല്ലിക ഒന്നുകൂടി അവനോട്‌ ചേര്‍ന്നു കിടന്നു.

മധുരിക്കും ഓര്‍മ്മകളേ
മലര്‍മഞ്ചല്‍ കൊണ്ടുവരൂ
കൊണ്ടുപോകൂ ഞങ്ങളെയാ
മാഞ്ചുവട്ടില്‍.....

ചെറിയ ശബ്ദത്തില്‍ പഴയ പാട്ടുകള്‍ കേള്‍ക്കുന്നതിലും ഇഷ്ടം രാമന്‌ മറ്റൊന്നുമുണ്ടായിരുന്നില്ല. ഈ പാട്ടുകള്‍ തന്നെയാണ്‌ മരുഭൂമിയാണെങ്കിലും ഇവിടെയും തനിക്ക്‌ കുളിര്‍മ്മ നല്‍കുന്നത്‌. പിന്നെ താജുവിന്റെയൊപ്പമുള്ള പക്ഷിനിരീക്ഷണവും. എല്ലാ വെള്ളിയാഴ്ചയും വെളുപ്പിനേ തന്നെ താജുവിന്റെയൊപ്പം കൂടും. നാട്ടില്‍ നഷ്ടപ്പെട്ടുപോയ പച്ചത്തുരുത്തുകള്‍ ഇവിടെ വീണ്ടെടുക്കാനായത്‌ ഇങ്ങനെ അവന്റെയൊപ്പം കിളികളൂടെ പുറകെ പോയിട്ടാണ്‌. ഒരു വെള്ളിയാഴ്ച വെളുപ്പിനേ തന്നെ സേതുവിനെയും മല്ലികയേയും കൂടെ കൂട്ടി. അല്‍പം കഴിഞ്ഞപ്പോഴേക്കും രണ്ടുപേര്‍ക്കും വെറുത്തുതുടങ്ങി, ഒപ്പം പുറത്ത്‌ ഡ്രെയിനേജിന്റെ വല്ലാത്ത ദുര്‍ഗന്ധവും.

"ഈ തീട്ടംവെള്ളത്തില്‍ കിടന്ന് കറങ്ങാനാണോ വെളുപ്പിനേ ഞങ്ങളെ വിളിച്ചോണ്ട്‌ വന്നത്‌? നല്ല നട്ടപ്രാന്ത്‌ തന്നെ" മല്ലികയുടെ വാക്കുകള്‍ ഡ്രൈവ്‌ ചെയ്തുകൊണ്ടിരുന്ന താജു കേട്ടു എന്ന് രാമന്‍ സന്ദേഹിച്ചു. അവന്റെ സ്വഭാവം വച്ച്‌ ഇപ്പോള്‍തന്നെ ഉരുളക്കുപ്പേരി പോലെ മറുപടിയും വരുമെന്ന് രാമനുറപ്പായിരുന്നു. പക്ഷേ പിന്നിലേക്ക്‌ തിരിഞ്ഞ്‌ രാമന്റെ ദയനീയ മുഖം കണ്ടപ്പോള്‍ താജു വാക്കുകള്‍ വിഴുങ്ങി.

ഉച്ചക്ക്‌ കഞ്ഞി വക്കാമെന്ന് കരുതി നല്ല മട്ട അരിയൊക്കെ വാങ്ങിയതായിരുന്നു. പക്ഷേ അവര്‍ക്ക്‌ കെയെഫ്‌സി തന്നെ വേണം. വന്നതില്‍ പിന്നെ മിക്ക ദിവസവും ഒരു നേരമെങ്കിലും അതു തന്നെയാണ്‌ തീറ്റ. രാമനാണെങ്കില്‍ ഇതൊന്നും ഇറങ്ങില്ല. പച്ചക്കറി മാത്രേ കഴിക്കൂ. പലപ്പോഴും സേതുവിനോട്‌ പറയാറുണ്ട്‌ - "ഡാ ഇതൊന്നുമല്ല നമ്മുടെ ഭക്ഷണം, നമ്മുടെ വയറിനും പോക്കറ്റിനും ഇതൊന്നും യോജിക്കില്ല മോനേ"
പിന്നെ ആലോചിച്ചു, എട്ടുപത്തുദിവസങ്ങള്‍ കൂടിയല്ലേ അവരിവിടുള്ളൂ, കഴിച്ചോട്ടെ.

അന്ന് രാത്രി തന്റെ തിരിച്ചു പോക്കിനെക്കുറിച്ച്‌ വീണ്ടും വീണ്ടും ആലോചിച്ചുകൊണ്ടു കിടന്നു രാമന്‍. ആറുമാസം എന്ന് കരുതിയിരുന്നത്‌ ഒന്നുകൂടെ നേരത്തേയാക്കാന്‍ പറ്റുമോ എന്ന് നോക്കണം. പക്ഷേ ഇവരെ ഒരു മാസത്തേക്ക്‌ ഇവിടെ കൊണ്ടുവന്നതിന്റെ കടം തീരണമെങ്കില്‍ ആറുമാസം എന്തായാലും പിടിക്കും. പോരെങ്കില്‍ ഇപ്പോ ഓവര്‍ടൈമും ഒന്നും കിട്ടുന്നില്ല. തന്റെ മണ്ണ്‌ അവിടുന്ന് തന്നെ വിളിച്ചുകൊണ്ടേയിരിക്കുന്നു. ഇതാ രാമന്‍ വരുന്നു. മഴച്ചാറ്റല്‍ നനയാന്‍, തൂമ്പ പിടിച്ച്‌ ഉള്ളംകൈ പൊട്ടുവോളം മണ്ണില്‍ കിളക്കാന്‍, പുഴയിലൂളിയിടാന്‍, അതിരാവിലെ അമ്പലത്തില്‍ നിന്നും പി. ലീലയുടെ കീര്‍ത്തനം കേള്‍ക്കാന്‍... ഇതാ രാമന്‍ തയ്യാറെടുക്കുന്നു.

വസ്ത്രങ്ങളോരോന്നായുരിഞ്ഞ്‌ ഒരു സീല്‍ക്കാരത്തോടെ അവന്റെ മേല്‍ പടര്‍ന്നുകയറി മല്ലിക. ഇന്നെന്താണാവോ പതിവില്ലാതെ ഇത്ര ആവേശമെന്ന് കൗതുകപ്പെട്ടു രാമന്‍. വിയര്‍പ്പിലലിഞ്ഞ്‌ ഒരു ദീര്‍ഘസുരതത്തിന്റെ ആലസ്യത്തില്‍ രാമന്റെ നെഞ്ചില്‍ മുഖം പൂഴ്ത്തി മല്ലിക മെല്ലെ പറഞ്ഞു - "ഞാനൊരു കാര്യം പറഞ്ഞാല്‍ സമ്മതിക്കുമോ"?

ഈയൊരു മുഖവുര അപകടകാരിയാണെന്ന് വര്‍ഷങ്ങളായുള്ള അനുഭവത്തിലൂടെ രാമന്‍ തിരിച്ചറിഞ്ഞു.

"ആദ്യം കാര്യം പറയൂ, എന്നിട്ട്‌ തീരുമാനിക്കാം സമ്മതിക്കണോ വേണ്ടയോ എന്ന്"

"നമ്മുടെ നാട്ടിലെ വീട്‌ വാടകക്ക്‌ കൊടുത്താലോ?"

"വാടകക്ക്‌ കൊടുക്ക്വേ? അപ്പോ നീയും സേതൂം പിന്നെ എവിടെ താമസിക്കും?"

"ഇവിടെ, രാമേട്ടന്റൊപ്പം"

"നിനക്കെന്താ വട്ടായോ! താജൂന്റെ അനിയന്‍ നാട്ടീപ്പോയ കാരണാണ്‌ ഈ ഫ്ലാറ്റ്‌ ഒരു മാസത്തേക്ക്‌ കിട്ടിയത്‌. അവരു വരുമ്പോ പിന്നെ എവിടെ താമസിക്കും?"

"നമുക്ക്‌ വാടകക്ക്‌ ഒരു ചെറിയ ഫ്ലാറ്റ്‌ നോക്കാന്നേ. എനിക്ക്‌ നാട്ടില്‍ നിന്ന് മടുത്തു. അവിടുത്തെ കൊതുകടിയും തുണികഴുകലും പാത്രം കഴുകലുമായി എന്റെ ജീവിതം മുരടിച്ചുപോവുകയേ ഉള്ളൂ."

"നീയെന്താ ഇവിടെ സ്വര്‍ഗരാജ്യമാണെന്നാണോ കരുതിയിരിക്കുന്നത്‌? എല്ലാ ദിവസവും തീറ്റ കെയെഫ്‌സിയാണെന്നാണോ ഉറപ്പിച്ചിരിക്കുന്നത്‌? വീട്ടുവാടക, നിത്യചെലവ്‌, കറണ്ട്‌, വെള്ളം, അവന്റെ പഠിപ്പ്‌ എല്ലാം കൂടി എത്ര ചെലവുണ്ടാവുമെന്ന് വല്ല ഊഹവുമുണ്ടോ? ഞാന്‍ വെറുമൊരു ഡ്രൈവറാണെന്ന് മറക്കണ്ട"

കടന്നല്‍ കുത്തേറ്റപോലെയായി മല്ലികയുടെ മുഖം. എങ്കിലും അവള്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല.

"എനിക്കൊരു ആര്‍ഭാടവും വേണ്ട. പക്ഷേ ഞാനിനി തിരിച്ചുപോകുന്നില്ല. എനിക്കിവിടെ രാമേട്ടന്റെകൂടെ കഴിഞ്ഞാല്‍ മതി"

"അപ്പോ എന്റെ കൂടെ കഴിയുക എന്നുള്ളതാണോ നിന്റെ പ്രശ്നം?"

"ങാ, അതെ അതുതന്നെയാ"

"അതിന്‌ എന്റെ കയ്യില്‍ പരിഹാരമുണ്ട്‌. എല്ലാ കാര്യങ്ങളും ഞാന്‍ ആലോചിച്ച്‌ ഉറപ്പിച്ചിട്ടുണ്ട്‌. അടുത്ത ആറുമാസത്തിനുള്ളില്‍ ഞാന്‍ ജോലി മതിയാക്കി തിരിച്ചു വരുകയാണ്‌. നിനക്ക്‌ എന്റൊപ്പം കഴിയാന്‍ തിടുക്കം കൂടുതലാണെങ്കില്‍ അത്‌ മൂന്നുമാസമാക്കാന്‍ എനിക്ക്‌ സന്തോഷം മാത്രേള്ളൂ"

"അയ്യോ അതെങ്ങിനെ ശരിയാവും?" അരുതാത്തതെന്തോ കേട്ടപോലെ മല്ലികയുടെ മുഖം വലിഞ്ഞുമുറുകി.

"അതെന്താ ശരിയാവാത്തേ?"

"ഇനിയും എന്തെല്ലാം കാര്യങ്ങളാ ഞാന്‍ ആലോചിച്ച്‌ വച്ചിരിക്കുന്നതെന്നറിയോ? ഇത്രേം പൈസയുണ്ടാക്കാന്‍ നാട്ടില്‍ നിന്നാല്‍ പറ്റുമോ?"

"വേണ്ട, ഇത്രയും പൈസ വേണ്ട. അത്യാവശ്യം കഴിഞ്ഞ്‌ കൂടാനുള്ളത്‌ കിട്ടിയാല്‍ മതി. പിന്നെ പറമ്പില്‍ അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഇപ്പൊഴുമുണ്ട്‌"

തികച്ചും അവിശ്വസനീയമായ വാക്കുകള്‍ മല്ലികയുടെ മുഖം വിവശമാക്കി. അവളുടെ ആലിംഗനത്തിന്റെ മുറുക്കവും ചൂടും പെട്ടെന്ന് കുറഞ്ഞോ എന്ന് ഒരു നിമിഷം രാമന്‌ തോന്നി.

വല്ലാത്ത അസ്വസ്ഥതയോടെയാണ്‌ പിറ്റേന്ന് രാമനുണര്‍ന്നത്‌. രാത്രി ഉറങ്ങിയില്ലെന്ന് തന്നെ പറയാം. പന്ത്രണ്ട്‌ വര്‍ഷത്തോളം ഇവിടെ കരിഞ്ഞുതീര്‍ത്തിട്ടും താന്‍ തിരിച്ചു ചെല്ലുന്നതിനെ ഉള്‍ക്കൊള്ളാനവള്‍ക്ക്‌ കഴിയുന്നില്ല. അപ്പോ തന്റെ സാമീപ്യത്തേക്കാള്‍ റിയാലിന്റെ സാമീപ്യമാണ്‌ അവള്‍ക്ക്‌ പ്രിയങ്കരം. ഇനിയും വാങ്ങിക്കൂട്ടാനുള്ള സൗകര്യങ്ങളുടെയും സാധനങ്ങളുടെയും ആശങ്കയിലാണ്‌ അവള്‍. വല്ലാത്ത ഒരു പുകച്ചില്‍ പോലെ തോന്നി രാമന്‌. വന്ന അന്നുമുതല്‍ താന്‍ സ്വപ്നം കണ്ടിരുന്ന ആ തിരിച്ച്‌ പോക്ക്‌ തൊട്ടടുത്തെത്തി എന്ന് ആവേശം കൊള്ളുമ്പോള്‍, വീണ്ടും അനന്തമായ പ്രവാസത്തിലേക്ക്‌ എടുത്തെറിയപ്പെടുകയാണോ. ഇവരിവിടെ ആറുമാസം നില്‍ക്കുന്ന കടം വീട്ടാന്‍ താനിനിയും മറ്റൊരു ആറുവര്‍ഷം കൂടി നില്‍ക്കേണ്ടി വന്നേക്കും.

അന്ന് പകലിന്‌ പതിവിലേറെ ചൂടുതോന്നി രാമന്‌. ഒപ്പം ശക്തമായ പൊടിക്കാറ്റും. ദൂരെ മരുഭൂമിയില്‍ ഇലക്ട്രിക്‌ ടവര്‍ പണിയുന്ന ലേബേഴ്സിന്‌ ഭക്ഷണം കൊണ്ടുപോവുകയായിരുന്നു. രാവിലെ തന്നെ എസി പണിമുടക്കി. അമ്പതു ഡിഗ്രിയില്‍ മണല്‍ തിളക്കുന്നു. പൊടിക്കാറ്റു കാരണം ഗ്ലാസ്‌ താഴ്ത്താനും വയ്യ, ഉള്ളിലും പുറത്തും കനലുമായി ഒരു പകലൊന്നു താണ്ടാന്‍ രാമനേറെ കഷ്ടപ്പെട്ടു.

"അച്ഛാ, ഞാനിവിടെ ബിര്‍ള സ്കൂളിലാണോ ഇനി പഠിക്കാന്‍ പോകുന്നത്‌?"

കരിഞ്ഞുവാടി മുറിയില്‍ ചെന്നപ്പോള്‍ രാമനെ എതിരേറ്റത്‌ സേതുവിന്റെ ചോദ്യമാണ്‌. താഴെനിന്ന് മണലൊലിച്ചുപോകുന്നപോലെ തോന്നി രാമന്‌.

"എന്നാരു പറഞ്ഞു?"

"അമ്മ പറഞ്ഞല്ലോ, ഞങ്ങളിനി നാട്ടിലേക്ക്‌ പോകുന്നില്ല. പുതിയ മുറി വാടകക്കെടുത്ത്‌ ഇവിടെ തന്നെയാണ്‌ താമസിക്കുന്നതെന്ന്"

പകലത്തെ കനല്‍ച്ചൂടിനേക്കാള്‍ ഉഷ്ണം തോന്നി അയാള്‍ക്ക്‌. തല്‍ക്കാലം അവനെ എന്തെങ്കിലും പറഞ്ഞ്‌ മനസ്സിലാക്കാനാവുമെന്ന് രാമന്‌ തോന്നിയില്ല. ക്ഷീണം... തീരെ വയ്യ. ഒന്നു കിടക്കണം ആദ്യം. ചെറുതായൊന്ന് മയങ്ങിയപ്പോഴാണ്‌ മല്ലിക വിളിച്ചുണര്‍ത്തിയത്‌.

"എന്താ ഇന്നൊന്നും കഴിക്കണ്ടേ?"

അവള്‍ വരുന്നത്‌ കാത്തിരിക്കുകയായിരുന്നു ഏറെനാള്‍. അവിയലും കിച്ചടിയും മൊളോഷ്യവുമൊക്കെ നാവിന്‍ തുമ്പിലുണ്ട്‌.

"എന്താ വച്ചിട്ടുള്ളത്‌ കൂട്ടാന്‍?"

"അയ്യോ ഞാനൊന്നും വച്ചില്ല. ഇന്ന് പിസ കഴിക്കാമെന്ന് കഴിഞ്ഞാഴ്ച തന്നെ സേതൂനോട്‌ പറഞ്ഞതല്ലേ?"

അതെ അവര്‍ പിസയും കോഴിയും ബിരിയാണിയും ബാര്‍ബിക്യൂവുമായി ആഘോഷിക്കുന്നു. കരക്ക്‌ പിടിച്ചിട്ട മീനെപ്പോലെ താനിങ്ങനെ പിടയുകയും.

"ഒരു ദിവസമെങ്കിലും നീയെന്തെങ്കിലും വച്ചുണ്ടാക്ക്‌ മല്ലികേ.." ഒരു യാചനയുടെ സ്വരത്തിലാണ്‌ രാമന്‍ പറഞ്ഞ്‌ നിര്‍ത്തിയത്‌.

"ഇവിടെ വന്നാലെങ്കിലും ഈ അടുക്കളേന്നൊന്ന് രക്ഷപ്പെടാമെന്നാ ഞാന്‍ കരുത്യേ" പരിഭവത്തിന്റെ കയ്പ്‌ നിറച്ച മല്ലികയുടെ വാക്ക്‌ കേട്ടപ്പോള്‍ രാമന്‍ പതുക്കെ കണ്ണുകളടച്ചു. പിന്നെ ആകെയുള്ള മുപ്പത്‌ ദിവസങ്ങളെ വെറുതെ നശപ്പിക്കണ്ടാന്ന് കരുതി രാമന്‍ ഷര്‍ട്ടെടുത്തിട്ട്‌ പതിയെ വണ്ടിയിലേക്ക്‌ കയറി.

പിറ്റേന്ന് അതിരാവിലെ വണ്ടിയുമായി ഇറങ്ങുമ്പോള്‍ വൈകീട്ട്‌ വന്നിട്ട്‌ അവളെ എല്ലാം പറഞ്ഞ്‌ മനസ്സിലാക്കണം എന്നുറപ്പിച്ചു. കാര്യങ്ങളും ചെലവുകളും എല്ലാം വിശദീകരിച്ച്‌ പറഞ്ഞാല്‍ അവള്‍ക്ക്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. അവള്‍ക്കെന്നല്ല ആര്‍ക്കും മനസ്സിലാവും ഈ കാര്യങ്ങള്‍. അവള്‍ക്കിഷ്ടപ്പെട്ട എന്തെങ്കിലും വൈകീട്ട്‌ വാങ്ങിക്കൊണ്ടു പോകണം. എന്തായാലും അവളുടെ മനസ്സുമാറ്റാന്‍ പറ്റുമെന്ന് തന്നത്താന്‍ ഒന്നുകൂടി ഉറപ്പിച്ചു രാമന്‍. അന്നത്തെ പകല്‍ പെട്ടെന്ന് തീര്‍ന്നപോലെ തോന്നി.

സന്ധ്യമയങ്ങും നേരം
ഗ്രാമ ചന്ത പിരിയുന്ന നേരം
ബന്ധുരേ, രാഗ ബന്ധുരേ...

കാസറ്റില്‍ നിന്നുള്ള നനുത്ത ഗാനം അയാളെ പുളകം കൊള്ളിച്ചു. ഉഷസ്സന്ധ്യയുടെ സാന്ത്വനം രാമനില്‍ നിറഞ്ഞു. ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം നേരത്തേ പോകണം. പ്രേമാര്‍ദ്രമായി പ്രകൃതി തന്നെക്കാത്തിരിക്കുന്നുണ്ട്‌ അവിടെ.

കഴിഞ്ഞ ദിവസത്തേതിന്‌ വിപരീതമായി തികച്ചും ഉല്ലാസവാനായിട്ടാണ്‌ അയാളന്ന് വൈകീട്ട്‌ മുറിയിലെത്തിയത്‌.

"എടീ ഇനി പോകാന്‍ മൂന്നാലു ദിവസമല്ലേ ഉള്ളൂ. നീ ഒരുങ്ങിക്കോ. നമുക്ക്‌ ലുലുവിലൊന്ന് പോകാം. എന്തൊക്കെയാ വാങ്ങേണ്ടതെന്നുവച്ചാല്‍ ലിസ്റ്റുണ്ടാക്കിക്കോ."

പതിവില്ലാത്ത ഒരു ചുംബനത്തിന്റെ അകമ്പടിയോടെ മല്ലിക പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

"എന്നെ വഴക്ക്‌ പറയരുത്‌. ഒന്നുരണ്ട്‌ കാര്യങ്ങള്‍ ഞനിന്ന് ശരിയാക്കി. രാവിലെ നാട്ടിലേക്ക്‌ വിളിച്ചപ്പോള്‍ അനിയനോട്‌ പറഞ്ഞ്‌ അവന്റെ ടിസിക്കുള്ള ആപ്ലിക്കേഷന്‍ കൊടുത്തു. പിന്നെ അപ്പുറത്തെ മുറിയിലെ രാജുവിന്റെ ഭാര്യ സുനന്ദ പറഞ്ഞു അടുത്ത റൗണ്ടെബൗട്ടിനടുത്ത്‌ ഒരു ചെറിയ മുറിയും അടുക്കളയും കുറഞ്ഞ വാടകക്ക്‌ കിട്ടാനുണ്ടെന്ന്. അഡ്വാന്‍സ്‌ ഒന്നും കൊടുക്കണ്ടാത്രേ. രാമേട്ടന്റെ കണക്കെഴുതുന്ന പുസ്തകത്തിലുണ്ടായിരുന്ന അഞ്ഞൂറു റിയാല്‍ ഞാനവര്‍ക്ക്‌ കൊടുത്തിട്ടുണ്ട്‌, ആ റൂമൊന്ന് ബുക്കു ചെയ്തിടാന്‍"

പെട്ടെന്ന് വീശിയടിച്ച ഒരു മണല്‍ക്കാറ്റിലകപ്പെട്ട പോലെ തോന്നി രാമന്‌. കാഴ്ച മറയുന്നു. വന്യമായ ചൂട്‌ തന്നിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നു. അപരിചിതയായ ഏതോ ഒരു സ്ത്രീയെയെന്ന പോലെ രാമന്‍ മല്ലികയെ തുറിച്ചുനോക്കിക്കൊണ്ട്‌ നിന്നു. പിന്നെ യാന്ത്രികമായെന്നോണം പതുക്കെ താഴെയിരുന്നു. ശീതീകരണി മുറിയിലാകെ ഊതിനിറച്ച കൊടും തണുപ്പ്‌ രാമന്‍ അറിഞ്ഞതേയില്ല. ഉഷ്ണം കനക്കുന്ന മരുഭൂമിയിലേക്ക്‌ ഒരു ദീര്‍ഘയാത്ര പുറപ്പെടുന്ന പോലെ അയാള്‍ വിഹ്വലനായി. പാതി മുറിഞ്ഞ ഏതോ പ്രിയഗാനം പോലെ, അവനില്‍ മൗനം പെരുത്തു