ഇടവഴി

വഴിത്താരയിലെ കരിയില മര്‍മ്മരങ്ങള്‍... ചെറുമഴയേറ്റ മണ്ണിന്റെ നനവ്‌... ഇല്ലിക്കാടുകളുടെ തളിര്‍ത്ത തണല്‍... ഒക്കെ...ഒക്കെ വെറുതെ... കോണ്‍ക്രീറ്റ്‌ ചെയ്ത ഇടവഴികളും മനസ്സുകളും മാത്രം...

My Photo
Name:
Location: തൃശ്ശൂര്‍, Qatar

എന്നെക്കുറിച്ചെഴുതാന്‍ പേനയെടുക്കുമ്പോള്‍ വാക്കുകള്‍ വാവിട്ടുകരഞ്ഞുകൊണ്ടോടിയൊളിക്കുന്നു...

Tuesday, September 26, 2006

ഒരു കുഞ്ഞു നൊമ്പരം




അവന്‍ കൃഷ്ണ, എനിക്ക്‌ മകനായിപ്പിറന്നവന്‍. മൂന്നു വയസ്സിന്റെ കുതൂഹലങ്ങളില്‍ കളിയാടുന്നവന്‍. ഞാന്‍ കടലുകള്‍ക്കിപ്പുറത്ത്‌, അവനെ ഒരോര്‍മ്മച്ചിത്രമായി സൂക്ഷിക്കുന്നവന്‍. എപ്പോഴും അവന്‍ പറയുമത്രേ, ഞാന്‍ പിണക്കമാണ്‌, അച്ഛനെ ഇടിച്ച്‌ പപ്പടമാക്കും എന്ന്‌. ഇന്ന്‌ അവള്‍ വിളിച്ചപ്പോള്‍ പറഞ്ഞു - "ദേ അവനിന്നു പറയുവാ, അച്ഛനൊരുമ്മ കൊടുക്കണമെന്ന്‌" ഒരു നനുത്ത നൊമ്പരം എന്നില്‍ നിറഞ്ഞു.

Monday, September 25, 2006

അമ്മായിയപ്പന്‌ തെറ്റെന്നു തോന്നുന്ന കാര്യങ്ങള്‍

അമ്മായിയപ്പന്‌ തെറ്റെന്നു തോന്നുന്ന കാര്യങ്ങള്‍

ഇടിവാളിന്റെ ‍അമ്മായിയപ്പനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ എന്ന പോസ്റ്റിനു നേരെ പിടിച്ച ഒരു ദര്‍പ്പണമാണ്‌ ഇത്‌. ഈ കണ്ണാടിയില്‍ കാണുന്നത്‌ പക്ഷെ തികച്ചും വ്യത്യസ്തമാണ്‌. ബാച്‌ലേഴ്സിന്റെ കൈക്കൂലിക്കോ പ്രലോഭനങ്ങള്‍ക്കൊ ഇതില്‍ യാതൊരു പങ്കുമില്ലെന്ന്‌ ആണയിടുന്നു.

അമ്മായിയപ്പന്‌ തെറ്റെന്നു തോന്നുന്ന കാര്യങ്ങള്‍

അന്നും പതിവുപോലെ താമസിച്ചാണെണീറ്റത്‌, അവള്‍. അയാള്‍ നാലു മണിക്കു തന്നെ എണീറ്റിരുന്നു. പണികള്‍ക്കിടയിലും അവള്‍ എണീറ്റോ എന്നായിരുന്നു അയാളുടെ വേവലാതി. എണീറ്റാലുടനെ ചായകിട്ടിയില്ലെങ്കില്‍ അവളുടെ വായിലുള്ളത്‌ മുഴുവന്‍ രാവിലെ തന്നെ കേള്‍ക്കണം. തിരക്കിനിടെ വീണ്ടും അയാളത്‌ മറന്നു. ഒരു അലര്‍ച്ച കേട്ടപ്പോഴാണ്‌ അയാള്‍ ചായയും കൊണ്ട്‌ ഓടിച്ചെന്നത്‌.

"ഇയാള്‍ക്ക്‌ രാവിലെ തന്നെ ഒന്ന്‌ കുളിച്ച്‌ വൃത്തിയായി വന്നാലെന്താ? കണികാണാനായി വന്നു നില്‍ക്കുന്ന കോലം കണ്ടില്ലേ?" സന്തോഷായി, ഇന്നത്തേക്കുള്ളതായി. ഇന്നത്തെ ദിവസം ഒട്ടും മോശാവില്ല.

"ദാ, ചായ..."

പപ്പടം കാച്ചിയ വെളിച്ചെണ്ണയുടെ മണമുണ്ടായിരുന്നു അയാളുടെ നരച്ച ബര്‍മുഡയ്ക്ക്‌. ഇന്ന്‌ രാവിലെ പുട്ടും പപ്പടവുമായിരുന്നു അയാള്‍ ഉണ്ടാക്കിയത്‌.

അയാളോര്‍ത്തു, ബാച്ചിലര്‍ ആയിരുന്നപ്പോള്‍ പറ്റിറങ്ങുന്നതു വരെ കിടന്നുറങ്ങിയിരുന്നത്‌, വീണ്ടും രാവിലെ കിക്ക്‌ മാറാനായി ഒരു ഷിവാസും കൂടി പിടിപ്പിച്ച്‌, ശ്ശൊ.. യോഗമാണ്‌ യോഗം.

പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞ്‌ തീന്മേശയില്‍ വന്നതും, അയാള്‍ വിഭവങ്ങളെല്ലാം നിരത്തി.

എത്ര നാളായിട്ടു കൊതിക്കുന്നതാണെന്നോ, അപ്പവും സ്റ്റുവും കഴിക്കാനായിട്ട്‌, പക്ഷേ അവളോടെങ്ങാനും ഇതു പറഞ്ഞാല്‍ കൊന്നു കളയും അതില്‍ ഭേദം അന്നപൂര്‍ണയില്‍ പോയി കഴിക്കുന്നതാണ്‌.

ഇത്രയൊക്കെ ഒരുക്കിയിട്ടും ജ്യൂസ്‌ കിട്ടാന്‍ വൈകിയതിന്‌ എന്താ ഒരു പുകില്‌.

എങ്ങിനെയെങ്കിലും പണിയൊക്കെ ഒന്നു തീര്‍ത്ത്‌ തടിതപ്പാന്‍ നോക്കിയപ്പൊഴേക്കും "ഈ ചുരിദാറൊക്കെ തേച്ചുവക്കാന്‍ ഇനി എല്ലാ ദിവസവും പറഞ്ഞിട്ടു വേണോ..." അപ്പൊഴേക്കും ഒരു കെട്ട്‌ തുണികളുമായി അവളെത്തി.

അവള്‍ പുറത്തിറങ്ങി കാറില്‍കയറാന്‍ നേരത്താണ്‌ മുഖത്ത്‌ ഒരു പരിഭവം.

അപ്പോഴാണോര്‍ത്തത്‌, "ഹോ, പതിവുപോലെ ചെരിപ്പ്‌ തുടച്ച്‌ വച്ചിട്ടില്ലല്ലോ"!

സോറി കുട്ടീ എന്നു പറഞ്ഞ്‌ വേഗം ചെന്ന്‌ രണ്ടു ചെരിപ്പുകളും തുടച്ച്‌ മുന്നില്‍ കൊണ്ടുകൊടുത്തു.

പിന്നേം ബാക്കിയുള്ള പണിയെല്ലാം തീര്‍ത്ത്‌ കുളിച്ചെന്നു വരുത്തി മുറ്റത്തേക്കിറങ്ങിയപ്പോള്‍ അയാള്‍ക്ക്‌ എങ്ങിനെ പോകണമെന്ന്‌ സംശയമൊന്നുമുണ്ടായില്ല. കിട്ടുന്ന നക്കാപ്പിച്ച കൊണ്ടു ലോണെടുത്ത്‌ വാങ്ങിയിട്ട മാരുതി അവളെടുത്തോണ്ടു പോയി. ഇനി അടുത്ത ബസ്‌സ്റ്റോപ്പുവരെ കാല്‍നട തന്നെ. കല്യാണത്തിന്റെ 10ആം വാര്‍ഷികമായപ്പോള്‍ അമ്മായിയപ്പനോട്‌ ഒരു സെക്കന്റ്‌ഹാന്റ്‌ അംബാസ്സഡറെങ്കിലും വാങ്ങിത്തരാന്‍ പറഞ്ഞിട്ട്‌, കക്ഷിയുടെ തേച്ചാലും മായ്ച്ചാലും പോകാത്ത സാഹിത്യം ഇപ്പോഴും ചെവിയിലുണ്ട്‌.

തിരിച്ചു ബസ്സില്‍ തൂങ്ങി നില്‍ക്കുമ്പോള്‍ അയാള്‍ ഓര്‍ത്തു, അമ്മായിയപ്പനെ ഒന്നുകൂടി മുട്ടുക തന്നെ, അയാള്‍ ഇങ്ങോട്ടു വന്നിട്ട്‌ നമ്മുടെ കാര്യങ്ങള്‍ നടക്കലുണ്ടാവില്ല.

അവള്‍ ഡ്രൈവു ചെയ്യുമ്പോള്‍ സൈഡിലിരിക്കുന്ന അയാളെ പുഛത്തോടെ നോക്കി. ഭാര്യവീട്ടില്‍ ഭാര്യയും അമ്മായിയമ്മയും കൂടി കുറെ നേരമായിട്ട്‌ കലപിലാന്ന്‌ സംസാരിച്ചോണ്ടിരുന്നിട്ടും അയാള്‍ക്ക്‌ ഒരു ചായപോലും കിട്ടിയില്ല.

കോണികേറി മുകളില്‍ ചെന്നപ്പോള്‍ അമ്മായിയപ്പന്‍ ഇരുന്ന്‌ എതോ എക്സ്‌മിലിറ്ററിയുടെ കയ്യില്‍ നിന്നും വാങ്ങിയ റം വലിച്ചുകേറ്റിക്കൊണ്ടിരിക്കുന്നു. റമ്മെങ്കില്‍ റം ഒരെണ്ണം വീശാന്‍ തന്നെ തീരുമാനിച്ചു ഒരു ഗ്ലാസ്സിനായി ചുറ്റും പരതി.

"എന്തേ ഇപ്പോ ങ്ങട്‌ കെട്ടിയെടുക്കാന്‍?"

അമ്മായിയപ്പന്റെ കടുപ്പിച്ച ചോദ്യത്തില്‍ അയാള്‍ ചൂളി. ഒന്നു വീശാനുള്ള പൂതി അതോടെ തീര്‍ന്നു. കെളവന്‍ രണ്ട്‌ അറ്റാക്ക്‌ വന്ന്‌ നിക്കുവാണ്‌, എന്നാലും ഉള്ളതെന്താണെന്നു വച്ചാ ആര്‍ക്കെങ്കിലും കൊടുക്കില്ല.

"അല്ലാ അച്ഛന്‌ പ്രായം കൂടിവരികയല്ലേ?"

"അതിന്‌ നിനക്കെന്നാ ചേതം?"

"അല്ലാ, ആ തെക്കേ മൂലേല്‌ കൃഷിചെയ്യാതിട്ടിരിക്കുന്ന സ്ഥലം..."

"ഡാ, .....മോനേ.... ആ വെള്ളം അങ്ങു വാങ്ങിയേരെ ഇപ്പത്തന്നെ, നടക്കുകേല"

"അല്ല, ഞാന്‍ അതില്‍ കുറച്ച്‌ വാഴവച്ചാലോന്നാലോചിക്കുവായിരുന്നു."

"ഫാ, ചെറ്റേ, സ്വന്തമായി അദ്ധ്വാനിച്ച്‌ ഉണ്ടാക്കാന്‍ നോക്കെടാ..."

"എന്നാല്‍, ആ കലുങ്കിന്റെയടുത്തുള്ള പാറയായിട്ടുള്ള നാലു സെന്റെങ്കിലും...."

"%^&#$$%^*%@^.... നിന്റെ തന്ത സമ്പാദിച്ചു കൂട്ടിയേക്കണതാണോടാ" പുളിച്ച തെറിയുടെ പിന്നാലെ എത്തിയത്‌ പുള്ളീ കുടിച്ചോണ്ടിരുന്ന ഗ്ലാസ്സായിരുന്നു.

രാത്രി ഒരു മണിയായി വീട്ടിലെത്തുമ്പോള്‍, ഹോസ്പിറ്റലില്‍ എന്തു തിരക്കാണ്‌, നെറ്റിയില്‍ സ്റ്റിച്ചിട്ടു പുറത്തു വന്നപ്പോള്‍ ഈ നേരമായി.

കുളിച്ചു പുതിയ നൈറ്റിയുമിട്ട്‌ അവള്‍ റെഡിയായി, കിടക്കാനായിട്ട്‌. ബെഡ്ഡിനരികേയുള്ള ലൈറ്റിന്റെ സ്വിച്ച്‌ ഓഫ്‌ ചെയ്യാനായി അവളുടെ കൈകള്‍ നീങ്ങി, അയാള്‍ അടുക്കളയിലെ ബാക്കിയുള്ള പാത്രങ്ങള്‍ കഴുകാനും.

Wednesday, September 20, 2006

ആകാശം നഷ്ടപ്പെട്ടവര്‍

രാധാകൃഷ്ണന്‍ മാഷ്‌, സെല്ലില്‍ വെറുതെ മുറ്റത്തുള്ള ചെടികളെ നോക്കിയിരുന്നു. അതില്‍ പല നിറത്തിലുള്ള പൂക്കള്‍ നിറയെ വിടര്‍ന്നു നിന്നിരുന്നു. മുന്നില്‍ കാണുന്ന ഇരുമ്പഴികള്‍ തന്റെ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്കിന്‌ തടയിടാതിരിക്കട്ടെ എന്ന്‌ പ്രത്യാശിച്ചു.

"സര്‍, ദയവായി എങ്ങിനെയെങ്കിലും പത്തുദിവസത്തെ പരോളെങ്കിലും അനുവദിച്ചു തരൂ"

വര്‍ഷങ്ങളായി പരിചയമുള്ള ആ ഗംഭീര ശബ്ദം ഇപ്പോള്‍ അല്‍പം പതറിയിട്ടുണ്ടോ എന്നു സൂപ്രണ്ട്‌ രാജുവിനു തോന്നി. കുറച്ചു ദിവസങ്ങളായി മാഷ്‌ ഇടക്കിടെ ഈ പരോളിന്റെ കാര്യം തന്നെ വന്നു ഓര്‍മ്മിപ്പിക്കുന്നുണ്ട്‌.

പിജി ക്ലാസ്സില്‍ മോഡേണ്‍ ഫിസിക്സ്‌ പഠിപ്പിക്കുമ്പോഴേ ക്ലാസ്സിലെ സ്മാര്‍ട്‌ സ്റ്റുഡന്റായ രാജുവും മാഷുമായി ഒരു പ്രത്യേക ബന്ധമുണ്ടായിരുന്നു. ഭൗതികത്തിലെ കട്ടിയായ ശാസ്ത്രസംജ്ഞകള്‍ക്കപ്പുറം കഥകളെയും കവിതകളേയും വര്‍ത്തമാനകാല ആസുരതകളെയും കുറിച്ചുള്ള ഊഷ്മളമായ സംവാദങ്ങളിലൂടെയായിരുന്നു അവരുടെ ബന്ധം വളര്‍ന്നത്‌. മാതൃഭൂമിയില്‍ സ്ഥിരമായി എഴുതാറുള്ള മാഷിന്റെ വാക്കുകള്‍ തീക്ഷ്ണമായിരുന്നു.

ജയില്‍ സൂപ്രണ്ട്‌ ആണെങ്കിലും, മാഷിന്റെ സര്‍ എന്നുള്ള വിളിയില്‍ രാജു ചൂളിപ്പോയി. സര്‍ എന്നുള്ള വിളി ഒഴിവാക്കണമെന്ന്‌ പലതവണ റിക്വെസ്റ്റ്‌ ചെയ്തതാണ്‌, എന്നാലും മാഷ്‌ അങ്ങിനെയേ വിളിക്കൂ. കുറച്ചു നാളുകളായി മാഷ്‌ക്ക്‌ പുറം ലോകത്തെക്കുറിച്ച്‌ വലിയ പ്രതീക്ഷകളാണ്‌. എങ്ങിനേയും പുറത്തു പോകണമെന്നും മകളുമായി കുറച്ചുനിമിഷങ്ങളെങ്കിലും ചെലവഴിക്കണമെന്നും ഇടക്കിടെ പറയും. ഒരിക്കല്‍ പോലും ശാന്തി ഇവിടെ വന്നിട്ടില്ല മാഷെ കാണാന്‍, എന്നിട്ടും മാഷിനുറപ്പായിരുന്നു, അവള്‍ തന്നെ വല്ലാതെ സ്നേഹിക്കുന്നുണ്ടാവുമെന്ന്‌. മാഷെപ്പോലെത്തന്നെ അവളും കഥകളെഴുതിയിരുന്നു. തനിക്കുവായിക്കാനായി കൊണ്ടുവരുന്ന മാതൃഭൂമി താന്‍ മാഷിനും കൊടുക്കാറുണ്ട്‌. ശാന്തിയുടെ എല്ലാ കഥകളും മാഷ്‌ പല ആവര്‍ത്തി വായിക്കാറുണ്ട്‌. പുറംലോകത്തെക്കുറിച്ചുള്ള ഒരേയൊരു പ്രതീക്ഷയും സ്വപ്നവും മാഷിന്‌ അവള്‍ മാത്രമായിരുന്നു.

"മാഷേ, ഫോര്‍മാലിറ്റികള്‍ ഒരുപാടുണ്ട്‌, ഞാന്‍ പരമാവധി ട്രൈ ചെയ്യുന്നുണ്ട്‌".

അത്ര സുഖായില്യ എന്റെ വാക്കുകള്‍ എന്ന്‌ പ്രസന്നമല്ലാത്ത ആ മുഖത്തുനിന്ന്‌ ഞാന്‍ വായിച്ചു. പിന്നീടും പല ദിവസങ്ങളിലും മാഷ്‌ എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.

ഒരുദിവസം പരോള്‍ പാസ്സായതായി മെമൊ വന്നു. മാഷ്‌ടെ ട്രേഡ്‌ മാര്‍ക്കായ ഹസ്തദാനമാണ്‌ അതറിയിച്ചപ്പോള്‍ എനിക്ക്‌ പ്രതിഫലം കിട്ടിയത്‌. ഏറ്റവും അടുപ്പമുള്ളവര്‍ക്ക്‌ ഏറ്റവും സന്തോഷമുള്ളപ്പോള്‍ മാത്രം നല്‍കാറുള്ളതാണ്‌ ഈ ഊഷ്മളമായ കൈനീട്ടം. അന്നു വന്ന വീക്‌ലി മേശപ്പുറത്തു കിടക്കുന്നത്‌ കണ്ടപ്പോള്‍ മാഷ്‌ അതു വേഗം എടുത്തു. ഉള്ളടക്കം വായിച്ചപ്പോള്‍ തന്നെ മാഷ്‌ടെ മുഖത്തുനിന്നും ഞാനൂഹിച്ചു ശാന്തിയുടെ ഏതോ ആര്‍ട്ടിക്കിള്‍ അതില്‍ ഉണ്ടായിരിക്കുമെന്ന്‌.

"രാജൂ, ഇത്തവണയും അവളുടെ ഒരു കഥയുണ്ട്‌ കെട്ടോ " പേരെടുത്ത്‌ വിളിച്ചപ്പോള്‍ എനിക്ക്‌ പഴയ ക്ലാസ്സ്‌മുറിയിലേക്ക്‌ പോയ പോലെ തോന്നി.

ഇടനാഴിയുടെ അറ്റത്ത്‌ ജനലിനടുത്തു പോയിരുന്ന്‌ മാഷ്‌ ആര്‍ത്തിയോടെ വായന തുടങ്ങി. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ തന്റെ ചൂണ്ടുവിരലില്‍ തൂങ്ങി, തിരയടിച്ചു നനഞ്ഞ മണലില്‍ കൂടി നടക്കുന്ന ശാന്തിയുടെ നിരന്തരമായ ചോദ്യങ്ങള്‍. അവള്‍ക്ക്‌ ചോദ്യങ്ങള്‍ ചോദിക്കാന്‍ ആകെയുണ്ടായിരുന്നത്‌ താന്‍ മാത്രമായിരുന്നു. ഓരോന്നിനും തന്റെ കൃത്യമായ ഉത്തരങ്ങള്‍ അവള്‍ക്ക്‌ പൂര്‍ണ തൃപ്തിയായിരുന്നു. സ്വപ്നങ്ങളുടെ നിറച്ചാര്‍ത്തില്‍ മാഷ്‌ടെ മുഖം കൂടുതല്‍ പ്രകാശിച്ചു.

മാതൃഭൂമി ഓണപ്പതിപ്പ്‌
ഒറ്റപ്പെട്ടവളുടെ ആകാശം (ചെറുകഥ)
രചന: ശാന്തി


ഞാന്‍ ഒറ്റപ്പെട്ടവള്‍, എനിക്കിവിടെ സ്വന്തമായി ആകാശം മാത്രം, അതും നിറമില്ലാത്തത്‌. ഞാന്‍ മാഷെ വെറുക്കുന്നു. മാഷ്‌ എന്റെ അഛനാണ്‌. എല്ലാവരും വിളിക്കുന്നത്‌ കേട്ട്‌ കേട്ട്‌ ഞാനും അഛനെ മാഷേ എന്നാണ്‌ വിളിച്ചിരുന്നത്‌. എന്റെ സ്വപ്നങ്ങളുടെ നിറവും സൗരഭ്യവും മാഷുടെ സ്നേഹം മാത്രമായിരുന്നു. ഞങ്ങളുടെ കുടുംബം ഞങ്ങള്‍ രണ്ടാളിലൊതുങ്ങി. മോഡേണ്‍ ഫിസിക്സ്‌ പഠിപ്പിച്ചിരുന്ന അഛനെക്കൊണ്ട്‌ എംഎ ഫൈനല്‍ ക്ലാസ്സിലെ കുട്ടികള്‍ ഫിലോസഫി ക്ലാസ്സുകള്‍ എടുപ്പിച്ചിരുന്നു. സൊസൈറ്റിയിലെ ഓരോ ചെറിയ അനീതികള്‍ക്കു നേരെപ്പോലും അദ്ദേഹം വളരെ തീക്ഷ്ണമായി പ്രതികരിച്ചു. പ്രീഡിഗ്രിക്കു പഠിക്കുമ്പോഴേ എന്റെ ഒരേയൊരു സ്വപ്നം മാഷുടെ ഫിലൊസഫി ക്ലാസ്സില്‍ ഒരു തവണയെങ്കിലും ഇരിക്കണമെന്നതായിരുന്നു. നെറികേടുകള്‍ക്കുനേരെയുള്ള അദ്ദേഹത്തിന്റെ കടുത്ത പ്രതികരണങ്ങള്‍ കുറച്ചെങ്കിലും ശത്രുക്കളെ ഉണ്ടാക്കിയെടുത്തു. എന്റെ കൗമാര കൗതുകങ്ങളില്‍ എനിക്കതെല്ലാം ഹരമായിരുന്നു. ഞാന്‍ ഇങ്ങനെയൊരഛന്റെ മകളായിപ്പിറന്നതില്‍ ഊറ്റം കൊണ്ടു. പക്ഷേ പതുക്കെ ഞാനറിയുകയായിരുന്നു, ആര്‍ത്തുപെയ്തേക്കാവുന്ന ആസുരതകളില്‍ പൊട്ടിയകന്നേക്കാവുന്ന, ജീവിത സ്വപ്നങ്ങളുടെ നനുത്ത നൂലിഴകള്‍. ഈ ആകുലത പലപ്പോഴും മാഷുമായുള്ള സംവാദങ്ങള്‍ക്ക്‌ വഴിയൊരുക്കി.

"മാഷേ, വ്യക്തിപരമായ കടമകളാണോ, സമൂഹത്തോട്‌ വ്യക്തിക്കുള്ള കടമകളാണോ, ഏതാണ്‌ കൂടുതല്‍ പ്രധാനം?"

"അനേകം വ്യക്തികളുടെ സഞ്ചയമായ സമൂഹത്തിനു തന്നെയാവണം ഫസ്റ്റ്‌ പ്രിഫറന്‍സ്‌"

"അപ്പോ എന്റെ കാര്യം പോക്കാ അല്ലേ മാഷേ...?!"

"നിന്റെ ചോദ്യം കേട്ടപ്പോളേ എനിക്കു മനസ്സിലായി നിന്റെ വിഷമം. നിന്നോടുള്ള കടമകളും കടപ്പാടുകളും മറന്ന്‌ ഞാന്‍ സ്വയം ഹോമിക്കുകയില്ല. നിന്റെ വേവലാതി എനിക്കു മനസ്സിലാക്കാം. നിന്റെ ആകാശം ഞാനാണെന്നും ഞാനറിയുന്നു."

സ്വസ്ഥതയുടേയും സമാധാനത്തിന്റേയും ഒരു നനുത്ത പുതപ്പ്‌ എന്നെ പൊതിയുന്നത്‌ ഞാനറിഞ്ഞു. ഞാന്‍ മാഷുടെ വിരലുകളില്‍ ഒന്നുകൂടി മുറുക്കിപ്പിടിച്ചു. എങ്കിലും എനിക്കറിയാമായിരുന്നു ഈ സൗമ്യതയുടെ തലോടല്‍ താല്‍ക്കാലികം മാത്രമെന്ന്‌. മാഷുടെ സമൂഹത്തിലെ ഇടപെടലുകള്‍ക്ക്‌ തീവ്രതയേറി. ഞാനൊറ്റപ്പെടുന്നത്‌ മാഷറിഞ്ഞില്ല. കടുത്ത തീവ്രവാദത്തിന്റെ എരിതീയിലേക്ക്‌ സ്വയം ബലിയാടാവാനായി മാഷ്‌ തീരുമാനമെടുത്തപ്പോള്‍ (?) ആ മനസ്സില്‍ ഈ കുഞ്ഞു മുഖം ഉണ്ടായിരുന്നോ എന്നെനിക്കറിയില്ല.

പിന്നെ എന്റെ ആകാശത്തിന്‌ വര്‍ണ്ണങ്ങളും വെളിച്ചങ്ങളും അന്യമായിത്തുടങ്ങി. ഒറ്റപ്പെട്ട, ആരുമില്ലാത്ത ഒരു വെറും പെണ്ണിനെ, മാഷ്‌ നേരെയാക്കാന്‍ ശ്രമിച്ച സമൂഹം അതിന്റെ കൂര്‍ത്ത നഖങ്ങളില്‍ കോര്‍ത്ത്‌, സ്വപ്നങ്ങള്‍ തല്ലിക്കെടുത്തി എവിടെയോ എറിഞ്ഞുടച്ചു. ഇത്‌ മാഷ്‌ അറിയാത്ത കഥ.

ഒറ്റപ്പെട്ടവള്‍ ഞാന്‍, നിറമില്ലാത്ത ആകാശം മാത്രമുള്ളവള്‍.

.................

മാഷ്‌, സെല്ലില്‍ വെറുതെ മുറ്റത്തുള്ള ചെടികളെ നോക്കിയിരുന്നു. വര്‍ണ്ണപ്പൂക്കളെല്ലാം വാടിയും കരിഞ്ഞും കൊഴിഞ്ഞിരുന്നു.

Monday, September 18, 2006

വാക്കത്തിപ്രണയം...!

കത്തിപ്പിടിച്ച പ്രണയം എന്നൊക്കെ കേട്ടിട്ടുണ്ട്‌, എന്നാലും വാക്കത്തി പിടിച്ച പ്രണയം എന്നത്‌ വേലായുധന്‌ മാത്രം അവകാശപ്പെടാനുള്ളതാണ്‌. സംഭവം നടക്കുന്നത്‌ (കഥയുടെ അവസാനമാവുമ്പോള്‍ പറക്കുന്നത്‌ എന്ന്‌ തിരുത്തിവായിക്കാനപേക്ഷ) തൊണ്ണൂറുകളില്‍. നായകന്‍ പത്തില്‍ പയറ്റുന്നു. പത്തുവരെ ടിയാന്‍ ഒരു കുരുക്കിലും പെടാതെ സൂക്ഷിച്ചിരുന്നതിനാല്‍ മുഖാരവിന്ദത്തിന്‌ വല്യ കോട്ടം പറ്റിയിട്ടില്ലായിരുന്നു. പത്തിലെത്തിയതു മുതലാണ്‌ സൂക്കേട്‌ കുറേശ്ശെ തുടങ്ങിയത്‌. മലയാളം ക്ലാസ്സില്‍ ദാമോദരന്‍ മാഷ്‌ "ശുഭസ്യ ശീഖ്രം" എന്നതിന്റെ അര്‍ഥം വിശദീകരിച്ചപ്പോള്‍ പിന്നെ വേലായുധന്‍ ഒന്നും നിരീചില്യ, ഒന്നും കല്‍പിച്ച്‌ (പിന്നീട്‌ കുറച്ച്‌ വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാണ്‌ "രണ്ടും കല്‍പിച്ച്‌" എന്നത്‌ പ്രയോഗത്തില്‍ വന്ന്‌ തുടങ്ങിയത്‌) ഗോദയിലിറങ്ങി.

330 മില്യണ്‍ ദൈവങ്ങളില്‍ പ്രേമലോലുപനും എറ്റവും ജനകീയനുമായിരുന്നത്‌ കൃഷ്ണനായിരുന്നതുകൊണ്ട്‌ ടിയാന്റെയും ഇഷ്ടദൈവം കൃഷ്ണേട്ടന്‍ തന്നെയായിരുന്നു. പേര്‌ വേലായുധന്‍ എന്നാണെങ്കിലും ആളു നമ്പൂര്യാണെയ്‌. വേലായുധന്‍ നമ്പൂരി എന്ന പേര്‌, ഉണ്ണിയേട്ടന്‍ ബാറ്ററിയിട്ടു വാറ്റിയ പട്ടയില്‍ ഈന്തപ്പഴം ഇട്ടു കഴിക്കുന്നപോലെ, ഒരു പൊരുത്തക്കേടുണ്ടെന്നറിയാം. തല്‍ക്കാലം നമുക്ക്‌ പേരു വിട്ട്‌ പ്രണയത്തിലേക്ക്‌ വരാം. ഭോജനം ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായിട്ടെടുത്തിരിക്കുന്ന വേലവനും കിട്ടി ഒരു ഭാജനം. അതേ, നായികയുടെ പേര്‌ ക്ലാര. നല്ല ചേര്‍ച്ച. നമ്പൂരിക്ക്‌ പ്രേമിക്കാന്‍ കിട്ടിയതേ കിളിപോലത്തെ ഒരു കൃസ്ത്യാനി കുട്ടി. പ്രേമം എന്തായാലും വണ്‍വേ അല്ലായിരുന്നു എന്നതില്‍ നിന്നും നായകന്‍ മണുക്കൂസന്‍ ഉണ്ണ്യമ്പൂര്യയിരുന്നില്ല എന്നു വ്യക്തം. കൂടെപയറ്റുന്ന രാജീവന്റെയും ജോര്‍ജ്ജിന്റെയുമൊക്കെ പ്രേമശില്‍പശാലകളില്‍ പങ്കെടുത്തപ്പോള്‍ ഇനി ലേഖനമെഴുതിയാലേ തന്റെ പ്രേമത്തിന്‌ ഭാവിയുള്ളു എന്നു ഉണ്ണ്യമ്പൂരിക്കുറപ്പായി. മുഖശ്രീകൊണ്ട്‌ കപിസമാനനായ കക്ഷി ഉടന്‍ കവിയായി രൂപാന്തരം പ്രാപിച്ചു തുടങ്ങിനാന്‍ കേകയിലും കാകളിയിലും കത്തിക്കല്‍.

കുങ്കുമം വാരികയായിരുന്നു തല്‍ക്കാലം ഹംസത്തിന്റെ റോളില്‍. കുലയിടത്തേക്കു പോകുന്ന റോഡരികിലായിരുന്നു കുമാരി ക്ലാര കുടില്‍കെട്ടി പാര്‍ത്തിരുന്നത്‌. പൂര്‍വകപിയായ ജാംബവാന്‍ ഉപയോഗിച്ചു പഴകി തലമുറകളായി കൈമാറിവന്ന്‌ നായകകപിക്ക്‌ ഉടമസ്ഥാവകാശം ലഭിച്ച റാലി സൈക്കിളേറിയായിരുന്നു നമ്പൂര്യാരുടെ തിരുവിളയാടല്‍. അങ്ങിനെ അങ്ങോട്ട്‌ കുങ്കുമവും ഇങ്ങോട്ട്‌ മംഗളവുമായി പ്രേമലേഖനങ്ങള്‍ അവര്‍ക്കിടയിലഴിഞ്ഞാടി.

ഒരു ദിവസം താന്‍ കുങ്കുമം നീട്ടിയിട്ടും അവള്‍ വാങ്ങുന്നില്ല. അത്‌ ആദ്യത്തെ അനുഭവമായിരുന്നു. "സൂര്യനെത്ര അകലെയാണെങ്കിലും താമര വിടരാതിരിക്കുമോ" എന്നൊക്കെ മഹാകാവ്യങ്ങളെഴുതി മംഗളത്തിലാക്കിത്തന്ന്‌ തന്നെ പാട്ടിലാക്കിയിട്ട്‌ ഇപ്പോള്‍ മുഖം തിരിക്കുന്നോ. ശില്‍പശാലയില്‍ പഠിച്ച ഗൂഢതന്ത്രങ്ങള്‍ ഒക്കെ പുറത്തെടുത്തെങ്കിലും ആലുവയില്‍ വച്ചു നടക്കുന്ന ഒരാഘോഷത്തിന്‌ കണ്ട പരിചയം പോലും കാണിച്ചില്ല ക്രൂരക്ലാര.

പിറ്റേന്ന്‌ ജോര്‍ജിനെ കണ്ടപ്പോള്‍ അവനെന്നെ ഒരന്യഗ്രഹ ജീവിയെപ്പോലെ നോക്കി.
"മോനേ വേലായുധാ, വീണ്ടും തമ്മില്‍ കാണാന്‍ പറ്റുമെന്ന്‌ ഒരിക്കലും കരുതിയതല്ലെടാ, ഇന്നലെ ഞാന്‍ ബസ്സില്‍ ചാലക്കുടിക്കു പോകുമ്പോഴാണ്‌ നീയവളുടെ പുറകെ സൈക്കിളുരുട്ടുന്ന കണ്ടത്‌. വഴിയുടെ മറ്റേ സൈഡില്‍ക്കൂടി പോകുന്നുണ്ടായിരുന്ന വര്‍ഗ്ഗീസിനെ നീ കണ്ടില്ലായിരുന്നു എന്നെനിക്കു ഉറപ്പായി നിന്റെ പ്രകടനം കണ്ടപ്പോള്‍. ആളെ നിനക്കറിയില്ല അല്ലെ, നല്ല വട്ടാ കക്ഷിക്ക്‌, എപ്പൊഴും ഒരു വാക്കത്തിയുണ്ടാവും കയ്യില്‍. ഇന്നെന്തായാലും സ്കൂളിന്‌ അവധികിട്ടുമെന്നാ ഞാന്‍ കരുതിയെ."

ഞാന്‍ ഒന്നു കിടുങ്ങി. കൃഷ്ണാ... ആശ്രിതവല്‍സലാ... പരീക്ഷണമരുതേ... വെട്ടേറ്റ്‌ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു എന്ന വാര്‍ത്തയുമായി മാതൃഭൂമി പത്രം എന്റെ രണ്ടുദിവസത്തെ ഉറക്കം കെടുത്തി. കാലം മാറ്റാത്ത മുറിവുകളില്ലല്ലൊ. ഒരാഴ്ചത്തേക്ക്‌ വേലവന്‍ റൂട്ടുമാറ്റി. ലേഖനപരമ്പരകളെല്ലാം ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവച്ചു.

പക്ഷേ സമാധാനത്തിന്റെ നാളുകള്‍ അധികം നീണ്ടില്ല. അമ്മയുടെ അലറല്‍ കേട്ടാണ്‌ പുതുലേഖനമെഴുത്തില്‍ നിന്നും കക്ഷി ചാടിയെഴുന്നേറ്റത്‌.

"ഡാ, രാഘവന്റെ കടയില്‍ നിന്നും കുറച്ച്‌ അരി വാങ്ങിയിട്ടു വാടാ."

പെട്ടു, വര്‍ഗ്ഗീസ്‌ വിലസുന്ന ആ റോഡില്‍ തന്നെയാണ്‌ രാഘവന്റെ കട. മരണവുമായി മുഖാമുഖം കലാപരിപാടിക്ക്‌ തല്‍ക്കാലം വേലായുധന്‍ തയ്യാറല്ലായിരുന്നു.

"അമ്മേ, എന്തോരാ പഠിക്കാന്‍ കെടക്കണേന്നറിയോ.. അപ്പഴാ അരി വാങ്ങല്‍"

"ഡാ..... " അടുത്ത അലറല്‍ ചേട്ടന്റെ വകയായിരുന്നു.

ചെവിക്കുറ്റിയുടെ അസ്തിത്വം അവതാളത്തിലായെങ്കിലോ എന്നു ഭയന്ന്‌ സഞ്ചിയെടുത്താന്‍, സൈക്കിളേറി പറന്താന്‍ നമ്മ വടിവേലു.ആനയുടെ സ്വപ്നം കാണരുത്‌ എന്ന്‌ വിചാരിച്ച്‌ കിടന്നാല്‍ ആന കുത്തിക്കൊല്ലുന്ന സ്വപ്നം മാത്രേ കാണു. വട്ടന്‍ വര്‍ക്കിയേട്ടനെ കാണല്ലേ എന്ന ആത്മഗതം പ്രാര്‍ത്ഥന ഇടക്ക്‌ വഴിയേ പോകുന്നവര്‍ക്കും കേള്‍ക്കാമായിരുന്നു.

ഹായ്‌.. സന്തോഷായി.. ദാ വരണൂ ഭാവി അളിയന്‍. നമ്പൂരി കര്‍ത്താവിനെ വിളിച്ചു കേണു. സെന്റ്‌ജോര്‍ജ്‌ പുണ്യാളന്‌ ഒരു സ്പെഷല്‍ പുഷ്പാഞ്ഞ്‌ജലി നേര്‍ന്നു. ഹേയ്‌, ഒന്നും സംഭവിക്കില്ല എന്ന്‌ ഉറപ്പിക്കാന്‍ പലവട്ടം ശ്രമിച്ചെങ്കിലും റാലി ഒരു ലക്കും ലഗാനുമില്ലാതെയാണ്‌ പറന്നത്‌. ഒരു വിധത്തില്‍ അളിയനേയും പിന്നിട്ട്‌ വേലു മുന്നോട്ട്‌ കുതിക്കവേ.......

"ഡാാാാാാാ.... നിക്കടാ അവിടെ...."

കഴിഞ്ഞു, എല്ലാം കഴിഞ്ഞു. നാളെ ആര്‍ക്കും സ്കൂളില്‍ പോകണ്ട, മുടക്കായിരിക്കും. മാവു വെട്ടാന്‍ അയ്യപ്പനോടു പറയാം.

"നീയ്യല്ലേടാ ക്ലാരേടെ ക്ലാസ്സില്‍ പടിക്കണ നമ്പൂരി...?"

കൃഷ്ണാ, അപ്പോ എല്ലാം അറിഞ്ഞിട്ടു തന്നെയാണ്‌. അല്ല എന്ന്‌ പറയാനാണ്‌ തോന്നിയതെങ്കിലും എന്തോ ഒരു വികൃതശബ്ദം മാത്രമേ പുറത്തുവന്നുള്ളു. നിര്‍ണ്ണായകഘട്ടങ്ങളില്‍ നമ്പൂര്യാര്‍ക്കു സ്ഥിരം കൂടപ്പിറപ്പായ വങ്കത്തരം വേലുവിനും കൂട്ടിനുവന്നു. കക്ഷി സൈക്കിള്‍ മുന്നോട്ട്‌ ഒറ്റച്ചവിട്ടാണ്‌ ജീവനെടുത്ത്‌ കയ്യില്‍ പിടിച്ചോണ്ട്‌. ദൈവമേ, ചതിച്ചോ, റാലി നീങ്ങുന്നില്ലല്ലോ. കശ്മലന്‍ പുറകില്‍ പിടിമുറുക്കിയിരിക്കുകയാണ്‌. "മരണം വാതില്‍ക്കലൊരുനാള്‍ കത്തിയുമായ്‌ വന്നു നില്‍ക്കുമ്പോള്‍..." വേലായുധന്‍ കഴുത്തു കുനിച്ചു വര്‍ക്കിയേട്ടനു വെട്ടാന്‍ അസൗകര്യമൊന്നുമുണ്ടാക്കാതെ ഒതുങ്ങി നിന്നു.

"ഇതും കൂടി കൊണ്ടുപോടാ... ന്റെ പെങ്ങള്‌ തന്നതാ ഈ പുസ്തകം, നിനക്ക്‌ തരാന്‍ പറഞ്ഞ്‌"

വട്ടന്‍ വര്‍ക്കിയുടെ ഇടതുകയ്യില്‍ വാക്കത്തിയും വലതു കയ്യില്‍ ഒരു മംഗളവുമായിരുന്നു. വാരികയുമായി പറപറന്ന വേലായുധന്റെ ലേഖനവേലകളിലെ ഉപമയും ഉല്‍പ്രേക്ഷയും അതോടെ അടിച്ചുപിരിഞ്ഞതായാണ്‌ ആധികാരികമായിക്കിട്ടിയ അറിവ്‌. ടാറിട്ട റോഡില്‍ പുല്ലുമുളയ്ക്കുന്നത്‌ അന്ന്‌ പ്രചാരത്തിലില്ലാതിരുന്നതിനാല്‍, വേലായുധന്‍ പോയ വഴിയേ പുല്ലു കിളിര്‍ത്തിട്ടില്ലെന്ന്‌ ചരിത്രപുസ്തകങ്ങള്‍ അടിവരയിടുന്നു.

Saturday, September 16, 2006

അടിപൊളി ചരക്ക്‌

വായും പൊളിച്ച്‌, കണ്ണും തുറിച്ച്‌ എന്ന ക്ലീഷെ പ്രയോഗവുമായി ചരക്കിനെ ഒന്നു കണ്‍പാര്‍ക്കാന്‍ കുത്തിത്തിരക്കി ഇതില്‍ കയറിക്കൂടിയ പ്രിയബൂലോഗരേ.... പൊതുമാപ്പ്‌. ദ്‌ ജ്ജ്‌ ബിചാരിച്ച ചരക്കല്ല... ഉരുളി, വാര്‍പ്പ്‌ എന്നീ പര്യായപദങ്ങളാല്‍ അറിയപ്പെടുന്ന ചരക്കാണിത്‌ (വലിയ ഓട്ടുരുളിക്ക്‌ ചരക്ക്‌ എന്നും പറയും). ഖത്തറിലെ Friends of Thrissur ഓണസദ്യക്കായി നാട്ടില്‍ നിന്നും വരുത്തിയതാണ്‌ ഇത്‌. ചരക്കിന്റെ കത്തിക്കല്‍ തുടങ്ങിയത്‌ പായസോത്തമന്‍ പാലടയുമായി.







എന്തൂട്ടാ പറേണെ, ഞങ്ങള്‌ ഖത്തറിലെ തൃശ്ശൂരുകാര്‌ Friends of Thrissur ഞങ്ങള്‍ടെ ഓണം പൂശീത്‌ കണ്ടോളോ....







പൂക്കുല ചൂടിയ നിറപറയൊരുങ്ങി.......








യുദ്ധത്തിനു മുന്‍പുള്ള കനത്ത നിശ്ശബ്ദത...... (64 തരം കറികളും 8 കൂട്ടം പായസവും നാലുതരം ചോറും എന്നൊക്കെ പറഞ്ഞാല്‍ നിങ്ങളു വിശ്വസിക്കില്ല....!!)






ആാാാാാാാക്രമണ്‍..............








കക്ഷി ഒരു ഫ്രീ വിസ തരപ്പെടുത്തി ഇവിടെയും എത്തിനോക്കി കെട്ടൊ....








മുഷിപ്പിച്ചതിനു സ്വാറികള്‍......

Monday, September 11, 2006

വേലായുധന്റെ വെക്കേഷന്‍

ആദ്യത്തെ ദിവസം ഒന്ന്‌, രണ്ടാമത്തെ ദിവസം രണ്ട്‌, മൂന്നാം ദിവസം നാല്‌, പിന്നെ എട്ട്‌, പതിനാറ്‌ ഇങ്ങനെ എണ്ണം പറയുന്ന കേട്ടപ്പോള്‍ ഒരു പിരമിഡിന്റെ രൂപമാണ്‌ മനസ്സിലാദ്യം വന്നത്‌. എവനോടാരോ ബദാം കഴിക്കാന്‍ പറഞ്ഞതാണത്രെ ഈ കണക്കൊപ്പിച്ച്‌. സംഗതി വേറൊന്നുമല്ല വേലായുധന്‍ വെക്കേഷനു പോകുന്നു. ഏതോ പ്രിയസുഹൃത്ത്‌ ഉപദേശിച്ചതാണ്‌ സര്‍വ്വാരോഗ്യപൂര്‍ണമായ വെക്കേഷനുവേണ്ടി ബദാംസേവ. ഗള്‍ഫുകാര്‍ വെക്കേഷനു പോകുമ്പോള്‍ പ്രത്യേകിച്ച്‌ ആദ്യത്തെ വെക്കേഷന്‌ ഇങ്ങനെ ചില ചടങ്ങുകള്‍ നിര്‍ബ്ബന്ധമായിട്ടും പാലിച്ചിരിക്കണമത്രേ. ദൈവമേ എന്തെങ്കിലും കാരണവശാല്‍ ഈ വേല ആയുധമാക്കിയവന്റെ വെക്കേഷന്‍ ഒരു രണ്ടാഴ്ച നീണ്ടുപോയാല്‍ ബദാമിന്റെ കണ്ടൈനറുകള്‍ തന്നെ ഖത്തറില്‍ ഇറക്കേണ്ടിവരുമല്ലൊ എന്നോര്‍ത്തു ഞാന്‍ ഒരുനിമിഷം മൗനപ്രാര്‍ത്ഥന നടത്തി.

വേലായുധനെക്കുറിച്ച്‌ അല്‍പം: പേര്‌ വേല്‍മുരുകന്റെയാണെങ്കിലും ആളൊരു അയ്യപ്പഭക്തനാണ്‌. ഖത്തറിലെത്തുന്നതുവരെ എല്ലാ വര്‍ഷവും നാല്‍പ്പത്തൊന്നു ദിവസം വ്രതമെടുത്ത്‌ മലക്കുപോയിക്കൊണ്ടിരുന്നതാണ്‌. ഇപ്പോള്‍ കക്ഷിയുടെ ആദ്യത്തെ വെക്കേഷന്‍ മണ്ഡലക്കാലത്തായി എന്നത്‌ വെറും യാദൃശ്ചികമാണേ! അല്ലാതെ വ്രതമെടുത്ത്‌ ഇത്തവണയും മലയ്ക്കുപോകുക എന്നത്‌ വേലായുധന്റെ ലക്ഷ്യമല്ല. കാരണം കല്യാണം കഴിഞ്ഞ്‌ മൂന്നുമാസമാവുന്നതിനു മുന്നേ തന്നെ പുഷ്പകവിമാനം കയറിയതുകൊണ്ട്‌ തന്നെക്കാത്തിരിക്കുന്ന വാമഭാകം സുശീലയുടെ മുഖമാണ്‌ മനസ്സിലെപ്പോഴും.

കഴിഞ്ഞയാഴ്ചയാണെന്നുതോന്നുന്നു ഒരു ദിവസം വൈകീട്ടു വന്നപ്പോള്‍,

"ഡാ മനാഫെ, ഞങ്ങളുടെ പ്രൊജക്റ്റ്‌ തീരാന്‍ പോണു ഈ മാസാവസാനം. പുതിയ പ്രൊജക്റ്റിലേക്കു ചാടുന്നതിനു മുന്നേ ഒരു എമര്‍ജന്‍സി ലീവിനു പോയാലോന്നാലൊചിക്കുവാണ്‌".

"അതിനു നീ വന്നിട്ട്‌ ഒരു വര്‍ഷം ആയതല്ലേയുള്ളു, അപ്പോഴേക്കും കയ്യീന്ന്‌ ടിക്കറ്റ്‌ ഒക്കെ എടുത്ത്‌ ഒരു യാത്ര ഇപ്പൊ വേണൊ?"

"ഏയ്‌ അതു ശരിയാവില്ല, പോകാണ്ടു പറ്റില്ല്യ, ഇപ്പൊത്തന്നെ വൈകി, സുശീലയെക്കാണാണ്ടു പറ്റണില്ല്യ."

അങ്ങിനെയാണ്‌ കക്ഷി ലീവിനായി തയ്യാറെടുക്കുന്നത്‌. ലീവിനു പോണൂന്നു പറഞ്ഞപ്പൊ തുടങ്ങിയതാണ്‌ ഉണ്ണിയുടെ ഉപദേശം ബദാം കഴിക്കണം, ഈന്തപ്പഴം കഴിക്കണം, തേന്‍ കഴിക്കണം, മുരിങ്ങക്കായ സാമ്പാര്‍ കൂട്ടണം തുടങ്ങി ഒരു നീണ്ട ലിസ്റ്റ്‌. വേലായുധന്‍ ആളു മിടുക്കനാണ്‌, ആരെന്തുപറഞ്ഞാലും അതുപോലെയൊക്കെ ചെയ്തോളും. രാവിലെതന്നെ ഇന്ത്യന്‍ കോഫി ഹൗസിലെ രാജാപ്പാര്‍ട്ട്‌ സപ്ലയര്‍മാരെപ്പോലെ ഒരു പ്ലേറ്റില്‍ ഒരു ബദാംകൂനയും കുറെ ഈന്തപ്പഴം കുതിര്‍ത്തിയതും ബ്രെഡ്ഡും ജാമും ആപ്പിളും പാലില്‍ തേനൊഴിച്ചതും ഒക്കെ കൊണ്ടു വന്നു കഴിക്കാനിരിക്കുന്ന കണ്ടപ്പോള്‍ ഇതിന്റെയെല്ലാം ഭാവിഫലം അനുഭവിക്കാന്‍പോകുന്ന സുശീലയുടെ ദൈന്യമായ മുഖം മനസ്സില്‍ കണ്ടു.

"ഡാ വേലാ, നിയ്യ്‌ നിന്റെ അച്ച്യോട്‌ പറഞ്ഞട്ട്‌ണ്ടാ ജ്ജ്‌ കെട്ടിയൊരുങ്ങി ബര്‌ണ്‌ണ്ട്‌ന്ന്‌?"

"മനാഫെ, അതൊരു സസ്പെന്‍സാണ്‌ കെട്ടോ. ഇപ്പൊ ഞാന്‍ ചെല്ലുമെന്ന്‌ അവള്‍ക്ക്‌ യാതൊരു പ്രതീക്ഷയും ഉണ്ടാവില്ല, അറിയാണ്ടുചെന്നാ അതൊരു ഭയങ്കര ത്രില്ലായിരിക്കും."

"എന്നാലും പറയണതാടാ നല്ലത്‌"

"ഹേയ്‌, ഞാന്‍ പറയണില്ല്യ, ഈ ത്രില്ലു കളയണ്ട."

എന്നാ അവനങ്ങട്‌ ത്രില്ലട്ടേന്നു വച്ച്‌ ഞാന്‍ പതുക്കെ വലിഞ്ഞു. ഓരോ ദിവസവും കഴിയുന്നതിനനുസരിച്ച്‌ വേലായുധന്‍ കൂടുതല്‍ കൂടുതല്‍ ബദാമും ഇതര ഭോജ്യങ്ങളും അകത്താക്കുന്നത്‌ തുടര്‍ന്നുകൊണ്ടേയിരുന്നു. ബദാം കൃഷിചെയ്യുന്ന രാജ്യങ്ങളെല്ലാം തന്നെ ഉല്‍പാദനം ഇരട്ടിപ്പിക്കാന്‍ കര്‍ഷകര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. ഖത്തറില്‍ ഷൈഖ്‌ അല്‍താനി അടിയന്തിരയോഗം വിളിച്ചുചേര്‍ത്ത്‌ ഈന്തപ്പഴത്തിന്റെ അധികലഭ്യതയെക്കുറിച്ച്‌ വിശകലനം നടത്തി.

"സുശീലേ, നിന്റെ കാന്തന്‍ എന്നാ വരുന്നേ?"

"നിനക്കു വേറൊന്നും ചോദിക്കാനില്ലേ? ഇനിയും ഒരു കൊല്ലം ഞനെങ്ങിനെ തീര്‍ക്കുമെന്ന്‌ എനിക്ക്‌ തന്നെ ഒരു പിടിയുമില്ല, ആകെ മൂന്നുമാസമാണ്‌ കൂടെ കഴിഞ്ഞത്‌."

"എടീ, ഞാന്‍ നാളെ മുതല്‍ ഒരു വ്രതം തുടങ്ങാന്‍ പോകുവാണ്‌. ഭര്‍ത്താവിന്റെ സര്‍വൈശ്വര്യത്തിനു വേണ്ടിയാണ്‌. ഇരുപത്തൊന്നുദിവസം ലളിതാസഹസ്രനാമം ചൊല്ലി രാവിലെയും വൈകീട്ടും ചന്ത്രോത്ത്‌ ദേവിയെ പ്രദക്ഷിണം വയ്ക്കണം. പക്ഷേ ഒരു പഥ്യമുണ്ട്‌. കെട്ട്യോന്റെ കൂടെക്കിടക്കാന്‍ പാടില്ല ഇത്രേം ദിവസം. നിന്റെ ആള്‌ ഇപ്പളെങ്ങും വരാത്ത കാരണം നെനക്കൊരു പ്രശ്നോമില്ല. എനിക്ക്‌ രാജേട്ടനെ 21 ദിവസം മാറ്റിനിര്‍ത്തണമെങ്കില്‍ ഒരു യുദ്ധം തന്നെ വേണ്ടി വരും."

"മോളേ ഞാനും ഉണ്ട്‌ നിന്റെ കൂടെ, ഞാന്‍ ഇന്നലെ വിളിച്ചപ്പോളും കൂടി പറഞ്ഞു അടുത്ത കൊല്ലമേ വരൂന്ന്‌, ഒരാഴ്ചക്കുള്ളില്‍ എന്തോ സസ്പെന്‍സ്‌ ഉണ്ടെന്നും പറഞ്ഞു. നാളെ ഞാനും എന്തായാലും നിന്റെ കൂടെ വരാം."

അങ്ങിനെ കഥയുടെ ഏകദേശം പകുതിയിലധികം കഴിഞ്ഞുകെട്ടോ. ടണ്‍ കണക്കിന്‌ ബദാമും ഈന്തപ്പഴവും മുരിഞ്ചക്കായ്‌ സാമ്പാറും സാപ്പിട്ട്‌ മണലാരണ്യത്തില്‍ വാണരുളുന്ന, ഫ്ലൈറ്റേറാന്‍ വെമ്പി നില്‍ക്കുന്ന സാക്ഷാല്‍ വേലവനും, മിന്നുകെട്ടിയവന്റെ സര്‍വൈശ്വര്യത്തിനു 21 ദിവസം വ്രതവുമായി സല്‍ഗുണസമ്പന്നയായ സുശീലയും. സംഭവബഹുലവും ചടുലവുമായ കഥാന്ത്യത്തിലേക്ക്‌......

ഖത്തര്‍ എയര്‍വെയ്സിന്റെ ഊഷ്മളമായ ആതിത്ഥ്യം ആസ്വദിക്കാനുള്ള മാനസികാവസ്ഥ വേലവനുണ്ടായിരുന്നില്ല. കക്ഷി പറന്നുപറന്ന്‌ സുശീലയുടെയടുത്തെത്തിക്കഴിഞ്ഞിരുന്നു. വേലായുധന്‍ വരുന്നതു കണ്ടിട്ട്‌ സുശീല, അന്തംവിടുക കണ്ണുതള്ളുക കണ്ണീര്‍ വാര്‍ക്കുക തുടങ്ങിയ ചില പ്രാചീനകലാരൂപങ്ങളുമായി അല്‍പസമയം ചിലവഴിച്ചു. "വേലവനെക്കണ്ട അച്ചിയെപ്പോലെ" എന്നൊരു ചൊല്ലുതന്നെ പില്‍ക്കാലത്ത്‌ രൂപപ്പെട്ടതായി ഹ്യുയാന്‍സാങ്ങ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

അന്ന്‌ അമാവാസിയായിരുന്നു, മാനത്തും വേലവന്റെ മനസ്സിലും. പാതിരാത്രിക്കു നല്ലപാതിയുടെ വ്രതം മുടക്കാനായി പതിനെട്ടടവും പയറ്റി പത്തൊമ്പതാമത്തെ ഒരെണ്ണമില്ലത്തതുകൊണ്ട്‌ എന്തു ചെയ്‌വൂ എന്നു വേവലാതി പൂണ്ടുനിന്നാന്‍ വേലന്‍. വ്രതം മുടക്കിയാലുണ്ടാകുന്ന ദൈവകോപം മുഴുവന്‍ വേലേട്ടനു നേരെ വന്നാലോ എന്നായിരുന്നു സുശീലയുടെ പേടി. ബദാംതപിപ്പിക്കുമുടലുമായിരവിലുന്മാദനൃത്തംചവിട്ടിയുടച്ചൊരാ രാത്രിതന്‍ അന്ത്യയാമങ്ങളില്‍ വേലായുധന്‍ ഉറങ്ങി എന്നാണു കഥാകൃത്ത്‌ പറയുന്നത്‌ പക്ഷെ ഉറങ്ങി എന്നു വിശ്വസിക്കാന്‍ തക്ക തെളിവുകളില്ല. എന്തായാലും വളരെ വ്യക്തവും ദൃഢവുമായ തീരുമാനത്തോടെയാണു സുശീല ഉണര്‍ന്നത്‌. ആറ്റുനോറ്റ്‌ അവധിക്കുവന്ന എന്റെ പ്രിയപ്പെട്ടവനെ വിഷമിപ്പിച്ചിട്ട്‌ എനിക്കൊരു വ്രതവും വേണ്ട. ദേവി എന്നോടു പൊറുത്തോളും. ഓടിപ്പോയി കുളികഴിഞ്ഞുവന്നപ്പോഴേക്കും പുള്ളിക്കാരനിതെവിടെപ്പോയി? എന്തായാലും അമ്പലത്തില്‍ പോയി തിരിച്ചുവന്നിട്ടാകാം നഷ്ടനിമിഷങ്ങളുടെ കണക്കുതീര്‍ക്കാന്‍ എന്നു കരുതി സുശീല എന്ന പതിവ്രത.

അമ്പലമാകെ അയ്യപ്പന്മാരുടെ തിരക്കാണ്‌. ഒരു വിധത്തില്‍ ദേവിയുടെ മുന്നിലെത്തി സമസ്താപരാധം പൊറുക്കണേ എന്നു കേണ്‌ വ്രതം മുടിച്ചു തിരിച്ചുനടക്കുമ്പോള്‍ കണ്ട കാഴ്ച..... കറുത്തമുണ്ടുടുത്ത്‌ എമ്പ്രാന്തിരിയുടെ കയ്യില്‍ നിന്നും തുളസിമാല വാങ്ങി കഴുത്തിലിടുന്ന വേലായുധസ്വാമി.....!സ്വാമിയേ ശരണമയ്യപ്പ.....!!!