ഇടവഴി

വഴിത്താരയിലെ കരിയില മര്‍മ്മരങ്ങള്‍... ചെറുമഴയേറ്റ മണ്ണിന്റെ നനവ്‌... ഇല്ലിക്കാടുകളുടെ തളിര്‍ത്ത തണല്‍... ഒക്കെ...ഒക്കെ വെറുതെ... കോണ്‍ക്രീറ്റ്‌ ചെയ്ത ഇടവഴികളും മനസ്സുകളും മാത്രം...

My Photo
Name:
Location: തൃശ്ശൂര്‍, Qatar

എന്നെക്കുറിച്ചെഴുതാന്‍ പേനയെടുക്കുമ്പോള്‍ വാക്കുകള്‍ വാവിട്ടുകരഞ്ഞുകൊണ്ടോടിയൊളിക്കുന്നു...

Thursday, October 19, 2006

ഒരു മരണത്തിന്റെ ശേഷിപ്പുകള്‍

തിരുപ്പിറവിക്കായി കണ്‍ചിമ്മിയിരുന്ന ഒരു ക്രിസ്മസ്‌ രാത്രിയിലായിരുന്നു ആ മരണം. ഈ മരുഭൂമിയില്‍ ഒരു മരണത്തിനും ഇത്ര വിലയുണ്ടെന്ന്‌ അന്നാണ്‌ എനിക്ക്‌ തിരിച്ചറിവായത്‌. ആ അപകടത്തില്‍ ഞാന്‍ മരിച്ചില്ല എന്നതായിരുന്നു എന്റെ നേരെയുള്ള ആദ്യത്തെ കുറ്റം. മൂവരില്‍ എന്റെ ജീവിതം മാത്രം ബാക്കിയായതിനാല്‍ ഞാന്‍ മാത്രമേ അവര്‍ക്ക്‌ ആശ്രയമായിട്ടുണ്ടായിരുന്നുള്ളൂ. ഞാനും കൂടി മരിച്ചിരുന്നെങ്കില്‍ ഇവരെന്തു ചെയ്യുമായിരുന്നോ അവോ, അറിയില്ല. എന്തായാലും എന്റെ ജീവന്‍ നിലനിര്‍ത്താന്‍ അവര്‍ വളരെ താല്‍പര്യമെടുത്തു. എന്നാല്‍ മാത്രമേ എന്റെ നേരെ വധശിക്ഷ വിധിക്കുവാന്‍ അവര്‍ക്കാവുമായിരുന്നുള്ളൂ.

"നിനക്കറിയുമോ, നീ വണ്ടിയിടിച്ചു കൊലപ്പെടുത്തിയത്‌ എത്ര വലിയവനെയാണെന്ന്‌?"

കൊലപ്പെടുത്തുകയോ, ഞാനൊന്നു ഞെട്ടി. രാത്രി വൈകിയാല്‍ ഒറ്റയ്ക്കു പുറത്തിറങ്ങാന്‍ പോലും പേടിയുള്ള ഞാന്‍ കൊലപ്പെടുത്തിയെന്നോ? ചിലമ്പിച്ച ശബ്ദത്തില്‍ ഞാന്‍ അയാളോട്‌ താഴ്മയോടെ പറഞ്ഞു:

"ഞാന്‍ സാധനങ്ങള്‍ വാങ്ങാനായി കടയില്‍ പോകാനാണ്‌ ആ വണ്ടിയില്‍ കയറിയത്‌, അതു മാത്രമാണ്‌ ഞാന്‍ ചെയ്ത കുറ്റം."

"ഒരു കുറ്റവാളിയല്ല അയാളെന്തൊക്കെ കുറ്റങ്ങള്‍ ചെയ്തു എന്നു പറയേണ്ടത്‌. എന്റെ പക്കല്‍ നിനക്കെതിരെ തെളിവുകളുണ്ട്‌."

"എനിക്കു വണ്ടിയോടിക്കാനറിയില്ല" നിസ്സഹായനായി ഞാന്‍ പറഞ്ഞു.

"നിന്റെ ലൈസന്‍സ്‌ ഞങ്ങള്‍ക്ക്‌ കിട്ടിയിട്ടുണ്ട്‌."

ആ കനത്ത മീശ അയാളുടെ മുഖത്തിനുണ്ടായിരുന്ന ക്രൂര ഭാവം ഒന്നുകൂടി കൂട്ടി. വെട്ടിയൊതുക്കാത്ത ആ മീശരോമങ്ങള്‍ ഒരു നിരയില്ലാതെ ഉയര്‍ന്നു നിന്നിരുന്നു. ഞാന്‍ ഇന്നേവരെ ഒരു വണ്ടിയും ഓടിച്ചിട്ടില്ലെന്നും, കിട്ടിയ ലൈസന്‍സ്‌ എന്റേതല്ലെന്നും പറയണമെന്നുണ്ടായിരുന്നു. പക്ഷെ എനിക്ക്‌ വാക്കുകള്‍ പുറത്തു വന്നില്ല. ദൈവമേ, എന്തെങ്കിലും ഒരു കച്ചിത്തുരുമ്പ്‌. പെട്ടെന്നാണ്‌ ലൈസന്‍സിലെ ഫോട്ടോയുടെ കാര്യം ഓര്‍ത്തത്‌. അതെന്നെ ഓര്‍മ്മിപ്പിച്ചത്‌ ദൈവം തന്നെ. പലപ്പോഴും ഇങ്ങനെ തന്നെ ദൈവം സഹായിക്കാറുണ്ട്‌. എത്ര കരുണാമയനാണ്‌ അങ്ങ്‌.

"താങ്കള്‍ ആ ലൈസന്‍സിലെ ഫോട്ടോ നോക്കൂ, അതെന്റെയല്ല."

കീഴടങ്ങി നില്‍ക്കുന്ന ഒരു പട്ടാളക്കാരന്റെ മീശപോലെത്തോന്നി എനിക്കപ്പോളയാളുടെ മീശ. എത്ര പെട്ടെന്നാണ്‌ ഒരാളുടെ രൂപം മാറുന്നത്‌ എന്നോര്‍ത്ത്‌ ഞാന്‍ അല്‍ഭുതപ്പെട്ടു. ഒരു വിജയിയുടെ അഹങ്കാരമോ പുച്ഛമോ മറ്റോ അയാള്‍ എന്റെ മുഖത്ത്‌ വായിച്ചിരിക്കണം. അയാള്‍ കയ്യിലുണ്ടായിരുന്ന തടിച്ച തുകലിന്റെ ബാഗില്‍ നിന്നും പാതി ഉരുകിയ ഒരു ലൈസന്‍സ്‌ കാര്‍ഡ്‌ പുറത്തെടുത്ത്‌ എന്നെ കാണിച്ചു. അപകടത്തില്‍ ഫോട്ടോയുടെ ഭാഗം ഉരുകിപ്പോയിരുന്നു. പേരു മാത്രമേ വായിക്കാന്‍ പറ്റുന്നുള്ളൂ. ഞാന്‍ കരഞ്ഞ പോലെയായി. ദൈവമേ, പരീക്ഷിക്കുകയാണോ? ആദ്യം മുതല്‍ തോല്‍വി മാത്രമുണ്ടായ ഒരു ഗുസ്തിക്കാരന്‍ അവസാനനിമിഷം തിരിച്ചടിക്കുന്നപോലെ അയാള്‍ എന്റെ മുഖത്തേയ്ക്ക്‌ അയാളുടെ മുഖം കൂടുതല്‍ അടുപ്പിച്ചു. ചെമ്മരിയാടിന്റെ മണമായിരുന്നു അയാള്‍ക്ക്‌. എങ്കിലും പേര്‌ എന്റെയല്ലല്ലോ എന്ന്‌ ഞാന്‍ പെട്ടെന്നാണ്‌ തിരിച്ചറിഞ്ഞത്‌. അത്‌ എനിക്കു കിട്ടിയ വലിയൊരു പിടിവള്ളിയായിരുന്നു.

"പക്ഷേ നോക്കൂ, ആ പേര്‌ എന്റെയല്ലല്ലോ..."

"ഇത്‌ നിന്റെ ലൈസന്‍സാണ്‌..." എന്നെ തുറിച്ചു നോക്കിക്കൊണ്ട്‌, കുറച്ചുകൂടി മുഖം അടുപ്പിച്ചുകൊണ്ട്‌ ഒരു മുരളുന്ന ശബ്ദത്തിലാണ്‌ അയാളതു പറഞ്ഞത്‌. വെറുതേ പറയുകയല്ല, അയാളത്‌ ഉറപ്പിക്കുകയായിരുന്നു.

"പക്ഷേ, അതിലെ പേര്‌..." ഞാന്‍ വിക്കി വിക്കി പറഞ്ഞു.

"ഇത്‌ നിന്റെ പേരല്ലാന്നുള്ളതിന്‌ എന്താ തെളിവ്‌?"

"തെളിവ്‌, തെളിവ്‌......" ഞാനാകെ വെറുങ്ങലിച്ചു. എന്റെ തൊണ്ട വരണ്ടുണങ്ങി. അയാള്‍ അപ്പോള്‍ ഗുസ്തിക്കാരനേപ്പോലെ ഗോദയില്‍ കയ്യുയര്‍ത്തി വിജയം അഘോഷിക്കുകയാണെന്നു തോന്നി എനിക്ക്‌. എന്റെ കാഴ്ച നശിക്കുന്ന പോലെയും ശരീരം തളരുന്ന പോലെയും തോന്നി. ഈ ഒരു നിമിഷം ഞാന്‍ ഞാനാണെന്നതിന്‌ ഒരു തെളിവുമില്ലാതായിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നു എന്നു മാത്രം. തെളിവിനായി ഒരു പേര്‌.... ഒരു പേര്‌...... ഈ ഭൂമിയിലിപ്പോള്‍ എന്നെ തിരിച്ചറിയാനായി ഒരു ചെറിയ അടയാളമെങ്കിലും... ഇല്ല, ആശയ്ക്കു വകയില്ല. എന്നെ ക്രൂശിക്കാന്‍ അവര്‍ക്ക്‌ ആ ലൈസന്‍സ്‌ ധാരാളം. എന്റെ ജീവനു വില പറഞ്ഞുകൊണ്ട്‌ ഏതോ ഒരു പേര്‌ ആ ലൈസന്‍സിന്റെ മൂലയില്‍. തെറിച്ചു നില്‍ക്കുന്ന അയാളുടെ മീശരോമങ്ങള്‍ക്കിടയിലൂടെ അയാള്‍ ചെറുതായി ചിരിക്കാന്‍ ശ്രമിക്കുന്നു. വൃത്തികെട്ട ഒരു വിജയത്തിന്റെ ചുവയുണ്ടായിരുന്നു ആ ചിരിക്ക്‌.

പെട്ടെന്ന്‌, വളരെ പെട്ടെന്ന്‌ എന്റെ തലയ്ക്കകത്തെന്തോ മിന്നി. ഞാനെന്റെ പോക്കറ്റില്‍ കയ്യിട്ടു. എന്റെ ഐഡി കാര്‍ഡ്‌ പോക്കറ്റില്‍ത്തന്നെയുണ്ടായിരുന്നു. ഇപ്പോല്‍ എന്റെ മരണത്തിനു തടയിടാനുള്ള ഏക ആണി. എന്റെ രക്ഷകന്‍. ഞാനത്‌ അയാള്‍ക്കു നേരെ നീട്ടി. അയാളുടെ മുഖം വലിഞ്ഞു മുറുകുന്നത്‌ ഞാനറിഞ്ഞു. ക്രമേണ ഒരു ചെറിയ ചിരി അയാളുടെ മുഖത്ത്‌ തെളിഞ്ഞു. അതിന്‌ ഒരു കോമ്പ്രമൈസിന്റെ ഛായയുണ്ടായിരുന്നു. എങ്കിലും ഞാനല്ല വണ്ടിയോടിച്ചിരുന്നത്‌ എന്നും ആ ലൈസന്‍സ്‌ എന്റേതല്ലെന്നും തെളിയിക്കാനായതില്‍ ഞാന്‍ അതിയായി സന്തോഷിച്ചു.

"ഗുഡ്‌"

കനത്ത കൈപ്പടം കൊണ്ട്‌ എന്റെ തോളില്‍ത്തട്ടി അയാള്‍ പതുക്കെപ്പറഞ്ഞു. ഒരറ്റം ഉരുകിയ ലൈസന്‍സും എന്റെ കാര്‍ഡും കൂടി അയാള്‍ ആ തുകല്‍ സഞ്ചി തുറന്ന്‌ അതിനുള്ളില്‍ നിക്ഷേപിച്ചു. അതില്‍ നിറയെ ചെറിയ കടലാസ്സുതുണ്ടുകളും എന്തൊക്കെയോ രേഖകളും കുത്തിനിറച്ചിരുന്നു. അതു തുറന്നപ്പോള്‍ മൂന്നാലു കഷണം കടലാസ്സു തുണ്ടുകള്‍ പുറത്തേക്കു ചാടിയത്‌ അയാള്‍ ശ്രദ്ധിച്ചില്ല. എന്നിട്ട്‌ അവിടെനിന്നും പതിഞ്ഞ കാല്‍വെപ്പുകളോടെ പുറത്തേക്കു നടന്നു.

പിന്നെയുള്ള ഒരാഴ്ച എനിക്ക്‌ സ്വസ്ഥതയുടേതായിരുന്നു. മരണം എന്നില്‍ നിന്നും അകന്നു പോകുന്നത്‌ ഞാനറിഞ്ഞു. ജീവിതത്തിന്റെ സമൃദ്ധികളിലേക്കുള്ള ഒരു തിരിച്ചു പോക്ക്‌, അതാണിനി വേണ്ടത്‌. ഇതെല്ലാം മറക്കാം.

ആരോ മുറിയിലേക്കു നടന്നുവരുന്ന ശബ്ദം. എന്റെ കാഴ്ച ആദ്യം ചെന്നു വീണത്‌ നടന്നുവന്നിരുന്ന ആള്‍ പിടിച്ചിരുന്ന തുകല്‍ ബാഗിലാണ്‌. ഇയാള്‍ എന്തിനാണ്‌ വീണ്ടും വന്നിരിക്കുന്നത്‌. എനിക്കരിശം വന്നു. ഒപ്പം ഭയവും. മരണത്തിന്റെ കാവല്‍ക്കാരനാണ്‌ അയാളെന്നെനിക്കു തോന്നാറുണ്ട്‌. ഒരു കഴുകനേപ്പോലെ എനിക്കു ചുറ്റും നടക്കുകയാണയാള്‍, എപ്പോഴെങ്കിലും ഒരു ചെറിയ പഴുതു കിട്ടിയാല്‍ എന്നെ കുടുക്കാനായി. അയാളുടെ മുഖത്തു നോക്കിയ എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അയാളുടെ മീശ വെട്ടി ചെറുതാക്കിയിരിക്കുന്നു. ഒരു ചെറിയ കുറ്റിമീശ മാത്രമേ ഉള്ളൂ ഇപ്പോള്‍. അയാള്‍ ഒരു കോമാളിയേപ്പോലെ തോന്നിച്ചു. ഞാന്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ട പോലെ അയാള്‍ അയാളുടെ മീശയില്‍ നിന്നും മോചിതനായിരിക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോഴാണ്‌ മനസ്സിലായത്‌, അത്‌ ഒരാഴ്ച മുന്‍പ്‌ എന്റെ കയ്യില്‍ നിന്നും കാര്‍ഡ്‌` വാങ്ങിക്കൊണ്ടുപോയ ആളല്ല. വേറെ ഒരാളാണ്‌. പക്ഷേ ആ തുകല്‍ ബാഗ്‌... അത്‌ നേരത്തേ ഉണ്ടായിരുന്ന കട്ടിമീശയുള്ള ആളുടെ കയ്യിലുണ്ടായിരുന്നതു തന്നെയാണ്‌. എന്റെ കാര്‍ഡും അറ്റമുരുകിയ ആ ലൈസന്‍സും അയാളതിലായിരുന്നു നിക്ഷേപിച്ചിരുന്നത്‌ എന്നു ഞാന്‍ വ്യക്തമായി ഓര്‍ത്തു.

"ഈ ലൈസന്‍സ്‌ നിങ്ങളുടെയാണല്ലേ?" തുകല്‍ ബാഗില്‍നിന്നും ആ അറ്റമുരുകിയ ലൈസന്‍സ്‌ എന്നെ കാണിച്ചുകൊണ്ട്‌ അയാള്‍ ചോദിച്ചു. അയാളുടെ ശബ്ദം എനിക്കു ഭീതിയുണ്ടാക്കി. ഭയങ്കര ജ്വരം ബാധിച്ചവനേപ്പോലെ ഞാന്‍ വിറയ്ക്കാന്‍ തുടങ്ങി. വളരെ വിഷമിച്ചാണ്‌ എനിക്ക്‌ സംസാരിക്കാന്‍ കഴിഞ്ഞത്‌.

"ആ ലൈസന്‍സ്‌ എന്റെയല്ല, എനിക്ക്‌ വണ്ടിയോടിക്കാനറിയില്ല.."

"നേരത്തേയുണ്ടായിരുന്നയാള്‍ എന്നെയേല്‍പ്പിച്ചിട്ടു പോയതാണ്‌ ഈ ലൈസന്‍സ്‌."

"അയാളെവിടെ പോയി?" പെട്ടെന്നു ഞാന്‍ ചാടിക്കയറി ചോദിച്ചു.

"അയാള്‍ ജോലിയവസാനിപ്പിച്ച്‌ അയാളുടെ രാജ്യത്തേയ്ക്ക്‌ തിരിച്ചുപോയി, ഇനി മടങ്ങി വരില്ല, ഇതാണ്‌ നിങ്ങള്‍ക്കെതിരേയുള്ള ഏറ്റവും വലിയ തെളിവെന്ന്‌ അയാള്‍ എന്നോടു പറഞ്ഞിരുന്നു"

എന്റെ കാല്‍കീഴില്‍ നിന്നും മണല്‍ ഊര്‍ന്നുപോകുന്ന പോലെയും ഞാന്‍ കടലിലേക്ക്‌ ഒലിച്ചു പോകുന്നപോലെയും തോന്നി. അയാളുടെ കയ്യില്‍നിന്നും ആ ലൈസന്‍സ്‌ തട്ടിപ്പറിച്ചെടുക്കാന്‍ തോന്നി എനിക്ക്‌. പെട്ടെന്ന്‌ ഞാനോര്‍ത്തു എന്റെ ഐഡിയും ആ മീശക്കാരന്‍ ഇതിനുള്ളിലാണല്ലോ നിക്ഷേപിച്ചത്‌.

"നോക്കൂ, ആ ലൈസന്‍സ്‌ എന്റേതല്ലെന്നതിന്‌ തെളിവായി എന്റെ ഐഡി അതിനുള്ളിലുണ്ട്‌."

"ഇല്ല, എനിക്കീ ലൈസന്‍സ്‌ മാത്രമാണ്‌ അയാള്‍ തന്നത്‌."

അയാള്‍ കൂടുതല്‍ എന്റെയടുത്തേയ്ക്കു നീങ്ങിനിന്നുകൊണ്ട്‌ പതിഞ്ഞ ശബ്ദത്തില്‍ മുരണ്ടു. വിയര്‍പ്പും അത്തറും കൂടിയ ഒരു വൃത്തികെട്ട മണം എന്റെ മൂക്കിലേക്കടിച്ചു. ഇതാണോ മരണത്തിന്റെ ഗന്ധം? എനിക്കവിടെനിന്നും ഓടി രക്ഷപ്പെടണമെന്നു തോന്നി. ഞാനാകെ വിയര്‍ക്കുന്നുണ്ടായിരുന്നു. വിയര്‍പ്പില്‍ കുതിര്‍ന്ന്‌ എന്റെ ശരീരം കിടക്കയോടൊട്ടി. ഏതോ ബാധയാവേശിച്ചവനെപ്പോലെ ഞാന്‍ ചാടിയെഴുന്നേറ്റ്‌ അയാളുടെ കയ്യില്‍ നിന്നും ആ ബാഗ്‌ തട്ടിപ്പറിച്ച്‌ അതില്‍ നിന്നും ഓരോരോ കടലാസ്സുതുണ്ടുകള്‍ പുറത്തേക്കു വലിച്ചിടാനാരംഭിച്ചു. അതിനുള്ളിലുള്ള സകലതും ഞാന്‍ ആ കിടക്കയില്‍ കുടഞ്ഞിട്ടു, എന്നിട്ട്‌ എന്റെ ഐഡി തിരയാന്‍ തുടങ്ങി. എത്രനേരം ഞാന്‍ ആ കടലാസ്സുതുണ്ടുകളിലൂടെ ഊളിയിട്ടു എന്നറിയില്ല. അവസാനം ഞാനതില്‍ മുഖം പൂഴ്ത്തി കമിഴ്‌ന്നു കിടന്നു. പഴകി ദ്രവിച്ചു തുടങ്ങിയ കടലാസ്സു തുണ്ടുകളും കിടയ്ക്കയിലെ വിയര്‍പ്പും കൂടിച്ചേര്‍ന്ന മണം എന്നില്‍ നിറഞ്ഞു. അയാള്‍ എന്റെ തൊട്ടടുത്താണ്‌ ഇപ്പോള്‍ നില്‍ക്കുന്നത്‌ എന്ന്‌ ഒരു വിറയലോടെ ഞാനറിഞ്ഞു.

എന്റെ ചെവിയില്‍ അയാളുടെ ചൂടുള്ള ശ്വാസം. "നിന്റെ പക്കല്‍ എന്തെങ്കിലും തെളിവുണ്ടോ?" മരണത്തിനോട്‌ കൂടുതല്‍ അടുത്തുനിന്നുകൊണ്ടെന്നപോലെ അയാളെന്നോട്‌ പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.

Wednesday, October 18, 2006

ബാല്യങ്ങളുടെ ചില ക്ലോസപ്പ്‌ ഷോട്ടുകള്‍

ബാലനികേതന്റെ ഒരു വിദൂര ദൃശ്യം. കൂടുതല്‍ ക്ലോസപ്പിലേക്ക്‌ വരുമ്പോള്‍ ബോര്‍ഡിലെ പേര്‌ വ്യക്തമായി വായിക്കാന്‍ കഴിയുന്നു. ബാലനികേതന്‍ - Happy Home for Children. മതില്‍ക്കകത്തുതന്നെയുള്ള, മുകളില്‍ ഇരുമ്പുവല വിരിച്ച കിണറും അടുത്തുതന്നെ ഒരു മോട്ടോര്‍ഷെഡും അതിന്റെ മുകളില്‍ വാട്ടര്‍ ടാങ്കും കാണാം. നല്ലൊരു പുല്‍ത്തകിടിയും നിറയെ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ഒരു ഗാര്‍ഡനും ദൃശ്യമാവുന്നു. കുട്ടികളാരെയും പുറത്തെങ്ങും കാണാനില്ല. അടുത്ത ക്ലോസപ്പ്‌ ഷോട്ട്‌ സുരേഷ്‌ ഗോപിയിലേക്ക്‌. ഏകദേശം 5 വയസ്സുള്ള, കാണാന്‍ അത്ര ഭംഗിയില്ലാത്ത ഒരു കുട്ടിയെ സുരേഷ്‌ ഗോപി എടുത്തുകൊണ്ടു നില്‍ക്കുന്നതിന്റെ സമീപദൃശ്യം. ഹോള്‍ നിറയെ അലങ്കാരങ്ങള്‍ ഉണ്ട്‌. "പുതുവര്‍ഷാശംസകള്‍" എന്ന്‌ ഗില്‍റ്റ്‌ പേപ്പറില്‍ വെട്ടി ഒട്ടിച്ചിരിക്കുന്നു. എല്ലാ മൂലയിലും, നടുക്കും നിറയെ ബലൂണുകള്‍ കെട്ടി വച്ചിരിക്കുന്നു. കുറച്ചു ബലൂണുകള്‍ പകുതി കാറ്റുപോയി തളര്‍ന്ന പോലെയാണ്‌. ക്രീം നിറമുള്ള ഷര്‍ട്ടും മെറൂണ്‍ നിറമുള്ള നിക്കറുമാണ്‌ ആണ്‍കുട്ടികള്‍ക്ക്‌, പെണ്‍കുട്ടികള്‍ക്ക്‌ ഉടുപ്പാണ്‌, മെറൂണ്‍ നിറമുള്ള കയ്യുകളാണ്‌ ഉടുപ്പിന്‌. നല്ല സുന്ദരനായ, ഏകദേശം 10 വയസ്സു പ്രായമുള്ള ഒരു ആണ്‍കുട്ടി ഒരു റോസാപ്പൂ സുരേഷ്‌ ഗോപിക്കു നേരെ നീട്ടുന്നു. പൂ വാങ്ങിയ സുരേഷ്‌ ഗോപി ആ കുട്ടിയെ ഉമ്മ വയ്ക്കുന്നതിന്റെ ഫോട്ടോ എടുക്കുന്ന പത്ര ഫോട്ടോഗ്രാഫര്‍.

ഇത്രയും എഴുതി നിര്‍ത്തിയിട്ട്‌ ആല്‍ഫ്രഡ്‌ ഒന്നുകൂടി വായിച്ചു നോക്കി. കുറെ ദിവസങ്ങളായി എഴുതണമെന്നു കരുതിയിട്ട്‌ ഇന്നാണ്‌ ആല്‍ഫിക്ക്‌ തുടങ്ങാന്‍ പറ്റിയത്‌. പുറത്ത്‌ ലോകം ഉറങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. വാഹനങ്ങളുടെ ശബ്ദവും, ഉച്ചത്തില്‍ ആരെയോ ചീത്ത പറഞ്ഞുകൊണ്ടുപോകുന്ന കുടിയന്മാരുടെ ശബ്ദവും ജനലടച്ചിരുന്നിട്ടും അകത്തേക്കു വരുന്നുണ്ടായിരുന്നു. പുറത്തെ അനക്കങ്ങള്‍ കുറയുമ്പോഴാണ്‌ സാധാരണ ആല്‍ഫി ജനല്‍ തുറക്കാറ്‌. തെരുവില്‍ ഭിക്ഷക്കാരും പട്ടികളും തമ്മില്‍ രാത്രി കിടക്കാനുള്ള സ്ഥലത്തിനു വേണ്ടി കശപിശ കൂടുന്നതിന്റെ ഒച്ച കേള്‍ക്കാം. എന്തായാലും കുറച്ചു ദൃശ്യങ്ങളെങ്കിലും എഴുതിത്തുടങ്ങാനായതില്‍ ആല്‍ഫിക്ക്‌ അല്‍പം സന്തോഷം തോന്നി.

കുട്ടികള്‍ ചിരിക്കുന്നതിന്റേയും അത്ഭുതത്തോടെയും കൗതുകത്തോടെയും സുരേഷ്‌ ഗോപിയുമായി ഇടപഴകുന്നതിന്റെയും സമീപ ദൃശ്യങ്ങള്‍. അച്ചടക്കത്തോടെയും സന്തോഷത്തോടെയുമുള്ള കുട്ടികളുടെ കളികളുടെ വിദൂര ദൃശ്യങ്ങള്‍. അടുത്ത ഫ്രെയ്മില്‍, വിളമ്പാനായി പാത്രങ്ങളില്‍ പകര്‍ന്നു വച്ചിട്ടുള്ള സദ്യവട്ടങ്ങളുടെ ക്ലോസപ്പ്‌. വളരെ ആഹ്ലാദത്തോടെയും ശബ്ദത്തോടെയും ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന കുട്ടികളുടെ വിവിധ ആംഗിളുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍. അത്‌ ഫെയ്ഡ്‌ ആയി സുരേഷ്‌ ഗോപി കാറിലേക്ക്‌ കയറുന്നത്‌. തിളങ്ങുന്ന കണ്ണുകളുള്ള ആ കുട്ടിയെ തന്റെ അരികിലേക്കു വിളിച്ച്‌ റോസാപ്പൂവ്‌ തിരിച്ച്‌ കൊടുക്കുന്നു. കുട്ടിയുടെ കൈകളിലേക്കും റോസാപ്പൂവിലേക്കും വിടര്‍ന്നു നില്‍ക്കുന്ന ആ കുട്ടിയുടെ കണ്ണുകളിലേക്കും ക്ലോസപ്പ്‌ ഷോട്ടുകള്‍.

എഴുതിക്കൊണ്ടിരുന്ന പേനയിലെ മഷി തീരാറായെന്നു തോന്നി ആല്‍ഫിക്ക്‌. ഇപ്പോഴും ബ്രില്‍ എന്ന പേരുള്ള ഉരുണ്ട ചെറിയ കുപ്പിയിലെ മഷിയാണ്‌ ആല്‍ഫ്രഡ്‌ വാങ്ങുക. അടുത്തുതന്നെയുള്ള വാട്ടര്‍ഹീറ്റര്‍ ഓണ്‍ ചെയ്ത്‌ ഒരു കട്ടന്‍ ചായയുണ്ടാക്കി. ഫ്രിഡ്ജില്‍ ചെറുനാരങ്ങയുണ്ടായിരുന്നത്‌ നാലാക്കി മുറിച്ച്‌ ഒരു കഷണം ചായയില്‍ പിഴിഞ്ഞൊഴിച്ചു. എഴുതിത്തുടങ്ങിയാല്‍ ആല്‍ഫിക്കു പിന്നെ ആ രാത്രി മുഴുവനും എഴുത്തു തന്നെയാണ്‌ പതിവ്‌. പുതിയ മഷിക്കുപ്പി തുറന്ന്‌ സാവധാനം പേന നിറച്ച്‌ പഴയ തൂവാല കൊണ്ട്‌ പേനയുടെ പിരിയുടെയവിടെ നന്നായി തുടച്ചു. നഗരം മുഴുവന്‍ തളര്‍ന്ന്‌ ചുരുണ്ടുകൂടി ഉറങ്ങുകയാണ്‌. പുറത്ത്‌ തണുത്ത ഇരുട്ട്‌. ആല്‍ഫി അടുത്ത ഷോട്ട്‌ അവിടെനിന്നുതന്നെ എഴുതിത്തുടങ്ങി.

സ്ക്രീനില്‍ ഇരുട്ടുമാത്രം. പെട്ടെന്ന്‌ എന്തോ എറിഞ്ഞുടക്കുന്ന വലിയ ശബ്ദം. കല്ലുകൊണ്ടുപണിത തേക്കാത്ത ഒരു വീടിന്റെ ഇറയത്തു കിടക്കുന്ന ഒരു കുട്ടിയുടെ മുഖം അവ്യക്തമായി കാണാം. തെരുവില്‍ നിന്നും വരുന്ന വെളിച്ചം മാത്രമേ ആ കുട്ടിയുടെ മുഖത്തു വീഴുന്നുള്ളൂ. ക്യാമറ ആ കുട്ടിയുടെ മുഖത്തേയ്ക്കു സൂം ചെയ്യുമ്പോള്‍ ഭയം കൊണ്ടു വിറയ്ക്കുന്ന കണ്ണുകള്‍. ബാലനികേതനിലെ റോസാപ്പൂ കൊടുത്ത കുട്ടിയുടെ അതേ ഛായയിലുള്ള കുട്ടി. ഒറ്റനോട്ടത്തില്‍ തിരിച്ചറിയില്ല. ജനലില്‍ മറച്ചിരിക്കുന്ന കീറിയ ചാക്കിന്റെ വിടവിലൂടെ അകത്തെ ദൃശ്യങ്ങള്‍. മദ്യപിച്ച്‌ ലക്കുകെട്ട എകദേശം നാല്‍പതുവയസ്സു തോന്നുന്ന മെലിഞ്ഞയാള്‍ ചോറ്‌ വെള്ളമൊഴിച്ചിട്ടിരിക്കുന്ന ചട്ടി എടുത്ത്‌ എറിയുന്നു. ഒരു മൂലയ്ക്ക്‌ കാലും നീട്ടിയിരുന്ന്‌ എന്തൊക്കെയോ പിറുപിറുക്കുന്ന സാമാന്യം തടിയുള്ള വെളുത്ത നിറമുള്ള സ്ത്രീയുടെ നേര്‍ക്കാണ്‌ എറിയുന്നത്‌. ഏറിന്റെ ശക്തിയില്‍ അയാള്‍ പുറകിലേക്ക്‌ മലച്ചു വീഴുന്നു. ചാടിയെഴുന്നേറ്റ്‌ അയാള്‍ ആ സ്ത്രീയെ തല്ലാന്‍ കൈയോങ്ങുന്നു. അടി തടുത്ത ആ സ്ത്രീയുടെ കൈകള്‍ക്കുള്ളില്‍ അയാളുടെ കൈകള്‍ ഞെരിയുന്നത്‌ ക്യാമറ സൂം ചെയ്യുന്നു. കുറച്ച്‌ ബലപ്രയോഗത്തിനു ശേഷം അയാള്‍ക്ക്‌ കൈകള്‍ മോചിപ്പിക്കാനാവുന്നു. അയാള്‍ രാജുവിന്റെ പേരുവിളിച്ചലറിക്കൊണ്ട്‌ പുറത്തേക്ക്‌. ഇറയത്തു കിടന്നിരുന്ന രാജു ഇപ്പോഴവിടെയില്ല. ഇരുട്ടിലൂടെ ഓടി ഇടവഴിയിലേക്കു മറയുന്ന രാജുവിന്റെ അവ്യക്തമായ ദൃശ്യങ്ങള്‍.

ആല്‍ഫി ചായയുണ്ടാക്കി വച്ചത്‌ ഒട്ടും കുടിച്ചിരുന്നില്ല. അത്‌ ചൂടാറിയിരുന്നു. എഴുന്നേറ്റുചെന്ന്‌ ഫ്രിഡ്ജില്‍ നിന്നും മൂന്നാല്‌ ഐസ്‌ക്യൂബുകള്‍ എടുത്ത്‌ ചായയിലിട്ടു. പിന്നെ കുറേശ്ശെയായി തുണിയുടെ ചാരുകസേരയില്‍ ചാരിക്കിടന്ന്‌ ആസ്വദിച്ച്‌ കുടിച്ചു. പലപ്പോഴും നേരത്തേ തീരുമാനിച്ചുറപ്പിച്ച വഴികളിലൂടെ വരാന്‍ തന്റെ രചനകള്‍ കൂട്ടാക്കാറില്ലെന്ന്‌ ആല്‍ഫിക്കറിയാമായിരുന്നു. വളരെ വ്യക്തമായ പ്ലാനോടുകൂടി എഴുതിത്തുടങ്ങിയാലും പലപ്പോഴും അത്‌ അതിനിഷ്ടമുള്ള വഴികളിലൂടെയാണ്‌ ചലിക്കുക. ഇവിടെയും അതാവര്‍ത്തിക്കുമോ എന്ന്‌ ആല്‍ഫി ഭയപ്പെട്ടു. എങ്കിലും അയാള്‍ എഴുത്തു തുടര്‍ന്നു.

രാവിലെ ഒമ്പതരയോടടുത്ത സമയം. ഒരു ഇടവഴിയുടെ ഏരിയല്‍ വ്യൂ ആണ്‌. കുട്ടികള്‍ കൂട്ടമായി സ്കൂളിലേക്കു പോകുന്നു. ടാറിടാത്ത വഴിയിലെ കുഴികളില്‍ കെട്ടിക്കിടക്കുന്ന വെള്ളം തട്ടിത്തെറിപ്പിച്ച്‌ പടക്കം പൊട്ടിക്കുന്ന പോലെ ശബ്ദമുണ്ടാക്കുന്ന കുട്ടികള്‍. ചെളിവെള്ളം ഉടുപ്പില്‍ വീഴാതെ വളരെ സൂക്ഷിച്ച്‌ വഴിയുടെ അരികുചേര്‍ന്നു പോകുന്ന പെണ്‍കുട്ടികള്‍. സൈക്കിളില്‍ പോകുന്ന ചില കുട്ടികള്‍ കുഴികളില്‍ ചാടാതെ സൈക്കിള്‍ വെട്ടിച്ചുകൊണ്ടു പോകുന്നു. താഴെ വരെ കാലെത്താത്ത ഒരു ചെറിയ കുട്ടി സൈക്കിളില്‍ നിന്നും വീഴുന്നതിന്റെ ദൃശ്യം. ഉടുപ്പിലാകെ ചെളി. അടുത്തുള്ളവരെല്ലാം ചിരിക്കുന്നു. താന്‍ വീഴുന്നത്‌ മറ്റുള്ളവരെല്ലാം കണ്ടതിന്റെ ജാള്യത കുട്ടിയുടെ മുഖത്ത്‌. തോളിലൂടെ കയ്യിട്ടു പോകുന്ന രണ്ടു കുട്ടികളുടെ മുഖത്തേക്ക്‌ ക്യാമറ ഫോക്കസ്‌ ചെയ്യുന്നു. അതിലൊന്ന്‌ ബാലനികേതനിലെ കുട്ടിയും മറ്റേത്‌ രാജുവുമാണ്‌. അവരെ കണ്ടാല്‍ ഇരട്ടകളെപ്പോലെ. രണ്ടുപേരെയും മാറിപ്പോകും പെട്ടെന്ന്‌. രണ്ടുപേരുടേയും മുന്നില്‍ നിന്നുള്ള ദൃശ്യത്തോടൊപ്പം സംഭാഷണം വ്യക്തമായി കേള്‍ക്കാം.

അനില്‍: "ഇന്നലെ സുരേഷ്‌ ഗോപി വന്നൂടാ, എന്തു ഭംഗ്യാന്നോ കാണാന്‍."

രാജു: "നീയെന്നെ പറ്റിക്കാന്‍ പറയുന്നതല്ലേ, എനിക്കറിയാം."

"പിന്നേ, ഒന്നു പോടാ, സംശ്യോണ്ടെങ്കീ ഇന്നത്തേ പേപ്പറില്‍ നോക്കിക്കോ, സുരേഷ്‌ ഗോപി എനിക്കുമ്മ തരുന്നതിന്റെ ഫോട്ടോ ഉണ്ട്‌ നടുവിലത്തെ പേജില്‍. ഇന്നലെ ഏഷ്യാനെറ്റിലും കാണിച്ചിരുന്നു."

"നീയൊക്കെ വല്യ ഭാഗ്യവാനാ, എനിക്കു കൊതിയാവുന്നു."

"നിനക്കു വെറുതേ തോന്നുന്നതാ, ഞങ്ങള്‍ ആരുമില്ലാത്തവരല്ലേ."

"ആരും ഉണ്ടാവാതിരിക്കുന്നതാ നല്ലത്‌. ഉള്ളവരെക്കുറിച്ചോര്‍ത്തിട്ടു തന്നെ എനിക്കു പേടിയാവുന്നു."

"എന്നാലും ആരുമില്ലെങ്കില്‍ എപ്പൊഴും വല്യ വിഷമമാണ്‌ രാജൂ, എന്തോ ഒരു കുറവുണ്ടെടാ."

"എന്നാലും എന്തു നല്ല രസാണ്‌ നിങ്ങള്‍ക്ക്‌, എപ്പോഴും സിനിമാക്കാരും നേതാക്കന്മാരും ഒക്കെ വരുന്നു, നിറയെ സമ്മാനങ്ങള്‍ കിട്ടുന്നു, എപ്പോഴും നല്ല അടിപൊളിയായിട്ട്‌ തിന്നാന്‍ കിട്ടും, ഒന്നും പേടിക്കേണ്ട."

"പക്ഷേ നിങ്ങളൊക്കെ അച്ഛന്റേയും അമ്മയുടേയും കൂടെയൊക്കെ പോകുന്നതു ഞങ്ങള്‍ അതിന്റെയുള്ളിലിരുന്നു കാണുമ്പോള്‍ എന്തു വിഷമാന്നറിയോ? ഞങ്ങള്‍ക്കാരുമില്ലാന്നുള്ള വിഷമം ഒന്നുകൂടി കൂടുതലാവും. ഞങ്ങള്‍ക്ക്‌ അതിന്റെയുള്ളിലെ ലോകവും പുറത്തെ ലോകവും തമ്മില്‍ ഒരുപാടു ദൂരമുള്ള പോലെ."

"അതൊന്നും ഒരു വല്യ കാര്യല്ലാട്ടോ, എനിക്കു വീട്ടീന്ന്‌ തിന്നാന്‍ ഒന്നും കിട്ടാറില്ല മിക്കപ്പോഴും, നല്ല ഷര്‍ട്ടും നിക്കറും ഒരെണ്ണം പോലുമില്ല എനിക്ക്‌. ആ അച്ഛനെന്നു പറയുന്നയാളെപ്പേടിച്ച്‌ ഞാന്‍ ഒറ്റ രാത്രിയും ശരിക്കുറങ്ങാറില്ല. അമ്മയാണെങ്കില്‍ ചീത്തയാണെന്നാണ്‌ അടുത്തുള്ളവരൊക്കെ പറയുന്നേ. നിങ്ങളുടെയടുത്ത്‌ എന്നെയും കൂടി കൂട്ടുമോ?"

"ഹേയ്‌, നിനക്ക്‌ അച്ഛനും അമ്മയുമൊക്കെയുള്ളതല്ലേ, അങ്ങിനെയുള്ളവരെ അവിടെ ചേര്‍ക്കില്ല."

"അച്ഛനും അമ്മയുമുള്ളത്‌ ഇത്ര വല്യ ഒരു കുറ്റാണോ?"

"ആവോ ആര്‍ക്കാ അറിയാ..."

"ഈ അച്ഛനും അമ്മയും ഇല്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു അല്ലേ?"

"എന്റെ ദൈവമേ, നീയെന്താടാ ഈ പറയണേ, ശാപം കിട്ടൂട്ടോ, ഞങ്ങള്‍ എത്രപേരാ അവിടെ അച്ഛനേയും അമ്മയേയും കിട്ടാനായിട്ട്‌ എല്ലാ ദിവസവും പ്രാര്‍ത്ഥിച്ചോണ്ടിരിക്കണേന്നറിയോ നിനക്ക്‌."

"എന്നാ നീയൊരു പണി ചെയ്തോ, എന്റെ അച്ഛനേയും അമ്മയേയും എടുത്തോ, പകരം എനിക്കവിടെ ഇത്തിരി സ്ഥലം തന്നാല്‍ മതി."

"നമുക്ക്‌ അങ്ങോട്ടും ഇങ്ങോട്ടും മാറിയാലോ, നമ്മളെ കണ്ടാല്‍ ആരും തിരിച്ചറിയില്ല. രാജൂ, ഞാന്‍ നിന്റെ വീട്ടില്‍ പോകാം, നീ ബാലനികേതനിലേക്കും പൊയ്ക്കോ."

"എനിക്കു വല്യ സന്തോഷാണ്‌. എന്നാലും നീ അവിടുത്തെ കാര്യങ്ങളൊക്കെ എനിക്കു പറഞ്ഞു തരണം. അല്ലെങ്കീ എനിക്കവിടെ ഒരു പരിചയോമില്ലാതെ....."

"നീയൊന്നും പേടിക്കണ്ടാ, ഞാനൊക്കെ പറഞ്ഞു തരാം. പക്ഷേ നിന്റെ വീട്ടിലെ എല്ലാം എനിക്കും പറഞ്ഞു തരണം."

"എന്നാ പറഞ്ഞപോലെ, നമുക്കീ വെള്ളിയാഴ്ചതന്നെ ഇത്‌ ശരിയാക്കാം."

അനിലിന്റെയും രാജുവിന്റെയും മുഖത്തുനിന്നും ക്യാമറ വീണ്ടും ഇടവഴിയിലെ കുട്ടികളുടെ കൂട്ടത്തിലേക്ക്‌. സ്കൂളിലെ ഓഫീസിന്റെ മുന്നില്‍ കെട്ടിത്തൂക്കിയിരിക്കുന്ന ഒരു റെയില്‍പാളത്തിന്റെ കഷണത്തില്‍ കൂട്ടമണിയടിക്കുന്ന അച്ചുനായരിലേക്കു ദൃശ്യം കട്ടാവുന്നു. വരിയായി അസംബ്ലിക്കു നില്‍ക്കുന്ന കുട്ടികള്‍. പ്രാര്‍ത്ഥന ചൊല്ലുന്നത്‌ മൈക്കൊന്നുമില്ലാത്ത കാരണം ചെറിയതായിട്ട്‌ മാത്രം കേള്‍ക്കാം. വൈകിവന്ന കുട്ടികള്‍ ഗെയ്റ്റിനു പുറത്ത്‌ കാത്തുനില്‍ക്കുന്നു. പലരുടേയും മുഖത്ത്‌ നേരം വൈകിയതിന്റെ പരിഭ്രമം കാണാം.

ഇരുട്ടിനേയും നിശ്ശബ്ദതയേയും കീറിമുറിച്ചുകൊണ്ട്‌ മൂന്നരയുടെ ഗുഡ്സ്‌ ട്രെയിന്‍ അലറിക്കുതിച്ചു പോയി. ആല്‍ഫിയുടെ കണ്ണുകള്‍ വിടര്‍ന്നിരുന്നു. കാരണം ഇവര്‍ രണ്ടുപേരും തമ്മില്‍ ഇങ്ങനെയൊരു കൂടുമാറ്റം അയാള്‍ നേരത്തേ പ്ലാന്‍ ചെയ്തതായിരുന്നു. ഇതുവരെയുള്ളതെല്ലാം താന്‍ വിചാരിച്ച പോലെത്തന്നെ വന്നതുകൊണ്ട്‌ അയാള്‍ക്കല്‍പ്പം അശ്വാസം തോന്നി. ഇനിയെന്തായാലും മാറ്റങ്ങള്‍ വരാന്‍ സാധ്യതയില്ല. രാജുവും അനിലും അവരുടെ പുതിയ ലോകങ്ങളില്‍ പുതിയ കൗതുകങ്ങളില്‍ വിഹരിക്കട്ടെ. എത്ര ശ്രമിച്ചാലും ശുഭപര്യവസായിയാകാത്ത തന്റെ രചനകളില്‍ ആദ്യമായി ഒരെണ്ണം നല്ല രീതിയില്‍ അവസാനിച്ചതു കണ്ട്‌ ആല്‍ഫി പതിയെ ചാരുകസേരയിലേക്കു ചാഞ്ഞിരുന്നു.

എഴുതിത്തീര്‍ന്നു കഴിഞ്ഞാല്‍ പിന്നെ അത്‌ അലക്ഷ്യമായി എവിടെയെങ്കിലും ഇടുന്നത്‌ ആല്‍ഫിയുടെ സ്ഥിരം പതിവാണ്‌. ഒരാഴ്ചയായി എഴുതിത്തീര്‍ത്തിട്ട്‌, എങ്കിലും അതൊന്നു കമ്പ്യൂട്ടറില്‍ കേറ്റാന്‍ ഇതുവരെ അയാള്‍ സമയം കണ്ടെത്തിയില്ല. ഇന്നത്തെ രാത്രി ആല്‍ഫി അതിനുവേണ്ടിത്തന്നെ നീക്കിവച്ചു. പതിനൊന്നു മണികഴിഞ്ഞപ്പോഴാണ്‌ പതുക്കെ സിസ്റ്റം ഒന്നു ഓണ്‍ ചെയ്തത്‌. അഞ്ചാറുദിവസമേ ആയുള്ളുവെങ്കിലും കുറേ നേരം തപ്പിയിട്ടാണ്‌ ആ കടലാസുകള്‍ അയാള്‍ക്ക്‌ കിട്ടിയത്‌. കുറച്ച്‌ ടൈപ്പ്‌ ചെയ്തപ്പോഴേക്കും കരണ്ട്‌ പോയി. പെട്ടെന്ന്‌ എന്തോ എറിഞ്ഞുടക്കുന്ന ശബ്ദം പുറത്തുനിന്ന്‌ കേട്ട പോലെ അയാള്‍ക്ക്‌ തോന്നി. ആരെയോ തെറി പറയുന്ന ഒരാണിന്റെ ശബ്ദം കേള്‍ക്കാം. നന്നായി മദ്യപിച്ചിരിക്കുന്ന പോലെ തോന്നി അയാളുടെ ശബ്ദം കേട്ടിട്ട്‌, വാക്കുകള്‍ തിരിയുന്നുണ്ടായില്ല ശരിക്കും. അല്‍പം കഴിഞ്ഞപ്പോള്‍ അയാളുടെ നിലവിളി കേട്ടു, കൂടെ ഒരു സ്ത്രീയുടെ ആക്രോശവും. നല്ല ഇരുട്ടാണ്‌ ഒന്നും കാണാന്‍ വയ്യ. അയാള്‍ ജനല്‍ തുറന്നിട്ടിട്ടും ഒന്നും കാണാന്‍ കഴിഞ്ഞില്ല. പക്ഷേ ഉടനെ തന്നെ ലൈറ്റ്‌ വന്നു. ആല്‍ഫിക്ക്‌ കുറേശ്ശെ തലകറങ്ങുന്നതു പോലെ തോന്നി. കട്ടന്‍ചായ കുടിക്കാഞ്ഞിട്ടായിരിക്കുമെന്നു കരുതി അയാള്‍ ഹീറ്റര്‍ ഓണ്‍ ചെയ്തു. പുറത്താരോ ഓടുന്ന ശബ്ദം കേട്ടു. വാതിലില്‍ ആരോ തുടര്‍ച്ചയായി മുട്ടുന്നു. ജനലിലൂടെ നോക്കിയിട്ട്‌ ആരെയും കണ്ടില്ല. വാതില്‍ തുറന്നപ്പോള്‍ ഒരു ചെറിയകുട്ടി പേടിച്ചരണ്ട്‌ നില്‍ക്കുന്നു. തിളങ്ങുന്ന കണ്ണുകളില്‍ കലങ്ങിയ ഭയം. ആല്‍ഫി എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ തന്നെ അവന്‍ ഓടി അകത്തു കയറി ഒരു മൂലയില്‍ പോയി ഒളിച്ചിരുന്നു. ഇവനെ നല്ല പരിചയമുണ്ടല്ലോ എന്നു തോന്നി ആല്‍ഫിക്ക്‌. ഇത്‌ രാജുവാണല്ലോ.

"രാജൂ, എന്താ പറ്റ്യേ...?"

പേടിച്ചരണ്ട കണ്ണുകള്‍ ക്രുദ്ധമാവുന്നത്‌ അയാള്‍ കണ്ടു.

"നിങ്ങളാണ്‌ എല്ലാത്തിനും കാരണം..."

ആല്‍ഫിക്ക്‌ ഒന്നും മനസ്സിലായില്ല. അയാള്‍ അവനെ ആശ്വസിപ്പിക്കാനായി അടുത്തു ചെന്നു. അവനെ ചേര്‍ത്തു പിടിച്ചു തലയില്‍ പതുക്കെ തലോടി. പെട്ടെന്ന്‌ അവന്‍ പൊട്ടിക്കരഞ്ഞു. ആല്‍ഫി അവനെ ഒന്നുകൂടി ചേര്‍ത്തു നിര്‍ത്തി.

"രാജൂ, കരയാതെ"

"ഞാന്‍ രാജുവല്ല, അനിലാണ്‌"

"നീയെങ്ങിനെ ഇവിടെ?"

"നിങ്ങളല്ലേ എന്നെയും രാജുവിനേയും അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയത്‌?"

"നിങ്ങള്‍ക്ക്‌ രണ്ടു പേര്‍ക്കും അതിഷ്ടമായിരുന്നല്ലോ"

"ആയിരുന്നു, പക്ഷേ ഈ ലോകം എന്റെ സ്വപ്നങ്ങളിലെയല്ലല്ലോ. ഇതു നരകമാണ്‌, എനിക്കീ സ്വാതന്ത്ര്യം വേണ്ട. എനിക്കീ അച്ഛനും അമ്മയും വേണ്ട, എന്റെ പ്രാര്‍ത്ഥനകളില്‍ നിന്ന്‌ ഞാന്‍ അവരെ അകറ്റി നിര്‍ത്തിക്കോളാം. ഞാനെന്തെങ്കിലും കഴിച്ചിട്ട്‌ രണ്ടുദിവസമായി, എല്ലാ ദിവസവും രാത്രി അയാളുടെ ചവിട്ടു കൊള്ളാതെ എണീറ്റോടും, ഉറങ്ങാറേയില്ല. അനാഥത്വം എത്ര വിലയുള്ളതായിരുന്നു എന്ന്‌ ഞാനിപ്പോളാണ്‌ അറിയുന്നത്‌."

കുട്ടിയുടെ ഏങ്ങലടികള്‍ കൂടി വന്നു. ആല്‍ഫി എന്താണ്‌ അവനോട്‌ പറയുക എന്നാലോചിച്ച്‌ കുറച്ചു നേരം നിന്നു.

"ശരി, എങ്കില്‍ നിങ്ങളെ പഴയ പോലെത്തന്നെ നിങ്ങളുടെ സ്വന്തം സ്ഥലങ്ങളിലേക്ക്‌ തിരിച്ചു വിടട്ടെ?"

"വേണ്ട"

ആല്‍ഫി അങ്ങിനെയൊരുത്തരം തീരെ പ്രതീക്ഷിച്ചില്ല.

"അതെന്താ?"

"സാരല്യ, ഇത്‌ ഞാന്‍ സഹിച്ചോളാം, രാജുവിന്‌ ഇപ്പോള്‍ ഭയങ്കര സന്തോഷാണ്‌. അവന്‌ ആ പുതിയ ലോകം എത്ര ഇഷ്ടമായെന്നോ? അവനിപ്പോ നല്ല ഉടുപ്പിട്ടാണ്‌ ക്ലാസ്സില്‍ വരുന്നത്‌, നല്ല ഭക്ഷണം കഴിക്കുന്നു, നന്നായി പഠിക്കുന്നു. അവനിപ്പോ ശരിക്കും ജീവിയ്ക്കുവാണ്‌. ഞാന്‍ തിരിച്ചു ബാലനികേതനിലേക്കു പോയാല്‍ അവന്‍ മടങ്ങി വരേണ്ടത്‌ ഇവിടേക്കു തന്നെയല്ലേ? ഞങ്ങളുടെ രണ്ടുപേരുടെയും വേദന മാറ്റാന്‍ നിങ്ങള്‍ക്കാകുമോ?"

ഒരു നിമിഷം എന്റെ ഉള്ളൊന്നു പിടഞ്ഞു. ഇതിനു ഞാനെന്തു മറുപടി കൊടുക്കും? പെട്ടെന്ന്‌ എന്റെ പിടി വിടുവിച്ച്‌ അവന്‍ പുറത്തേക്കോടി. പോകേണ്ടെന്നു പറയാനോ തിരിച്ചു വിളിക്കാനോ എനിക്കായില്ല. ഞാന്‍ ഒരു വെറും മൂഢനേപ്പോലെ തറയിലിരുന്നു.

Wednesday, October 04, 2006

തിടമ്പേറ്റുന്നത്‌ പാമ്പാടി ബൈജു

അങ്ങിനെ കൊടിയേറ്റം കഴിഞ്ഞു. പതാക ഉയര്‍ത്തി ജനഗണമനയും പാടി ഭക്തജനങ്ങള്‍ പിരിഞ്ഞുപോയി. നാരങ്ങാമിട്ടായി വിതരണം ഉണ്ടോ എന്നു നോക്കി ചില ചിന്നപ്പയ്യന്മാര്‍ കുറച്ചു നേരം കൂടി പമ്മിപ്പമ്മി കറങ്ങി നടന്നു. പിന്നെ അവരും സ്ഥലം വിട്ടു. മീനമാസത്തിലെ പൂയം നക്ഷത്രത്തിലാണ്‌ കൊടിയേറ്റം. പൂയത്തിന്‌ മീനത്തില്‍ വരാന്‍ അസൗകര്യമൊന്നുമില്ലാതിരുന്ന കാരണം എല്ലാ വര്‍ഷവും ഉത്സവം നടന്നിരുന്നു. അഥവാ പൂയത്തിന്റെ അസാന്നിദ്ധ്യമുണ്ടായാല്‍ കമ്മിറ്റി ഓഫീസില്‍ ഒരു ഫാക്സ്‌ മെഷീനും വാങ്ങി പരപ്പനങ്ങാടിയെക്കൊണ്ട്‌ പ്രശ്നം വെയ്പ്പിക്കാന്‍ വരെ തയ്യാറായിരുന്നു ഉത്സവക്കമ്മിറ്റി.

ചെന്നോത്ത്‌ രവീന്ദ്രമേനോന്‍ എന്ന 6'5" ഉയരവും 130 കിലോ തൂക്കവുമുള്ള ചെറിയ മനുഷ്യന്റെയായിരുന്നു അമ്പലവും സ്കൂളും പിന്നെ ആ റൂട്ടിലോടുന്ന നാലു ബസ്സുകളും. ഇതൊന്നും പോരാതെ തറവാട്ടില്‍ നില്‍ക്കുന്ന മഹേശ്വരന്‍ എന്ന കൊമ്പനും. നാട്ടില്‍ ഗുണ്ടായിസം കാണിക്കാന്‍ ഇതൊക്കെത്തന്നെ ധാരാളമായിരുന്നെങ്കിലും മേനോന്‍ ഹരിശ്ചന്ദ്രന്റെ തായ്‌വഴിയിലുള്ളതായിരുന്നു. അതുകൊണ്ടു തന്നെ വേണമെങ്കില്‍ ഒരു പഞ്ചായത്ത്‌ ഇലക്ഷന്‍ ജയിക്കാനുള്ള ജനസമ്മതിയുമുണ്ടായിരുന്നു. മഹേശ്വരനായിരുന്നു എല്ലാ വര്‍ഷവും എഴുന്നള്ളത്തിന്‌ തിടമ്പേറ്റുന്നത്‌. അമ്പലം മേനോന്റെയാണെങ്കിലും നാട്ടുകാര്‍ സ്വന്തം ജാനകിക്കുട്ടി പോലെയാണ്‌ ഉത്സവം നടത്തിയിരുന്നത്‌.

എല്ലാ വര്‍ഷത്തേയും ഏറ്റവും ഗംഭീര പരിപാടി, ഉത്സവം കഴിഞ്ഞിട്ട്‌ ആദ്യം ചേരുന്ന കമ്മിറ്റി മീറ്റിങ്ങാണ്‌. ഈ അമ്പലത്തില്‍ രണ്ടു ദിവസമാണ്‌ വെടിക്കെട്ട്‌, ഒന്ന്‌ വലിയവിളക്കിനും പിന്നെ ഈ മീറ്റിങ്ങിനും! നാട്ടിലെ എല്ലാ പുത്തന്‍ പണക്കാരും പൊങ്ങച്ചക്കാരും കമ്മിറ്റിയിലുണ്ടാകും. നോട്ടീസില്‍ ആരുടെ പേര്‍ വലുതായി വരുന്നുവോ അവന്‍ ഉഗ്രന്‍. പലേ പരിപാടികള്‍ക്കും സ്പോണ്‍സര്‍മാരെ കിട്ടാന്‍ കമ്മിറ്റിക്ക്‌ വല്യ വിയര്‍പ്പൊഴുക്കേണ്ടി വരാറില്ല, ഈ സ്വയംപൊങ്ങികളുള്ള കാരണം.

മേശ്ശേരിയിലെ ബൈജുവാണ്‌ നാട്ടിലെ പുതുപ്പണക്കാരിലെ പുതിയ താരോദയം. ഉദയന്‍ എന്നായിരുന്നു വിളിപ്പേര്‌. ഉദയനാണ്‌ താരം എന്ന ചിത്രം കക്ഷി 21 വട്ടം കണ്ടതായി കൊരട്ടി മാത തിയ്യേറ്ററില്‍ രേഖകളുണ്ട്‌. നാട്ടിലെ അല്‍പന്മാരുടെ കണ്‍കണ്ട ദൈവം. ഉത്സവത്തിനു മുന്നേയുള്ള മീറ്റിങ്ങില്‍ പുള്ളി കത്തിക്കയറി-

"അതേ, എല്ലാ കൊല്ലവും ഈ മഹേശ്വരനെ തന്നെ എഴുന്നള്ളിച്ചാല്‍ ആരു വരാനാ ഉത്സവത്തിന്‌? നമുക്ക്‌ കിടിലന്‍ ആനകളെ കൊണ്ടുവരണം."

ഉദയവര്‍മ്മത്തമ്പുരാന്റെ ഉള്ളിലിരുപ്പ്‌ മറ്റുള്ള അല്‍പന്മാര്‍ വളരെപ്പെട്ടെന്ന്‌ മണത്തു. എന്നാലും വേറെ ആന വന്ന്‌ ഉത്സവം കൊഴുക്കുന്നെങ്കില്‍ കൊഴുക്കട്ടയാവട്ടെ എന്നായി മറ്റുള്ളവര്‍.

"വല്യ ആന വന്നാല്‍ നല്ലതാണ്‌, പക്ഷേ ആര്‌ സ്പോണ്‍സര്‍ ചെയ്യും എന്നുകൂടി പറയൂ ഉദയാ"

"തിടമ്പേറ്റുന്ന ആനയെ ഞാന്‍ സ്പോണ്‍സര്‍ ചെയ്യാം. പക്ഷേ നോട്ടീസില്‍ അത്‌ പ്രിന്റ്‌ ചെയ്യുകേം എല്ലാ ദിവസവും മൈക്കിലൂടെ അനൗണ്‍സ്‌ ചെയ്യുകേം വേണം."

യാതൊരു ഉളുപ്പുമില്ലാതെ ഉദയന്‍ തന്റെ ഡിമാന്റ്‌ വച്ചു. തനിക്കും മഹേശ്വരനുമിട്ട്‌ പാരഗ്രാഫ്‌ പണിയാനാണ്‌ കക്ഷിയുടെ ശ്രമമെന്ന്‌ മേനോന്‌ പെട്ടെന്ന്‌ ഓടി. മേനോന്‍ ഉവാച:

"എല്ലാ വര്‍ഷവും മഹേശ്വരനല്ലേ തിടമ്പേറ്റുന്നത്‌, ഇത്തവണ മാത്രായിട്ട്‌ അവനെ മാറ്റിയാല്‍ അവന്‍ ഇടഞ്ഞാലോ?"

വ്രണിതനായ ഉദയന്‍ ചീറ്റി - " മേന്‍നേ, നിങ്ങടെ അമ്പലാന്നുള്ള തണ്ടാണ്‌ നിങ്ങള്‍ക്ക്‌. ഞങ്ങളാരും കൂടിയില്ലെങ്കീ ഇവിടെ ഉത്സവം നടക്കില്ല്യാന്ന്‌ മറക്കണ്ട. മാത്രല്ല എല്ലാത്തവണയും ഞാന്‍ സ്പോണ്‍സര്‍ ചെയ്യാറുള്ള തായമ്പകയും ഉണ്ടാവില്ല്യ."

തുറുപ്പുഗുലാന്‍ എന്ന മൂന്നാംകിട ശീട്ട്‌ എടുത്തു വീശി ഉദയന്‍. തറയോല്‍ത്തറയാവാന്‍ മേനോന്‍ തയ്യാറാവാഞ്ഞതിനാല്‍ സംഭവം അവിടെ ഒതുങ്ങി. സാധാരണ അരങ്ങേറാറുള്ള തനത്‌ ദ്രാവിഡകലാരൂപങ്ങളായ തെറിവിളി, കഴുത്തില്‍പ്പിടി, നെഞ്ചില്‍ച്ചവിട്ട്‌ തുടങ്ങിയവയൊന്നും ഉണ്ടായില്ല.

സ്പോണ്‍സറുടെ പേര്‌ ആനയുടെ വലുപ്പത്തിലും ആനയുടെ പേര്‌ സ്പോണ്‍സറുടെ വലുപ്പത്തിലും നോട്ടീസില്‍ അടിച്ചുവന്നു. "തിടമ്പേറ്റുന്ന ആനയെ സ്പോണ്‍സര്‍ ചെയ്യുന്നത്‌ മേശ്ശേരി ബൈജു, ആന പാമ്പാടി രാജന്‍" കൂടാതെ കല്ലൂര്‍ രാമന്‍കുട്ടിയുടെ തായമ്പകയും താരത്തിന്റെ വക.

നോട്ടീസില്‍ പേരുവന്നതു പോരാഞ്ഞ്‌ താരം നാടു മുഴുവന്‍ മൈക്കുവച്ചു വിളമ്പി, ഇത്തവണത്തെ ഉത്സവം താനില്ലെങ്കില്‍ ചീറ്റിപ്പോകുമെന്നും, മേനോന്‍ വെറും അശുവാണെന്നും, മഹേശ്വരന്‍ കുഴിയാനയാണെന്നും!! ആനപ്രേമിയായ മേനോന്‌ തന്റെ അമ്പലത്തില്‍ പാമ്പാടി വരുന്നത്‌ വല്യ സന്തോഷമായെങ്കിലും താരത്തിന്റെ വിഴുപ്പലക്കല്‍ തീരെ സുഖിച്ചില്ല. ആന ഉടമകളുടെ സംഘത്തിലും ഏജന്റുമാരുടെയിടയിലും അത്യാവശ്യം നല്ല പേരുണ്ടായിരുന്നതിനാല്‍ ഒരു കളി കളിച്ചുനോക്കാന്‍ മേനോനും ഉറപ്പിച്ചു. പക്ഷേ, ഈ പാമ്പാടിക്കുമേല്‍ പറക്കാന്‍ ഏതു പരുന്തിനെ കൊണ്ടുവരും എന്നാലോചിച്ചിട്ട്‌ ഒരു പിടിയും കിട്ടിയില്ല.

വല്യവിളക്കുവരെ ഒരാനയേ ഉള്ളൂ, അത്‌ എല്ലാ വര്‍ഷവും മഹേശ്വരനാണ്‌. വല്യവിളക്കിന്‌ മാത്രാണ്‌ ഏഴാനയുടെ ഉത്സവം. രാവിലത്തെ ശീവേലി മതില്‍ക്കകത്തായതിനാല്‍ വൈകീട്ടത്തെ കാഴ്ചശീവേലിക്കും രാത്രിയിലെ എഴുന്നള്ളത്തിനും മാത്രമാണ്‌ ഏഴാന.

വല്യവിളക്കുവരെ താരത്തിനാധിയായിരുന്നു, മേനോന്‍ തനിക്കിട്ടു വയ്ക്കുമോന്നൊരു പേടി. ഓരോ പത്തു മിനിറ്റിലും ഉദയനാണ്‌ താരത്തിന്റെ പേര്‌ മൈക്കിലൂടെ അനൗന്‍സ്‌ ചെയ്തുകൊണ്ടിരുന്നു - തിടമ്പേറ്റുന്ന ആനയെ സ്പോണ്‍സര്‍ ചെയ്തത്‌ "പാമ്പാടി ബൈജു" പറഞ്ഞ്‌ പറഞ്ഞ്‌ ഒരിക്കല്‍ ദിലീപന്‍ അനൗണ്‍സ്‌ ചെയ്തത്‌ അങ്ങിനെയായിപ്പോയതാണ്‌!! ഉദയന്‍ കസവുമുണ്ട്‌ തോളിലിട്ട്‌ തലങ്ങും വിലങ്ങും നടന്നു.

ഉച്ചയായപ്പോഴേക്കും പെട്ടെന്ന്‌ വാര്‍ത്ത പരന്നു, വൈകീട്ട്‌ ഗുരുവായൂര്‍ പത്മനാഭന്‍ വരുന്നു. മേനോന്‍ മഹേശ്വരനെ പിന്‍വലിച്ച്‌ പകരം കളത്തിലിറക്കിയത്‌ സാക്ഷാല്‍ പത്മനാഭനെ. വൈകീട്ട്‌ അല്‍പം വൈകിപ്പോയ പത്മനാഭന്‍ എത്തിയത്‌ കൃത്യം തായമ്പകയുടെ സമയത്ത്‌. കല്ലൂരിന്റെ തായമ്പകയായിട്ടും ഒരൊറ്റയാള്‍ കാണാനില്ലാതെ സകലരും പത്മനാഭന്റെ സ്വീകരണത്തിനു പോയി. സ്പോണ്‍സര്‍ പാമ്പാടി ബൈജുവിന്റെ കാശുപോയ ഐറ്റം നമ്പ്ര 1. ദിലീപന്‍ പിന്നെയും അനൗണ്‍സ്‌ ചെയ്തുകൊണ്ടിരുന്നു "തിടമ്പേറ്റുന്ന ആനയെ സ്പോണ്‍സര്‍ ചെയ്തത്‌ മേശ്ശേരി ഉദയന്‍"

മേനോന്‍ ടപ്പേന്ന്‌ കമ്മിറ്റിയംഗങ്ങളെയെല്ലാം വലയിട്ട്‌ പിടിച്ച്‌ മീറ്റിംഗ്‌ കൂടി കൂവി: "നിങ്ങള്‍ പാമ്പാടിക്കു തിടമ്പേറ്റുമോ അതോ പത്മനാഭനു തിടമ്പേറ്റുമോ എന്നറിഞ്ഞിട്ടു മതി ബാക്കി ഉത്സവം."

ഉണ്ണാമന്മാരായ കമ്മിറ്റിക്കാര്‍ എല്ലാം പെട്ടു പോയി. എന്തു ചെയ്യും. പത്മനാഭന്‍ തിടമ്പേറ്റാനല്ലാതെ എങ്ങും പോകുന്ന പ്രശ്നമില്ല. ഏക്കത്തിനെടുത്തിട്ട്‌ തിരിച്ചു വിട്ട ചരിത്രവുമില്ല. ഗുരുവായൂരപ്പന്റെ സാന്നിധ്യമുണ്ടാവുമെന്നാണ്‌ പറയുക പത്മനാഭനെ എഴുന്നള്ളിക്കുമ്പോള്‍. താരത്തിനൊഴിച്ച്‌ ബാക്കിയെല്ലാര്‍ക്കും മേനോന്റെയൊപ്പം നില്‍ക്കാതെ തരമില്ലാതായി. ഉദയന്‍ കുറെ ചീറ്റി നോക്കിയെങ്കിലും പുറത്ത്‌ പത്മനാഭനേ ജനം അഘോഷിക്കുന്ന കണ്ടപ്പോള്‍ പതിയെ അടങ്ങി. ഉടന്‍ വന്നു അടുത്ത അനൗണ്‍സ്‌മെന്റ്‌ - "തിടമ്പേറ്റുന്ന, ഗജരത്നം ഗുരുവായൂര്‍ പത്മനാഭനെ സ്പോണ്‍സര്‍ ചെയ്തത്‌..."
അപ്പൊപ്പൊട്ടിയ ഒരു കതിനയില്‍ അവസാനത്തെ പേരു കേള്‍ക്കാഞ്ഞത്‌ എത്ര നന്നായി എന്നോര്‍ത്തു, അസ്തമയ താരം.