ഇടവഴി

വഴിത്താരയിലെ കരിയില മര്‍മ്മരങ്ങള്‍... ചെറുമഴയേറ്റ മണ്ണിന്റെ നനവ്‌... ഇല്ലിക്കാടുകളുടെ തളിര്‍ത്ത തണല്‍... ഒക്കെ...ഒക്കെ വെറുതെ... കോണ്‍ക്രീറ്റ്‌ ചെയ്ത ഇടവഴികളും മനസ്സുകളും മാത്രം...

My Photo
Name:
Location: തൃശ്ശൂര്‍, Qatar

എന്നെക്കുറിച്ചെഴുതാന്‍ പേനയെടുക്കുമ്പോള്‍ വാക്കുകള്‍ വാവിട്ടുകരഞ്ഞുകൊണ്ടോടിയൊളിക്കുന്നു...

Friday, June 22, 2007

സെബി, വെയിലില്‍ നിന്ന്....

വേനല്‍ പെയ്യുകയായിരുന്നു. പ്ലാറ്റ്‌ഫോമിന്റെ ആസ്ബസ്റ്റോസ്‌ കൂരക്കു കീഴില്‍ ചൂട്‌ അസഹ്യമായിരുന്നു. പുറത്ത്‌ വെയിലിലേക്ക്‌ നോക്കുമ്പോള്‍ കണ്ണുകള്‍ മഞ്ഞളിക്കുന്നു. വെയിലില്‍ നിന്ന് രക്ഷപ്പെട്ട്‌ ഒരു തെരുവുനായ ഓടിവന്ന്‌ പ്ലാറ്റ്‌ഫോമിലേക്ക്‌ ചാടിക്കയറി ശരീരമാകെ ഒന്നു കുടഞ്ഞ്‌ ഒരു മൂലയില്‍ കിടപ്പായി. തൊട്ടടുത്ത ബഞ്ചിലിരുന്ന ജീന്‍സിട്ട പെണ്‍കുട്ടി അല്‍പം അസഹ്യതയോടെ അവിടെനിന്ന് എഴുന്നേറ്റ്‌ ബഞ്ചിന്റെ മറ്റേ തലയ്ക്കല്‍ പോയിരുന്നു. ആ കുട്ടിക്ക്‌ പേടിയായിരുന്നില്ല എന്ന് മുഖഭാവത്തില്‍ നിന്ന് ഉറപ്പാണ്‌, ഒരു വെറുപ്പായിരുന്നു. വെറുപ്പിന്റെയും സ്നേഹത്തിന്റെയും അവസ്ഥാന്തരങ്ങളോര്‍ത്ത്‌ സെബി വെറുതേ കണ്ണടച്ചിരുന്നു. ഗ്രേസി വരേണ്ട സമയമൊക്കെ കഴിഞ്ഞിരിക്കുന്നു. ഒരു പക്ഷേ അവള്‍ വരില്ലായിരിക്കും. താനിപ്പോള്‍ എല്ലാം നെഗെറ്റീവ്‌ ആയിട്ടാണ്‌ ചിന്തിക്കുന്നത്‌ എന്ന് അവള്‍ പറഞ്ഞതോര്‍ത്തു. ശരിയാണെന്ന്‌ തോന്നി. വെറുതെ ആകുലപ്പെടുന്നതാണ്‌. അവള്‍ വരും. സമയമാവുന്നതല്ലേ ഉള്ളു. പന്ത്രണ്ടരയുടെ തീവണ്ടിക്ക്‌ പതിനൊന്നു മണിയാവുമ്പോഴേ താനിവിടെ വന്നിരിക്കേണ്ട ആവശ്യമില്ല, എന്നിട്ടും നേരത്തേ എത്തി.

കഴിഞ്ഞയാഴ്ച ഡോക്ടര്‍ സേതുവിന്റെ വീട്ടില്‍ ഞങ്ങള്‍ എത്തിയപ്പോള്‍ പക്ഷേ വൈകിയിരുന്നു. അന്നൊക്കെ ഒന്നിനും സമയമില്ലായിരുന്നു. ജീവിതം അന്നൊക്കെ ഒരുപാട്‌ ഒരുപാട്‌ ഫാസ്റ്റ്‌ ആയിരുന്നു എന്നു തോന്നി. പത്തുമണിക്കായിരുന്നു അപ്പോയിന്റ്‌മന്റ്‌. ഗ്രേസി തന്നെയാണ്‌ ബുക്കുചെയ്തതും തന്നെ കൊണ്ടുപോകാനായി വന്നതും ഒക്കെ.

"സെബീ, ഇതുവരെ റെഡിയായില്ലേ? ഒമ്പതരക്കു വരാമെന്നു ഞാന്‍ പറഞ്ഞിരുന്നതല്ലേ? തന്റെ എല്ലാ കാര്യവും ഇങ്ങനെയാ, വേഗം വാ"

"ഒരഞ്ചു മിനിറ്റ്‌, ഒന്നു കുളിച്ചോട്ടെ"

"അപ്പോ പല്ലുതേപ്പോ?"

"അല്ല, അതാദ്യം പിന്നെ കുളി, പിന്നെ പ്രാതല്‍. നമ്മുടെ ബ്രേക്‍ഫാസ്റ്റ്‌ എവിടെയാ? വസന്തഭവന്‍? ഒണിയന്‍ ഊത്തപ്പമാവാമല്ലെ, വാട്ട്‌ എബൗട്‌ യൂ?"

"ഒന്നു വേഗം ചെല്ല് പ്ലീസ്‌, തീറ്റേം കുടീം പിന്നെ. പത്തുമണികഴിഞ്ഞാല്‍ പിന്നെ ആ ഡോക്ടറെ കിട്ടണമെങ്കില്‍ ഒന്നര മാസം കഴിയണം"

തിരിച്ചുവരുമ്പോള്‍ നേരെ വസന്തഭവനിലേക്കായിരുന്നു അവള്‍ ഡ്രൈവ്‌ ചെയ്തത്‌. ഊത്തപ്പത്തിന്‌ ഓര്‍ഡര്‍ കൊടുത്തിട്ട്‌ അവള്‍ തന്റെ മുഖത്തുതന്നെ നോക്കിക്കൊണ്ടിരുന്നു.

"എന്താടീ, ഡോക്ടര്‍ നിന്നെ മാത്രം സ്വകാര്യമായി വിളിച്ചു പറഞ്ഞത്‌? വല്ല ബ്ലഡ്‌കാന്‍സറോ മറ്റോ ഒക്കെ ആണെങ്കിലാണ്‌ രോഗിയെ പുറത്തു നിര്‍ത്തി കൂടെ വന്നയാളിനോട്‌ കാര്യം പറയാറ്‌. അതുവല്ലോം ആണോടീ?!"അവളെ ദേഷ്യം പിടിപ്പിക്കാന്‍ താനിങ്ങനെ ഇടക്ക്‌ ഓരോന്ന് പറയാറുള്ളതാണ്‌. ദേഷ്യം കാരണം അവളുടെ ചെവികള്‍ ചുമക്കുകയും നല്ലൊരു പിച്ച്‌ കിട്ടുകയും പതിവാണ്‌.

ഇന്ന്‌ അവളുടെ ഭാവം വളരെ വ്യത്യസ്ഥമായിരിക്കുന്നു, വളരെ അസ്വസ്ഥയായപോലെ."സെബീ, അല്‍പസമയത്തേക്കെങ്കിലും ഞാനൊരു ഊമയായിപ്പോയിരുന്നെങ്കില്‍...." എപ്പോഴും വിടര്‍ന്നിരുന്ന ആ കണ്ണുകള്‍ അപ്പോള്‍ നിറഞ്ഞുപോയത്‌ അവള്‍ക്കൊട്ടുമേ ചേരുന്നുണ്ടായില്ല.

"എടീ നീയെന്തോന്നാ പറഞ്ഞുവരുന്നേ?"

നിറങ്ങളില്ലാത്ത ഒരായിരം സാന്ത്വനവാക്കുകള്‍ അവള്‍ പറയുന്നത്‌- ട്രീറ്റ്‌മെന്റുകളെക്കുറിച്ചും, മരുന്നുകളെക്കുറിച്ചും, നാട്ടിലേക്കു തിരിച്ചുപോകുന്നതിനേക്കുറിച്ചുമെല്ലാം - ഒരു ചെറിയ മയക്കത്തിലെന്നോണം കേട്ടിരുന്നു. തിരിച്ച്‌ റൂമിലാക്കിയിട്ട്‌ വൈകുന്നതു വരെ അവള്‍ കൂടെത്തന്നെ നിന്നു. അന്നാദ്യമായി അവളുടെ സാന്നിധ്യം അരോചകമായിത്തോന്നി. ഒറ്റക്കിരിക്കാന്‍ അതിയായി ആശിച്ചു.

മൂലയ്ക്കുനിന്നും നായ എണീറ്റ്‌ ഒന്നു നടുനിവര്‍ത്തി സെബിയുടെയടുത്ത്‌ വന്നു കിടന്നു. കുറച്ചുനേരം അത്‌ സെബിയെ തന്നെ നോക്കി, അതിനെ ആട്ടിപ്പായിക്കുന്നുണ്ടോ എന്ന്. നിര്‍വ്വികാരമായ മുഖം കണ്ടപ്പോള്‍ അതവിടെ തന്നെ കിടപ്പുറപ്പിച്ചു. അപ്പുറത്തെ ബഞ്ചിലിരുന്ന പെണ്‍കുട്ടിക്ക്‌ നായ അതിന്റെയടുത്തുനിന്നും പോയപ്പോള്‍ വളരെ ആശ്വാസമായപോലെ തോന്നി.

അവള്‍ പറയുന്നതിലും കാര്യമുണ്ടോ എന്നാലോചിച്ചുനോക്കി. താനിപ്പോള്‍ വളരെ നെഗറ്റീവ്‌ ആയിട്ടാണൊ ചിന്തിക്കുന്നത്‌? അതോ തന്റെ ജീവിതം തന്നെ ഒരു നെഗറ്റീവ്‌ തലത്തിലേക്ക്‌ നീങ്ങിയതുകൊണ്ടാണോ? അറിഞ്ഞൂടാ, ഈയിടെയായി ഒരുപാട്‌ ചോദ്യങ്ങള്‍ ഇങ്ങനെ പെരുകാറുണ്ട്‌.

"സെബിക്കു തോന്നുന്നുണ്ടോ ഞാന്‍ തന്നില്‍ നിന്നും അകലാന്‍ ശ്രമിക്കുകയാണെന്ന്?"

വെറുതേ ഒരു വിളറിയ ചിരി ചിരിച്ച്‌ മുഖം അവളില്‍ നിന്ന് മാറ്റിയതല്ലാതെ സെബി ഒന്നും മിണ്ടിയില്ല. അതായിരുന്നു തന്റെ ചിന്തകളെയാകെ മാറ്റിമറിച്ച ആദ്യചോദ്യം. ഇപ്പൊഴും ഉത്തരം ഒരു മൂടലാണ്‌. കനത്ത മഞ്ഞിലൂടെയുള്ള ഒരു ദൂരക്കാഴ്ച. ഒരു രോഗത്തിന്‌ ബന്ധങ്ങളുടെ വേരറുക്കാന്‍ എത്ര നിസ്സാരമായി കഴിയുന്നു.

"നീ മനസ്സിലാക്കണം, നീയിവിടം വിട്ടു പോയേ തീരൂ,അവിടെ നിനക്ക്‌ നല്ല ട്രീറ്റ്‌മന്റ്‌ കിട്ടും, നിന്റെ പാരന്റ്‌സ്‌ ഉണ്ട്‌, അവരുടെയൊപ്പം കഴിയുന്നതും വല്യ വ്യത്യാസമുണ്ടാക്കും നിനക്ക്‌"

ഇപ്പോള്‍ താന്‍ ഗ്രേസി എന്ന ഒരു അച്ചുതണ്ടിനു ചുറ്റും കറങ്ങുകയാണെന്നു തോന്നി സെബിക്ക്‌. തന്റെ രോഗത്തെക്കുറിച്ചോ അഛനമ്മമാരെക്കുറിച്ചോ ഒട്ടും വ്യ്യകുലപ്പെടാതെ ഞാന്‍ വെറും........ ഛെ...
എങ്കിലും തന്റെ ഏതവസ്ഥയിലും അവളും തന്റെ ഒപ്പമുണ്ടാവുമെന്നു കരുതിയതു മണ്ടത്തരം. ഡോ. സേതുവിനെ കണ്ടതിന്റെ പിറ്റേ ദിവസം അവള്‍ തന്റെ മുറിയിലേക്ക്‌ വന്നതേയില്ല. ഒരു ദിവസം മുഴുവനും ഒറ്റക്ക്‌ ഇങ്ങനെ ആദ്യമായിട്ടായിരുന്നു. ഒന്നും ചെയ്യാനില്ല, എങ്ങോട്ടും പോകാനില്ല. അപ്പുറത്തെ അരുണ്‍ വളരെ സ്മാര്‍ടായി ബൈക്കുമെടുത്ത്‌ വളരെ വേഗതയില്‍ പോകുന്നതു കണ്ടപ്പോള്‍ താന്‍ വളരെ ക്ഷീണിതനായ പോലെ തോന്നി സെബിക്ക്‌. താന്‍ ഒരു രോഗിയാണ്‌, നിറങ്ങളും വേഗങ്ങളും അന്യമായ ജീവിതം ബാക്കിയായവന്‍. നിമിഷങ്ങള്‍ വളരെ ബുദ്ധിമുട്ടി നീങ്ങുന്നപോലെ. ഒറ്റപ്പെടലിന്റെ അസഹ്യതയില്‍ അവളെ വിളിക്കാമെന്നു തന്നെ കരുതി അവസാനം. അവള്‍ മൊബൈല്‍ ഓഫ്‌ ചെയ്തിരിക്കുന്നു.

"ബന്ധങ്ങളുടെ ഇഴയടുപ്പങ്ങള്‍ പരിശോധിക്കാനിറങ്ങുന്നത്‌ വെറും മണ്ടത്തരമാണല്ലേ ഗ്രേസീ?"

നിശ്ശബ്ദമായ നിസ്സഹായമായ ഒരു നോട്ടമായിരുന്നു മറുപടി. വളരെപ്പെട്ടെന്ന്‌ അപരിചിതരായപോലെ തോന്നി സെബിക്ക്‌.

"വളരെ കണ്ടീഷണല്‍ ആയിരുന്നു നിന്റെ സ്നേഹം എന്നു ഞാന്‍ പറഞ്ഞാല്‍? സുന്ദരനായിരിക്കുന്ന, സ്മാര്‍ട്‌ ആയിട്ടിരിക്കുന്ന, അസുഖമൊന്നുമില്ലാതിരിക്കുന്ന ഒരു പെര്‍ഫക്റ്റ്‌ സെബിയോടു മാത്രമായിരുന്നോ നിന്റെ പ്രണയം?"

"സെബീ, നീ വളരെ നെഗറ്റീവ്‌ ആയി ചിന്തിക്കുന്നു"

"ഈയവസ്ഥയില്‍ ഞാനെങ്ങിനെ നെഗറ്റീവ്‌ ആകാതിരിക്കും?"

"നിന്റെ ഈ അവസ്ഥ, അതാണ്‌ ഇപ്പോള്‍ നമ്മള്‍ ചിന്തിക്കേണ്ടത്‌. ഇതില്‍ നിന്ന് എങ്ങിനെ റിക്കവര്‍ ചെയ്യാം, എങ്ങിനെ ട്രീറ്റ്‌മെന്റുകള്‍ നടത്താം. ഇവിടെ നിന്നാല്‍ ഇതൊന്നും പറ്റില്ല സെബീ."

"രോഗത്തേക്കാളേറെ സമീപനങ്ങളാണ്‌ എന്നെ തളര്‍ത്തുന്നത്‌"

"നീ വെറുതെ വ്യാകുലപ്പെടുകയാണ്‌"

പ്ലാറ്റ്‌ഫോമില്‍ കൊടുംചൂടായിട്ടും തിരക്കിനു കുറവൊന്നുമില്ല. വെജി. റ്റീസ്റ്റാളില്‍ നിന്നും സൗന്ദര്‍രാജന്റെ പാട്ടു കേള്‍ക്കുന്നു - "അമൈതിയാന നദിയിനിലേ..." എതിര്‍വശത്തെ പ്ലാറ്റ്‌ഫോമില്‍ വന്നുനിന്ന തീവണ്ടിയില്‍ നിന്നും ആരോ ഒരു പൊതി പുറത്തേക്കെറിഞ്ഞപ്പോള്‍, സെബിയുടെയടുത്ത്‌ ചുരുണ്ടുകിടന്നിരുന്ന നായ ചാടിച്ചാടിച്ചെന്ന്‌ ആ പൊതിയും കടിച്ചെടുത്തുകൊണ്ടോടി. ഒരു കറുത്തു മെല്ലിച്ച തമിഴന്‍ ചെക്കന്‍ നായയെ പ്രാകിക്കൊണ്ട്‌ പുറകേ ഓടി. ജീന്‍സുകാരി ഇപ്പോള്‍ എഴുന്നേറ്റ്‌ സെബിയുടെ ബഞ്ചില്‍ വന്നിരുന്നു.

"ഹായ്‌"

ഒരു ചെറിയ ചിരിയിലും ഒരു തലയാട്ടലിലും ഒതുക്കി, ബെന്നി അതിനുള്ള മറുപടി.

"സെബീ, ഞാന്‍ പറയുന്നത്‌ നീ അതിന്റേതായ സെന്‍സില്‍ എടുക്കണം. നിന്റെ ഇവിടെനിന്നുള്ള മൈഗ്രേഷനു ഞാന്‍ തടസ്സമാവരുത്‌. നീയിപ്പോള്‍ എന്നെക്കുറിച്ചു ചിന്തിക്കാതെ, നിന്നെ കുറിച്ചുമാത്രം, അതു മാത്രമേ ഇപ്പോള്‍ നിന്റെ ചിന്തകളില്‍ ഉണ്ടാകാവൂ"

"പെട്ടെന്ന്‌ നമുക്കിടയിലൊരുപാട്‌ അകലം കൂടിയപോലെ തോന്നുന്നുണ്ടോ നിനക്ക്‌?"

"എനിക്കു മനസ്സിലാവുന്നു നിന്റെ ചിന്തകളില്‍ കാറ്റുപിടിക്കുന്നത്‌. പെട്ടെന്ന്‌ ഒറ്റപ്പെട്ടു അല്ലെങ്കില്‍ അനാഥമായി എന്ന ഒരു തോന്നലെന്തിന്‌? നല്ലതു മാത്രം ചിന്തിക്കൂ. നിന്റെ ജീവിതം തിരിച്ചു കിട്ടുന്നതിനു അനിവാര്യമെന്നു തോന്നുന്ന പലതും എനിക്കോ നിനക്കോ ഉപേക്ഷിക്കേണ്ടി വന്നേക്കാം"

"എന്നില്‍ നിന്ന് ഒരു ഒളിച്ചോട്ടമാണ്‌ നീയുദ്ദേശിക്കുന്നതെങ്കില്‍ അതിനിത്ര വളച്ചുകെട്ടിന്റെ ആവശ്യമില്ല" എന്തായിരുന്നു അവളുടെ മുഖഭാവമെന്നറിയാന്‍ സെബി പക്ഷേ അങ്ങോട്ടു നോക്കിയതേ ഇല്ല.

വീണ്ടും നിറം മങ്ങിയ ചുമരുകള്‍ക്കുള്ളിലടച്ചിട്ട ദിവസങ്ങള്‍. രോഗം, പ്രണയം, അമ്മ, വീട്‌, ഓരോന്നും ഓരോരോ ഫ്രെയിമുകളായി മുന്നിലൂടെ പോകുന്ന പോലെ. ഈ ഓര്‍മ്മകള്‍ നശിച്ചെങ്കില്‍. ഒരാഴ്ചയോളം പുറത്തിറങ്ങിയതേയില്ല. ഒരിക്കല്‍ മാത്രം അവള്‍ വിളിച്ച്‌ നാട്ടില്‍ പോകുന്ന കാര്യം തിരക്കി. വേറൊന്നും അവള്‍ ചോദിച്ചില്ല. ഇതു തന്റെ നാടല്ലെന്നും ഇവിടുത്തുകാരൊന്നും തന്റെ നാട്ടുകാരല്ലെന്നും തോന്നി സെബിക്ക്‌. ഏതോ അന്യഗ്രഹജീവികള്‍. ഗ്രേസിയുടെ ചിത്രം കൊമ്പുകളും മറ്റുമുള്ള ഒരു വികൃത ജീവിയായി പരിണമിക്കുന്നത്‌ പോലെ തോന്നി. പോണം, എങ്ങിനെയെങ്കിലും ഇവിടുന്ന് രക്ഷപ്പെടണം. അതേ ഇപ്പോള്‍ അവളേപ്പോലെ തന്നെ താനും രക്ഷപ്പെടുന്നതിനെക്കുറിച്ച്‌ ചിന്തിക്കുന്നു. രോഗം വന്നില്ലായിരുന്നെങ്കില്‍ എന്തായിരുന്നിരിക്കും തങ്ങളുടെ ചിന്തകളെന്ന്‌ വെറുതേ ഒരു കൗതുകത്തിനായി അലോചിച്ചു. ചിലപ്പോ താംബരത്ത്‌ കമലഹാസന്റെ സിനിമക്കു പോകുന്നതോ അല്ലെങ്കില്‍ വൈകീട്ടു മറീനയില്‍ പോകുന്നത്‌, അങ്ങിനെയെന്തെങ്കിലും.

ഗ്രേസിയെ വിളിച്ചിട്ടു കിട്ടുന്നില്ല, ഒരു മെസ്സേജ്‌ അയച്ചു, നാളെ ഉച്ചക്ക്‌ നാട്ടില്‍ പോകുന്നു 12ന്‌ ആണ്‌ ട്രെയിന്‍. വരണമെന്നോ വരേണ്ടെന്നോ എഴുതിയില്ല. വരണം എന്ന് ഉറപ്പിച്ചെഴുതാനുള്ള അടുപ്പം ഇല്ലാത്തപോലെ.

സ്റ്റേഷന്‍ കുലുക്കിക്കൊണ്ട്‌ ഒരു എക്സ്പ്രസ്സ്‌ ട്രെയിന്‍ ബഹളത്തോടെ വന്നു നിന്നു. പ്ലാറ്റ്‌ഫോമില്‍ ആകെ തിരക്കായി. പെണ്‍കുട്ടി അല്‍പം കൂടി അടുത്തേക്കു നീങ്ങിയിരുന്നു. മനപ്പൂര്‍വം സെബി അവളെ അവഗണിച്ചു. വെയില്‍ ചുട്ടുപഴുക്കുകയായിരുന്നു. അല്‍പനേരത്തെ തിരക്കിനേയും കൊണ്ട്‌ തീവണ്ടി നീങ്ങി. പന്ത്രണ്ടാവുന്നു. വലിയ ഒരു ക്ലോക്‌ തൊട്ടുമുന്നില്‍ തന്നെ സമയസൂചികളുമായി നിര്‍ത്താതെ കറങ്ങിയിട്ടും സെബി ഇടക്കിടെ കയ്യിലെ വാച്ചില്‍ നോക്കി. ഒന്നു വിളിച്ചു നോക്കിയാലോ. വേണ്ട, എന്തിന്‌? സാരമില്ല, അവസാനമായിട്ടൊന്ന്‌ വിളിക്കാം. മൊബൈല്‍ സ്വിച്ച്‌ ഓഫ്‌ ചെയ്തിരിക്കുകയാണെന്ന കമ്പനിക്കാരുടെ താളാത്മകമായ വാക്കുകള്‍ക്കുമീതേ ഒരു കൊച്ചു കുട്ടിയെപ്പോലെ സെബി വിതുമ്പി. വീട്ടിലെ ലാന്റ്‌ലൈന്‍ നമ്പര്‍ ഒരുവിധം ബാഗില്‍ നിന്നും ചികഞ്ഞെടുത്തു.

"ഗ്രേസീ, നീ വരുന്നില്ലേ"

"സെബീ, ഞാന്‍ പള്ളിയിലേക്കിറങ്ങുകയായിരുന്നു" തികച്ചും പതറിയതായിരുന്നു അവളുടെ വാക്കുകള്‍.

"ഇപ്പോഴോ പള്ളിയില്‍?"

"അല്‍പം ലേറ്റായി" കുറച്ചുനേരം ആലോചിച്ചിട്ടാണ്‌ അവളതു പറഞ്ഞത്‌. തികച്ചും ബാലിശമായ ഒരു കള്ളം പറയുന്നതിലെ അസ്വാഭാവികത അവളുടെ വാക്കുകളെ നേര്‍ത്തതാക്കിയിരുന്നു.
"ബെസ്റ്റ്‌ വിഷസ്‌ സെബീ" അവള്‍ പറഞ്ഞു നിര്‍ത്തി.

"നന്ദി" അതു മാത്രം പറഞ്ഞു സെബി. വേറൊന്നും പറയാന്‍ തോന്നിയില്ല. അല്‍പം കഴിഞ്ഞപ്പോള്‍ മറുതലക്കല്‍ ഒരു തേങ്ങല്‍ നേര്‍ത്തുവന്ന്‌ റിസീവര്‍ വക്കുന്ന ശബ്ദത്തിലൊടുങ്ങി.

കണ്ണുകള്‍ ഇറുക്കിയടച്ചിരുന്നു സെബി. സിമന്റിട്ട ബഞ്ചില്‍ തല പുറകിലേക്കു ചാരി കിടന്നു. ഫോണ്‍ സംഭാഷണത്തിന്റെ ബാക്കിപത്രമെന്നോണം പെണ്‍കുട്ടി ബാഗുമെടുത്ത്‌ കനത്ത മുഖത്തോടെ ദൂരെയുള്ള ഒരു ബെഞ്ചില്‍ പോയി ഇരിപ്പുറപ്പിച്ചിരുന്നു. കുറെയേറെ ഉഷ്ണത്തിരക്കുകളുമായി പന്ത്രണ്ടരയുടെ ട്രെയിന്‍ വന്നു നിന്നത്‌ സെബി ശ്രദ്ധിച്ചതേയില്ല. വണ്ടി പോകാനുള്ള മണി കേട്ടുകൊണ്ടാണ്‌ കണ്ണു തുറന്നത്‌. പക്ഷേ അവിടെ നിന്ന് എഴുന്നേല്‍ക്കാനോ ഓടിച്ചെന്ന്‌ അതില്‍ കയറാനോ തോന്നിയില്ല സെബിക്ക്‌. വീണ്ടും കണ്ണടച്ചു. അടുത്ത ട്രെയിന്‍ മൂന്നുമണിക്കായതിനാല്‍ പ്ലാറ്റ്‌ഫോം വിജനമായി. വേനല്‍ ചുട്ടെടുത്ത ആ ഉച്ചച്ചൂടില്‍ ഗാഢമായ ഒരു മയക്കത്തിലേക്കു വഴുതി. സ്വപ്നങ്ങളുടെ ഏതോ വേലിയേറ്റങ്ങളില്‍ സെബി നാട്ടില്‍ ട്രെയിനിറങ്ങുകയായിരുന്നു. അവിടെ നല്ല കനത്ത മഴ. ആസ്ബസ്റ്റോസിന്റെ മടക്കുകളിലൂടെ കൂലംകുത്തി വെള്ളം പെയ്തിറങ്ങുന്നു. ആകെ തണുപ്പ്‌. എങ്ങും കയറി നില്‍ക്കാതെ നേരെ സ്റ്റേഷനു പുറത്തെ നിറമഴയിലേക്കിറങ്ങി നടന്നു.

Monday, June 18, 2007

ഓര്‍മ്മകള്‍

"എന്റെ വിരലിലൊന്നു പിടിക്കൂ രാമാ..."
ശുഷ്കിച്ചുണങ്ങിയ വിരലുകള്‍ നീട്ടി അമ്മിണിയമ്മ തേങ്ങി.

ഓര്‍മ്മകളുടെ ഒരു കുട്ടിക്കാലത്തിലൂടെ ഊളിയിട്ടു രാമന്‍...
വേനലവധിക്കു സ്കൂളടച്ചപ്പോള്‍ അമ്മാത്തെ കളിക്കൂട്ടത്തിനിടയില്‍ എത്തിയ പട്ടുപാവാടക്കാരി.
സുന്ദരി എന്ന വാക്ക്‌ ഇവള്‍ക്കുവേണ്ടി സൃഷ്ടിച്ചതോ എന്തോ.
പക്ഷേ എന്തൊരു ഗമയായിരുന്നു.
കൂട്ടംകൂടലിനിടയിലെപ്പോഴോ ആ നനുത്ത വിരലൊന്നു തൊടാനുള്ള കൗതുകം അവളുടെ കത്തുന്ന ഒരു നോട്ടത്തില്‍ പൊലിഞ്ഞു.
അവസാനം കളിത്തിമിര്‍പ്പിന്റെ വേനലൊടുവില്‍ മിഴിനീര്‍മൊട്ടുകളൂര്‍ത്ത്‌, തന്റെ പരുപരുത്ത കവിളില്‍ ഒരു നിറചുംബനവുമായി ഓര്‍മ്മകളിലേക്ക്‌ പടിപ്പുരയിറങ്ങിപ്പോയവള്‍.

മെല്ലെ ആ വിരലുകളില്‍ തന്റെ കൈത്തലം അമര്‍ത്തി രാമന്‍.
അമ്മിണിയമ്മ പതുക്കെ കണ്ണുകളടച്ചു.

Friday, June 15, 2007

ഒരു മയില്‍പ്പീലി

ദാ ഇത്‌ നിനക്കു വേണ്ടിയാണ്‌...
ഒരു മയില്‍പ്പീലി
മാനം കാണാതെ പുസ്തകത്തിന്റെ ഉള്ളില്‍ വച്ചോളൂട്ടോ.
ബാല്യകൗതുകത്തിന്റെ സ്നേഹപ്പുസ്തകത്തില്‍ ഞാനത്‌ ആരും കാണാതെ ഒളിപ്പിച്ചു.
"അവളുടെ സ്നേഹം സത്യമെങ്കില്‍ ആ മയില്‍പ്പീലി പ്രസവിച്ച്‌ വേറൊന്നുകൂടി ഉണ്ടാവും..."
"പിന്നേയ്‌... മയില്‍പ്പീലി രണ്ടാവുകയല്ലേ?!"
"സത്യം, നീ നോക്കിക്കോ..."
വര്‍ഷങ്ങളുടെ ഓര്‍മ്മത്താളുകളില്‍ ഞാനാ മയില്‍പ്പീലിക്കുവേണ്ടി തിരഞ്ഞു.
കാലം കവര്‍ന്ന നിറങ്ങളുമായി ആ മയില്‍പ്പീലി ഇപ്പോഴും...
ഒപ്പം സുന്ദരമായ ഒരു മയില്‍പ്പീലിക്കുഞ്ഞ്‌ എന്നെ നോക്കി പുഞ്ചിരിച്ചു.
പക്ഷേ അവള്‍?