ഇടവഴി

വഴിത്താരയിലെ കരിയില മര്‍മ്മരങ്ങള്‍... ചെറുമഴയേറ്റ മണ്ണിന്റെ നനവ്‌... ഇല്ലിക്കാടുകളുടെ തളിര്‍ത്ത തണല്‍... ഒക്കെ...ഒക്കെ വെറുതെ... കോണ്‍ക്രീറ്റ്‌ ചെയ്ത ഇടവഴികളും മനസ്സുകളും മാത്രം...

My Photo
Name:
Location: തൃശ്ശൂര്‍, Qatar

എന്നെക്കുറിച്ചെഴുതാന്‍ പേനയെടുക്കുമ്പോള്‍ വാക്കുകള്‍ വാവിട്ടുകരഞ്ഞുകൊണ്ടോടിയൊളിക്കുന്നു...

Wednesday, October 17, 2007

ചില വെജിറ്റേറിയന്‍ തത്വചിന്തകള്‍

ശങ്കരന്‍ മാഷ്‌ വെജിറ്റേറിയനാണ്‌. ഭാര്യ സൗദാമിനിയും വെജിറ്റേറിയനാണ്‌ എന്നാണ്‌ മാഷ്‌ കരുതിയിരിക്കുന്നത്‌. മാഷ്‌ കൂടെയുള്ളപ്പോള്‍ അതങ്ങിനെ തന്നെയാണുതാനും. പക്ഷേ കോഴിക്കറിയും കരിമീന്‍ വറുത്തതും ആണ്‌ സൗദാമിനി ഏറ്റവും കൊതിക്കുന്ന വിഭവങ്ങള്‍. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന മോള്‍ക്കും ചെറുപ്പത്തിലേ സസ്യേതരത്തിനോടാണ്‌ കൂടുതല്‍ താല്‍പര്യം. എന്തേ മാഷും വീട്ടുകാരും ഇങ്ങനെ നേര്‍വിപരീതമായി? അതിനു കാരണമുണ്ട്‌. മാഷ്‌ക്ക്‌ പച്ചക്കറിയേ പറ്റൂ എന്നു മാത്രമല്ല, ഇറച്ചിയും മറ്റും കഴിക്കുന്നവരോട്‌ തികഞ്ഞ വിരോധവുമാണ്‌. വീട്ടില്‍ മുട്ട പോയിട്ട്‌ പാല്‍ പോലും വാങ്ങില്ല. മീനും ഇറച്ചിയുമൊക്കെ മിക്കനേരവും ഉണ്ടാവാറുള്ള വീട്ടില്‍ നിന്നാണ്‌ സൗദാമിനി, മാഷുടെ വെജിറ്റേറിയന്‍ ജീവിതത്തിലേക്ക്‌ വന്നത്‌. ആദ്യമൊക്കെ വളരെ ബുദ്ധിമുട്ടുതോന്നിയെങ്കിലും താനതൊക്കെ കഴിക്കുന്നതു പോയിട്ട്‌ ആലോചിക്കുന്നതുപോലും മാഷറിഞ്ഞാല്‍ ഉണ്ടാക്കുന്ന പുകിലോര്‍ത്ത്‌ സൗദാമിനി ഒതുങ്ങിക്കൂടി.

സ്കൂളിലേക്കു വീട്ടില്‍ നിന്നും അഞ്ചുമിനിറ്റു നടക്കാനുള്ള വഴിയേ ഉള്ളൂ, പക്ഷേ മാഷാ വഴിയേ പോകാറില്ല. അബ്ദുക്കാദറിന്റെ ഇറച്ചിവെട്ടുകട, പോകുന്ന വഴിക്കാണെന്നുള്ളതുതന്നെ കാരണം. മിക്ക ദിവസവും അവിടെ വെട്ടലൊന്നുമുണ്ടാവാറില്ലെങ്കിലും മാഷതിലേ പോവില്ല. പാടത്തുകൂടെ ചെളിയും ചവിട്ടി ഇരുപതു മിനുറ്റ്‌ കറങ്ങിത്തിരിഞ്ഞാണ്‌ സ്കൂളിലെത്തുക.

സാധാരണ മാഷ്‌ ചോറുകൊണ്ടുപോവുകയാണ്‌ പതിവ്‌. ഉച്ചക്ക്‌ ഊണൊക്കെ കഴിഞ്ഞ്‌ ഒരു ചെറിയ മയക്കം. അന്നൊരു ദിവസം വെറുതേ ക്ലാസ്സുകളിലൊക്കെയൊന്നു കയറിയിറങ്ങി നടന്നപ്പോള്‍ എല്ലാരും ഇരുന്നു ചോറുണ്ണുകയായിരുന്നു. മുന്നില്‍ തന്നെ ഇരിക്കുന്നുണ്ടായത്‌ ഹനീഫയുടെ മോന്‍ അല്‍താഫാണ്‌. അവനൊരു മീനിന്റെ കഷണമെടുത്തു തിന്നുന്നതു കണ്ടുകൊണ്ടാണ്‌ മാഷകത്തേക്കു വന്നത്‌.

"ബഞ്ചിലിരുന്നാണോടാ തിന്നുന്നത്‌" എന്നു ചോദിക്കലും രണ്ടു പൊട്ടിക്കലും ഒരുമിച്ചായിരുന്നു. പെട്ടെന്നാര്‍ക്കും ഒന്നും മനസ്സിലായില്ല കാരണം അവന്‍ മാത്രമല്ല അവരെല്ലാവരും ബഞ്ചിലിരുന്നുതന്നെയായിരുന്നു കഴിച്ചിരുന്നത്‌. കയ്യില്‍ തിണര്‍ത്തുകിടക്കുന്ന അടിയുടെ പാടുമായി വീട്ടിലെത്തിയ അല്‍താഫിനെ കണ്ടിട്ട്‌ ഹനീഫ അതെന്തായാലും വെറുതേ വിടാന്‍ തീരുമാനിച്ചിട്ടുണ്ടായില്ല. ഹാലിളകിക്കൊണ്ട്‌ ഹെഡ്‌മാഷ്‌ടെ ഓഫീസിലേക്കു കയറിവന്ന ഹനീഫയെ പറഞ്ഞു സമാധാനിപ്പിക്കാന്‍ സെബാസ്റ്റ്യന്‍ മാഷ്ക്ക്‌ കുറച്ചു പണിപ്പെടേണ്ടി വന്നു. അന്ന് ആറാമത്തെ പിരീഡ്‌, ഭൂമിയിലെ സസ്യജാലത്തെക്കുറിച്ച്‌ മാഷ്‌ ക്ലാസ്സെടുത്തുകൊണ്ടിരിക്കുമ്പോള്‍ പ്യൂണ്‍ പൈലോത്‌ സ്ലിപ്പുമായി വന്നു - "വൈകീട്ടു പോകുന്നതിനു മുന്‍പ്‌ ഹെഡ്‌മാഷെ കാണണം". നാലുമണിക്ക്‌ എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ മാഷ്‌ പതുക്കെ ഓഫീസിലേക്കു നടന്നു.

"എന്താ മാഷെ ഇങ്ങനെയൊക്കെയായാല്‍ എന്താ ചെയ്യാ"

"മനസ്സിലായില്ല"

"ആ ഹനീഫയെ ഒന്നു സമാധാനിപ്പിച്ചു വിടാന്‍ ഞാനെത്ര കഷ്ടപ്പെട്ടുവെന്നറിയോ മാഷ്ക്ക്‌? ഇതൊരു ആശ്രമമൊന്നുമല്ല, ഒരു ക്രിസ്ത്യന്‍ മാനേജ്‌മന്റ്‌ നടത്തുന്ന സ്കൂളാണ്‌. ഇവിടെയുള്ള കുട്ടികളോട്‌ മീനും ഇറച്ചിയും ഒന്നും കഴിക്കരുതെന്നു പറയാന്‍ പറ്റില്ല"

"ഉയര്‍ന്ന വിദ്യാഭ്യാസവും ലോകപരിചയവുമുള്ള സെബാസ്റ്റ്യന്‍ മാഷ്‌ ഇങ്ങനെ പറയരുത്‌. മനുഷ്യന്റെ ശരീര ഘടന തന്നെ.."

അതു മുഴുമിപ്പിക്കുന്നതിനു മുന്നേ സെബാസ്റ്റ്യന്‍ മാഷ്‌ ഇടക്കുകയറി പറഞ്ഞു - "മാഷെത്രാമത്തെ തവണയാണ്‌ ഇതെന്നോടു പറയുന്നത്‌? ഞാന്‍ എംഎസ്സി ചെയ്തത്‌ സുവോളജിയാണ്‌, അതുകൊണ്ട്‌ ഘടനയെക്കുറിച്ച്‌ ഇനിയുമെന്നോടു പറയരുത്‌. മാഷ്ക്ക്‌ കുറച്ചുകൂടി പ്രാക്റ്റിക്കല്‍ ആയി ജീവിച്ചുകൂടെ?"

കുറച്ചുനാള്‍ എന്തായാലും അല്‍പം ശമനമുണ്ടായിരുന്നു. പക്ഷേ എന്തുകാര്യം? എന്തായാലും ഹനീഫയെ ഒന്നുപദേശിക്കുന്നതു നല്ലതായിരിക്കുമെന്നു പലപ്പോഴും മാഷ്ക്കു തോന്നി. പക്ഷേ പകലൊന്നും കക്ഷിയുടെ അടുത്തേക്ക്‌ അടുക്കാന്‍ പറ്റില്ല. എം80യില്‍ മീനും വച്ച്‌ കുഴല്‍ പോലെയുള്ള ഹോണുമടിച്ചുകൊണ്ട്‌ ചാളഅയിലോ എന്നു കൂവുന്ന കേള്‍ക്കുമ്പോഴേ വഴിമാറി നടക്കും. വണ്ടി പോയിക്കഴിഞ്ഞ്‌ കുറേ നേരത്തേക്ക്‌ റോട്ടിലൂടെ നാറീട്ട്‌ നടക്കാനേ പറ്റില്ല. ഒരു ദിവസം വൈകീട്ട്‌ മീനില്ലാതെ ഹനീഫയെ കിട്ടിയപ്പോള്‍ മാഷ്‌ പതുക്കെ തുടക്കമിട്ടു.

"ഹനീഫക്ക്‌ നല്ല വല്ല ജോലിയും ചെയ്തു ജീവിച്ചൂടേ?"

"ഹേയ്‌ ഇതു നല്ല ജോല്യാ മാഷേ, ചെലവു കഴിച്ച്‌ ഇരുനൂറ്റമ്പതുറുപ്യേക്കൂടുതല്‍ മോന്ത്യാവുമ്പോ പോക്കറ്റിലുണ്ടാവും, എന്താപ്പോ ഇതിനൊരു പോരായ്ക?"

"തനിക്കറിയോ, ഈ മനുഷ്യ ശരീരത്തിന്റെ ഘടന തന്നെ പച്ചക്കറി തിന്നു ജീവിക്കാനാണ്‌"

"എന്നാ ഞമ്മളൊന്ന് ചോദിക്കട്ടെ, എത്ര കോടി കിലോ മീനിനെയാണ്‌ ഒരു ദിവസം പിടിക്കണത്‌ ലോകം മുഴുവന്‍, എത്ര കോടി കോഴീനെയാണ്‌ ഓരോ ദിവസോം തിന്നു തീര്‍ക്കണത്‌. ഒരു രണ്ടീസം ഇതൊക്കെയങ്ങട്‌ നിര്‍ത്തിവച്ചാ പിന്നെ ലോകണ്ടോ ന്റെ മാഷേ"

"മനുഷ്യര്‍ക്കു തിന്നാന്‍ പറ്റുന്ന വേറെയെന്തൊക്കെയുണ്ടു ഹനീഫേ നമുക്കു ചുറ്റും"

"ന്റെ മാഷേ, ത്രേം ആള്‍ക്കാര്‌ എറച്ചീം മീനും കഴിച്ചിട്ടു വരെ ഇവിടെ തെകയാനുള്ള അരി ആന്ധ്രേന്ന് കൊണ്ടരണം, പിന്നെ എല്ലാരും ചോറുമാത്രം തിന്നാന്‍ തൊടങ്ങിയാല്‍, പടച്ചോനേ ആലോചിക്കാന്‍ പറ്റണില്ല."

കൂടുതല്‍ സംസാരിച്ചിട്ടും കാര്യമൊന്നുമില്ലെന്നു മാഷക്കു മനസ്സിലായിട്ടാണോ എന്തോ അധികം സംസാരം നീണ്ടില്ല.

നാട്ടില്‍ കല്യാണത്തിനു വിളിച്ചാല്‍ കൃസ്ത്യാനികളുടേയും മുസ്ലീമുകളുടേയും കല്യാണവീടുകളിലാണെങ്കില്‍ മാഷ്‌ പോവില്ല. മാഷ്ക്കറിയാം അവിടെ ആ വൃത്തികെട്ട സാധനങ്ങള്‍ മാത്രെ ഉണ്ടാകൂ. ഹിന്ദുക്കളുടേതായാലും ഇപ്പോ പരിഷ്കാരമല്ലേ, സൂക്ഷിക്കണം. പല സ്ഥലത്തും ഇപ്പോ ഇറച്ചി ഫാഷനായിത്തുടങ്ങിയിട്ടുണ്ട്‌. അഥവാ ഇനി സൗദാമിനിയെ തനിയേ പറഞ്ഞുവിടുകയാണെങ്കില്‍ തന്നെ ആദ്യമേ അവിടുത്തെ ഭക്ഷണമെന്താണെന്ന്‌ അന്വേഷിച്ചിട്ടേ വിടൂ. ഒരിക്കല്‍ ചൂടുവെള്ളത്തില്‍ വീണ പൂച്ച പിന്നെ വളരെ ശ്രദ്ധിച്ചല്ലേ നടക്കൂ. ഒരിക്കല്‍ ജോസപ്പേട്ടനാണ്‌ പണിപറ്റിച്ചത്‌. മാഷെ കല്യാണത്തിനു വിളിക്കാന്‍ നേരത്ത്‌ ആദ്യമേ തന്നെ ജോസപ്പേട്ടന്‍ പറഞ്ഞു, പച്ചക്കറി മാത്രേ ഉള്ളൂ, മാഷെന്തായാലും വരണം. എന്നാല്‍ പിന്നെ മാഷും വിചാരിച്ചു ഒന്നു പോയി തലകാണിച്ചിട്ടു പോന്നേക്കാം. ജോസപ്പിന്റെ മോള്‌ ഷീല തന്റെ ക്ലാസ്സിലെ കുട്ടിയാണ്‌. അവിടെച്ചെന്നു ഇലയിട്ടപ്പോഴല്ലേ മാഷ്‌ അന്തിച്ചുപോയത്‌, ബ്രഡ്ഡും കോഴിക്കറിയുമാണ്‌ വിളമ്പുന്നത്‌. അതു മാഷ്ടെ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു. മുഖത്തെ രക്തമെല്ലാം വാര്‍ന്നുപോയ പോലെയായിരുന്നു. സൗദാമിനിക്ക്‌ പെട്ടെന്ന്‌ മാഷ്ടെ ഭാവമാറ്റം പിടികിട്ടി. കോഴിക്കറി വിളമ്പുന്ന കണ്ടിട്ട്‌ സൗദാമിനിക്ക്‌ സഹിച്ചില്ല. വളരെ ദയനീയമായി മാഷെ നോക്കിക്കൊണ്ട്‌ സൗദാമിനി ചോദിച്ചു,
"മാഷേ, ഞങ്ങള്‍ കഴിച്ചിട്ടു വന്നാല്‍ മതിയോ അതോ?"

ദഹിപ്പിക്കുന്ന ഒരു നോട്ടമായിരുന്നു മറുപടി. അപ്പോഴേക്കും നടന്നുതുടങ്ങിയിരുന്ന മാഷുടെ പുറകേ ഒപ്പമെത്തനായി സൗദാമിനി ഓടി. അതു കഴിഞ്ഞ്‌ ഒന്നുരണ്ടുവട്ടം ജോസപ്പേട്ടനെ വഴിയില്‍ വച്ചു കണ്ടെങ്കിലും മാഷൊന്നും പറഞ്ഞില്ല പക്ഷേ അടുത്ത അരക്കൊല്ല പരീക്ഷക്ക്‌ ജോസപ്പേട്ടന്റെ മോള്‍ ആദ്യമായിട്ട്‌ തോറ്റു.

എപ്പോഴും കിട്ടാക്കനിക്കാണല്ലോ സ്വാദു കൂടുതല്‍ തോന്നുക. കോഴിക്കറിയെന്നു പറഞ്ഞാല്‍ സൗദാമിനിക്കു ജീവനാണ്‌. വല്ലപ്പോഴും തന്റെ വീട്ടില്‍ പോകുമ്പോള്‍ എന്തെങ്കിലും ഒരു വഴിയുണ്ടെങ്കില്‍ ശനിയും ഞായറും പോകാതിരിക്കാന്‍ നോക്കും, മാഷും കൂടെ വന്നാല്‍ പിന്നെ കഴിഞ്ഞു കഥ. സ്കൂളുള്ള ഏതെങ്കിലും ദിവസം പോയാല്‍ അമ്മയോടു പറഞ്ഞ്‌ സ്വാദോടുകൂടി എന്തെങ്കിലും ഉണ്ടാക്കി കഴിക്കാം. അവിടെയാവുമ്പോള്‍ വീട്ടില്‍ തന്നെ നല്ല കോഴിയുണ്ട്‌. മാഷും കൂടിയുണ്ടെങ്കില്‍ അമ്മ കോഴികളെയൊക്കെ പിടിച്ചു കൊട്ടയിട്ടു മൂടും, അല്ലെങ്കില്‍ മാഷ്‌ അമ്മയെയും ചീത്ത പറയും. ഈ സാമ്പാറും അവീലും കഴിച്ച്‌ നാക്കിനൊന്നും ഇപ്പോ ഒരു രുചിയുമില്ല. പക്ഷേ ഒരിക്കല്‍ പറ്റിപ്പോയി, വെള്ളിയാഴ്ചയായിരുന്നു സൗദാമിനി വീട്ടിലേക്കു പോയത്‌, പിറ്റേന്ന് കാലത്തു തന്നെ വരാം എന്നു പറഞ്ഞാണ്‌ പോയത്‌. വൈകീട്ട്‌ സ്കൂളൊക്കെ കഴിഞ്ഞ്‌ സന്ധ്യയാവാറായപ്പോള്‍ മാഷ്‌ മോളേയും കൊണ്ട്‌ അങ്ങോട്ടു വന്നു. അതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നല്ല മസാലയൊക്കെ വറുത്തരച്ച്‌ അസ്സലായി നാടന്‍കോഴിയെ വച്ച്‌ അമ്മയും മോളും കൂടി കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ മാഷ്‌ കേറിവന്നത്‌. പിന്നെ അവിടെ നടന്ന കോലാഹലമൊന്നും പറയണ്ട. മാഷെ ഇത്രയും രൗദ്രഭാവത്തില്‍ അതിനു മുന്‍പു കണ്ടിട്ടില്ല. ആ നിമിഷം തന്നെ മോളെയും വിളിച്ചുകൊണ്ട്‌ അവിടെനിന്നിറങ്ങി. അതിനു ശേഷം ഇതുവരെ സൗദാമിനിയുടെ വീട്ടിലേക്ക്‌ മാഷ്‌ പോയിട്ടില്ല. പിന്നെ എപ്പൊഴെങ്കിലും വീട്ടില്‍പോകുന്ന കാര്യം പറഞ്ഞാല്‍ അപ്പോ മാഷു ചീത്തപറയും.

"വൃത്തികെട്ട ഓരോന്ന്‌ വാരിവലിച്ച്‌ തിന്നാനല്ലേ, പൊയ്ക്കോളൂ, എന്നിട്ട്‌ അവിടെത്തന്നെയങ്ങട്‌ കൂടിക്കോളൂ."

"ഇതെന്തൊരു സൂക്കേടാ, മാഷക്കു വേണ്ടെങ്കി കഴിക്കണ്ട അത്രേള്ളൂ, ബാക്കീള്ളോരെല്ലാരും എന്തിനാ നരകിക്കണേ"

"എന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചു കഴിയുകയാണെങ്കില്‍ മാത്രം ഇവിടെ കഴിഞ്ഞാല്‍ മതി"

"സ്വന്തം കാര്യം മാത്രം നോക്ക്യാ മതീല്ലോ"

"അപ്പറഞ്ഞത്‌ നിനക്കും ബാധകമാണ്‌"

ഇനി വീണ്ടും സംസാരിക്കാന്‍ നിന്നാല്‍ രണ്ടുപേര്‍ക്കും സംയമനം പോകുമെന്നു കണ്ട്‌ സൗദാമിനി ഒരു കൊട്ട മുഖവുമായി പിന്‍വാങ്ങി. ഇന്നിനി ഒന്നും ഉണ്ടാക്കാന്‍ വയ്യ. അല്ലെങ്കിലും ഈ വെള്ളരിക്കയും വഴുതനങ്ങയും കാണുമ്പോഴേ കലിവരും. ഇത്തവണത്തെ വനിതയിലെന്താ പാചകക്കുറിപ്പുള്ളതെന്നു നോക്കാം. കോഴിക്കറി ഏതെല്ലാം വിധത്തില്‍ വക്കാന്‍ പറ്റുമെന്ന് സൗദാമിനിക്ക്‌ കാണാപ്പാഠമാണ്‌. ആ മിസ്സിസ്‌ കേയെം മാത്യു ഉണ്ടായിരുന്നപ്പോള്‍ എത്ര തരത്തിലുള്ള കോഴിക്കറികളുടെ പാചകക്കുറിപ്പുകളാണ്‌ അവര്‍ ഇടാറ്‌. മലബാറില്‍ മസാല അരച്ച ഒന്ന്‌, തിരുവല്ലയില്‍ തേങ്ങാപ്പാല്‍ പിഴിഞ്ഞത്‌, ശ്ശോ ഒരിക്കല്‍ പോലും ഇതൊന്നും ഉണ്ടാക്കിനോക്കാന്‍ പറ്റിയിട്ടില്ലല്ലോ. ഈ കോഴി പാചകക്കുറിപ്പുകള്‍ വായിക്കുന്നതു തന്നെ വേറെ ഏതെങ്കിലും കറിയുടെ പേജെടുത്ത്‌ മടക്കിപ്പിടിച്ചിട്ടായിരിക്കും. അബദ്ധത്തിലെങ്ങാനും മാഷ്‌ ചാടി വന്നാല്‍ പെട്ടെന്നു പേജ്‌ മറിക്കും അപ്പോള്‍ മാഷ്‌ നോക്കുമ്പോള്‍ കാണുക പാവക്കാ കിച്ചടിയുണ്ടാക്കുന്നത്‌ അല്ലെങ്കില്‍ കായും ചേനയും എരിശ്ശേരിയുണ്ടാക്കുന്നത്‌ അങ്ങിനെയെന്തെങ്കിലുമായിരിക്കും. അപ്പുറത്തെ വീട്ടിലെ സുധാകരന്‍ ഗള്‍ഫീന്നു വന്നപ്പോ പറയുന്നുണ്ടായി അവിടെ ദുബായിലൊക്കെ കോഴിയുടെ വിഭവങ്ങള്‍ മാത്രം കിട്ടുന്ന കടകളുണ്ടത്രേ. എന്തോ ഒരു പേരു പറഞ്ഞത്‌ തിരിഞ്ഞില്ല. കോഴിയുടെ വിഭവങ്ങള്‍ മാത്രം വില്‍ക്കുന്ന കടയെക്കുറിച്ചാലോചിച്ചപ്പോഴേ സൗദാമിനിക്കു രോമാഞ്ചമുണ്ടായി. എന്തോ അനങ്ങുന്ന പോലെതോന്നി തിരിഞ്ഞുനോക്കിയപ്പോള്‍ കയ്യിലെ വനിതയിലേക്കു തുറിച്ചുനോക്കിക്കൊണ്ടു നില്‍ക്കുന്ന മാഷ്‌. ഈസ്റ്റര്‍ വിഭവമായി നല്ല ബ്രൗണ്‍ നിറത്തില്‍ ഒരു മുഴുവന്‍ കോഴിയെ പൊരിച്ചുവച്ചിരിക്കുന്നതിന്റെ നടുപ്പേജിലെ തന്നെ വര്‍ണ്ണചിത്രം സൗദാമിനിയുടെ കയ്യിലിരുന്നു വിറച്ചു. മാഷ്‌ തൊട്ടടുത്തിരുന്ന ചില്ലുഗ്ലാസ്സെടുത്ത്‌ ഒരൊറ്റയേറായിരുന്നു, അടുക്കള മുഴുവന്‍ സൗദാമിനിയുടെ മനസ്സുപോലെ ചിതറിയ കുപ്പിക്കഷണങ്ങള്‍ നിറഞ്ഞു. പുറത്തു നെല്ലു പുഴുങ്ങുന്നതിന്നടിയില്‍ കത്തിച്ചിരുന്ന ചൂട്ടിന്റെയൊപ്പം അന്നു വനിതകൂടി കത്തിയമര്‍ന്നു. അതിനുശേഷം എപ്പോഴെങ്കിലും വനിത വാങ്ങിയിട്ടുണ്ടെങ്കില്‍ അതിലെ പാചകക്കുറിപ്പുകളുടെ പേജുകള്‍ കീറിക്കളഞ്ഞിട്ടേ മാഷു വീട്ടിലേക്കു കൊണ്ടുവരൂ.

കെഴക്കേലെ ബീവാത്തൂന്റെ മോള്‍ടെ കല്യാണത്തിനു ക്ഷണം വന്നപ്പോഴേ മാഷ്‌ പോകണ്ട എന്ന് തീരുമാനിച്ചതാണ്‌. സൗദാമിനിയേയും പറഞ്ഞു ശട്ടം കെട്ടി ആ ഭാഗത്തേക്കെങ്ങും പോയേക്കരുതെന്നു പറഞ്ഞ്‌.

"മാഷെന്താ പറേണേ, തൊട്ടു കെഴക്കേലെ കല്യാണത്തിനു പോയില്ലെങ്കില്‍ മോശല്ലേ"

"എനിക്കറിയാം നിന്റെ മോശമൊക്കെ, ആ പൂതി മനസ്സിലുണ്ടെങ്കില്‍ ഇപ്പോഴേ കളഞ്ഞോളൂ"

"മാഷേ നമുക്കീ നാട്ടില്‍ തന്നെ ഇനിയും താമസിക്കേണ്ടതാണ്‌, നാട്ടുകാരെ വെറുപ്പിച്ചുകൊണ്ട്‌ ഇങ്ങനെ ഓരോന്ന് തുടങ്ങിയാല്‍ കഷ്ടമാണ്‌"

"വെറുപ്പിക്കണ്ട, നീ ഒരു കാര്യം ചെയ്യ്‌, രവിലെ തന്നെ പോയിട്ടു പോരെ. ഞാന്‍ സ്കൂളില്‍ പോയി കഴിഞ്ഞിട്ടു മതി. പക്ഷേ അവിടുന്നെന്തെങ്കിലും കഴിച്ചിട്ടാണ്‌ വരുന്നതെങ്കില്‍ പിന്നെ ഇങ്ങോട്ട്‌ കേറണമെന്നില്ല"

രാവിലെ തന്നെ പോകാന്‍ ഒരുങ്ങിക്കെട്ടിയിട്ട്‌ ഇറങ്ങിയപ്പോള്‍ ഉച്ചയാവാറായി. പേടിക്കണ്ട മാഷിനി വൈകീട്ടല്ലേ വരൂ. മാഷുടെ താക്കീതുണ്ടായിരുന്നെങ്കിലും സൗദാമിനി കഴിക്കണ്ട എന്നുള്ള ഉറച്ച തീരുമാനത്തിലൊന്നുമായിരുന്നില്ല. നിര്‍ബ്ബന്ധിക്കുകയാണെങ്കില്‍ പിന്നെ കഴിക്കാതിരിക്കുന്നതു ശരിയല്ല. മുസ്ലീങ്ങളുടെ കല്യാണവീട്ടിലെ കോഴിക്കറിക്ക്‌ ഭയങ്കര സ്വാദാണ്‌. മാഷടെ കൂടെ കൂടുന്നതിനു മുന്നേ ചില കൂട്ടുകാരികളുടെ കല്യാണത്തിനു പോയിട്ടുള്ള സ്വാദ്‌ ഇപ്പോഴും മനസ്സിലുണ്ട്‌. ബീവാത്തു നിര്‍ബ്ബന്ധിച്ചൂന്നു മാത്രല്ല സൗദാമിനിക്കു കൂടെ നിന്നു നിറയെ വിളമ്പിക്കൊടുത്തു.

സൗദാമിനി ഇപ്പൊഴും പറയും അന്നു തനിക്കു കണ്ടകശ്ശനിയുടെ അപഹാരം ഉച്ചിയിലായിരുന്നു അതാണ്‌ മാഷ്‌ക്ക്‌ ആ സമയത്തു തന്നെ സ്കൂളില്‍ നിന്നു തിരിച്ചു വരാന്‍ തോന്നിയത്‌. ചൂടുകാലമായിട്ടാണെന്നു തോന്നുന്നു ചോറിന്റെയൊപ്പം വച്ച അവിയല്‍ വളിച്ചുപോയിയത്രെ. എന്നാ പിന്നെ വീട്ടില്‍ വന്നു കഴിക്കാമെന്നു വെച്ചു മാഷ്‌. പക്ഷേ വീടിനടുത്തെത്താറായപ്പോഴാണ്‌ കല്യാണത്തിന്റെ കാര്യമോര്‍ത്തത്‌. അയ്യോ പെട്ടു, കല്യാണപ്പെണ്ണിന്റെ ആങ്ങള മനാഫ്‌ പടിക്കല്‍ തന്നെ നില്‍ക്കുന്നുണ്ട്‌. മാഷ്‌ ഒന്നുമറിയാത്ത പോലെ കാലു വലിച്ചുനീട്ടി നേരെ നോക്കി നടന്നു.

"മാഷേ, എന്താ വൈകിയത്‌. മാഷു വരുമെന്നറിയാമായിരുന്നു, രാവിലെ വരുമെന്നാ കരുതീത്‌"

"അത്‌, ഇന്ന് സ്കൂളില്‍ ഇന്‍സ്പെക്ഷന്‍ ആയിരുന്നു, പോകാതിരിക്കാന്‍ പറ്റിയില്ല"

"സാരല്യ മാഷേ, എന്തായാലും വരൂ, സൗദാമിനിച്ചേച്ചി ദാ കഴിച്ചു തുടങ്ങി"

മാഷ്‌ ഞെട്ടി, അവള്‍ കഴിക്ക്യേ. രാവിലെ വന്നു തല കാണിച്ചു പോരാന്‍ പറഞ്ഞിട്ട്‌ അവള്‍ പരസ്യമായിട്ട്‌ ഇരുന്നു കഴിക്ക്യേ. ഇനി എന്തിനു ജീവിക്കണം. ഈ നാട്ടിലെല്ലാവര്‍ക്കുമറിയാം താന്‍ എത്രമാത്രം വെജിറ്റേറിയന്‍ ജീവിതരീതിയുമായി ഒട്ടിച്ചേര്‍ന്നിരിക്കുന്നു എന്ന്‌. മീന്‍കാരന്‍ ഹനീഫ അതാ സൗദാമിനിക്ക്‌ കോഴിക്കറിയുടെ ചാര്‍ ഒഴിച്ചു കൊടുക്കുന്നു. പെട്ടെന്നു മാഷെക്കണ്ട സൗദാമിനി പകച്ചുപോയി. എന്തു ചെയ്യണമെന്നറിയാതെ ചുറ്റും നോക്കി. എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട മാഷ്‌ സൗദാമിനിയുടെ മുഖമടച്ച്‌ ഒന്നുകൊടുത്ത്‌ അവളെയും വലിച്ചിഴച്ചുകൊണ്ട്‌ വീട്ടിലേക്കു പോയി.

അന്നു വൈകീട്ടു വായനശാലയിലേക്കെന്നു പറഞ്ഞിറങ്ങിയ മാഷ്‌ നേരെ ജങ്ക്ഷനിലേക്കാണ്‌ പോയത്‌. ഗോപിയുടെ പെട്ടിക്കടയില്‍ നിന്നും ഒരു വനിത വാങ്ങി. അതില്‍ നിറയെ ക്രിസ്തുമസ്‌ വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍ ഉണ്ടായിരുന്നു. മുഖചിത്രത്തിനു താഴെ വലതുവശത്തായി "കോഴികൊണ്ടുള്ള പത്തു ക്രിസ്മസ്‌ വിഭവങ്ങള്‍" എന്നു ചെരിച്ചെഴുതിയിരുന്നു. മാഷ്‌ അതില്‍ നിന്നും ഒരു പേജ്‌ പോലും കീറാതെയാണ്‌ സൗദാമിനിക്കു കൊണ്ടുക്കൊടുത്തത്‌. സൗദാമിനി അതു കണ്ടതായിപ്പോലും ഭാവിച്ചില്ല. വെറുതെയൊന്നു പാളി നോക്കിയപ്പോള്‍ കണ്ട "കോഴികൊണ്ടുള്ള പത്തു ക്രിസ്മസ്‌ വിഭവങ്ങള്‍" എന്ന തലക്കെട്ടു കണ്ടിട്ട്‌ സൗദാമിനിക്ക്‌ പ്രത്യേകിച്ചൊന്നും തോന്നിയില്ല. ആദ്യമായിരുന്നെങ്കില്‍ ആര്‍ത്തിയോടെ അതുമുഴുവനും വായിച്ചിട്ടേ പിന്നെ എന്തെങ്കിലും പണിക്കു പോകൂ. പക്ഷെ ഇപ്പോള്‍ അതു കണ്ടപ്പോള്‍ കലിയാണ്‌ വന്നത്‌. പെട്ടെന്ന്‌ ഏതോ ബാധ കൂടിയപോലെ വനിത വലിച്ചെടുത്ത്‌ അതിലെ പാചകക്കുറിപ്പുകളുള്ള പേജുകളൊക്കെ വന്യമായ ഒരാവേശത്തോടെ വലിച്ചുകീറി ചുരുട്ടിക്കൂട്ടിക്കൊണ്ട്‌ അടുക്കളയിലേക്ക്‌ അടുപ്പു ലക്ഷ്യമാക്കി നടന്നു. അടുപ്പിലിടുന്നതിനു മുന്നേ ഒരു നിമിഷം ആലോചിച്ചുനിന്നതിനു ശേഷം പിന്തിരിഞ്ഞ്‌ ആ പേജുകളൊക്കെ ഡൈനിംഗ്‌ റ്റേബിളില്‍ വച്ച്‌ ചുളുക്കൊക്കെ മാറ്റി മാഷു വരുന്നുണ്ടോ എന്നു നോക്കി ഒരു പരിഭ്രമത്തോടെ കിടക്ക പൊക്കി അതിനടിയില്‍ ഭദ്രമായി വച്ച്‌ ഒന്നുമറിയാത്തപോലെ തിരിച്ച്‌ അടുക്കളയില്‍ വന്ന്‌ ഒരു ചെറിയ പുഞ്ചിരിയോടെ ബാക്കിയുള്ള പണികളില്‍ മുഴുകി.

Monday, October 15, 2007

ബാക്കി കഥ നാളെയെങ്ങാനുമെഴുതാം...

"...സൂര്യന്‍ ഉച്ചിയിലൂടെ ഒരു ലാവ കണക്കേ ഉരുകിയിറങ്ങുകയായിരുന്നു. കാലുകള്‍ നിലത്തുറക്കാത്തതു പോലെയും ഓര്‍മ്മ മങ്ങുന്നതുപോലെയും തോന്നി അയാള്‍ക്ക്‌. വിശപ്പ്‌ അതിന്റെ ഏറ്റവും രൗദ്രഭാവത്തില്‍ തന്നെ കീഴടക്കുമെന്നു തോന്നിയപ്പോഴാണ്‌ അറബിത്തള്ളക്കു വാങ്ങിക്കൊണ്ടുവന്ന കുബ്ബൂസില്‍ നിന്നും ഒരെണ്ണം എടുത്തത്‌. അതിന്റെ പ്രതികരണം അപ്പോള്‍ തന്നെയുണ്ടായി. ഇന്നലെ വൈകീട്ട്‌, വെള്ളം നനക്കുന്ന പൈപ്പുകൊണ്ട്‌ തന്റെ മുതുകു മുഴുവന്‍ തല്ലിപ്പൊളിച്ചു ആ തള്ള. എന്നിട്ടും പോരാഞ്ഞ്‌ ഈ പനയില്‍ കെട്ടിയിട്ടിരിക്കുകയാണ്‌. വിശപ്പ്‌ ഒരു തരം മരവിപ്പായി മാറിത്തുടങ്ങി. വിശപ്പിന്റെയും വേദനയുടേയും ഉഷ്ണത്തിന്റെയും ഒരു സമ്മിശ്ര മയക്കത്തില്‍, ഒരു നാക്കിലയുടെ മുന്നിലിരുന്നു പിറന്നാളുണ്ണുന്ന ഉണ്ണിയുടെ മുഖം തെളിഞ്ഞുവന്നു. മോനേ നിനക്കൊരുപിടി ചോറ്‌ വായില്‍ തരാനുള്ള ഭാഗ്യം എനിക്കില്ലാതെ പോയല്ലോ. എന്തിനിങ്ങനെയൊരു ജീവിതം, ഭക്ഷണമില്ലാതെ, പ്രിയപ്പെട്ടവരില്ലാതെ, ഒന്നുമില്ലാതെ, ഈ കനലുരുകും മണലില്‍...."

ഉച്ചക്കും വൈകീട്ടും തീറ്റ കേയെഫ്‌സിയായതുകാരണം, ആ വരി എഴുതി മുഴുമിപ്പിക്കുന്നതിനു മുന്നേ എഴുത്തുകാരനു തൂറാന്‍മുട്ടി. സുഖശോധന കഴിഞ്ഞുവന്ന്‌ ഏസി മാക്സിമം തണുപ്പിലാക്കി കട്ടിയുള്ള ബ്ലാങ്കറ്റ്‌ തലവഴി മൂടി അയാള്‍ അവളുടെ കൊഴുത്ത ശരീരത്തോട്‌ ഒട്ടിപ്പിടിച്ചുകിടന്നു.

"ഓ, ഇനി ബാക്കിയുള്ള കഥ നാളെയെങ്ങാനുമെഴുതാം..."